2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പ്രതിക്കൂട്ടിലകപ്പെട്ട ഗവര്‍ണര്‍മാര്‍

"താങ്കള്‍ തുലയട്ടെ". ആഗതന്‍ വിളിച്ചു പറഞ്ഞു. അയാള്‍ അത്യധികം രോഷാകുലനായിരുന്നു. ദീര്‍ഘയാത്ര കാരണം ക്ഷീണിതനും.
അതുകേട്ട ഉമറുല്‍ ഫാറൂഖ്‌ അമ്പരന്നു. അദ്ദേഹം ആഗതനെ സൂക്ഷിച്ചുനോക്കി. അയാളില്‍ മനോരോഗത്തി​‍െന്‍റ ലക്ഷണമൊന്നും പ്രകടമായിരുന്നില്ല. കോപകാരണം ആരാഞ്ഞപ്പോള്‍ അയാള്‍ ഖലീഫയോട്‌ കൂടുതല്‍ അടുത്തു. ആമുഖമൊന്നുമില്ലാതെ അറിയിച്ചു. "താങ്കള്‍ പ്രവിശ്യകളിലേക്ക്‌ ഗവര്‍ണര്‍മാരെ നിയോഗിക്കുന്നു. ഒരു പക്ഷെ, നിയമന വേളകളില്‍ നല്ല ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടാവാം. പക്ഷെ, അവരുടെ പ്രവര്‍ത്തനം പരിശോധിക്കാനും വിലയിരുത്താനും ഒരു സംവിധാനവുമില്ല."
"ഇവ്വിധം സംസാരിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നതെന്താണ്?‌" ഉമറുല്‍ ഫാറൂഖ്‌ വിശദീകരണം ചോദിച്ചു.
"താങ്കളുടെ ഗവര്‍ണറുടെ പ്രവര്‍ത്തനം തന്നെ" ആഗതന്‍ അറിയിച്ചു.
"ഏതു ഗവര്‍ണറുടെ?"
"ഈജിപ്തിലെ ഗവര്‍ണര്‍ ഇയാസുബ്നു ഗനമിന്റെ​‍്‌". തുടര്‍ന്ന്‌ ആഗതന്‍ ഗവര്‍ണറെ സംബന്ധിച്ച ആവലാതികള്‍ ഖലീഫയുടെ മുന്നില്‍ നിരത്തി. എന്നാലിത്‌ ഉമറുല്‍ ഫാറൂഖി​‍െന്‍റ പ്രതീക്ഷക്കും ധാരണയ്ക്കും വിരുദ്ധമായിരുന്നു. അതിനാല്‍ പെട്ടെന്ന്‌ അവ അംഗീകരിച്ചില്ല. നിഷേധിച്ചതുമില്ല. നിജസ്ഥിതി അറിയുന്നതിനുവേണ്ടി രണ്ടു ദൂതന്മ‍ാരെ അവിടേക്കയച്ചു.
ഈജിപ്തിലെത്തിയ ദൂതന്‍മാര്‍ ഗവര്‍ണറുടെ കൊട്ടാരം കണ്ട്‌ അമ്പരന്നു. ഖലീഫ കൊച്ചു കുടിലില്‍ കഴിയുക; അദ്ദേഹത്തി​‍െന്‍റ ഗവര്‍ണര്‍ പ്രൗഢമായ കൊട്ടാരത്തിലും മദീനയില്‍ കേട്ടതൊക്കെ ശരിയാണെന്നവര്‍ക്ക്‌ ബോധ്യമായി. അങ്ങനെ ഗവര്‍ണറെ കാണാന്‍ കൊട്ടാരത്തിലേക്ക്‌ പുറപ്പെട്ടു. പക്ഷെ അവരെ തടഞ്ഞുനിര്‍ത്തിക്കൊണ്ടു പാറാവുകാര്‍ പറഞ്ഞു: "ഇന്ന്‌ അദ്ദേഹം ആരെയും കാണുന്നതല്ല."
ഉമറി​‍െന്‍റ ദൂതന്മാര്‍ പാറാവുകാരുടെ വിലക്കുകള്‍ പരിഗണിച്ചില്ല. അവരെ തള്ളിമാറ്റി ഗവര്‍ണറുടെ അടുത്തെത്തി. അവര്‍ അറിയിച്ചു. "ഞങ്ങളെ ഇവിടേക്കയച്ചതു ഖലീഫയാണ്‌. താങ്കളെ കൂട്ടി മദീനയിലെത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. അതിനാല്‍, ഉടനെ പുറപ്പെടുക."
"പിന്നീട്‌ വന്നാല്‍ പോരേ, ചില അത്യാവശ്യ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്‌." ഗവര്‍ണര്‍, താന്‍ വിളിക്കപ്പെട്ടതി​‍െന്‍റ കാരണം ഗ്രഹിച്ചിട്ടെന്നവണ്ണം പറഞ്ഞു.
"പറ്റില്ല, ഉടനെ പുറപ്പെടണം. അതാണുത്തരവ്‌" ദൂതന്മ‍ാര്‍ അറിയിച്ചു.
അങ്ങനെ അവരൊരുമിച്ച്‌ യാത്രയായി. മദീനയില്‍ ഉമറുല്‍ ഫാറൂഖി​‍െന്‍റ അടുത്തെത്തിയപ്പോള്‍ ദൂതന്‍മാര്‍ തങ്ങള്‍ കണ്ടതും കേട്ടതും അനുഭവിച്ചതും അറിയിച്ചു. ഗവര്‍ണര്‍ക്ക്‌ അവയൊന്നും നിഷേധിക്കാനായില്ല. ആഢംബരപൂര്‍ണമായ ജീവിതമാണ്‌ നയിക്കുന്നതെന്ന്‌ ഖലീഫക്ക്‌ ബോധ്യമായി. അത്‌ അദ്ദേഹത്തി​‍െന്‍റ ആജ്ഞക്ക്‌ വിരുദ്ധമായിരുന്നു. ഗവര്‍ണര്‍മാരെ തെരഞ്ഞെടുക്കാന്‍ സ്വീകരിച്ചിരുന്ന മാനദണ്ഡത്തിനും, അദ്ദേഹം അവരെ ഇങ്ങനെ ഓര്‍മപ്പെടുത്താറുണ്ടായിരുന്നു: "ഒരു സമൂഹത്തി​‍െന്‍റ നായകത്വമേറ്റിട്ടില്ലാത്ത ഒരാള്‍ അവരുടെ നേതാവിനെപ്പോലെയായിരിക്കും. നേതാവായാലോ അവരിലെ സാധാരണക്കാരനെപ്പോലെയും ഇത്തരം ആളുകളെയാണ്‌ നമുക്കാവശ്യം."
ഗവര്‍ണര്‍മാരെ നിയമിക്കുമ്പോള്‍ അദ്ദേഹം അവരെ ഇങ്ങനെ ഉപദേശിക്കാറുണ്ടായിരുന്നു: "ജനങ്ങളുടെ രക്തവും അഭിമാനവും ക്ഷതപ്പെടുത്താനല്ല താങ്കളെ നാം നിശ്ചയിക്കുന്നത്‌. മറിച്ച്‌, അവര്‍ക്ക്‌ നമസ്കാരത്തിന്‌ നേതൃത്വം നല്‍കാനും, അവര്‍ക്കിടയില്‍ നീതിപൂര്‍വം നിയമം നടത്താനും, ന്യായമായ തീര്‍പുകല്‍പിക്കാനുമാണ്‌. താങ്കള്‍ ഒരിക്കലും അഴകുള്ള മൃഗത്തെ വാഹനമായി ഉപയോഗിക്കരുത്‌. വിലപിടിച്ച വസ്ത്രങ്ങള്‍ ധരിക്കരുത്‌. മുന്തിയ ആഹാരം കഴിക്കരുത്‌. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുനേരെ വാതിലുകള്‍ കൊട്ടിയടക്കരുത്‌."
ത​‍െന്‍റ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്ന ഗവര്‍ണര്‍ ഇയാസിനോട്‌ ഖലീഫ വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. ത​‍െന്‍റ പിഴവുകള്‍ ബോധ്യമായ ഗവര്‍ണര്‍ മാപ്പിറക്കുകയും മേലാല്‍ അത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്തു. എങ്കിലും ഉമറുല്‍ ആജ്ഞാപിച്ചു: "ധരിച്ച വസ്ത്രം അഴിച്ചു മാറ്റി ഇടയവേലക്കുവേണ്ട വസ്ത്രം അണിയുക. എന്നിട്ട്‌ അക്കാണുന്ന ആടുകളെ മേയ്ക്കാന്‍ പോവുക. അതാണ്‌ താങ്കള്‍ക്ക്‌ ഏറ്റം പററിയ പണി." അങ്ങനെ അദ്ദേഹത്തെ മുന്നൂറ്‌ ആടുകളെ സംരക്ഷിക്കുന്ന ചുമതല ഏല്‍പിച്ചു.
പരുക്കന്‍ വസ്ത്രം ധരിച്ച്‌ ത​‍െന്‍റ മുമ്പില്‍ പ്രത്യക്ഷപ്പെട്ട മുന്‍ ഗവര്‍ണര്‍ ഇയാസുബ്നു ഗനമിനോട്‌ ഉമറുല്‍ ഫാറൂഖ്‌ പറഞ്ഞു.: "താങ്കള്‍ ഇപ്പേള്‍ അണിഞ്ഞ വസ്ത്രംപോലും താങ്കളുടെ പിതാവ്‌ ധരിച്ചിരിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ടതാണ്‌. ഈ വടിയും താങ്കളുടെ പിതാവി​‍െന്‍റ വടിയെക്കാള്‍ വലുതാണ്‌. ഈ ആട്ടിന്‍പറ്റത്തെ പരിരക്ഷിക്കേണ്ട ബാധ്യത താങ്കളുടേതാണ‍്‌."
ഈജിപ്ഷ്യന്‍ ഗവര്‍ണര്‍ പദവിയില്‍നിന്ന്‌ ഇടയവൃത്തിയിലേക്ക്‌ ഇറങ്ങി വരേണ്ടിവന്ന ഇയാസ്‌ വല്ലാതെ വിഷണ്ണനായി. എങ്കിലും താന്‍ ഈ ശിക്ഷകള്‍ അര്‍ഹിക്കുന്നുണ്ടെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതിനാല്‍, ആരോടും പരിഭവിച്ചില്ല. പരാതി പറഞ്ഞതുമില്ല. എല്ലാ പ്രയാസങ്ങളും സഹിച്ച്‌ പുതിയ ചുമതല ഭംഗിയായി നിര്‍വഹിച്ചു. സംഭവിച്ചുപോയ പാപത്തി​‍െന്‍റ പേരില്‍ പശ്ചാത്തപിക്കുകയും ഇനിയൊരവസരം ലഭിച്ചാല്‍ ലാളിത്യം പുലര്‍ത്താന്‍ ജാഗ്രത പാലിക്കുമെന്ന്‌ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഇയാസി​‍െന്‍റ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന ഉമറുല്‍ ഫാറൂഖ്‌, ത​‍െന്‍റ ശിക്ഷ ഗവര്‍ണര്‍ക്ക്‌ പാഠമായി ഭവിച്ചിട്ടുണ്ടെന്ന്‌ ബോധ്യമായപ്പോള്‍ അദ്ദേഹത്തെ മടക്കിവിളിച്ചു. ത​‍െന്‍റ മുമ്പില്‍ കുറ്റബോധത്താല്‍ കുനിഞ്ഞ ശിരസുമായി നിന്ന ഇയാസിനോട്‌ ഉമര്‍ പറഞ്ഞു: "ഞാന്‍ താങ്കളെ ഒരിക്കല്‍ കൂടി ഈജിപ്തിലെ ഗവര്‍ണറാക്കുന്നു. അബദ്ധം ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയോടെ."
"ഇല്ല, ഒരിക്കലും ഞാനിനി അതാവര്‍ത്തിക്കില്ല. ഒരാക്ഷേപവും എന്നെ കുറിച്ച്‌ കേള്‍ക്കാനിടവരുത്തില്ല; തീര്‍ച്ച." ഇയാസുബ്നു ഗനം വാക്കു പാലിക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചു. പിന്നീടൊരിക്കലും അദ്ദേഹത്തെക്കുറിച്ച്‌ ഒരാവലാതിയും ആര്‍ക്കും പറയാനുണ്ടായിരുന്നില്ല."
ഒരിക്കല്‍ ഹിംസ്‌ വാശികള്‍ ഉമറുല്‍ ഫാറൂഖിനെ സന്ദര്‍ശിച്ചു. സംസാരമധ്യേ അദ്ദേഹം അവരോട്‌ തങ്ങളുടെ ഗവര്‍ണറായ അബ്ദുല്ലാഹിബ്നു ഖുര്‍ത്വിനെ സംബന്ധിച്ച്‌ അന്വേഷിച്ചു. അവര്‍ പറഞ്ഞു:"അദ്ദേഹം നല്ല ഭരണാധികാരിയാണ്‌. പക്ഷെ, മനോഹരമായ ഒരു കൊട്ടാരം പണികഴിപ്പിച്ചിട്ടുണ്ട്‌."
ഇത്‌ ഖലീഫയെ കോപാകുലനാക്കി. അദ്ദേഹം ചോദിച്ചു: "മനോഹരമായ കൊട്ടാരമോ? ഇബ്നു ഖുര്‍ത്വിന്‌ നാശം!"
ഉടനെ തന്നെ അദ്ദേഹം ഹിംസിലേക്ക്‌ ഒരാളെ അയച്ചു. അദ്ദേഹത്തോട്‌, ഗവര്‍ണറുടെ കൊട്ടാരവാതില്‍ കത്തിച്ചു കളയാനും, ഗവര്‍ണറെ കൂട്ടിക്കൊണ്ടുവരാനും കല്‍പിച്ചു. നിര്‍ദ്ദേശം ലഭിച്ചയുടനെ അബ്ദുല്ലാഹിബ്നു ഖര്‍ട്ഠ്വ്‌ മദീനയിലെത്തി. എങ്കിലും ഖലീഫ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചു. മൂന്നു നാള്‍ മടക്കിയയച്ചശേഷം നാലാം ദിവസം, കന്നുകാലികളെ കെട്ടുന്ന തൊഴുത്തില്‍വെച്ചാണ്‌ അദ്ദേഹവുമായി സന്ധിച്ചതു. കണ്ടയുടനെ ഗവര്‍ണറോട്‌ വസ്ത്രം അഴിച്ചു മാറ്റി ഇടയബാലന്‍മാരുടെ വേഷമണിയാന്‍ കല്‍പിച്ചു. തുടര്‍ന്ന്‌ കന്നുകാലികളെ മേയ്ക്കാന്‍ ആജ്ഞാപിച്ചു. ഖലീഫാ ഉമറുല്‍ ഫാറൂഖി​‍െന്‍റ നിര്‍ദ്ദേശം നിരാകരിക്കാന്‍ അബ്ദുല്ലാഹിബ്നു ഖുര്‍ത്വിന്‌ നിര്‍വാഹമുണ്ടായിരുന്നില്ല.
ഏതാനും ദിവസം ആടുമാടുകളെ മേച്ചുനടന്ന ശേഷമാണ്‌ അബ്ദുല്ലാഹിബ്നു ഖുര്‍ത്വിനെ ഉമറുല്‍ ഫാറൂഖ്‌ തിരിച്ചുവിളിച്ചതു. വീണ്ടും ഹിംസില്‍ ഗവര്‍ണറായി നിയമിച്ചുകൊണ്ടിങ്ങനെ അറിയിച്ചു: "കെട്ടിടം നിര്‍മ്മിക്കാനും കൊട്ടാരം പണിയാനുമല്ല നാം താങ്കളെ നിയോഗിക്കുന്നത്‌. ജനങ്ങളെ സേവിക്കാനാണ്‌. അതിനാല്‍ ആര്‍ഭാട ജീവിതം ആവര്‍ത്തിക്കരുത്‌."
ഖലീഫാ ഉമര്‍ ത​‍െന്‍റ സഖാക്കളോട്‌ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന്‌, ക്ഷുഭിതനായ ഒരാള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അയാളുടെ കൈയില്‍ ഒരു പൊതിയുണ്ടായിരുന്നു. ഖലീഫായുടെ അടുത്തെത്തിയ ഉടനെ ആഗതന്‍ അത്‌ അദ്ദേഹത്തി​‍െന്‍റ മാറിലേക്ക്‌ എറിഞ്ഞു. അത്‌ തലമുടിയായിരുന്നു. അവിടെ ഉണ്ടായിരുന്നവര്‍ ഇളകിവശായി. അവര്‍ അയാളെ പിടികൂടാനൊരുങ്ങി. പക്ഷെ, ഉമറുല്‍ ഫാറൂഖ്‌ അതിനനുവദിച്ചില്ല. അദ്ദേഹം ത​‍െന്‍റ മാറിലും മടിയിലും ചിതറിക്കിടക്കുന്ന മുടി എടുത്തുമാറ്റി, ആഗതനോട്‌ ഇരിക്കാനാവശ്യപ്പെട്ടു. അല്‍പസമയത്തെ മൗനത്തിനുശേഷം ഖലീഫ അന്വേഷിച്ചു: "താങ്കളുടെ പ്രശ്നമെന്താണ്‌? എ​‍െന്‍റ മാറിലേക്ക്‌ മുടിയെറിയാന്‍ പ്രേരിപ്പിച്ചതെന്ത്‌?"
"ഉമറേ, നരകം ഇല്ലായിരുന്നെങ്കില്‍" അയാള്‍ക്ക്‌ കോപം അടക്കാന്‍ കഴിഞ്ഞില്ല.
"ശരിയാണ്‌ നരകം ഇല്ലായിരുന്നെങ്കില്‍! സഹോദരാ, വിശദീകരിച്ചാലും.."
ആഗതന്‍ ത​‍െന്‍റ പരാതികള്‍ സമര്‍പ്പിച്ചു. ഗവര്‍ണര്‍ അബുമൂസല്‍ അശ്‌അരി തന്നെ ചമ്മട്ടികൊണ്ട്‌ അടിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തത്തായി അറിയിച്ചു. എല്ലാം ശ്രദ്ധിച്ചു കേട്ട ഉമറുല്‍ ഫാറൂഖ്‌ ചുറ്റുമിരിക്കുന്നവരോട്‌ പറഞ്ഞു: "എല്ലാവരും ഇദ്ദേഹത്തെപ്പോലെ ഇത്ര കരുത്തരും ത​‍േന്‍റടികളുമായിരുന്നെങ്കില്‍! അല്ലാഹു നമുക്ക്‌ നല്‍കിയ ഭൂപ്രദേശങ്ങളെക്കാളെല്ലാം ഞാന്‍ അതാണ്‌ ഇഷ്ടപ്പെടുക."
തുടര്‍ന്ന്‌ ഗവര്‍ണര്‍ അബുമൂസല്‍ അശ്‌അരിയെ മദീനയില്‍ വരുത്തി. വിചാരണയില്‍ ആരോപണം ശരിയാണെന്ന്‌ ബോധ്യമായതിനാല്‍ പ്രതിക്രിയക്ക്‌ വിധേയനാക്കി. ശിക്ഷയില്‍ ഇളവ്‌ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല.

3 അഭിപ്രായങ്ങൾ:

പള്ളിക്കുളം.. പറഞ്ഞു...

തരൂറിയൻ കാലാവസ്ഥയിൽ ഈ സംഭവങ്ങൾക്ക് മാറ്റു കൂടുന്നു.
ലോകത്തിന് ഇസ്ലാമിന്റെ മഹത്തായ സംഭാവനകളിൽ ഒന്നായിരുന്നു ഉമറുൽ ഫാറൂഖ് .

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇക്കഥ ഞാൻ ആദ്യം വായിക്കുകയാണ് ..കൊള്ളാം

നന്ദന പറഞ്ഞു...

ഇങ്ങനെയുള്ള ഒരാളായ ഉമര്‍ സ്നേഹത്തിന്‍റെ പ്രതീകമായ ഉമര്‍ ..പ്രവാചകന്‍ മരിച്ചപ്പോള്‍ അത് പറയുന്നവര്‍ക്ക് നേരെ വാളൂരി എന്ന് പറയുമ്പോള്‍ ...സ്നേഹത്തെ ക്രോധം മറികടക്കുകയോ ....? ചിന്തിക്കുക എവിടെയാണ് പൊരുത്തക്കേട്
നന്‍മകള്‍ നേരുന്നു
നന്ദന