2011, ജനുവരി 28, വെള്ളിയാഴ്‌ച

 മതേതരത്വം രക്ഷാകവചമാക്കിയ ഏകാധിപതികളുടെ പതനം

ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ഏകാധിപത്യ-മതേതര വാഴ്ചക്കൊടുവില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ സൗദി അറേബ്യയിലേക്ക് ഒളിച്ചോടിയ തുനീഷ്യന്‍ പ്രസിഡന്റ് സൈനുല്‍ആബിദീന്‍ ബിന്‍ അലിയുടെ ഗതിയോര്‍ത്ത് അറബ് ലോകത്തെ ഇതര സ്വേച്ഛാധിപതികള്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടു പിന്നിട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ സ്വേച്ഛാവാഴ്ചക്കെതിരായ ജനരോഷം കൈറോവിലെയും അലക്‌സാന്‍ഡ്രിയയിലെയും തെരുവീഥികളില്‍ പതഞ്ഞൊഴുകുകയാണ്. പൊലീസിന്റെയും പട്ടാളത്തിന്റെയും ബല പ്രയോഗത്തിന് പ്രതിഷേധ പ്രകടനങ്ങളെ ഒതുക്കാനാവുന്നില്ല; പതിനേഴോളം പ്രതിപക്ഷ പാര്‍ട്ടികളും ഗ്രൂപ്പുകളും ചേര്‍ന്നാരംഭിച്ച ജനകീയ ചെറുത്തുനില്‍പ് അനുദിനം ശക്തിപ്പെട്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷാവസാനം ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യം പ്രതിഷേധാഗ്‌നിയില്‍ ഉരുകുന്നത്. വയോവൃദ്ധനായ ഹുസ്‌നി മുബാറക് അടുത്ത ഊഴത്തിനായി വീണ്ടും തെരഞ്ഞെടുപ്പ് പ്രഹസനം നടത്തുമോ, അതല്ല പുത്രന്‍ ജമാലിനെ പ്രസിഡന്റ് പദവിയില്‍ അവരോധിക്കാന്‍ തീരുമാനിക്കുമോ എന്ന ചോദ്യം കുറച്ചുകാലമായി രാജ്യത്താകെ ഉയര്‍ന്നു വന്നിരിക്കയായിരുന്നു. അതിനിടെയാണ് ജനരോഷം ഭയന്ന് ജമാല്‍ ഒളിച്ചോടി എന്ന് വാര്‍ത്ത പരന്നിരിക്കുന്നത്. ഉയിര്‍ത്തെഴുന്നേറ്റ ഈജിപ്ഷ്യന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇറാനിലെ ഷായുടെയും തുനീഷ്യയിലെ ബിന്‍ അലിയുടെയും പിറകെ ഹുസ്‌നി മുബാറക്കിന്റെയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒപ്പം തന്നെ രാജവാഴ്ച തുടരുന്ന ജോര്‍ദാനിലും കുടുംബവാഴ്ച നില്‍ക്കുന്ന സിറിയയിലും പ്രസിഡന്റ് പദവിയിലിരുന്ന് പതിറ്റാണ്ടുകളായി ഉരുക്കുമുഷ്ടി പ്രയോഗിക്കുന്ന അലി അബ്ദുല്ല സാലിഹിന്റെ യമനിലും പട്ടാളത്തിന്റെ പിന്‍ബലത്തോടെ സിവിലിയന്‍ ഭരണം നിലനില്‍ക്കുന്ന അല്‍ജീരിയയിലുമെല്ലാം തുനീഷ്യന്‍ മാതൃകയില്‍ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. ഈ ജനവിരുദ്ധ സര്‍ക്കാറുകളെ മുഴുവന്‍ താങ്ങിനിര്‍ത്തുന്ന അമേരിക്കന്‍ സാമ്രാജ്യത്വവും പഴയ ബ്രിട്ടീഷ്-ഫ്രഞ്ച് കോളനിവാഴ്ചക്കാരും ആകെ അസ്വസ്ഥരാണ്. ഇത്രയും കാലം അര്‍ഥവും ആയുധവും നല്‍കി തങ്ങള്‍ സംരക്ഷിച്ചുവന്ന വിനീതവിധേയര്‍ ഒടുവില്‍ കത്തിയാളിപ്പടരുന്ന ജനരോഷത്തില്‍ അടിതെറ്റി വീഴുന്നത് അവര്‍ക്ക് സഹിക്കാനാവില്ലല്ലോ. മധ്യ പൗരസ്ത്യ ദേശത്തെ എണ്ണ രാജാക്കന്മാരുടെ ചങ്കിടിപ്പും പുറത്തു കേള്‍ക്കാവുന്നവിധം വര്‍ധിച്ചിട്ടുണ്ട്. ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മറുല്‍ ഖദ്ദാഫി തന്റെ ആശങ്ക തുറന്നു പ്രകടിപ്പിക്കുന്നുമുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും അറബ് ലോകത്ത് കാലഹരണപ്പെട്ട ജീര്‍ണ ഏകാധിപത്യ, കുടുംബവാഴ്ച ഭരണകൂടങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതിന്റെ രസതന്ത്രം ദുരൂഹമല്ല. ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ താല്‍പര്യമില്ലാത്തതോ അവരുടെ വിശ്വാസപ്രമാണങ്ങള്‍ ഏകാധിപത്യത്തെ അംഗീകരിക്കുന്നതോ മാറ്റം അവര്‍ ആഗ്രഹിക്കാത്തതോ ഒന്നുമല്ല പ്രശ്‌നം. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധം പിന്നിട്ടതോടെ സ്വാതന്ത്ര്യം നേടിയ ഈ നാടുകളുടെ കടിഞ്ഞാണ്‍ കോളനി യജമാനന്മാര്‍ തങ്ങളുടെ അരുമ ശിഷ്യന്മാരെ ഏല്‍പിച്ചു പോവുകയായിരുന്നു. അവരാകട്ടെ ഒരുവിധ മൂല്യങ്ങളിലും വിശ്വസിക്കാത്തവരും സ്വാര്‍ഥത്തിനപ്പുറം അജണ്ടയില്ലാത്തവരും ജനദ്രോഹികളും ആയിരുന്നു. സ്വന്തം ജനങ്ങളെയും ലോകത്തെയും കബളിപ്പിക്കാന്‍ അവര്‍ രാഷ്ട്രീയ പാര്‍ട്ടി, പാര്‍ലമെന്റ്, നാഷനല്‍ അസംബ്ലി തുടങ്ങിയ ഏര്‍പ്പാടുകള്‍ പേരില്‍ തട്ടിക്കൂട്ടി നിഷ്പക്ഷതയോ സത്യസന്ധതയോ തൊട്ടുതീണ്ടാത്ത തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ നടത്തുകയും 99.9 ശതമാനം വോട്ടുകള്‍ നേടിയതായി പ്രഖ്യാപിച്ച് അധികാര നൈരന്തര്യം ഉറപ്പാക്കുകയും ചെയ്തു. പ്രായമേറെ കവിഞ്ഞ് ഒരവയവും പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ മക്കളെ സിംഹാസനങ്ങളില്‍ കുടിയിരുത്തും. ഭാര്യമാര്‍ എന്ന മേല്‍വിലാസത്തില്‍ പാശ്ചാത്യ ജീവിതശൈലിയില്‍ വളര്‍ത്തപ്പെട്ട യുവതികളെ ഒപ്പം കൂട്ടുകയും അവര്‍ പിന്‍സീറ്റ് ഡ്രൈവിലൂടെ ഭരണയന്ത്രമാകെ നിയന്ത്രിക്കുന്നതുമാണ് മറ്റൊരു പ്രതിഭാസം. ബിന്‍ അലിയുടെ രണ്ടാം പത്‌നി ലൈലയും ഹുസ്‌നി മുബാറക്കിന്റെ പത്‌നി സൂസന്നയും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ രാജ്ഞി റാനിയയുമൊക്കെയാണ് സാമ്പിളുകള്‍. മതഭക്തരും സംസ്‌കാരസമ്പന്നരുമായ സ്വന്തം ജനത ഇതൊന്നും പൊറുപ്പിക്കുകയില്ലെന്നും ജനപിന്തുണ തെളിയിച്ച ആദര്‍ശ ധാര്‍മിക പ്രസ്ഥാനങ്ങള്‍ തങ്ങളുടെ തോന്നിവാസങ്ങള്‍ക്കെതിരെ രംഗത്തിറങ്ങുന്നുവെന്നും മനസ്സിലാവുമ്പോള്‍ ഈ ദുഷ്ടന്മാര്‍ രക്ഷപ്പെടുന്നത് മതേതരത്വത്തിന്റെ വ്യാജ മുഖംമൂടി അണിഞ്ഞാണ്. അതോടെ മൂല്യനിഷ്ഠമായ ജനകീയ പ്രസ്ഥാനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താനും അവയുടെ ജനപ്രിയ നേതാക്കളെ കൊന്നുതള്ളാനും നാടുകടത്താനുമുള്ള ന്യായീകരണമായി. തങ്ങള്‍ മതമൗലിക വാദത്തിനും തീവ്രവാദത്തിനും ഭീകരതക്കുമെതിരെ പൊരുതി പുരോഗതി കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണെന്ന് മീഡിയയുടെ പിന്‍ബലത്തില്‍ പെരുമ്പറ മുഴക്കാന്‍ ഇതൊന്നാംതരം അവസരമൊരുക്കുന്നു. ഈജിപ്തിലും സിറിയയിലും ശക്തമായ ജനപിന്തുണ തെളിയിച്ച മുസ്‌ലിം ബ്രദര്‍ഹുഡിനെയും അല്‍ജീരിയയില്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ഉറപ്പാക്കിയ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിനെയും തുനീഷ്യയിലെ അന്നഹ്ദയെയുമൊക്കെ ചതച്ചരച്ചത് ഇവ്വിധത്തിലാണ്. മതേതര ലോകത്തിന്റെയാകെ കൈയടിയും നഗ്‌നമായ ഈ ജനാധിപത്യ ധ്വംസനത്തിന് കിട്ടി. ഈജിപ്തില്‍ തെരഞ്ഞെടുപ്പ് അല്‍പം നീതിപൂര്‍വകമാക്കണമെന്ന് നിര്‍ദേശിച്ച അമേരിക്കയോട് മുബാറക് സര്‍ക്കാറിന്റെ പ്രതികരണം ശ്രദ്ധേയമാണ്. 'എങ്കില്‍ മതമൗലികവാദികളായ ബ്രദര്‍ഹുഡിനെ ഭരണം ഏല്‍പിക്കാം.' അതോടെ അമേരിക്ക മിണ്ടാതായി. ഈയിടെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 99 ശതമാനം സീറ്റുകളും മുബാറക്കിന്റെ പാര്‍ട്ടി സ്വന്തമാക്കിയതിന്റെ രഹസ്യവും അജ്ഞാതമല്ല.

പക്ഷേ, ഏത് ഘനാന്ധകാരത്തെയും വെളിച്ചം തോല്‍പിക്കും. ഏത് കൂരിരുട്ടിനുമൊടുവില്‍ പ്രഭാതം വിടരും. നിരന്തരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും പട്ടിണിക്കും തൊഴിലില്ലായ്മക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ മാനവികതയുടെ ഭൂമികയില്‍നിന്നു പൊട്ടിപ്പുറപ്പെട്ട ജനകീയ വിസ്‌ഫോടനങ്ങള്‍ക്കാണ് ഇപ്പോള്‍ അറബ് ലോകം സാക്ഷ്യംവഹിക്കുന്നത്. ഭരണാധികാരികളുടെ മതേതരത്വം ശുദ്ധ കാപട്യവും വഞ്ചനയുമാണെന്ന് ജനം തിരിച്ചറിയുകയാണ്. ഇത് അരാജകത്വമായി പരിണമിക്കാതിരിക്കണമെങ്കില്‍ വിവേകവും ദിശാബോധവുമുള്ള നേതൃത്വങ്ങള്‍ രംഗത്തിറങ്ങണം. ലോകത്തിന്റെ സഹകരണവും അവര്‍ക്ക് ലഭിക്കണം.

മാധ്യമം എഡിറ്റോറിയല്‍ - 28/01/2011

3 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

ഏത് ഘനാന്ധകാരത്തെയും വെളിച്ചം തോല്‍പിക്കും. ഏത് കൂരിരുട്ടിനുമൊടുവില്‍ പ്രഭാതം വിടരും. നിരന്തരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും പട്ടിണിക്കും തൊഴിലില്ലായ്മക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ മാനവികതയുടെ ഭൂമികയില്‍നിന്നു പൊട്ടിപ്പുറപ്പെട്ട ജനകീയ വിസ്‌ഫോടനങ്ങള്‍ക്കാണ് ഇപ്പോള്‍ അറബ് ലോകം സാക്ഷ്യംവഹിക്കുന്നത്. ഭരണാധികാരികളുടെ മതേതരത്വം ശുദ്ധ കാപട്യവും വഞ്ചനയുമാണെന്ന് ജനം തിരിച്ചറിയുകയാണ്.

SimhaValan പറഞ്ഞു...

"ഈജിപ്തിലും സിറിയയിലും ശക്തമായ ജനപിന്തുണ തെളിയിച്ച മുസ്‌ലിം ബ്രദര്‍ഹുഡിനെയും അല്‍ജീരിയയില്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ഉറപ്പാക്കിയ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിനെയും തുനീഷ്യയിലെ അന്നഹ്ദയെയുമൊക്കെ ചതച്ചരച്ചത് ഇവ്വിധത്തിലാണ്. മതേതര ലോകത്തിന്റെയാകെ കൈയടിയും നഗ്‌നമായ ഈ ജനാധിപത്യ ധ്വംസനത്തിന് കിട്ടി"

"കുഞ്ഞാടുകള്‍ തമ്മില്‍ തള്ളുമ്പോള്‍ ഇട്ടു വിഴുന്ന ചോര നക്കാന്‍ കാത്തിരിക്കുന്ന കുറുക്കനെ പോലെ..
ജമ അതെ ഇസ്ലാമി കണ്ണും നട്ടു ഇരിപ്പാണ്."

മുത്ത്‌/muthu പറഞ്ഞു...

ശ്രദ്ധേയമായ ഉള്‍ക്കനമുള്ള സത്യസന്ധമായ ഈ വിലയിരുത്തല്‍ പുന:പ്രസിദ്ധീകരിച്ച ചിന്തകനു അഭിനന്ദനങ്ങള്‍.എകാധിപത്യത്തിന് ജനാധിപത്യം എന്ന പേരിട്ടു ജനകീയ മുന്നേറ്റങ്ങളെ തീവ്രവാദ മുദ്ര ചാര്‍ത്തി അടിച്ചമര്‍ത്തി ഇനിയും അധികകാലം വാഴാന്‍ ഹുസ്നി മുബാറക്കുമാര്‍ക്ക് കഴിയില്ല.ഇത് മധ്യപൌരസ്ത്യ ദേശത്ത് മാത്രം ഒതുങ്ങുമെന്ന് കരുതുകയും വേണ്ട.


ഓടോ:സിംഹവാലന് സംഗതി തിരിഞ്ഞിക്കില്ലാന്നാ തോന്നുന്നത്.