2012 ജൂലൈ 27, വെള്ളിയാഴ്‌ച

ദൈവകണം / ദൈവമില്ലെന്ന് വരുത്താനുള്ള യുക്തിശാസ്ത്രത്തിന്റെ ഉത്സാഹങ്ങള്‍

ഡോ. കെ. അഹ്മദ് അന്‍വര്‍
ശാസ്ത്രീയവും അല്ലാത്തതുമായ വിജ്ഞാന വിസ്ഫോടനം അനിവാര്യമാക്കിയ സ്പെഷ്യലൈസേഷന്‍ കാരണം, ഏതെങ്കിലും പ്രത്യേക മേഖലയിലെ വിജ്ഞര്‍ പോലും ഇതര മേഖലയെക്കുറിച്ച് സാമാന്യം അജ്ഞരായിരിക്കും. എന്നാലോ എല്ലാ വിഷയത്തെക്കുറിച്ചും ഒരു ചെറിയ ധാരണയെങ്കിലും ഉണ്ടാകാന്‍ ആര്‍ക്കും ആകാംക്ഷയുണ്ടാകും. അങ്ങനെയാണ് വിഷയങ്ങളുടെ നിഗൂഢത ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ അവയെ ലളിതവത്കരിക്കാന്‍ ശ്രമം നടക്കാറ്. ഈ ലളിതവത്കരണത്തിന്റെ ഒരു പ്രധാന ന്യൂനത കൃത്യത നഷ്ടപ്പെടുകയാണ്. ഉദാഹരണമായി സ്വാനുഭവങ്ങള്‍ ധാരാളം. ഏതെങ്കിലും രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാനും ചോദിക്കാനും അന്വേഷിക്കാനും ഒരു രോഗിക്ക് അവകാശമുണ്ട്; അയാളുടെ ഡോക്ടര്‍ക്ക് അവക്ക് മറുപടി പറയാന്‍ ബാധ്യതയും. സാങ്കേതിക ഭാഷ, ശരീര-ആരോഗ്യ വിജ്ഞാനത്തില്‍ വലിയ അവഗാഹമില്ലാത്ത സാധാരണക്കാരനായ രോഗിക്ക് അന്യമായിരിക്കും. സങ്കീര്‍ണമായ കാര്യങ്ങള്‍ കഴിയുന്നത്ര ലളിതീകരിച്ച് പറഞ്ഞ് കഴിഞ്ഞാല്‍, അവസാനം രോഗിക്ക് മനസ്സില്‍ പതിയുന്ന ധാരണകള്‍, ഡോക്ടര്‍ ഒരിക്കലും ഉദ്ദേശിക്കാത്ത വിധത്തില്‍ തെറ്റായിരിക്കും. ഏകദേശം ഇതുപോലെ ഒരു ധാരണപിശകാണ് 'ദൈവകണം' എന്ന വാക്ക് സാമാന്യ ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുക. തത്സമയ മീഡിയാ റിപ്പോര്‍ട്ടിംഗില്‍, പേജുകളുടെയും ചാനല്‍ സ്ളോട്ടുകളുടെ സ്ഥല-സമയ പരിമിതികള്‍ക്കിടയില്‍, നൂറായിരം കാര്യങ്ങള്‍ ഒരേ സമയം അവതരിപ്പിക്കേണ്ടിവരുന്ന മാധ്യമ പ്രവര്‍ത്തകര്‍, 'സെന്‍സേഷന്‍' നിര്‍മിതിക്കല്ലെങ്കിലും തങ്ങളുടെ 'ടാര്‍ഗറ്റ്' ജനതയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കുറുക്ക് വഴികള്‍ ഉപയോഗിക്കുന്നത് സ്വാഭാവികം. ഒരു ശാസ്ത്രജ്ഞന്‍, ഹിഗ്ഗ്സ്- ബോസോണ്‍ (രണ്ട് ശാസ്ത്രജ്ഞരുടെ പേരുകളില്‍ നിന്ന് നിഷ്പന്നം; രണ്ടാമത്തേത് ഇന്ത്യന്‍ വംശജനായ ബോസ് ആണ്) കണികയെക്കുറിച്ച് പരാമര്‍ശിച്ച സാന്ദര്‍ഭികമായ പദമാണ് 'ദൈവകണം.' ആ പദം അവിടെ ഒട്ടിപ്പിടിച്ചു എന്നു പറയാം. തുടര്‍ന്ന് അത് മതകീയ ദര്‍ശനങ്ങളെ ചോദ്യം ചെയ്യുന്നതാക്കണമെന്ന് ചുരുക്കം ചില 'അജണ്ട നിര്‍മാതാക്കള്‍' എങ്കിലും കരുതിക്കാണും.
ഒരല്‍പം വിശകലനം ഇവിടെ സംഗതമാണ്. ഭൌതിക ശാസ്ത്രം (ഫിസിക്സ്) വിവിധ വിജ്ഞാന ശാഖകളില്‍ ശ്രേഷ്ഠമാണ് എന്ന് പറയാം. പ്രപഞ്ചോല്‍പത്തിയെക്കുറിച്ചും പദാര്‍ഥങ്ങളുടെ ഘടനകളെക്കുറിച്ചും മറ്റും മറ്റും ഈ ശാസ്ത്രശാഖ മുന്നോട്ടുവെച്ച ആശയങ്ങള്‍ കാലാന്തരത്തില്‍ സമൂല മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ട്. യുഗ പ്രഭാവന്മാരായ ശാസ്ത്ര പ്രതിഭകളാണ് ഈ മാറ്റത്തിരുത്തലുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒരിക്കല്‍ അവിഭാജ്യമായി കരുതിയ ആറ്റം അങ്ങനെയല്ലെന്നും, ഇലക്ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളുമടങ്ങിയതാണെന്നും മനസ്സിലായി. തുടര്‍ന്ന് മറ്റു ഇതര സബ്-അറ്റോമിക് കണികകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടായി. പുതിയ പുതിയ പേരുകള്‍- പോസിസ്ട്രോണ്‍, ഫോട്ടോണ്‍- ഉദയം കൊണ്ടു. പോയി പോയി പദാര്‍ഥമുണ്ടോ അതോ വെറും എനര്‍ജി(ഊര്‍ജം) മാത്രമേയുള്ളോ പദാര്‍ഥവും എനര്‍ജിയും ഒന്നിന്റെ തന്നെ വിവിധ രൂപങ്ങളല്ലേ എന്ന സന്ദേഹങ്ങളായി. ഫിസിക്സ് വലിയ ഒരു കുതിച്ചു ചാട്ടം നടത്തി, ക്വാണ്ടം (ഝൌമിൌാ) ഫിസിക്സിലേക്ക്. (ഇതിന്റെ ലളിതമായ ഒരവതരണം ഠവല ഠമീ ീള ജവ്യശെര എന്ന ഫ്രിജോഫ് കാപ്രയുടെ പുസ്തകം തരുന്നുണ്ട്).
ഈ മാറി മറിച്ചിലുകള്‍ക്കിടയില്‍ അവശേഷിക്കുന്നതായി ശാസ്ത്രലോകം ഒരു മാതൃക(ാീറലഹ) മുന്നോട്ടുവെച്ചതാണ് 'സ്റാന്‍ഡേര്‍ഡ് മോഡല്‍' (മിെേറമൃറ ങീറലഹ). പ്രപഞ്ച സംവിധാനത്തെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും ഇതുവരെ ലഭ്യമായ അറിവുകളില്‍നിന്ന് രൂപകല്‍പന ചെയ്തതായിരുന്നു അത് (ആപേക്ഷിക സിദ്ധാന്തം കൈകാര്യം ചെയ്യുന്ന ഗുരുത്വാകര്‍ഷണമൊഴിച്ച്). 17 കണികകളാണ് ഈ മോഡലിലുള്ളത്. 12 എണ്ണം 'ക്വാര്‍ക്കു'കള്‍ (അറ്റോമിക ന്യൂക്ളിയസ്സിലെ പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും സംയോജിപ്പിക്കുന്നവ) അടക്കമുള്ള 'ഫെര്‍മിയോണു'കളും ഇലക്ട്രോണുകളുമാണ്. ഇവയാലാണ് പദാര്‍ഥം നിര്‍മിക്കപ്പെടുന്നത്. പിന്നെ നാലെണ്ണം ഗോജ് ബോസോണുകള്‍ (ഏമൌഴല യീീി) എന്നറിയപ്പെടുന്നു. ഫെര്‍മിയോണുകളുടെ പരസ്പര പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ശക്തി അല്ലെങ്കില്‍ ഊര്‍ജം നല്‍കുന്നവയാണിവ. ആറ്റത്തിന്റെ കേന്ദ്രത്തെ വലം വെക്കുന്ന ഇലക്ട്രോണുകളെ ഭ്രമണപഥങ്ങളില്‍ പിടിച്ചു നിര്‍ത്തുന്ന ഇലക്ട്രോ മാഗ്നറ്റിസം നല്‍കുന്ന ഫോട്ടോണുകള്‍, ക്വാര്‍ക്കുകളെ ന്യൂക്ളിയസ്സില്‍ പ്രോട്ടോണുകളെയും ന്യൂട്രോണുകളെയുമായി അടക്കിപ്പിടിക്കുന്ന ഗ്ളൂവോണുകള്‍ (ഴഹൌീി) തുടങ്ങിയവ അവയില്‍ പെടുന്നു.
അവശേഷിക്കുന്നതാണ് ഹിഗ്ഗ്സ് കണം. കൂടുതല്‍ വൈശദ്യത്തിലേക്ക് പോകാന്‍ സ്ഥലം പോരാ. (ചിത്രം 1 കാണുക). ഒന്നു മാത്രം പറയാം. പദാര്‍ഥത്തിന് പിണ്ഡം (ങമ) എങ്ങനെ ലഭിച്ചു എന്ന് കണിശമായി മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ് 17-മത്തെ കണമായി ഹിഗ്ഗ്സ് കണത്തെ വിഭാവനം ചെയ്തത്. വീണ്ടും ലളിതീകരിച്ച്, പക്ഷേ കണിശതയും കൃത്യതയും കുറേ നഷ്ടപ്പെടുത്തി ഒറ്റ വാക്യത്തില്‍ പറയട്ടെ: ഹിഗ്ഗ്സിനെ ഈ മോഡലില്‍ സ്ഥാപിക്കൂ; എങ്കില്‍ പദാര്‍ഥം നേരെ നില്‍ക്കും. അതിനെ എടുത്തു മാറ്റൂ; എങ്കില്‍ പദാര്‍ഥം ചീട്ടുകൊട്ടാരം പോലെ തകിടം മറിഞ്ഞ് വീഴും. മാത്രമല്ല, ഗുരുത്വാകര്‍ഷണ വിശദീകരണവും ഇത് നല്‍കും.
ഇതിനെയാണ് 'ദൈവകണം' എന്ന് ലെഡര്‍മാന്‍ എന്ന ശാസ്ത്രജ്ഞന്‍ വിളിച്ചത്. സ്റാന്റേര്‍ഡ് മോഡലെന്ന ജിഗ്സാ പസ്ളി (ഴശഴ മെം ുൌ്വ്വഹല)ലെ അവശേഷിക്കുന്ന കള്ളിയില്‍ വെക്കാനായി ജിഗ്ഗ്സ് വിഭാവനം ചെയ്ത ഈ കണിക യഥാര്‍ഥത്തിലുണ്ടോ? ഇതന്വേഷിക്കാനാണ് ഇഋഞച (ആണവ ഗവേഷണത്തിനുള്ള യൂറോപ്യന്‍ കൂട്ടായ്മ) ജനീവയില്‍ ഭൂമിക്കടിയില്‍ വലിയ ഗര്‍ത്തമുണ്ടാക്കി കണികകളെ പരസ്പരം ഇടിച്ചു നടത്തിയ പരീക്ഷണത്തിന് ഗവേഷകര്‍ മുന്നിട്ടിറങ്ങിയത്. അതുണ്ടെന്ന് തന്നെയാണ് ഗവേഷകര്‍ ഈ ജൂലൈ 4-ന് പുറത്തുവിട്ട വിവരം (ഖണ്ഡിതമായും നൂറ് ശതമാനം ഉറപ്പോടെ എന്നൊന്നുമല്ല. മിക്കവാറും കണ്ടുപിടിച്ചത് 'ഹിഗ്ഗ്സ്' തന്നെ അല്ലെങ്കില്‍ സമാനമായത് എന്നേ പറഞ്ഞുള്ളൂ. ശാസ്ത്രത്തിനും ശാസ്ത്രജ്ഞര്‍ക്കും ഈ വിനയം സ്വായത്തമാണ്).
* * * *
ഈ പരീക്ഷണത്തില്‍ പങ്കാളിയായ, കാലിഫോര്‍ണിയ യൂനിവേഴ്സിറ്റി (സാന്‍ഡിയാഗോ)യിലെ വിവേക് ശര്‍മയുടെ വാക്കുകള്‍: "ദൈവകണം എന്ന പേരിനെ ഞാന്‍ വെറുക്കുന്നു. ഞാന്‍ മതഭക്തനൊന്നുമല്ല; പക്ഷേ വിശ്വാസികളുടെ മുഖത്തേക്കെറിഞ്ഞു കൊടുക്കുന്നു എന്ന പോലെയുള്ള ഈ അനാദരവ് ശരിയല്ല. ഭൌതിക ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുകയാണ് എന്റെ ജോലി; ദൈവമല്ല എന്റെ പ്രമേയം.''
ശാസ്ത്രവും മതവും തമ്മില്‍ സംഘട്ടനം എന്ന മിഥ്യയില്‍ ഭ്രമിച്ചിരിക്കുന്ന ഒരു പറ്റം ദൈവവിരുദ്ധര്‍ എന്നുമുണ്ടായിട്ടുണ്ട്. പ്രപഞ്ചം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന ദര്‍ശനത്തെ തള്ളിപ്പറയാനും അത് സ്വയം ഭൂവാണെന്നും സ്വയം വികാസക്ഷമമാണെന്ന് വരുത്താനും നാസ്തികര്‍ എല്ലാ കച്ചിത്തുരുമ്പും എല്ലാ കാലത്തും ഉപയോഗിച്ചിട്ടുണ്ട്. പദാര്‍ഥങ്ങളുടെ പിണ്ഡത്തിന്റെ കാരണം അറിയാത്തത് മാത്രമാണ് ദൈവത്തിന്റെ അസ്തിത്വമില്ലായ്മ തെളിയിക്കുന്നതിലുള്ള ഏക വിഷമമെന്നും അത് കണ്ടു പിടിച്ചു കഴിഞ്ഞ സ്ഥിതിക്ക് ദൈവത്തിന് നിലനില്‍പില്ലാതായി എന്നും ദ്യോതിപ്പിക്കണം. അത്രമാത്രം. അതായത് നിരുപദ്രവകരമായ ഒരു ശാസ്ത്ര നിരീക്ഷണം തങ്ങളുടെ നിറംപിടിപ്പിച്ച നിക്ഷിപ്ത താല്‍പര്യ പ്രേരിതമായ അജണ്ടക്ക് ഉപയോഗപ്പെടുത്തുക മാത്രം. വാസ്തവത്തില്‍ ഹിഗ്ഗ്സ് കണം ഭൌതിക ശാസ്ത്രത്തില്‍ അവസാന വാക്കല്ല തന്നെ. ഈ തരത്തിലുള്ള വാദഗതികള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്ന ഒരു കൊച്ചു ഖുര്‍ആന്‍ ശകലം ഇങ്ങനെ: "അവര്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞ വിജ്ഞാനം ഇത്രമാത്രം'' (ഖുര്‍ആന്‍ 53:30).
'ദൈവകണം' എന്ന് നാമകരണത്തിന് പിന്നിലായി രസകരമായ ഒരു കാരണം ഉദ്ധരിക്കപ്പെടുന്നുണ്ട്. ഹിഗ്ഗ്സ് കണികയെക്കുറിച്ച ഗവേഷണത്തിന് അനേകം വര്‍ഷങ്ങളും പ്രയത്നവും ചെലവിട്ട നോബല്‍ ജേതാവ് ലിയോണ്‍ ലെഡര്‍മാന്‍ തന്റെ ഗവേഷണ ഫലങ്ങളെക്കുറിച്ച് 1994-ല്‍ ഒരു പുസ്തകമെഴുതി. ഏതെങ്കിലും കുഴഞ്ഞ് മറിഞ്ഞ പ്രശ്നത്തെ നേരിടുമ്പോള്‍ സാധാരണ ഇംഗ്ളീഷുകാരന്‍ ഉപയോഗിക്കുന്ന, ദേഷ്യവും സങ്കടവും പ്രതിഫലിക്കുന്ന ഒരു ശാപവാക്കായ 'ഠവല ഏീററമാി ജമൃശേരഹല' (നശിച്ച കണിക!) എന്നാണ് അദ്ദേഹം തന്റെ പുസ്തകത്തിന് പേരിട്ടത്.
പുസ്തക പ്രസാധകരായ ഡെല്‍റ്റ, നമ്മുടെ മാധ്യമ സുഹൃത്തുകളെപ്പോലെ, കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ അതിനെ ചുരുക്കി 'ഏീറ ജമൃശേരഹല' എന്നാക്കി. അവര്‍ക്കും ദുരുദ്ദേശ്യമുണ്ടായി കാണില്ല. പക്ഷേ, 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടില്‍ ചോര മാത്രം' പരതുന്ന നിരീശ്വരവാദികള്‍ ഈ കച്ചിത്തുരുമ്പും ഉപയോഗിക്കുന്നെന്ന് മാത്രം. വാട്സണും ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ തന്മാത്രയെ വിവരിച്ചപ്പോഴും, ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോഴും, ബഹിരാകാശ യാത്ര സാധ്യമായപ്പോഴും ക്ളോണിംഗ് കണ്ടെത്തിയപ്പോഴും, 'ഇനി തന്റെ ആവശ്യമില്ല, ദൈവമേ; താന്‍ ഇല്ല' എന്ന് പറയാന്‍ ധൃഷ്ടരാകുന്നവര്‍ക്ക് ഒരിടത്തും ദൈവത്തെ കണ്ടെത്താന്‍ കഴിയില്ല. അവരോട് സംസാരിക്കുന്നതും മിണ്ടാതിരിക്കുന്നതും ഒരുപോലെ. അവര്‍ മാറാന്‍ പോകുന്നില്ല (ഖുര്‍ആന്‍ 2:6).
വാസ്തവമോ? ദൈവം തന്നെയാണ് 'ആദ്യവും അന്ത്യവും. പുറവും അകവും' (ഖുര്‍ആന്‍ 57:3). 'നിങ്ങളെവിടെയായിരുന്നാലും നിങ്ങളോടൊപ്പം അവനുണ്ട്' (57:4).
ഇതുവരെ ഒളിഞ്ഞ് കിടന്നിരുന്ന, പ്രപഞ്ചഘടനയുടെ അവസാനത്തെ രഹസ്യ അറയില്‍ ഇതാ, ഇതായിരുന്നു ഉണ്ടായിരുന്നത് എന്ന അര്‍ഥത്തിലാണ് ഈ ഹിഗ്ഗ്സ് കണികയെ തല്‍പരര്‍ കാണുന്നത്. അങ്ങനെയെങ്കില്‍ എന്തിന് ഈ കണം മാത്രം? പ്രപഞ്ചത്തിന്റെ എല്ലാ കണങ്ങളും ദൈവകണങ്ങളാണ്. ദൈവം അവയില്‍ കുടികൊള്ളുന്നു എന്ന അര്‍ഥത്തിലല്ല. ഈ ലോകം തന്നെ ദൈവമാണെന്ന പാന്‍തീസ്റ് അര്‍ഥത്തിലുമല്ല. മറിച്ച് എല്ലാം അവന്റെ സൃഷ്ടി വൈഭവമാണെന്ന അര്‍ഥത്തില്‍; ഒന്നും അവന്‍ അല്ല; അവന് സമാനവുമല്ല (ഖുര്‍ആന്‍ 42:11). പരസ്പര ബന്ധിതമായും കാര്യകാരണ രൂപേണയും പദാര്‍ഥങ്ങളുടെയും പ്രപഞ്ചങ്ങളുടെയും സൂക്ഷ്മ ഘടനയും സ്ഥൂല ഘടനയും സംവിധാനിച്ച ദൈവത്തിന്റെ കല്‍പന('കുന്‍'-ഉണ്ടാവുക)യായ വാക്കും പൂര്‍ത്തീകരിക്കപ്പെട്ട പ്രവര്‍ത്തനവും തമ്മില്‍ സ്ഥലകാല വ്യത്യാസത്തിന് പോലും സാംഗത്യമില്ല. എങ്കിലും എല്ലാറ്റിലും യുക്തിഭദ്രതയും വ്യവസ്ഥാപിതത്വവും കാണാന്‍ കഴിയും. സൃഷ്ടിപ്പ് കഴിഞ്ഞ് പ്രപഞ്ചം വ്യവസ്ഥാപിതമായി ചലിച്ചുകൊള്ളട്ടെ എന്നുവെച്ച് രാജിവെച്ചവനോ, വിരമിച്ചവനോ അല്ല. ഒരു കണവും അവസാന കണ്ടുപിടുത്തമാകാവതല്ല. പൂര്‍വ മാതൃകയില്ലാതെ ആകാശഭൂമികള്‍ക്കു തുടക്കം കുറിച്ചവനായ 'ബദീഅ്' ആണവന്‍. തുടക്കം കുറിച്ച ('യുബ്ദിഉ') അവന്‍ സൃഷ്ടിപ്പ് ആവര്‍ത്തിക്കുക ('യുഈദ്')യും ചെയ്യുന്നു. അവന്‍ ഓരോ ദിവസവും പുതിയ കാര്യങ്ങളിലാകുന്നു (55:29).
സൃഷ്ടിപ്പ് കഴിഞ്ഞ് 'ഏഴാംനാള്‍ വിശ്രമിക്കാത്ത', ക്ഷീണമോ നിദ്രയോ ബാധിക്കാത്ത അവന്റെ അറിവിന്റെ വക്കുപോലും ചൂഴ്ന്നിറങ്ങാന്‍ മനുഷ്യന് കഴിയില്ല; അവന്‍ ഉദ്ദേശിച്ചത്രയുമല്ലാതെ (ഖുര്‍ആന്‍ 2:255).
'ദൈവകണം' എന്ന വാക്കില്‍ അസ്വസ്ഥതയും വിയോജിപ്പും പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് യൂനിവേഴ്സിറ്റിയിലെ ഭൌതികശാസ്ത്രജ്ഞന്‍ കെയ്ല്‍ ക്രാന്‍മര്‍ (ഗ്യഹല ഇൃമിാലൃ) പറഞ്ഞു: "ഹിഗ്ഗ്സ് കണിക എന്തുകൊണ്ട് ഇത്ര പ്രധാനപ്പെട്ടതാണെന്ന് 'ദൈവ കണം' എന്ന വാക്ക് നമുക്ക് പറഞ്ഞുതരുന്നില്ല. ഭൌതികശാസ്ത്രജ്ഞര്‍ അഹങ്കാരികളും നാട്യക്കാരുമാണെന്ന് വരുത്താനേ അതുതകൂ. ദൈവവുമായി മത്സരിക്കാനോ അവന് പകരക്കാരാവാനോ ശ്രമിക്കുന്നവരാണ് ഭൌതിക ശാസ്ത്രജ്ഞര്‍ എന്ന അപകടകാരമായ ധാരണക്ക് കാരണമാകും അത്. സത്യത്തില്‍ ഭൌതിക ശാസ്ത്രജ്ഞരില്‍ എല്ലാ തരക്കാരുമുണ്ട്. തികഞ്ഞ മതഭക്തര്‍ മുതല്‍ നാസ്തികര്‍ വരെ. പ്രകൃതി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ് ഞങ്ങള്‍. പ്രകൃതിയുടെ സംവിധാനത്തിലെ ഗരിമയും വ്യവസ്ഥാപിതത്വവും ആ വ്യവസ്ഥയിലെ അവ്യവസ്ഥാപിത അപവാദങ്ങളും, ഒരുപക്ഷേ മറ്റാരേക്കാളും ഞങ്ങളെ ആകര്‍ഷിക്കുന്നു; ഞങ്ങള്‍ മനസ്സിലാക്കുന്നു.''
മിച്ചിഗന്‍ യൂനിവേഴ്സിറ്റിയിലെ ഫിസിസിസ്റ് ഗോര്‍ഡണ്‍ കേന്‍ പറഞ്ഞു: "എല്ലാ നിലക്കും തെറ്റായ പേരാണ് ദൈവകണം എന്നത്. ആ പേരിന് ഫിസിക്സുമായി പുലബന്ധം പോലുമില്ല. ആ പേരിനെ ഭൌതികശാസ്ത്രജ്ഞര്‍ ഇഷ്ടപ്പെടുന്നുമില്ല.''

2011 ഡിസംബർ 4, ഞായറാഴ്‌ച

റാശിദ് ഗനൂശി ജീവിതം കാലം

റാശിദ് ഗനൂശി ജീവിതം കാലം
കെ. അശ്‌റഫ്


ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദ തുനീഷ്യയില്‍ അധികാരമേറ്റെടുക്കാന്‍ പോവുകയാണ്. റാശിദ് ഗനൂശിയെന്ന ഇസ്‌ലാമിക ദാര്‍ശനികനാണ് പ്രസ്ഥാനത്തിന്റെ ബൗദ്ധിക കരുത്ത്. അദ്ദേഹത്തിന്റെ പ്രായോഗിക സമീപനങ്ങളാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മറ്റു സംഘടനകളെ മുന്‍കടക്കാന്‍ അതിനെ പ്രാപ്തമാക്കിയത്. ഈ ഘട്ടത്തിലാണ് 2001-ല്‍ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച, ഇസ്‌ലാമിക പ്രവണതകളെക്കുറിച്ചുള്ള പഠനത്തില്‍ ഏറെ മുന്നോട്ടുപോയ അസ്സാം തമീമിയുടെ പുസ്തകത്തിന്റെ പരിചയം പ്രസക്തമാവുന്നത്. പുസ്തകത്തിന്റെ പേര് റാശിദ് ഗനൂശി: എ ഡമോക്രാറ്റ് വിതിന്‍ ഇസ്‌ലാമിസം (റാശിദ് ഗനൂശി: ഇസ്‌ലാമിസത്തിനകത്തെ ജനാധിപത്യ വാദി). രണ്ടു തലമാണ് പുസ്തകത്തിനുള്ളത്. ഒന്ന്, ഗനൂശിയുടെ വ്യക്തി ചിത്രം. രണ്ട്, ഗനൂശിയുടെ ബൗദ്ധിക ജീവചരിത്രം. ഗനൂശിയുടെ വ്യക്തിജീവിതവും ആക്ടിവിസവും ബൗദ്ധികജീവിതവും കൂടിക്കലര്‍ന്നാണുള്ളത്. മൗലാനാ മൗദൂദി, സയ്യിദ് ഖുത്വ്ബ് എന്നിവരെപ്പോലെ വിശദമായ ബൗദ്ധിക ചര്‍ച്ചകളോ തര്‍ക്ക-വിതര്‍ക്കങ്ങളോ ഗനൂശി ഉന്നയിക്കുന്നില്ല. വളരെ വ്യക്തതയോടെ മാത്രമേ ഗനൂശി എന്തിനെക്കുറിച്ചും സംസാരിക്കൂ. ഒന്നിനെയും പൂര്‍ണമായി തള്ളിക്കളയാനോ സ്വീകരിക്കാനോ ഗനൂശി തയാറാവുന്നില്ല. അതുകൊണ്ടുതന്നെ ആധുനിക ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത ഇരുപതാം നൂറ്റാണ്ടില്‍ ഉദയം ചെയ്തതിനു ശേഷം നടന്നിട്ടുള്ള എല്ലാ ചര്‍ച്ചകളും ഗനൂശി പരിഗണിക്കുന്നു. അപ്പോള്‍ തന്നെ ഒരു നിശ്ചിതത്വവും (specifity) ആപേക്ഷികതയും(relativity) ഗനൂശി കാത്തുസൂക്ഷിക്കുന്നു.

ഉദാഹരണത്തിന്, ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അടിസ്ഥാനപരമായ ഒരു കാഴ്ചപ്പാടാണല്ലോ ഹാകിമിയ്യത്ത്. ലിബറല്‍ ജനാധിപത്യത്തെ സംബന്ധിച്ചേടത്തോളം ജനങ്ങളുടെ പരമാധികാരം എന്നത് ദൈവിക പരമാധികാരത്തെ തള്ളിക്കളയുന്നതാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ചിന്തകര്‍ ദൈവിക പരമാധികാരത്തെ തള്ളിക്കളയുന്ന ലിബറല്‍ ജനാധിപത്യത്തെ തള്ളിക്കളയുന്നു. എന്നാല്‍ ജനങ്ങള്‍ ആധുനിക ദേശരാഷ്ട്രത്തിനകത്ത് ദൈവിക പരമാധികാരത്തെ അംഗീകരിക്കുന്ന ഒരു കക്ഷിയെ തെരഞ്ഞെടുക്കുമ്പോള്‍ ഹാകിമിയ്യത്ത് അവിടെ സ്വയമവതരിക്കുന്നില്ല. മറിച്ച് ഒരു പ്രത്യേക തരത്തിലുള്ള മനുഷ്യ ഇടപെടല്‍ ആവശ്യമായി വരും. ഈ പ്രക്രിയയെ ഇജ്തിഹാദായാണ് ഗനൂശി കാണുന്നത്. മനുഷ്യ ഇടപെടലിലൂടെ സാക്ഷാല്‍ക്കരിക്കേണ്ട ഒന്ന്. എന്താണ് ഈ വിശദീകരണത്തിന് ചരിത്രപരമായ പ്രസക്തി? ഇസ്‌ലാം അല്ലാത്തതിനെയെല്ലാം നിരാകരിക്കുന്നു എന്ന് പറയുന്ന ഉട്ടോപ്യന്‍ വീക്ഷണത്തെ ഇന്നത്തെ ദേശരാഷ്ട്രവും ഭരണകൂടവും ഉള്‍പ്പെട്ട ഘടനകളുടെ വെളിച്ചത്തില്‍ കാണാനുള്ള ശ്രമം. ഇതിലൂടെ പ്രസ്തുത ആശയത്തിന്റെ സാക്ഷാത്കാരത്തിനു മുമ്പിലെ പ്രതിബന്ധങ്ങളെ കൂടി കണ്ടുകൊണ്ടുള്ള സമീപനം. ഈ സംജ്ഞയെ ചരിത്രപരമായി വ്യാഖ്യാനിക്കാന്‍ മൗദൂദിക്കും ഖുത്വ്ബിനും സാധിച്ചില്ലെന്നാണ് ഗനൂശിയുടെ ഒരു പ്രധാന വിമര്‍ശം. ഇതാണ് ഗനൂശിയുടെ ഇടപെടല്‍ രീതി. ഒരേസമയം ഹാകിമിയ്യത്തിന്റെ സാധ്യതയും പ്രതിബന്ധവും കാണാനുള്ള കരുത്ത് ഗനൂശി പ്രകടിപ്പിക്കുന്നു.

ഗനൂശിയുടെ കാഴ്ചപ്പാടുകള്‍ സൂക്ഷ്മമായി മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. മതേതരത്വം, പൗരസമൂഹം, ജനാധിപത്യം, സ്റ്റേറ്റ് ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഗനൂശി നടത്തുന്നുണ്ട്. ഇത്തരം ചര്‍ച്ചകളില്‍ പൊതുവെ കണ്ടുവരാറുള്ള ധാരണകളെ കശക്കിയെറിയാന്‍ ഗനൂശി തയാറാവുന്നു. എന്നാല്‍, ഇസ്‌ലാം/ പടിഞ്ഞാറ്, ആധുനികത/ ഇസ്‌ലാം തുടങ്ങിയ ദ്വന്ദ്വങ്ങളെ സവിശേഷമായി പഠിക്കുകയും തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി വിശദീകരിക്കുകയും ചെയ്യുന്നു. പലപ്പോഴും ആപേക്ഷികമായ തള്ളിക്കളയലും (relative rejectioni-sm) വസ്തുനിഷ്ഠ വിമര്‍ശനവും (objective interaction) തന്നെയാണ് ഗനൂശിയുടെ ശൈലി എന്നാണ് അസ്സാം തമീമി വിശദീകരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഗനൂശിയുടെ ബൗദ്ധിക ജീവചരിത്രമെന്നത് (ജനാധിപത്യം, മതേതരത്വം, പൗരസമൂഹം ഇവയെക്കുറിച്ച് ആത്മ വിമര്‍ശനപരമായ സമീപനങ്ങള്‍) ധാരാളം വിശദീകരണമാവശ്യപ്പെടുന്നതിനാല്‍ ഇപ്പോള്‍ അതിന് മുതിരുന്നില്ല. മറിച്ച് റാശിദ് ഗനൂശിയുടെ ജീവിതവും കാലവും എങ്ങനെയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ രൂപവത്കരിച്ചതെന്ന് ലഘുവായി പരിചയപ്പെടുത്താന്‍ ശ്രമിക്കാം.

1941-ല്‍ ജനിച്ച റാശിദ് ഗനൂശി തെക്കു കിഴക്കന്‍ തുനീഷ്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് തന്റെ ബാല്യവും കൗമാരത്തിന്റെ ആദ്യ കാലവും പിന്നിട്ടത്. ഗ്രാമത്തിലെ പാരമ്പര്യ മതപഠന രീതിയില്‍ വളര്‍ന്ന ഗനൂശി കൊളോണിയല്‍ വിരുദ്ധനും അതിന്റെ ഫലമായി ഒരു നാസറിസ്റ്റും ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്റെ സ്വാധീന ഫലമായിരുന്നു ഇത്. പതിനൊന്നാം വയസ്സില്‍ തുനീഷ്യയില്‍ നടന്ന ഫ്രഞ്ച് അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പിന് ഗനൂശി സാക്ഷിയായിരുന്നു. എന്നാല്‍ ഗനൂശിയുടെ വായനയും ചിന്തകളും വികസിക്കാന്‍ തുടങ്ങിയതോടെ പരമ്പരാഗതമായി കിട്ടിയ മതപരമായ വിജ്ഞാനം വെല്ലുവിളിക്കപ്പെട്ടു. വീടിനടുത്തുള്ള ജലസംഭരണിയുടെ മുകളില്‍ കയറി ടോള്‍സ്റ്റോയ്, ദസ്തയോവ്‌സ്‌കി തുടങ്ങിയവരെ വായിച്ചുതുടങ്ങിയപ്പോള്‍ തന്റെ ഹൃദയം കിഴക്കും പടിഞ്ഞാറുമായി വലിച്ചു കീറപ്പെട്ടുവെന്ന് ഗനൂശി വിശദീകരിക്കുന്നു. വിക്ടര്‍ ഹ്യൂഗോ, ഏണസ്റ്റ് ഹെമിംഗ്‌വേ, മാക്‌സിം ഗോര്‍ക്കി, ബര്‍ണാഡ് ഷാ തുടങ്ങിയവരെയും പതിനെട്ടു വയസ്സാവുമ്പോഴേക്കും ഗനൂശി പരിചയപ്പെട്ടിരുന്നു. ഇതോടു കൂടി പാരമ്പര്യ മതബോധം ഒലിച്ചുപോകാന്‍ തുടങ്ങി. മതാനുഷ്ഠാനങ്ങളൊക്കെ വലിയ ബാധ്യതയായി തോന്നിത്തുടങ്ങി. കാരണം, ഇസ്‌ലാമിന്റെ ലോകബോധം ഗനൂശിക്കന്യമായിരുന്നു.

1959-ല്‍ പതിനെട്ടാം വയസ്സില്‍ നഗരത്തിലെ അസ്സയ്തൂന എന്ന മതകലാലയത്തില്‍ ചേര്‍ന്നു. 1959-1962 വരെയാണ് ഗനൂശി അവിടെ പഠിച്ചത്. അക്കാലത്ത് ഫ്രഞ്ച് കൊളോണിയല്‍ സ്വാധീനം നഗരങ്ങളില്‍ വ്യാപകമായിരുന്നു. അന്നത്തെ തുനീഷ്യന്‍ പ്രസിഡന്റ് ഹബീബ് ബൂറഖീബ പാശ്ചാത്യവത്കരണത്തെ നന്നായി പിന്തുണച്ചിരുന്നു. അധികാരമുപയോഗിച്ച് മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചതിനാല്‍ പള്ളികളിലൊന്നും വിദ്യാര്‍ഥികളും ചെറുപ്പക്കാരും പോകാറുണ്ടായിരുന്നില്ല. ഔഖാഫ് ദേശസാല്‍ക്കരിക്കുകയും റമദാന്‍ മാസങ്ങളില്‍ ഗവണ്‍മെന്റ് ജോലികള്‍ക്ക് പോകുന്നവരോട് നോമ്പ് മുറിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ മതപഠനം ജോലി നേടാനും നഗര പരിചയത്തിനുമുള്ള വഴി മാത്രമായിരുന്നു. നഗര ജീവിതമാകട്ടെ മതബോധം ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗവും.

തന്റെ പഠനത്തിന്റെ അവസാന ഘട്ടത്തില്‍ തത്ത്വചിന്തയില്‍ ആകൃഷ്ടനായ ഗനൂശി തന്റെ മതാധ്യാപകരെ ചോദ്യങ്ങള്‍ ചോദിച്ച് വട്ടം കറക്കി. താന്‍ യുക്തിവാദ ചിന്തയിലൂടെയും ദൈവനിരാസത്തിലൂടെയും കടന്നുപോവുകയാണെന്ന് ഇക്കാലത്ത് ഗനൂശിക്ക് തോന്നിയിരുന്നു. ഇസ്‌ലാമെന്നത് ഗനൂശിയെ സംബന്ധിച്ചേടത്തോളം ഒരു ചരിത്ര മ്യൂസിയമായിരുന്നു. അധ്യാപകര്‍ ആ മ്യൂസിയത്തെ ആശ്രയിച്ച് ജീവിക്കുന്ന ടൂറിസ്റ്റ് ഗൈഡുകളും. 1959-1962-ലെ അള്‍ജീരിയന്‍ വിപ്ലവം പുതിയൊരു ആവേശമാണ് ഗനൂശിയില്‍ ഉണ്ടാക്കിയത്. ജമാല്‍ അബ്ദുന്നാസിറിന് പുറമെ ആദ്യത്തെ അള്‍ജീരിയന്‍ പ്രസിഡന്റായ ബെന്‍ബെല്ലയും ഗനൂശിയുടെ ആരാധനാപാത്രമായി. അറബിസത്തിന്റെ വസന്തകാലമായിരുന്നു അത്. ഞങ്ങള്‍ അറബികള്‍ എന്ന് ജനം ആര്‍ത്തു വിളിച്ച സന്ദര്‍ഭം.

ഗനൂശി തുനീഷ്യന്‍ തെരുവുകളില്‍ പ്രകടനം നടത്തിയിരുന്നു. ഫ്രാന്‍സിനെതിരായ യുദ്ധത്തില്‍ പരിക്ക് പറ്റിയ ഒരു അള്‍ജീരിയന്‍ മുജാഹിദിന് സ്വന്തം മുറിയില്‍ വിശ്രമിക്കാന്‍ അവസരം നല്‍കി ഗനൂശി അറബിസത്തെ നെഞ്ചേറ്റി. അങ്ങനെയാണ് അറബിസത്തിന്റെ നടുമുറ്റമായ ഈജിപ്തിലേക്ക് ഗനൂശി പോകുന്നത്. 1964-ല്‍ കയ്‌റോ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് അഗ്രികള്‍ച്ചറില്‍ ഗനൂശി ചേര്‍ന്നു. എന്നാല്‍ മഗ്‌രിബില്‍ നിന്ന് മശ്‌രിഖിലെത്തിയ ഗനൂശി നാസറും ബൂറഖീബയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജ്യം വിടാന്‍ നിര്‍ബന്ധിതനായി. ഇതോടെ അറബിസം എന്നത് മറ്റൊരു മര്‍ദക വ്യവസ്ഥയാണെന്ന് ഗനൂശി തിരിച്ചറിഞ്ഞു. മാത്രമല്ല, നാസറിന്റെ ജനപ്രിയ സ്റ്റണ്ടുകളുടെ കാപട്യവും നേരിട്ടറിഞ്ഞു. തന്നെയും സഹവിദ്യാര്‍ഥികളെയും ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് പുറത്താക്കുമെന്നറിഞ്ഞതോടെ കേട്ടറിഞ്ഞു മാത്രം പരിചയമുള്ള 'അല്‍ബേനിയ'യിലേക്ക് രക്ഷപ്പെടാന്‍ വിമാന ടിക്കറ്റെടുത്തു. അല്‍ബേനിയയിലെ ചുകപ്പന്‍ ഭരണകൂടം നാസറിന്റെ മാസ്റ്റര്‍ ബ്രെയ്‌നാണെന്ന വിവരം കിട്ടിയതോടെ ഗനൂശി സിറിയയിലേക്ക് രക്ഷപ്പെട്ടു. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ തത്ത്വചിന്ത പഠിക്കാന്‍ അവസരം ലഭിച്ചു. ആ യൂനിവേഴ്‌സിറ്റി അന്നത്തെ എല്ലാ സാമൂഹിക വൈരുധ്യങ്ങളെയും പ്രതിഫലിപ്പിച്ചിരുന്നു. ഈ നാലു വര്‍ഷത്തിനിടക്കാണ് നാസറിസ്റ്റുകളെയും ബഅ്‌സിസ്റ്റുകളെയും സെക്യുലരിസ്റ്റുകളെയും ഇസ്‌ലാമിസ്റ്റുകളെയും സലഫികളെയും സൂഫികളെയും ഇഖ്‌വാനികളെയും ഹിസ്ബുല്‍ തഹ്‌രീറുകാരെയും ഗനൂശി കണ്ടുമുട്ടുന്നത്. അക്കാലത്തെ ഇസ്രയേല്‍വിരുദ്ധ റാലികളില്‍ ഒരു നാഷനലിസ്റ്റ് എന്ന നിലയിലാണ് ഗനൂശി പങ്കെടുത്തത്. എന്നാല്‍, ഈ നാഷനലിസ്റ്റ് ചായ്‌വ് അവസാനിച്ചത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്, തത്ത്വചിന്താ പഠനം. രണ്ട്, 1965-ല്‍ നടത്തിയ യൂറോപ്യന്‍ യാത്ര.

നാഷനലിസത്തോടുള്ള താല്‍പര്യം ക്ഷയിക്കുന്നതോടു കൂടി ഇസ്‌ലാമിസ്റ്റുകളുടെ പരിപാടികളിലും ഒന്നു പോയി നോക്കാമെന്നായി. നാല് പ്രധാന വിഭാഗങ്ങളെ അവിടെ കണ്ടുമുട്ടുന്നു.

1. ഇഖ്‌വാനികള്‍ (ഇഖ്‌വാനിയും സിറിയന്‍ പണ്ഡിതനുമായ മുസ്ത്വഫസ്സിബാഇ, ഗനൂശി ദമസ്‌കസില്‍ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു).

2. നാസിറുദ്ദീന്‍ അല്‍ബാനിയുടെ പ്രഭാഷണം.

3. ഹിസ്ബുതഹ്‌രീര്‍

4. അദീബ് സ്വാലിഹ്, ശൈഖ് അല്‍ ബൂത്വി, ജൗദത് സഈദ് എന്നീ ബുദ്ധിജീവികള്‍.

എന്നാല്‍, സിറിയന്‍ പ്രവാസകാലത്ത് ഒരു പാര്‍ട്ടിയിലും ചേരുന്നില്ല. മുഹമ്മദ് ഇഖ്ബാല്‍, അബുല്‍ അഅ്‌ലാ മൗദൂദി, മുഹമ്മദ് ഖുത്വ്ബ്, ഹസനുല്‍ ബന്ന, മുസ്ത്വഫസ്സിബാഇ, മാലിക് ബിന്നബി, അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയവരെ വായിക്കാനാരംഭിക്കുകയും ചെയ്തു. മാത്രമല്ല, ഇസ്‌ലാമിസ്റ്റുകള്‍ കമ്യൂണിസത്തെയും നാഷനലിസത്തെയും എതിര്‍ക്കാന്‍ കൂട്ടുപിടിച്ചിരുന്ന പാശ്ചാത്യ ബുദ്ധിജീവികളായ ആര്‍നള്‍ഡ് ടോയന്‍ബി, അലക്‌സിസ് കാറല്‍, ആര്‍തര്‍ കെസ്‌ലര്‍ ഇവരെയും പുസ്തകങ്ങളിലൂടെ പരിചയപ്പെട്ടു.

1965-ലെ യൂറോപ്യന്‍ യാത്ര ഗനൂശിയുടെ ചിന്തകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ജര്‍മനിയില്‍ ടാക്‌സി ഡ്രൈവറായും ഫ്രാന്‍സില്‍ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരനായും ബെല്‍ജിയത്തില്‍ റെസ്റ്റോറന്റുകളില്‍ പാത്രം കഴുകിയും ഹോളണ്ടില്‍ മരപ്പണി ചെയ്തും ഗനൂശി ഉപജീവനമാര്‍ഗം കണ്ടെത്തി. തിരിച്ചുവന്ന ഉടനെ ഹദീസ്, ഖുര്‍ആന്‍, തഫ്‌സീര്‍ ഇവയിലൂടെയുള്ള വായന ആരംഭിച്ചു. ഇഖ്‌വാനികള്‍ വീണ്ടും വീണ്ടും ക്ഷണിച്ചെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നില്ല. എന്നാല്‍ നാസിറുദ്ദീന്‍ അല്‍ബാനിയുമായി വ്യക്തിബന്ധം സൂക്ഷിക്കുകയും സലഫിസത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തു.

ഇങ്ങനെയുള്ള ഒരു ബൗദ്ധിക യാത്രയുടെ ഭാഗമായാണ് 1968-ല്‍ ഗനൂശി ഫ്രാന്‍സിലേക്ക് പോവുന്നത്. സോര്‍ബോണില്‍ ഗവേഷകനായി (തത്ത്വചിന്ത) ചേര്‍ന്നു. 1968-ലെ പാരിസ് വിദ്യാര്‍ഥി കലാപത്തിന് തൊട്ടുടനെയുള്ള മാസങ്ങളിലാണ് ഗനൂശി അവിടെയെത്തുന്നത്. അവിടെ വെച്ച് തുനീഷ്യന്‍ വിദ്യാര്‍ഥികളെ പരിചയപ്പെട്ടു. അവര്‍ പ്രധാനമായും രണ്ട് ക്യാമ്പുകളിലാണ് ഉണ്ടായിരുന്നത്. ഒരു കൂട്ടര്‍ നാഷ്‌നലിസ്റ്റുകളും മറ്റൊരു കൂട്ടര്‍ മാര്‍ക്‌സിസ്റ്റുകളുമായിരുന്നു. ഇവരുമായി ഒത്തുപോകാനാവാതെ ഗനൂശി തുനീഷ്യക്കാരായ ഒരു സംഘം തബ്‌ലീഗുകാര്‍ക്കൊപ്പം പോകുന്നു. മാത്രമല്ല, പാരീസിലെ ഭൗതികതയുടെ അതിപ്രസരം മറികടക്കുന്നതിന് ഒരു കാത്തലിക് ചര്‍ച്ചില്‍ സ്ഥിരമായി പോകാനും തുടങ്ങി. അക്കാലത്തെ ഫ്രാന്‍സില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന മെഹ്ദി ബസര്‍ഗനെ പോലുള്ള ആധുനിക ഇറാനിയന്‍ ബുദ്ധിജീവികളെയും ഇക്കാലത്ത് ഗനൂശി കാണുന്നുണ്ട്. ഇറാനിയന്‍ വിദ്യാര്‍ഥികളിലൂടെ ശീഈ അവാന്തര വിഭാഗങ്ങളിലേക്കും ഗനൂശി ആകൃഷ്ടനാകുന്നുണ്ട്. ഇവരൊക്കെ ചേര്‍ന്ന് ഫ്രഞ്ചുകാരനും ഇന്ത്യന്‍ വംശജനുമായ ഡോ. മുഹമ്മദ് ഹമീദുല്ലയുടെ കീഴില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.

നീണ്ട താടിയും പാകിസ്താനി തൊപ്പിയും ധരിച്ച് പാരീസിലെ തെരുവുകളില്‍ ദഅ്‌വത്തും തബ്‌ലീഗുമായി നടന്ന ഗനൂശിയുടെ ഭാവമാറ്റം കുടുംബത്തിനകത്ത് അത്ഭുതവും ആകാംക്ഷയുമുണ്ടാക്കി. ഒരു തനി ഭൗതികവാദിയായി തിരിച്ചുവരുമെന്നു കരുതിയയാള്‍ എല്ലാ കണക്കുകൂട്ടലുകളെയും തിരുത്തി ഇവിടെയിതാ അലഞ്ഞു നടക്കുന്നു. അപ്പോഴാണ് സഹോദരന്‍ മുഖ്താര്‍, ഉമ്മക്ക് അസുഖമാണെന്ന് പറഞ്ഞ് ഗനൂശിയെ തുനീഷ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പാരീസിലെത്തുന്നത്. ഇസ്‌ലാമില്ലാത്ത തുനീഷ്യയിലേക്ക് താനില്ലെന്നായിരുന്നു ഗനൂശിയുടെ ആദ്യ പ്രതികരണം. മാത്രമല്ല, തബ്‌ലീഗ് പ്രവര്‍ത്തകനായി പാകിസ്താനിലേക്ക് പോകാനുള്ള ഒരുക്കത്തിലുമായിരുന്നു അദ്ദേഹം. ഒടുവില്‍ സഹോദരനോടൊത്ത് വീട്ടില്‍ പോയി ഉമ്മയെ കാണാന്‍ തീരുമാനിക്കുന്നു. സ്‌പെയിനിലൂടെയായിരുന്നു യാത്ര. തകര്‍ക്കപ്പെട്ട കൊര്‍ദോവയിലെത്തിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു നഷ്ടബോധം ഗനൂശിയെ അലട്ടാന്‍ തുടങ്ങി. കൊര്‍ദോവയിലെ ഗ്രാന്റ് മസ്ജിദിനുള്ളില്‍ വെച്ച് ഗനൂശിയും മുഖ്താറും അജ്ഞാതമായ ആ നഷ്ടബോധത്തെ പ്രതി കരഞ്ഞുപോയി. പാരീസിലേക്ക് തിരിച്ചുവരുമെന്ന് തന്നെയായിരുന്നു ഗനൂശി കരുതിയത്. അതിനാല്‍ തന്റെ വസ്തുവകകള്‍ അവിടെ ഉപേക്ഷിച്ചാണ് പാരീസിനോട് വിടപറയുന്നത്. എന്നാല്‍ 1969-1980 വരെയുള്ള കാലം തുനീഷ്യയില്‍ തന്നെ ഗനൂശി കഴിച്ചുകൂട്ടുകയാണുണ്ടായത്.

തുനീഷ്യയിലെത്തിയ ശേഷം അസ്സയ്ത്തൂന മസ്ജിദില്‍ ഗനൂശി വെറുതെയൊന്ന് കയറി നോക്കി. അവിടെ പള്ളിമൂലയില്‍ കുറച്ച് ചെറുപ്പക്കാര്‍ ഖുര്‍ആന്‍ ഓതുന്നത് കാണാനിടയായി. ഒരിക്കല്‍ ഒരു ചെറുപ്പക്കാരനും തിരിഞ്ഞു നോക്കാതെ പൊടി പിടിച്ചുകിടന്നിരുന്ന ആ പള്ളിമൂല ഇപ്പോള്‍ സജീവമായതെന്തുകൊണ്ടാണെന്ന് ഗനൂശി അന്വേഷിച്ചു. ഈ അന്വേഷണമാണ് അബ്ദുല്‍ ഫതാഹ് മോറോയെ പരിചയപ്പെടാനിടയാക്കിയത് (അബ്ദുല്‍ ഫതാഹ് മോറോയുമായി ചേര്‍ന്നാണ് പിന്നീട് ഇസ്‌ലാമിക് ടെന്‍ഡന്‍സി മൂവ്‌മെന്റ് ആരംഭിക്കുന്നത്). അങ്ങനെ തബ്‌ലീഗ് ജമാഅത്തിന്റെ തുനീഷ്യന്‍ പതിപ്പായ പള്ളിമൂലയിലെ ആ ചെറുപ്പക്കാരുടെ സംഘത്തില്‍ ഗനൂശി ചേര്‍ന്നു. 1970-ല്‍ തബ്‌ലീഗുകാരുടെ സംഘം അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ (ഇസ്‌ലാമിക് ഗ്രൂപ്പ്) എന്ന 'രഹസ്യ' സംഘടനക്ക് രൂപം നല്‍കി. അന്ന് തുനീഷ്യയില്‍ നിലനിന്നിരുന്നത് ഏക പാര്‍ട്ടി സംവിധാനമായിരുന്നതിനാല്‍ ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ആയ ഖുര്‍ആനിക പ്രിസര്‍വേഷന്‍ സൊസൈറ്റിയാണ് അവര്‍ ഉപയോഗപ്പെടുത്തിയത്.

തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ ഗനൂശിയും സുഹൃത്തുക്കളും മാലിക് ബിന്നബി അള്‍ജീരിയയില്‍ സംഘടിപ്പിച്ചിരുന്ന സെമിനാറുകളിലേക്ക് മുടക്കമില്ലാതെ പോയിരുന്നു. അന്നത്തെ സുഹൃത്തുക്കള്‍ അബ്ദുല്‍ ഫതാഹ് മോറോ, സ്വാലിഹ് ബിന്‍ അബ്ദില്ല എന്നിവരായിരുന്നു.

ഗനൂശിയുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനപരമായി സ്വാധീനിച്ചത് മാലിക് ബിന്നബിയാണ്. അതുവരെ ചിന്താപരമായി തന്നെ സ്വാധീനിച്ച മൗദൂദിയും ഖുത്വ്ബും യാഥാര്‍ഥ്യത്തെയും (reality) പാഠ(text)ത്തെയും വേര്‍തിരിച്ചു കണ്ട്, പാഠമാണ് യാഥാര്‍ഥ്യത്തെക്കുറിച്ച കാഴ്ചപ്പാട് ഉണ്ടാക്കുന്നത് എന്നായിരുന്നു ഗനൂശിയെ പഠിപ്പിച്ചത്. എന്നാല്‍ ബിന്നബി യാഥാര്‍ഥ്യത്തെ സൂക്ഷ്മമായി അപഗ്രഥിക്കുകയും ഈ അപഗ്രഥനത്തിലൂന്നി മതപാഠ(religious text)ത്തെ സംവാദവിധേയമാക്കുകയുമാണ് ചെയ്തത് (മാലിക് ബിന്നബി, അല്‍ഖദായ അല്‍ കുബ്‌റ, ബെയ്‌റൂത്ത്, ദാറുല്‍ ഫിക്ര്‍, 1991).

മാലിക് ബിന്നബിയെ റാശിദ് ഗനൂശി വിശേഷിപ്പിക്കുന്നത് ഇസ്‌ലാമിക ചിന്തയുടെ നെടുന്തൂണെന്നും ഇബ്‌നുല്‍ ഖല്‍ദൂന്റെ പിന്‍മുറക്കാരനെന്നുമാണ്. സിറിയയില്‍ പഠിച്ചിരുന്ന കാലത്ത് ബിന്നബി ഖുത്വ്ബിനെ നന്നായി വായിച്ചിരുന്നു. ബിന്നബിയുടെ ചിന്തകള്‍ തന്നെയാണ് 'മഗ്‌രിബ്' ചിന്താസരണയിലേക്കും 'മശ്‌രിഖ്' ചിന്താവിമര്‍ശനത്തിലേക്കും നയിക്കുന്നത്. മാത്രമല്ല, പാരീസില്‍ നിന്ന് വരുമ്പോള്‍ ഒരുതരം സലഫിസം ഗനൂശിയെ ബാധിച്ചിരുന്നു. ബിന്നബിയുടെ സെമിനാറുകളാണ് സലഫി ചിന്തയുടെ പരിമിതി ഗനൂശിയെ ബോധ്യപ്പെടുത്തിയത്. തുനീഷ്യയില്‍ കൊളോണിയല്‍ ആധുനികതയും ഇസ്‌ലാമിക പാരമ്പര്യത്തിലൂന്നിയ ഫിഖ്ഹ്, കലാം, സൂഫി ത്വരീഖത്ത് എന്നിവയും തമ്മിലെ സംഘര്‍ഷമാണ് ഗനൂശി കണ്ടത്. അതുകൊണ്ടുതന്നെ തന്റെ ചിന്താ പ്രവര്‍ത്തന പരിപാടികളെ മാലിക് ബിന്നബിയുടെ മഗ്‌രിബ് ചിന്തകളുടെ അടിസ്ഥാനത്തില്‍ അല്‍-ഖുസൂസിയ്യ അത്തൂനിസിയ്യ (Tunisian specificity) എന്ന രീതിയിലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു ഗനൂശി.

തുനീഷ്യന്‍ മാര്‍ക്‌സിസ്റ്റുകളുമായി ഗനൂശി സംഘര്‍ഷപ്പെടുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ഘടകങ്ങളുടെ പ്രാധാന്യം ഗനൂശി ഒരിക്കലും തള്ളിക്കളയുന്നുമില്ല. ഇത് പാശ്ചാത്യ ചിന്തയോടുള്ള ഗനൂശിയുടെ സമീപനത്തിന്റെ പ്രത്യേകതയാണ്. അറബ് സെക്യുലരിസ്റ്റുകള്‍ കൊളോണിയല്‍ ആധുനികതയെ പൂര്‍ണമായും സ്വീകരിച്ചപ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. ഗനൂശിയുടെ സമീപനം ഇസ്‌ലാം/ പടിഞ്ഞാറ് എന്ന വിഭജനം നിലനില്‍ക്കുന്നില്ല എന്നാണ്. യൂറോപ്യന്‍ നവോത്ഥാനം തന്നെ ഇസ്‌ലാമിന്റെ സ്വാധീനഫലമായി ഉണ്ടായതാണ്. ഇന്നത്തെ കോളനിയാനന്തര സാഹചര്യത്തില്‍ പാശ്ചാത്യ സ്വാധീനമുണ്ടെങ്കില്‍ അതിനോട് സംവദിക്കുകയാണ് വേണ്ടതെന്നാണ് ഗനൂശി കരുതുന്നത്. 1973 വരെ 'തബ്‌ലീഗ്' രീതിയില്‍ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയയില്‍ ഗനൂശി പ്രവര്‍ത്തിച്ചു. പുതിയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതാണ് ഗനൂശിയുടെ ശ്രദ്ധ ഇഖ്‌വാനുല്‍ മുസ്‌ലിമീനിലേക്കും മൗദൂദിയിലേക്കും വീണ്ടും തിരിയാനിടയായത്. ഗനൂശിയെ സംബന്ധിച്ചേടത്തോളം ഇഖ്‌വാനെന്നത് ഒരു മാതൃകയും പ്രചോദന കേന്ദ്രവുമായി മാറി. ഇതിനെയാണ് 'മശ്‌രിഖ് സ്വാധീനം' എന്നു വിളിക്കുന്നത്.

സാഹചര്യത്തിനനുസരിച്ച് മാറുകയും തിരുത്തുകയും ചെയ്യുക എന്നതാണ് ഗനൂശിയുടെ രീതി. ഒരു പ്രത്യേക നിലപാട് പറ്റില്ല എന്നു തോന്നിയാല്‍ അത് സത്യസന്ധമായി തുറന്നു പറയാനുള്ള ബുദ്ധിപരമായ ആര്‍ജവം തന്നെയാണ് ഗനൂശിയുടെ കരുത്ത്. പലപ്പോഴും മറ്റു പല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുമില്ലാതെ പോയതും ഇതുതന്നെയാണ്.

തുനീഷ്യയില്‍ ആദ്യഘട്ടത്തില്‍ പാരമ്പര്യ ഇസ്‌ലാമിക ഘടകങ്ങളെ നിശിതമായി തന്നെയാണ് ഗനൂശി വിമര്‍ശിച്ചത്. കാരണം, കൊളോണിയലിസത്തോട് സംവദിക്കാനോ സംസാരിക്കാനോ ആ പാരമ്പര്യം മുസ്‌ലിമിന് കരുത്തേകുന്നില്ല. എന്നാല്‍, മാലികി മദ്ഹബിനോടും അശ്അരി ദൈവശാസ്ത്രത്തോടും സൂഫി ധാരകളോടും ഏറ്റുമുട്ടുന്നത് ശരിയല്ലെന്ന നിലപാടിലേക്ക് ഗനൂശി പിന്നീട് എത്തുന്നു. ഇത്തരം പാരമ്പര്യങ്ങളെ രചനാത്മകമായി പുനഃസംഘടിപ്പിക്കുന്ന ഒരു രാഷ്ട്രീയ വീക്ഷണമാണ് വേണ്ടതെന്നാണ് ഗനൂശി പിന്നീട് മനസ്സിലാക്കുന്നത്.

എന്നാല്‍, പാരമ്പര്യത്തോടുള്ള ഗനൂശിയുടെ മൃദുസമീപനം സംഘടനയില്‍ പിളര്‍പ്പുണ്ടാക്കി. ഇസ്‌ലാമിക ചിന്താ നവീകരണത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന മുഅ്തസിലി സരണിയും ഡോ. ഫത്ഹി ഉസ്മാന്റെ ഇഖ്‌വാന്‍ വിമര്‍ശനവും സമന്വയിപ്പിച്ച് ഒരു വിഭാഗം രംഗത്തുവരികയുണ്ടായി. അശ്അരി/ മുഅ്തസിലി സംഘര്‍ഷവും തഖ്‌ലീദ്/ ഇജ്തിഹാദ് ഇവയുടെ സാധ്യതയെക്കുറിച്ച ചര്‍ച്ചകളും തുനീഷ്യയിലെ ഗനൂശിയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കി. മാത്രമല്ല, ഹസന്‍ ഹനഫിയുടെ 'ഇസ്‌ലാമിക ഇടതുപക്ഷം' എന്ന സംജ്ഞയും മുഅ്തസിലികള്‍ ഏറ്റുപിടിച്ചു. ഹാകിമിയ്യത്ത്, ജാഹിലിയ്യത്ത് ഇവയെക്കുറിച്ച് സയ്യിദ് ഖുത്വ്ബ് നടത്തിയ നിരീക്ഷണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുഅ്തസിലികള്‍ ഖുത്വ്ബിനെ തള്ളിക്കളയണമെന്നാണാവശ്യപ്പെട്ടത്. എന്നാല്‍, ഗനൂശി നിരീക്ഷിച്ചത് പത്തൊമ്പത്/ ഇരുപത് നൂറ്റാണ്ടുകളില്‍ ഉയര്‍ന്നുവന്ന ഇസ്‌ലാമിക ചിന്തയെ പരിഗണിച്ചുകൊണ്ടുള്ള വിമര്‍ശനമാണ് കൂടുതല്‍ പ്രസക്തം എന്നാണ്.

ഈ ചര്‍ച്ചകളെല്ലാം ഒരു പ്രത്യേക തരത്തിലുള്ള തുനീഷ്യന്‍ നിശ്ചിതത്വത്തെ (specifity) തിരിച്ചറിയാന്‍ ഗനൂശിയെ സഹായിക്കുകയായിരുന്നു. 1970 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ അഞ്ചു കാര്യങ്ങള്‍ ഗനൂശിയുടെ ചിന്തയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളെയും സ്വാധീനിച്ചിരുന്നതായി അസ്സാം തമീമി പറയുന്നു.

ഒന്ന്, 1970-കള്‍ക്ക് ശേഷം തുനീഷ്യയില്‍ ശക്തിപ്പെട്ട ലിബറല്‍ ജനാധിപത്യം.

രണ്ട്, 1978-ല്‍ തൊഴിലാളി സംഘടനകളും ഗവണ്‍മെന്റും തമ്മില്‍ നടന്ന സംഘര്‍ഷം.

മൂന്ന്, കാമ്പസുകളില്‍ ഇസ്‌ലാമിസ്റ്റുകളും ലെഫ്റ്റിസ്റ്റുകളും തമ്മില്‍ നടന്ന സംവാദങ്ങള്‍.

നാല്, ഇറാന്‍ വിപ്ലവം.

അഞ്ച്, സുഡാനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്തുണ്ടായ സാമൂഹിക രാഷ്ട്രീയ ചിന്തകള്‍.

ജനാധിപത്യത്തെക്കുറിച്ചുള്ള ഗനൂശിയുടെ കാഴ്ചപ്പാടുകള്‍ ലിബറല്‍ ജനാധിപത്യത്തോടുള്ള വിമര്‍ശനത്തില്‍ നിന്നാണ് രൂപീകൃതമാവുന്നത്. കാരണം, ഏകാധിപത്യത്തേക്കാള്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സംവദിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായും ഒരു പൊതുമിനിമം പരിപാടി എന്ന നിലയിലും ജനാധിപത്യത്തെ ഗനൂശി കാണുന്നു. 'ഏക' ഇസ്‌ലാമിനെതിരെ ഇസ്‌ലാമിന്റെ വ്യാഖ്യാനപരമായ ബഹുസ്വരതയെ കൂടുതല്‍ ഇടം നല്‍കുന്ന ഒരു 'ഇസ്‌ലാമിക ജനാധിപത്യ വ്യവഹാര'മായി അദ്ദേഹം മുന്നോട്ട് വെച്ചു. ട്രേഡ് യൂനിയനുകളെയും പാര്‍ട്ടികളെയും യോജിപ്പിച്ചു നിര്‍ത്തുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിലും ജനാധിപത്യത്തെ കണ്ടു. ട്രേഡ് യൂനിയനുകളെ 1978-ല്‍ ഭരണകൂടം തകര്‍ക്കുന്നതോടുകൂടി അവശേഷിച്ച ഏക 'വിമതസ്ഥലം' പള്ളികളായി മാറി. പരമ്പരാഗത ഇടതുപക്ഷം പള്ളിക്കു പുറത്ത് തകര്‍ന്നടിഞ്ഞപ്പോള്‍ ഗനൂശി തുനീഷ്യയുടെ ഇസ്‌ലാമിക ചരിത്രത്തിലാദ്യമായി പള്ളി മിമ്പറുകളെ ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ പ്രഭവകേന്ദ്രങ്ങളാക്കി മാറ്റി. പിന്നീട് ഇറാന്‍ ഇസ്‌ലാമിക വിപ്ലവം തുനീഷ്യയില്‍ പുതിയ ആവേശമുണ്ടാക്കി. അറബ് ഏകാധിപതികളെ മറിച്ചിടാന്‍ ഖുര്‍ആനും മസ്ജിദുകളും തന്നെ ധാരാളമാണെന്ന ആത്മവിശ്വാസമാണ് അത് ഗനൂശിക്ക് നല്‍കിയത്. ഖുമൈനി, ബന്ന, മൗദൂദി ത്രയത്തിന്റെ സ്വാധീനം ലോകമെങ്ങും ഗനൂശിക്ക് കാണാന്‍ കഴിഞ്ഞു. എന്നാല്‍ എല്ലാ ആഗോള വൈരുധ്യങ്ങളും അമേരിക്കയിലേക്ക് ചുരുക്കുന്ന ഇറാനെ പിന്നീട് 1990-കളില്‍ ഗനൂശി വിമര്‍ശിക്കുന്നുണ്ട്.

1979-ല്‍ സുഡാനില്‍ ഹസനുത്തുറാബിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്‌ലാമിക ചലനങ്ങളും ഗനൂശിയെ സ്വാധീനിച്ചു. വിശിഷ്യാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് സുഡാനിലെ അനുഭവങ്ങള്‍ ഗനൂശി സ്വാംശീകരിക്കുന്നുണ്ട്. സുഡാനില്‍ നിന്ന് മടങ്ങിവന്ന ഉടനെ 1980-ല്‍ നടത്തിയ പ്രഭാഷണമാണ് അല്‍ മര്‍അ ഫില്‍ ഹറകത്തില്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിക പ്രസ്ഥാനത്തിലെ സ്ത്രീ) എന്ന പുസ്തകമായത്. തന്റെ പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് ആത്മവിമര്‍ശനപരമായി തുറന്നു പറയാനും മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഗനൂശി തയാറാവുന്നു.

1979- മുതല്‍ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ പുതിയൊരു സംഘടനയാവുന്നതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. 1981-ല്‍ ബൂറഖീബ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിക്കാന്‍ അനുവാദം നല്‍കി. തുടര്‍ന്ന് 1981 ജൂണ്‍ ആറിന് ഇസ്‌ലാമിക് ട്രെന്റ്‌സ് മൂവ്‌മെന്റ് (എം.ടി.ഐ) പിറന്നു. ഒരു മാനിഫെസ്റ്റോയും പുറത്തിറക്കി. ഇതില്‍ ജനാധിപത്യം, അധികാര പങ്കാളിത്തം, ഭരണമാറ്റം, ഇലക്ട്രല്‍ സംവിധാനം ഇവ ഊന്നിപ്പറഞ്ഞു. എന്നാല്‍, സംഘടന രൂപവത്കരിക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ നേതാക്കള്‍ക്കൊപ്പം അഞ്ഞൂറോളം അനുയായികളും ജയിലിനകത്തായി. ഗനൂശി 1981-1984 വരെ ജയിലിലായിരുന്നു. ജയില്‍വാസക്കാലത്താണ് ഗനൂശി തന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെയും പഠനങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്താനാരംഭിച്ചത്.

ജയിലിലിരുന്നാണ് ഗനൂശി ഖുര്‍ആന്‍ മനഃപാഠമാക്കിയത്. പിന്നെ തഫ്‌സീറുകള്‍ വായിക്കാന്‍ തുടങ്ങി. ഇബ്‌നു തൈമിയ്യ, ഇമാം ഗസ്സാലി, ഇബ്‌നു റുശ്ദ്, ഇബ്‌നു ഹസം, സമഖ്ശരി, ഇബ്‌നു ആശൂര്‍, ബാഖിര്‍ സദ്ര്‍ തുടങ്ങിയവരെയൊക്കെ വായിച്ചു. മാത്രമല്ല, തുനീഷ്യന്‍ സമൂഹത്തിന്റെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവയെക്കുറിച്ച് ഒരു കരട് തയാറാക്കി ജയിലിലുള്ള സഹപ്രവര്‍ത്തകരുമായി ചര്‍ച്ചയാരംഭിച്ചു. സ്ത്രീകളെക്കുറിച്ച റജാ ഗരോഡിയുടെ പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. വിവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് മാലിക് ബിന്നബിയുടെ ഇസ്‌ലാമും ജനാധിപത്യവും എന്ന പുസ്തകം.

ജയിലില്‍ വെച്ചുതന്നെയാണ് Public Liberties in the Islamic State എന്ന പുസ്തകത്തിന്റെ രചനയാരംഭിക്കുന്നത്. ജയിലിലായതിനാല്‍ പുറത്ത് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. മുആദ് അസ്സാബിര്‍ എന്ന തൂലികാ നാമത്തിലാണ് അക്കാലത്തെഴുതിയത്. ഫലസ്ത്വീനെക്കുറിച്ചും ഇറാനെക്കുറിച്ചും ആ പേരില്‍ ലേഖനങ്ങളെഴുതി.

'പബ്ലിക് ലിബര്‍ട്ടീസ്' എഴുതിത്തീരുന്നതിന് മുമ്പ് തന്നെ (1984-ല്‍) ഗനൂശി ജയില്‍ മോചിതനായി. അക്കാലത്ത് ലിബറല്‍ ജനാധിപത്യവാദികള്‍ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇസ്‌ലാമിക ജനാധിപത്യത്തിന് കരുത്തില്ല എന്നാണ് വാദിച്ചിരുന്നത്. ഗനൂശിയുടെ പുസ്തകം പ്രസ്തുത വിമര്‍ശനത്തെയാണ് ഖണ്ഡിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യം, മതപരിത്യാഗം തുടങ്ങിയ ലിബറലുകളുടെ സ്ഥിരം ചോദ്യങ്ങളും ഗനൂശി വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മാത്രമല്ല, ഇതിന്റെ മറവില്‍ പാശ്ചാത്യ വിരുദ്ധത വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തെയും ഗനൂശി വിമര്‍ശിക്കുന്നു. ജയിലില്‍ നിന്നിറങ്ങി പുസ്തകം എഴുതിത്തീര്‍ത്തയുടനെ 1987- ആഗസ്റ്റില്‍ ഗനൂശിയും 89 മുതിര്‍ന്ന നേതാക്കളും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഗനൂശിയെ ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചത്. ഇതുകൊണ്ട് കലിയടങ്ങാതെ തുനീഷ്യന്‍ ഏകാധിപതി ബൂറഖീബ ഗനൂശിയെ വധശിക്ഷക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പുനര്‍വിചാരണക്കൊരുങ്ങി. എന്നാല്‍, സൈനുല്‍ ആബിദീന്‍ ബിന്‍ അലി 1987- നവംബറില്‍ ബൂറഖീബയെ സ്ഥാനഭ്രഷ്ടനാക്കുകയും ഗനൂശിയടക്കമുള്ള തടവുകാരെ ജയില്‍ മോചിതരാക്കുകയും ചെയ്തു. 1988-ല്‍ ബിന്‍ അലി ബഹുപാര്‍ട്ടി സംവിധാനം നടപ്പിലാക്കി. പുതിയ സാഹചര്യത്തില്‍ ഇസ്‌ലാമിക ട്രെന്റ്‌സ് മൂവ്‌മെന്റിന്റെ നയപരിപാടികള്‍ പുനരാലോചിക്കുകയും പേര് മാറ്റി ഹിസ്ബുന്നഹ്ദ (Renaissance party) എന്ന പേരില്‍ 1988 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1989 ഏപ്രിലില്‍ നടന്ന ഇലക്ഷനില്‍ 141 സീറ്റില്‍ 129-ലും അന്നഹ്ദ മത്സരിച്ചു. 15 ശതമാനം വോട്ട് നേടി ഏറ്റവും വലിയ പ്രതിപക്ഷമായി. ബിന്‍ അലിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയാണ് അധികരത്തിലേറിയത്. എന്നാല്‍, ഇലക്ഷനു തൊട്ടു മുമ്പ് കൊടുത്ത ,രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുള്ള രജിസ്‌ട്രേഷന്‍ പൊതു തെരഞ്ഞെടുപ്പുകാരണം പൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ ഏകപ്രതിപക്ഷമെന്ന നിലയില്‍ അന്നഹ്ദ ഒരു ഭീഷണിയാവുമെന്ന് കണ്ട ഭരണകൂടം രജിസ്‌ട്രേഷനുള്ള അപേക്ഷ നിരസിച്ചു.

ഗനൂശി പറയുന്നത്, അന്നഹ്ദ മറികടക്കാന്‍ പാടില്ലാത്ത അതിരുകള്‍ മറികടക്കാന്‍ ധൃതി കൂട്ടിയെന്നാണ്. ജനപിന്തുണ ആത്മവിശ്വാസം കൂട്ടി. എന്നാല്‍, സുസ്ഥിരമായ രാഷ്ട്രീയ പോരാട്ടത്തിന് സമയമായിട്ടുണ്ടായിരുന്നില്ലേ എന്ന് തിരിച്ചറിയാന്‍ വൈകി. ഇലക്ഷന്‍ കഴിഞ്ഞ തൊട്ടടുത്ത മാസം (1989 മെയ്) ഗനൂശി രാഷ്ട്രീയ പ്രവാസിയായി ലണ്ടനിലേക്ക് തിരിച്ചു. ഗനൂശിയുടെ പോക്ക് ബിന്‍ അലിയുടെ പ്രതികാര ദാഹം കൂട്ടി. 1991 ജനുവരിയില്‍ അബ്ദുല്‍ ഫത്താഹ് മോറോയെ അപകീര്‍ത്തി കേസില്‍ കുടുക്കി. 1991 ഫെബ്രുവരിയില്‍ ഭരണ പാര്‍ട്ടി ഓഫീസില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം അന്നഹദക്കാണെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ സെന്‍സേഷനല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടു. അന്നഹ്ദ തുനീഷ്യയെ ഒരു മതരാഷ്ട്രമാക്കാന്‍ ആയുധമെടുക്കുന്നുണ്ടെന്ന പ്രചാരണങ്ങള്‍ ഭരണകൂടം തന്നെ ഏറ്റെടുത്തു. ആയിരക്കണക്കിന് അന്നഹ്ദ പ്രവര്‍ത്തകര്‍ ജയിലിലായി. ജയിലിനുള്ളില്‍ വെച്ച് പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിച്ചു. കസ്റ്റഡി മരണങ്ങള്‍ പതിവായി. നിരവധി പ്രവര്‍ത്തകര്‍ അണ്ടര്‍ഗ്രൗണ്ടിലായി. മിക്ക പ്രവര്‍ത്തകര്‍ക്കും കിഴക്കന്‍ യൂറോപ്പിലേക്ക് പ്രവാസികളായി പോകേണ്ടിവന്നു. അങ്ങനെ അന്നഹ്ദ പ്രവാസികളുടെ പ്രസ്ഥാനമായും പ്രവാസത്തിലുള്ള പ്രസ്ഥാനമായും മാറി.

ലണ്ടനില്‍ വെച്ചാണ് ഒരു മുഴുസമയ എഴുത്തുകാരനും പ്രഭാഷകനും എന്ന റോളിലേക്ക് ഗനൂശി മാറുന്നത്. അതിന് മുമ്പ് രാഷ്ട്രീയ പ്രവര്‍ത്തകനും സംഘാടകനും എന്ന നിലയിലുള്ള സമ്മര്‍ദങ്ങളുണ്ടായിരുന്നു. 1993-ല്‍ Public Liberties in the Islamic State എന്ന പുസ്തകം പുറത്തിറങ്ങി. സ്വാതന്ത്ര്യം, പൗരത്വം, അവകാശം, പരമാധികാരം, രാജ്യദ്രോഹം തുടങ്ങിയവയെ ഗനൂശിയുടെ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്തകളും പുസ്തകത്തിന്റെ ഭാഗമാണ്. തന്റെ രാഷ്ട്രീയ ജനാധിപത്യ പരീക്ഷണങ്ങളാണ് പുസ്തകത്തിന്റെ ഔട്ട്‌ലൈനെന്നാണ് ഗനൂശി പറയുന്നത്. ജോര്‍ദാനിലും യമനിലും കുവൈത്തിലും ലബനാനിലും മൊറോക്കോയിലും നടക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ജനാധിപത്യ ഇടപെടലുകളെ ഗനൂശി അനുഭാവ പൂര്‍വം വീക്ഷിച്ചു. എന്നാല്‍, ഇത്തരം പരീക്ഷണങ്ങളെ ഏകാധിപതികള്‍ തകര്‍ത്തെറിയുന്നത്- തുനീഷ്യ, അള്‍ജീരിയ, ഇറാഖ്, സുഡാന്‍- വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്നാണ് 1996-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്. 'അവര്‍ തകര്‍ക്കാന്‍ പറ്റിയ സിദ്ധാന്തത്തിലാണുള്ളത്. അതുകൊണ്ട് തന്നെ ഏകാധിപത്യം തകര്‍ന്നുതരിപ്പണമായിക്കോളും' എന്നാണ് ഗനൂശി പറഞ്ഞത്. ഗനൂശിയുടെ റോള്‍ ചിന്തകന്‍ എന്ന നിലയിലാണോ, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലാണോ എന്ന് നിശ്ചയിക്കാന്‍ പ്രയാസമാണ്. തന്റെ പാര്‍ട്ടിയില്‍ 1995-ല്‍ നടന്ന പ്രസിഡന്റ് ഇലക്ഷനില്‍ അമ്പത്തിരണ്ട് ശതമാനം വോട്ടു നേടിയാണ് ഗനൂശി പ്രസിഡന്റാവുന്നത്.

ഗനൂശിയുടെ അഞ്ചു പ്രധാന നേട്ടങ്ങള്‍ അസ്സാം തമീമിയുടെ പുസ്തകത്തില്‍ ഇങ്ങനെ സംഗ്രഹിക്കുന്നു:

ഒന്ന്, ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയില്‍ പൗരസമൂഹത്തിനു നല്‍കിയ പുനര്‍നിര്‍വചനം.

രണ്ട്, സെക്യുലറൈസേഷന്റെ പരിമിതിയെ കുറിച്ചുള്ള നിരീക്ഷണങ്ങളും പോസ്റ്റ് സെക്യുലര്‍ സിവില്‍ സൊസൈറ്റിയെക്കുറിച്ചുള്ള നിലപാടുകളും.

മൂന്ന്, ജനാധിപത്യവും ഇസ്‌ലാമും തമ്മിലുള്ള ബന്ധം. ഇസ്‌ലാമിനെ ഒരു ജീവിതവഴിയെന്ന നിലയില്‍ കാണുന്നതിന് ജനാധിപത്യ പ്രക്രിയക്കുള്ള പങ്ക്.

നാല്, സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമുള്ള ഇസ്‌ലാമിക കാഴ്ചപ്പാട്.

അഞ്ച്, നവലോകക്രമം എങ്ങനെയാണ് അറബ് പ്രദേശങ്ങളില്‍ ജനാധിപത്യം തടഞ്ഞതെന്ന വിശദീകരണം.

അന്വേഷണവും യാത്രയും ഇടപെടലുകളും സമ്പന്നമാക്കിയ ഗനൂശിയുടെ ജീവിതം തന്നെ വലിയൊരു പാഠപുസ്തകമാണ്. അസ്സാം തമീമിയുടെ പുസ്തകം ദീര്‍ഘകാലം ഗനൂശിയുമായുള്ള സഹവാസത്തിലൂടെ ഉണ്ടായതാണ്. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഗനൂശിയുടെ വ്യക്തിചിത്രമാണ് ഈ വായനയിലൂടെ പരിചയപ്പെടുത്താന്‍ ശ്രമിച്ചത്. ഗനൂശിയുടെ ചിന്തകള്‍ (സെക്യുലറിസം, ജനാധിപത്യം, സിവില്‍ സൊസൈറ്റി, ഇസ്‌ലാമിക രാഷ്ട്രീയം എന്നിവയെ കുറിച്ച്) അധികം പരിചയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. വളരെ എളുപ്പത്തില്‍ അത് സാധ്യവുമല്ല. ഗനൂശിയുടെ ജീവചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ബൗദ്ധിക ഇടപെടലുകള്‍ വായിക്കേണ്ടതെന്നാണ് മനസ്സിലാവുന്നത്. ലോകത്ത് ഇന്ന് നടക്കുന്ന മാറ്റങ്ങളുടെ ആദ്യ വെടി പൊട്ടിയത് തുനീഷ്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഗനൂശിയെ അവഗണിക്കാന്‍ ആര്‍ക്കും സാധ്യമല്ല. സാഹസികരായ വായനക്കാര്‍ ഗനൂശിയുടെ ചിന്തകളെ അഭിമുഖീകരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഒരു നല്ല എഡിറ്റര്‍ പുസ്തകത്തിലെ ആശയങ്ങളുടെ ക്രമീകരണത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ കൂടുതല്‍ വായനക്ഷമമായേനെ. ഇസ്‌ലാമിക ചിന്തയിലെ പുതിയൊരു നാഴികക്കല്ലായി ഗനൂശിയുടെ ബൗദ്ധിക ജീവിതത്തെ നമുക്ക് കാണാന്‍ കഴിയേണ്ടതാണ്.

Rachid Ghannouchi: A Democrat within Islamism

- Azzam S. Tamimi

- Oxford University Press 2001

2011 ഏപ്രിൽ 11, തിങ്കളാഴ്‌ച

തൊമ്മന്‍ ആര്?

തൊമ്മന്‍ ആര്?

സംശയിക്കേണ്ട.. ഇടതു പക്ഷം തന്നെ!!!

കഴിഞ്ഞുപോയ യു.ഡീ‍.എഫ് ഭരണത്തേയും നിലവിലുള്ള ഇടതുപക്ഷ ഭരണത്തേയും വസ്തു നിഷ്ടമായി വിലയിരുത്താന്‍ ശ്രമിക്കുന്നു ആര്‍ക്കും അത് ബോധ്യമാവും

എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ ചില വസ്തുതകള്‍..

1. ട്രഷറി സമ്പുഷ്ടമായി

2.സാധാരണക്കാര്‍ക്ക് ഉപകരിക്കുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കപെട്ടു.

3. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി എന്നു തന്നെ പറയാം

4. അഴിമതിക്കാര്‍ക്കും സ്ത്രീ പീഡകകര്‍ക്കുമെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ വി എസ് സര്‍ക്കാറിനു സാധിച്ചു.

5. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നടപ്പാക്കപ്പെട്ടു.

6. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്ത ലീഗ് മന്ത്രിമാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് മലബാര്‍ മേഖലയില്‍ ഇടതുപക്ഷത്തിന് ചെയ്യാന്‍ സാധിച്ചു.

7. വിദേശ കടങ്ങള്‍ പുതിയതായി ഒന്നും ഉണ്ടായില്ല എന്നു തന്നെപറയാം

8. സ്വന്തം പാര്‍ട്ടിക്കകത്തുള്ള അഴിമതിക്കാര്‍ക്കെതിരെ പോലും മുഖം നോക്കാതെ ശബ്ധിക്കാനും, സാധിക്കുന്ന തരത്തില്‍ നടപടിയെടുക്കാനും വി എസ് സര്‍ക്കാര്‍ ശ്രമം നടത്തി..

9.ഭൂമാഫിയകളെ അത്പമെങ്കിലും നിലക്ക് നിര്‍ത്താന്‍ സാധിച്ചു.(മുന്നാര്‍) റജിഷ്ട്രേന്‍ ഇനത്തില്‍ സര്‍ക്കാരിലേക്ക് നല്ലവരുമാനം ലഭിച്ചു തുടങ്ങി.

10. സ്മാര്‍ട്ട് സിറ്റി കരാര്‍, ടീം കൊമിന്റെ നിബന്ധനകള്‍ക്കൊന്നും കീഴ്പെടാതെ തന്നെ യാഥാര്‍ത്യമായി........................


വിട്ട് പോയത് ഇനിയുമുണ്ടാവാം...കൂട്ടിച്ചേര്‍ക്കാം


കഴിഞ്ഞ യു .ഡി.എഫ് ഭരണത്തിന്റെ മേന്മകള്‍ ആര്‍ക്കെങ്കിലും പങ്ക്വെക്കാനുണ്ടെങ്കില്‍
സുസ്വാഗതം..............

2011 ഏപ്രിൽ 6, ബുധനാഴ്‌ച

കലാശക്കൊട്ടടുക്കുമ്പോള്‍ വീണ്ടും ഒരു 'പൊന്നാനി' പ്രശ്‌നം

എ. ആർ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള്‍ മാറിനിന്ന് രംഗനിരീക്ഷണം നടത്തുന്ന ഏതൊരാളും അമ്പരക്കാതെയും നിരാശപ്പെടാതെയും വയ്യ. ലോകത്താകമാനവും ദേശീയതലത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വന്‍മാറ്റങ്ങളുടെ ഒരു പ്രതിഫലനവും സംസ്ഥാനത്തെ ഇതഃപര്യന്തമുള്ള കാമ്പയിനില്‍ കാണാനില്ല. കഴിഞ്ഞകാല പ്രദര്‍ശനവും പ്രവര്‍ത്തനവും വിലയിരുത്തിയും ഭാവി നയപരിപാടികള്‍ വിശദീകരിച്ചും ആഴത്തിലുള്ള ചര്‍ച്ചകളോ ബോധവത്കരണമോ നടക്കുന്നില്ല. പകരം, അവാസ്തവങ്ങളും അപവാദങ്ങളും വ്യക്തിഹത്യയും ചളിവാരിയെറിയലുമാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. താല്‍ക്കാലിക നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന വൈകാരികപ്രശ്‌നങ്ങള്‍ തൊട്ടുണര്‍ത്തിയും ജാതി-സമുദായ സമവാക്യങ്ങള്‍ പരമാവധി ഉപയോഗിച്ചുമുള്ള തെരഞ്ഞെടുപ്പ് രീതി പതിറ്റാണ്ടുകള്‍ക്കുശേഷവും മാറ്റമില്ലാതെ തുടരുന്നു. പലവിധ താല്‍പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ട മീഡിയ എരിതീയില്‍ എണ്ണ ഒഴിക്കുകയല്ലാതെ ആരോഗ്യകരമായ ഒരു മാറ്റത്തിന് ശ്രമിക്കുന്നേയില്ല. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫ് നാളെ ഭരണപക്ഷമാവുമ്പോള്‍ ചെയ്യാന്‍ പോവുന്നതോ ചെയ്യുമെന്ന് അവകാശപ്പെടുന്നതോ ആയ കാര്യങ്ങള്‍ പ്രകടനപത്രികയില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും, ഇടതുമുന്നണിയുടെ 'ഭരണപരാജയവും' മുന്നണിയുടെ മുഖ്യ ചാലകശക്തിയായ സി.പി.എമ്മിന്റെ ദൗര്‍ബല്യങ്ങളും പരമാവധി ഊതിവീര്‍പ്പിച്ചാണ് കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ വോട്ടുപിടിത്തം. പ്രതിരോധത്തിലായ ഇടതുമുന്നണി വലതുമുന്നണിയെ പ്രത്യാക്രമിച്ചും യു.ഡി.എഫ് നേതാക്കളുടെ പേരിലുള്ള കേസുകള്‍ പുനരുജ്ജീവിപ്പിച്ചും ആത്മരക്ഷക്ക് വഴിതേടുന്നു.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ രണ്ടാംപാര്‍ട്ടിയായ മുസ്‌ലിംലീഗിന്റെ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ ഐസ്‌ക്രീം പെണ്‍വാണിഭക്കേസും പാര്‍ട്ടിയിലെ സദാചാരത്തകര്‍ച്ചയുമായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. അതും യു.ഡി.എഫിന്റെ ഭരണപരാജയവും ഒത്തുചേര്‍ന്നപ്പോള്‍ മുന്നണി ദയനീയമായി തറപറ്റി. പിന്നീട് 2009ല്‍ ലോക്‌സഭാ ഇലക്ഷന്‍ വന്നപ്പോള്‍ സി.പി.എമ്മിലെ വിഭാഗീയതയും പാര്‍ട്ടി സെക്രട്ടറി പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി വേദി പങ്കിട്ടതും പൊന്നാനിയിലെ സ്ഥാനാര്‍ഥി വിവാദവുമായി കാമ്പയിന്‍ കോലാഹലങ്ങളുടെ കേന്ദ്രബിന്ദു. ഫലം സി.പി.എം മുന്നണിക്കേറ്റ കനത്ത തിരിച്ചടിയും. വൈകാതെ നടന്ന പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളിലും അതിന്റെ അലയൊലികള്‍ അടങ്ങിയില്ല. ഒപ്പം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍-പി.കെ. കുഞ്ഞാലിക്കുട്ടി ചര്‍ച്ചകളെ ചുറ്റിപ്പറ്റി രൂപംകൊണ്ട ആരോപണ-പ്രത്യാരോപണ പുകമറയും ലീഗ്‌നിയന്ത്രിത 'മുസ്‌ലിം സംഘടനാ ഉച്ചകോടി'യും ചേര്‍ന്നപ്പോള്‍ രംഗം കൊഴുത്തു. ഇത്തവണയും ഇടതുമുന്നണിക്ക് പ്രതികൂലമായിരുന്നു ജനവിധി. ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്നാല്‍ മതേതരത്വപ്രതിബദ്ധതയോ തീവ്രവാദവിരോധമോ ഒന്നുമല്ല, നേതാക്കന്മാരുടെ ഒളി അജണ്ടയും സ്ഥാനമോഹികളുടെ ഉപജാപങ്ങളും കണക്കില്ലാതെ കള്ളപ്പണം ഒഴുക്കിയുള്ള കളികളും ജാതി-വര്‍ഗീയ പ്രീണനങ്ങളുമാണ് യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പുകളുടെ ഗതി നിര്‍ണയിക്കുന്നതെന്ന് കാണാം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവിലത്തെ ചൂടേറിയ വിഷയം ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ 'രഹസ്യ'ചര്‍ച്ചകളാണ്. ഈ വിവരം പുറത്തുവിട്ടത് ജമാഅത്തെ ഇസ്‌ലാമി മുന്‍ പൊളിറ്റിക്കല്‍സെക്രട്ടറി ഹമീദ് വാണിമേല്‍ ആയതുകൊണ്ട് അതിന് വമ്പിച്ച മീഡിയാ കവറേജും കിട്ടി. ഇപ്പോള്‍ ഇതിന്മേല്‍ കടിച്ചുതൂങ്ങിയുള്ള ആക്രമണങ്ങളാണ് കോണ്‍ഗ്രസ്‌നേതാക്കളായ കേന്ദ്രമന്ത്രി വയലാര്‍ രവി, രമേശ് ചെന്നിത്തല, തലേക്കുന്നില്‍ ബഷീര്‍, എം.എം. ഹസന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പിണറായി വിജയനാകട്ടെ, ജമാഅത്ത് നേതാക്കളെ നേരില്‍ കണ്ട കാര്യം നിഷേധിക്കാതെ ഇരുസംഘടനകളും തമ്മില്‍ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി. മറുവശത്ത്, ജമാഅത്ത് അമീര്‍ ടി. ആരിഫലി, സി.പി.എം സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചകളില്‍ ഒരു രഹസ്യവുമില്ലെന്നും തെരഞ്ഞെടുപ്പ്‌വേളകളില്‍ എല്ലാ മുന്നണികളുമായും ഇത്തരം ചര്‍ച്ചകള്‍ പതിവുള്ളതാണെന്നും എന്നാല്‍, ഈ ഇലക്ഷനില്‍ സംഘടനയുടെ നിലപാട് പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ എന്നും അറിയിച്ചു. കെ.പി.സി.സി ജനറല്‍സെക്രട്ടറി എം.ഐ. ഷാനവാസും മറ്റുചില യു.ഡി.എഫ് നേതാക്കളും ജമാഅത്ത് നേതൃത്വവുമായി സംവദിച്ചിരുന്ന കാര്യവും ആരിഫലി അനുസ്മരിച്ചു. പക്ഷേ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനിക്കാര്യം പെരുമ്പറകൊട്ടി ആഘോഷമാക്കിയ വലതുപക്ഷ മീഡിയ ഇത്തവണ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രബിന്ദുവാക്കി ജനശ്രദ്ധ തിരിച്ചുവിടാനും പിടിച്ചെടുക്കാനുമാണ് പുറപ്പാട്.

ജമാഅത്തെ ഇസ്‌ലാമിയുടെ ഇലക്ഷന്‍ നയം
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വ്യവസ്ഥാപിതവും നിരന്തരവുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തുടങ്ങിയത് 1986നു ശേഷമാണ്. അന്നുമുതല്‍ കഴിഞ്ഞുപോയ മുഴുവന്‍ തെരഞ്ഞെടുപ്പുകളിലും ജമാഅത്ത് തത്ത്വാധിഷ്ഠിത രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ചു. മാറിവരുന്ന സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് മതേതര ജനാധിപത്യമുന്നണികള്‍ക്കോ പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ വോട്ട് നല്‍കി. ആവശ്യമായ ഘട്ടങ്ങളില്‍ നിലപാടുകള്‍ വിശദീകരിക്കുന്ന കാമ്പയിനും നടത്തി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, മുസ്‌ലിംലീഗ്, മറ്റു പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയുടെ നേതാക്കളെയും പ്രമുഖരെയും പലതവണ കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ജമാഅത്ത് ഓഫിസുകളില്‍ അവര്‍ വരും, ചിലപ്പോള്‍ അവര്‍ നിശ്ചയിക്കുന്ന സ്ഥലത്തേക്ക് ജമാഅത്ത്പ്രതിനിധികള്‍ പോവും. ഈ സംഭാഷണങ്ങളിലൊന്നും ഒരിക്കലും ജമാഅത്തിനെ ഭീകരസംഘടനയോ തീവ്രവാദിസംഘടനയോ ആയി ആരും മുദ്രകുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. നാട്ടില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങളിലേക്ക് ജമാഅത്ത് അവരുടെ ശ്രദ്ധ ക്ഷണിക്കുമ്പോഴും 'ഞങ്ങള്‍ക്ക് അങ്ങനെ ഒരഭിപ്രായമില്ല' എന്ന പ്രതികരണമാണ് സാമാന്യമായി ലഭിക്കാറ്. എന്നാല്‍, സംഘടനയുമായി അവര്‍ക്ക് സൈദ്ധാന്തികമായും അല്ലാതെയുമുള്ള വിയോജനങ്ങള്‍ തുറന്നുപറയാന്‍ ആരും വൈമനസ്യം കാട്ടിയിട്ടുമില്ല. തെരഞ്ഞെടുപ്പ്‌വേളകളില്‍ മാത്രമേ സംഭാഷണങ്ങള്‍ നടന്നിട്ടുള്ളൂ എന്നുമില്ല. ദേശീയമോ പ്രാദേശികമോ സാമുദായികമോ ആയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും ഭരണത്തിലിരിക്കുന്നവരും അല്ലാത്തവരുമായി ആശയവിനിമയം നടന്നിട്ടുണ്ട്. മാറാട് കലാപം ഒരു ഉദാഹരണമാണ്. കലാപം പൊട്ടിപ്പുറപ്പെട്ട മൂന്നാംദിവസം സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ്‌നേതാവ് കെ. മുരളീധരന്‍, ആരോഗ്യമന്ത്രി പി. ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോഴിക്കോട് ഗെസ്റ്റ്ഹൗസിലെ സുപ്രധാന ചര്‍ച്ചയില്‍ ജമാഅത്ത് അമീര്‍ കെ.എ. സിദ്ദീഖ് ഹസനും സംഘവും പങ്കെടുത്തിരുന്നു. (ഒരു 'ഭീകര തീവ്രവാദി സംഘടന'യുടെ നേതാവിനെ വര്‍ഗീയകലാപം ഒതുക്കാനുള്ള ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നതിലെ വൈരുധ്യം ഈ നേതാക്കളൊന്നും ഓര്‍ത്തില്ല എന്നാണോ? ഇപ്പോള്‍ തലേക്കുന്നില്‍ ബഷീറിനും സമാനമനസ്‌കര്‍ക്കും ബോധ്യപ്പെട്ട 'സത്യം' എ.കെ. ആന്റണിക്ക് പിടികിട്ടിയില്ലെന്നാണോ?)

തെരഞ്ഞെടുപ്പ്‌വേളകളില്‍ നടക്കാറുള്ള ചര്‍ച്ചകളില്‍ എല്ലായ്‌പ്പോഴും ഓരോന്നിന്റെയും പ്രത്യേകസാഹചര്യമനുസരിച്ച് സാര്‍വദേശീയ, ദേശീയ, പ്രാദേശിക പ്രശ്‌നങ്ങളാണ് വിഷയീഭവിക്കാറ്. രാജ്യത്തിന്റെ പൊതുനന്മയും ന്യൂനപക്ഷാവകാശങ്ങളും സുരക്ഷയുമല്ലാതെ ഒരിക്കലും സംഘടനാപരമായ ആവശ്യങ്ങള്‍ ജമാഅത്ത് ഉന്നയിക്കാറില്ല. ഇത് യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ക്കൊന്നും അനുഭവത്തിലൂടെ നിഷേധിക്കാനാവില്ല. 2009ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലും രാജ്യത്താകെ 200 മണ്ഡലങ്ങളില്‍ ജമാഅത്ത് കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുണ്ട്. നേതാക്കളുമായി വിശദമായി സംവദിച്ച ശേഷം തന്നെയാണ് പിന്തുണ നല്‍കിയത്. ഒരാളും 'തീവ്രവാദിസംഘടനയായ' ജമാഅത്തിന്റെ പിന്തുണ വേണ്ടെന്ന് പറഞ്ഞില്ല. കേരളത്തിന് പുറത്ത് തീവ്രവാദമോ ഭീകരതയോ ഇല്ലാത്ത ജമാഅത്തിന് കേരളത്തില്‍ മാത്രം അതുണ്ടാവുന്നതെങ്ങനെ എന്ന് കോണ്‍ഗ്രസ്‌നേതാക്കളാണ് വ്യക്തമാക്കേണ്ടത്.

കേരളത്തില്‍ ഒടുവില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി ജമാഅത്തെ ഇസ്‌ലാമി മുന്‍കൈയെടുത്ത് ജനകീയ വികസനമുന്നണികള്‍ രൂപവത്കരിച്ച് മത്സരരംഗത്തിറങ്ങി. ഒരു മുന്നണിയുമായും സഖ്യമുണ്ടാക്കാതെ വികസന അജണ്ട മാത്രം മുന്‍നിര്‍ത്തി ജനവിധി തേടുകയായിരുന്നു വികസനമുന്നണികള്‍. സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 14 പേര്‍ ജയിച്ചു; നൂറില്‍പരം പേര്‍ രണ്ടാംസ്ഥാനത്തെത്തി; ഒന്നര ലക്ഷത്തോളം വോട്ടും കിട്ടി. ആദ്യത്തെ പരീക്ഷണം എന്ന നിലയില്‍, പ്രതിയോഗികള്‍ കൊട്ടിഘോഷിക്കുംപോലെ കനത്ത തിരിച്ചടിയൊന്നുമായിരുന്നില്ല ഈ ഫലങ്ങള്‍. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പോവുന്നതിന്റെ മുന്നോടിയും അല്ലായിരുന്നു. കാരണം, പഞ്ചായത്ത്‌തെരഞ്ഞെടുപ്പില്‍ സാധ്യതയുണ്ടെങ്കില്‍ പങ്കെടുക്കാമെന്ന് ജമാഅത്തെ ഇസ്‌ലാമി 40 വര്‍ഷം മുമ്പെങ്കിലും എടുത്ത തീരുമാനമാണ്. ബംഗാളിലും കര്‍ണാടകയിലുമാണ് ആദ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചത്. പിന്നീടാണ് കേരളത്തില്‍ അവസരമുണ്ടായത്. ജമാഅത്ത് സ്വയം രാഷ്ട്രീയപാര്‍ട്ടിയായി രൂപാന്തരപ്പെടുന്നില്ലെന്ന് കേന്ദ്ര കൂടിയാലോചനാ സമിതി അസന്ദിഗ്ധമായി തീരുമാനിച്ചിരിക്കെ നിയമസഭ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ അത് ഗോദയിലിറങ്ങുന്ന പ്രശ്‌നം ഉദിക്കുന്നുമില്ല. അതിനാല്‍, മുന്‍ തെരഞ്ഞെടുപ്പുകളിലെന്നപോലെ ഇത്തവണയും കേരളത്തില്‍ ഇരുമുന്നണികളും പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി, സാഹചര്യങ്ങളും അനുഭവങ്ങളും വിലയിരുത്തി സംഘടന ഒരു തീരുമാനത്തിലെത്താനും അത് പ്രഖ്യാപിക്കാനും പോവുന്നു. അതിനുമുമ്പേ അതാഘോഷമാക്കുന്ന മീഡിയയും ഇഷ്യൂവാക്കുന്ന പാര്‍ട്ടിനേതാക്കളും ചേര്‍ന്നൊരുക്കുന്ന ഓട്ടന്തുള്ളല്‍ അസ്ഥാനത്താണ്, അസമയത്താണ്, യുക്തിരഹിതമാണ്.

ജമാഅത്ത്-സി.പി.എം ബന്ധം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ജമാഅത്തെ ഇസ്‌ലാമി മറ്റു മതേതര പാര്‍ട്ടികള്‍ക്കെന്നപോലെ ഇടതുമുന്നണിക്കും പിന്തുണ നല്‍കിയിട്ടുണ്ട്. അവരുടെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ട്. എന്നാല്‍, സാമ്രാജ്യത്വം ലോകമാകെ പിടിമുറുക്കുകയും ഇസ്‌ലാമികലോകം അധിനിവേശത്തിന്റെ ഏറ്റവും വലിയ ഇരകളാവുകയും ഒപ്പം രാജ്യത്ത് ഫാഷിസം ശക്തിപ്പെടുകയും കോണ്‍ഗ്രസ് മൃദുഹിന്ദുത്വം നയമായി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതിനെതിരെ ഒരു പരിധിയോളമെങ്കിലും ശക്തമായ നിലപാട് സ്വീകരിച്ച ഇടതുമുന്നണിയെ പിന്തുണക്കാനാണ് ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചത്. അത് വേണ്ടത്ര സുതാര്യമായും വ്യക്തമായും സമൂഹത്തെ അറിയിക്കുകയും ചെയ്തു. ഒരു ദുരൂഹതയും അതിന്റെ പിന്നില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇടതുഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയാതെപോയതും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പറ്റിയ വീഴ്ചയും അതിന് സി.പി.എമ്മിലെ വിഭാഗീയത ഒരു പ്രധാന കാരണമായതും ജമാഅത്ത് ശ്രദ്ധിക്കാതിരുന്നില്ല; സ്വാഭാവികമായും പ്രതികരിക്കാതെയും ഇരുന്നില്ല. അപ്പോഴും പാലോളി കമ്മിറ്റി, അലീഗഢ്കാമ്പസ്, പലിശമുക്ത ബാങ്കിങ് പോലുള്ള ന്യൂനപക്ഷതാല്‍പര്യങ്ങള്‍ക്ക് ഗുണകരമായ നടപടികളോട് സഹകരിക്കുകയും ചെയ്തു. എന്നാല്‍, വികസനക്കാര്യത്തില്‍ ഇടതു-വലതു മുന്നണികളുടേതില്‍നിന്ന് ഭിന്നമായ കാഴ്ചപ്പാടാണ് ജമാഅത്തെ ഇസ്‌ലാമിക്കും സോളിഡാരിറ്റിക്കും. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സോളിഡാരിറ്റി കിനാലൂരിലും മറ്റും സമരരംഗത്തിറങ്ങി. ഇത് സി.പി.എം-ജമാഅത്തെ ഇസ്‌ലാമി ഏറ്റുമുട്ടലിലാണ് കലാശിച്ചത്. സി.പി.എം നേതൃത്വം രൂക്ഷമായ ആക്രമണവുമായി രംഗത്തിറങ്ങിയപ്പോള്‍ ജമാഅത്തും ശക്തമായിത്തന്നെ തിരിച്ചടിച്ചു. അന്നത്തെ വാക്ശരങ്ങളാണ് ഇന്ന് യു.ഡി.എഫ് അനുകൂല മീഡിയ ഉദ്ധരിക്കുന്നത്. ഇതൊക്കെ നിഷേധിക്കേണ്ട ഒരാവശ്യവും ഇല്ല. അതേയവസരത്തില്‍ പരസ്‌പരം തെറ്റിദ്ധാരണകളകറ്റാനും യോജിക്കുന്ന പ്രശ്‌നങ്ങളില്‍ സാധ്യമായേടത്തോളം സഹകരിക്കാനും വഴിതേടിയാണ് പിന്നീട് സി.പി.എം-ജമാഅത്ത് ചര്‍ച്ചകള്‍ നടന്നത്. ഗെസ്റ്റ്ഹൗസ് പോലെ തുറന്ന വേദികളില്‍ നടന്ന ചര്‍ച്ചകള്‍ എങ്ങനെ രഹസ്യമാവും? തെരഞ്ഞെടുപ്പ്‌സഖ്യമോ ധാരണയോ രൂപപ്പെട്ടിട്ടില്ലെന്നിരിക്കെ രഹസ്യധാരണയെപ്പറ്റിയുള്ള പ്രചാരണം അടിസ്ഥാനരഹിതവും കുത്സിതവുമാണ്. ഈജിപ്തിലെ ജനകീയവിപ്ലവത്തെ വിശകലനം ചെയ്യവെ സി.പി.എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്, മതേതരശക്തികളും ഇസ്‌ലാമും തമ്മില്‍ ജനാധിപത്യത്തിനായുള്ള പോരാട്ടത്തില്‍ സഹകരണം പ്രസക്തമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. സാര്‍വദേശീയതലത്തില്‍ സാമ്രാജ്യത്വത്തിനും ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കുമെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷത്തിനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും യോജിപ്പിന്റെ ഇടം കണ്ടെത്താമെങ്കില്‍ ഇന്ത്യയിലും സാമ്രാജ്യത്വ അജണ്ടകള്‍ക്കും ഫാഷിസത്തിനും കട്ടപിടിച്ച അഴിമതിക്കുമെതിരെ ഇരുകൂട്ടരുടെയും സഹകരണം പ്രസക്തമാണ് എന്നല്ല അനുപേക്ഷ്യമാണ്. യു.പി.എ ഭരിക്കുമ്പോള്‍ ഇടതുപക്ഷപിന്തുണക്കാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി മുന്‍ഗണന നല്‍കിയിരുന്നതെന്ന് വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തി. കേരളത്തിലും ബംഗാളിലും രാഷ്ട്രീയ കാരണങ്ങളാല്‍ ഇരുകൂട്ടരും എതിര്‍പക്ഷത്ത് നില്‍ക്കുന്നത് വേറെ കാര്യം. ഇതുപറയുമ്പോഴും കമ്യൂണിസ്റ്റ്പാര്‍ട്ടികളോടുള്ള മൗലികവിയോജനം ജമാഅത്തെ ഇസ്‌ലാമി മറക്കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നില്ല; നേരെ മറിച്ചും അതേ. ആദര്‍ശത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ 'അസുഖ'മേ ഇല്ലാത്ത പാര്‍ട്ടികള്‍ക്ക് ഇതൊന്നും തിരിയുകപോലുമില്ല. അവര്‍ക്ക് അവസരവാദം തന്നെ ആദര്‍ശം.

ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കാന്‍ പോവുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് സി.പി.എം സംരക്ഷണം ഉറപ്പുനല്‍കിയതിന്റെ പ്രത്യുപകാരമായിട്ടാണ് തെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കാന്‍ തീരുമാനിച്ചതെന്ന് 'മലയാളത്തിന്റെ സുപ്രഭാതം' ഒന്നാംപേജില്‍ കാച്ചിയത് കണ്ടപ്പോള്‍ ഊറിച്ചിരിക്കാനാണ് തോന്നിയത്. പാര്‍ട്ടി വന്നില്ല, ആദര്‍ശവും നയവും പരിപാടിയും പ്രഖ്യാപിച്ചില്ല, എന്ത് സംരക്ഷണമാണ് ഒരു ജനാധിപത്യപാര്‍ട്ടിക്ക് വേണ്ടതെന്ന് ആലോചിച്ചുപോലുമില്ല. നിലവിലുള്ള എല്ലാ പാര്‍ട്ടികള്‍ക്കും മുന്നണിക്കും ബദലായി ഒരു പാര്‍ട്ടി പിറന്നുവീഴുമ്പോള്‍ അതിന് എങ്ങനെയാണ് അവയുടെ സംരക്ഷണം ലഭിക്കുക എന്നും മനസ്സിലാവുന്നില്ല. പാര്‍ട്ടി വന്നാല്‍ ആരെല്ലാമായി എന്തടിസ്ഥാനത്തില്‍ ചര്‍ച്ചയാവാം, ധാരണയാവാം, സഖ്യമാവാം എന്നീ കാര്യങ്ങള്‍ ആ പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കുക. അത് ഇപ്പോള്‍തന്നെ തീരുമാനിക്കാഞ്ഞിട്ട് ജമാഅത്തെ ഇസ്‌ലാമിക്ക് ബേജാറൊന്നുമില്ല. അതുപോലെ തെരഞ്ഞെടുപ്പ് തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരിടത്തും ജമാഅത്ത് പ്രവര്‍ത്തകര്‍ കാമ്പയിന്‍ ആരംഭിക്കുന്ന പ്രശ്‌നമില്ല. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്തണമോ എന്നും തീരുമാനിച്ചിട്ടില്ലെന്നിരിക്കെ വലതുപക്ഷ മീഡിയയുടെ കുത്തിത്തിരുപ്പുകള്‍ ജനം തിരിച്ചറിയും.

കടപ്പാട് : മാധ്യമം |06/04/2011

2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച

'ഹുവ യംശീ, മിശ്ഹ നംശീ'(അയാള്‍ പോകും, ഞങ്ങള്‍ പോകില്ല)

മൂന്ന് ദശകത്തോളം ഈജിപ്തിനെയും അറബ് ലോകത്തെയും അമ്മാനമാടിയ ഹുസ്‌നി മുബാറക്കിനെ സിംഹാസനത്തില്‍ നിന്ന് കടപുഴക്കിയെറിയുന്നതിലവസാനിച്ച വിപ്ലവം അറബ് സമൂഹത്തിന്റെ ചരിത്രത്തില്‍ പലതുകൊണ്ടും സമാനതകളില്ലാത്തതാണ്. ഒരു ഘട്ടത്തില്‍ കൃത്യമായ നേതൃത്വം പോലുമില്ലെന്ന് പുറമേക്ക് തോന്നിയപ്പോഴും, അനിതര സാധാരണമായ ഇച്ഛാശക്തിയും അതുല്യമായ ലക്ഷ്യബോധവുമാണ് ബുദ്ധിജീവികളും സാധാരണക്കാരും പണക്കാരനും പാവപ്പെട്ടവനും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുമിച്ചണിനിരന്ന ആ സമൂഹം പ്രകടിപ്പിച്ചത്. തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ 18 ദിവസങ്ങളില്‍ തങ്ങളെ കട്ടുമുടിച്ച സ്വേച്ഛാധിപതിയോടുള്ള പ്രതിഷേധാഗ്‌നി മാത്രമല്ല, ഈജിപ്ഷ്യന്‍ സമൂഹം ലോകത്തിന് കാണിച്ചു കൊടുത്തത്, രാഷ്ട്രീയമായും സാമൂഹികമായും തങ്ങള്‍ എത്രമാത്രം പക്വത ആര്‍ജിച്ചിട്ടുണ്ടെന്നതിന്റെ നേര്‍ചിത്രം കൂടിയായിരുന്നു.
അറബ് ലോകത്തിന്റെ ചരിത്രഗതി മാറ്റിയ ഈ സംഭവത്തെ ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും അക്കൗണ്ടില്‍ വരവുവെക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ശരിയാണ്, ഔദ്യോഗികമാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും വ്യത്യസ്ത ടോണുകളില്‍ മുബാറക് സ്തുതി ഗീതം പാടിക്കൊണ്ടിരുന്നപ്പോള്‍, സംഘടിക്കാനുള്ള മാധ്യമമായി ഈജിപ്ഷ്യന്‍ ജനത ആശ്രയിച്ചത് ഇന്റര്‍നെറ്റിനെയാണ്. അല്‍ജസീറയുടെ നിരന്തരസാന്നിധ്യം വിപ്ലവദിനങ്ങളില്‍ അവരുടെ തുണക്കെത്തുകയും ചെയ്തു. പക്ഷേ, ഈ മാധ്യമങ്ങളെക്കാള്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്താന്‍ ആ ജനതക്ക് പ്രചോദനമായത് നിരന്തരമായ അടിച്ചമര്‍ത്തലുകളില്‍ മുറിവേറ്റ അവരുടെ മനസ്സിന്റെ അടിത്തട്ടില്‍ പെട്ടെന്നുല്‍ഭൂതമായ ആത്മാഭിമാനബോധമാണ്. ഒരു ജനതയും സ്വയം മാറാന്‍ തയാറായില്ലെങ്കില്‍ ദൈവം പോലും അവരെ മാറ്റാന്‍ മെനക്കെടില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് അത് ഉടലെടുത്തത്. വിദ്യാസമ്പന്നരായ ഏതാനും ചെറുപ്പക്കാര്‍ അതിന് മൂര്‍ത്തരൂപം നല്‍കാന്‍ ടെക്‌നോളജിയെ ഉപയോഗപ്പെടുത്തിയപ്പോള്‍, പരിണതപ്രജ്ഞരായ മുതിര്‍ന്നവര്‍ അവര്‍ക്ക് കൂട്ടായി വന്നു. സെപ്റ്റംബറിലേക്ക് അവധി നീട്ടിയെടുത്ത് മാന്യമായ ഒരു പുറത്തുപോക്കിന് അവസരം നല്‍കണമെന്ന് അവസാനനിമിഷം വരെ കെഞ്ചിയെങ്കിലും അതുവരെ കാണിക്കാത്ത ഇച്ഛാശക്തിയോടെ ആ ജനത ഒന്നടങ്കം 'നോ' പറഞ്ഞപ്പോള്‍ സ്വേച്ഛാധിപതിക്ക് പുറത്തേക്ക് വഴിയൊരുങ്ങുകയായിരുന്നു.

സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ എന്നും ജനതയെ കാല്‍ച്ചുവട്ടിലാക്കാനുപയോഗിക്കുന്നത് പേടിയെയാണ്. ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളും പാവം ജനതയെ പേടിപ്പിക്കുന്ന ദൗത്യം ഏറ്റെടുക്കും. ഈജിപ്തും അപവാദമായിരുന്നില്ല. എന്നാല്‍, ആ പേടി കുടഞ്ഞുകളഞ്ഞ് സ്വന്തം വിധി നിര്‍ണയിക്കാന്‍ ധൈര്യസമേതം അവര്‍ മുന്നോട്ടുവന്നതാണ് വിപ്ലവം വിജയിക്കാനുള്ള പ്രധാന കാരണം. സൈബര്‍ലോകത്തെ സൂപ്പര്‍ഹൈവേകളില്‍ കൃത്രിമമായ ഐഡന്റിറ്റികള്‍ക്കു പിന്നില്‍ ഒളിച്ചിരുന്ന പലരും തഹ്‌രീര്‍ സ്‌ക്വയറിന്റെ വിശാലവീഥിയിലേക്ക് മുഖമുയര്‍ത്തി കടന്നുവന്നതാണ് മാറ്റത്തിന് നാന്ദിയായത്. ഇറാഖില്‍ ഭരണമാറ്റത്തിന് അമേരിക്കക്ക് ലക്ഷക്കണക്കിന് ഇറാഖികളെയും ആയിരക്കണക്കിന് പട്ടാളക്കാരെയും കുരുതി കൊടുക്കേണ്ടി വന്നെങ്കില്‍, ഈജിപ്തിലെ വിപ്ലവത്തിന് സമര്‍പ്പിക്കേണ്ടി വന്നത് 300 രക്തസാക്ഷികളെയാണ്. അതും ഹുസ്‌നി മുബാറക്കും കങ്കാണിമാരും ഇളക്കിവിട്ട കൂലിപ്പട്ടാളത്തിന്റെ വക ശക്തിപ്രകടനങ്ങളില്‍. അത്തരം വേലത്തരങ്ങളൊന്നും പക്ഷേ, ജനരോഷത്തിന്റെ ഈ മലവെള്ളപ്പാച്ചിലില്‍ ചെലവാകില്ലെന്ന് ശക്തിയുക്തം തെളിയിക്കാനായതാണ് ഈജിപ്ത് വിപ്ലവത്തിന്റെ ശക്തി. അമേരിക്കയിലെ എ.ബി.സി ചാനല്‍ ലേഖികയോട് തഹ്‌രീര്‍ സ്‌ക്വയര്‍ പ്രകടനത്തില്‍ അണിചേരാന്‍ വന്ന ഒരു മധ്യവയസ്‌കന്‍ തന്റെ സഞ്ചിയിലിരുന്ന വില്‍പത്രം ഉയര്‍ത്തിക്കാണിച്ച് പറഞ്ഞു: 'ഞാന്‍ മരിക്കാന്‍ തയാറായാണ് വന്നത്. എന്റെ മരണം ഈജിപ്തിന്റെ സ്വാതന്ത്ര്യത്തിന് മുതല്‍ക്കൂട്ടാകുമെങ്കില്‍ സസന്തോഷം അത് സ്വീകരിക്കുന്നു'വെന്ന് പറഞ്ഞ ധീരതയും ആത്മാഭിമാനവുമാണ് വിപ്ലവം വിജയിപ്പിച്ചത്.

'അരാഷ്ട്രീയക്കാരായ ഫേസ്ബുക് തലമുറയാണ് നിങ്ങളെ'ന്ന മുതിര്‍ന്നവരുടെ പരിഹാസത്തിന് ഈജിപ്ഷ്യന്‍ യുവത അവരുടെ സ്‌ഫോടനാത്മകമായ ക്രിയാമ്തകത കൊണ്ട് സുന്ദരമായ മറുപടി പറഞ്ഞുവെന്നാണ് ഒരു യുവ ഈജിപ്ഷ്യന്‍ ബ്ലോഗര്‍ പ്രതികരിച്ചത്. അവര്‍ക്ക് പിന്തുണയുമായി അല്‍ ജസീറയും ഒപ്പം വന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ പതിവുപോലെ മുസ്‌ലിം ബ്രദര്‍ ഹുഡ് അധികാരത്തില്‍ വന്നാലുണ്ടായേക്കാവുന്ന 'ഇസ്‌ലാമിക ഭരണ'ത്തിന്റെ പൊല്ലാപ്പുകളെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍, അല്‍ ജസീറ ഈജിപ്ഷ്യന്‍ജനതയുടെ യഥാര്‍ഥ ശബ്ദത്തെ കലര്‍പ്പില്ലാതെ പുറത്ത് കൊണ്ടുവന്നു. ഒരു ഘട്ടത്തില്‍ ആറ് ചാനല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ഉപകരണങ്ങള്‍ കണ്ടുകെട്ടിയപ്പോള്‍ അല്‍ജസീറക്ക് ഈജിപ്തിലെ എട്ട് കോടി ജനങ്ങള്‍ ലേഖകരായുണ്ടെന്ന് തഹ്‌രീര്‍ സ്‌ക്വയറിലെ ജനങ്ങള്‍ വിളിച്ചുപറഞ്ഞു. അല്‍ ജസീറയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നു. ഇനി മുതല്‍ അറബ് ലോകത്തും മധ്യപൂര്‍വ ദേശത്തും സ്വാതന്ത്ര്യവും ജനാധിപത്യവും ഘോഷിക്കാന്‍ ബി.ബി.സിയോ സി.എന്‍.എന്നോ മാധ്യമ സാമ്രാജ്യാധിപനായ റൂപര്‍ട്ട് മര്‍ഡോക്കിന്‍െ ചാനലുകളോ കടന്നുവരേണ്ടതില്ലെന്നും അതിന് തങ്ങള്‍ തന്നെ മതിയെന്നുമുള്ള പുതിയ മാധ്യമ പാഠവും അല്‍ ജസീറ നല്‍കി. അയ്മന്‍ മുഹ്‌യുദ്ദീനെയും റാവിയ റാജിഹിനെയും പോലെ നല്ല രാഷ്ട്രീയ വിദ്യാഭ്യാസവും വിശകലന പാടവവുമുള്ള ഈജിപ്ഷ്യന്‍ യുവാക്കളെത്തന്നെ റിപ്പോര്‍ട്ടര്‍മാരാക്കിയാണ് ആ രാജ്യത്തിന്റെ ചരിത്ര നിര്‍മിതിയില്‍ സ്വന്തം സന്തതികളുടെ പങ്കാളിത്തം മാധ്യമ മേഖലയിലും ചാനല്‍ ഉറപ്പാക്കിയത്. വിപ്ലവാവേശം നിലനിര്‍ത്തുന്നതിന് മൊബൈല്‍ഫോണുകളും നല്ലൊരു പങ്ക് വഹിച്ചു. അല്‍ ജസീറയുടെ കീഴിലുള്ള 'യൂമീഡിയ' പോലെയുള്ള സൈറ്റുകള്‍ സിറ്റിസണ്‍ ജേണലിസത്തിനുള്ള അപാരസാധ്യതകളും കാണിച്ചുതന്നു. വിപ്ലവത്തിനിടയില്‍ ഭരണകൂടത്തോട് ഒട്ടി നില്‍ക്കുന്നവര്‍ ചെയ്ത അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പ്രകടനക്കാര്‍ മൊബൈല്‍ഫോണുകളില്‍ ഷൂട്ട് ചെയ്ത ധാരാളം വീഡിയോകള്‍ സഹായിച്ചു. അവയൊക്കെ ഈ സൈറ്റിലൂടെ വെളിച്ചം കണ്ടു. ഒപ്പം പ്രകടനക്കാര്‍ക്ക് ആവേശം പകര്‍ന്ന് ഗാനരൂപത്തിലവതരിച്ച പല മുദ്രാവാക്യങ്ങളും തഹ്‌രീര്‍ സ്‌ക്വയറില്‍ നിന്ന് സൈബര്‍സ്‌പേസിലേക്ക് കുടിയേറി. അവയിലേറ്റവും ജനപ്രീതിയാര്‍ജിച്ചതാണ് മുബാറക്കിനോട് അധികാരം വിടാനാവശ്യപ്പെട്ടുകൊണ്ടുള്ള 'ഹുവ യംശീ മിശ്ഹ നംശീ' (അയാള്‍ പോകും, ഞങ്ങള്‍ പോകില്ല) എന്ന ഗാനശകലം. കൈറോക്കപ്പുറം അലക്‌സാന്‍ഡ്രിയയിലും സൂയസിലും ഇസ്മാഈലിയ്യയിലുമൊക്കെ ഇച്ഛാശക്തി വിതറിയ ആ വീഡിയോ ക്ലിപ് ഇപ്പോഴും യൂട്യൂബ് അടക്കമുള്ള വീഡിയോ ഷെയറിങ് സൈറ്റുകളില്‍ അത്യധികം പോപുലറാണ്.

അമേരിക്കയുടെയും മറ്റ് സാമ്രാജ്യത്വ സഖ്യകക്ഷികളുടെയും ഉള്ളിലിരിപ്പ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിത്തന്നതാണ് സംഭവങ്ങളുടെ മറുവശം. ജനമുന്നേറ്റത്തിന്റെ ആദ്യനാളുകളില്‍ മുബാറക്ഗവണ്‍മെന്റ് സുസ്ഥിരമാണെന്ന് പറഞ്ഞ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് മൂന്നാം ദിവസം അത് വിഴുങ്ങേണ്ടി വന്നു. പിന്നെ, ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകണമെന്ന നിലപാടിലേക്ക് മാറി. ജനങ്ങളെ ഉപദ്രവിക്കരുതെന്നും (എന്തൊരു കനിവ്!) നിലവിലെ ടേം കഴിഞ്ഞാല്‍ മുബാറക്ക് ഒഴിഞ്ഞുകൊടുക്കണമെന്നുമായി അടുത്ത നിലപാട്. ക്രമാനുഗതമായ ഭരണമാറ്റം സാധ്യമാക്കണമെന്നും ആദ്യപടിയായി വൈസ് പ്രസിഡന്റിലേക്ക് മുഖ്യഅധികാരങ്ങള്‍ കൈമാറണമെന്നുമായി ശേഷമുള്ള നിലപാട്. അവസാനം വരെയും ഈജിപ്ഷ്യന്‍ താല്‍പര്യങ്ങള്‍ക്കെതിര് നിന്നു അമേരിക്ക. തുനീഷ്യയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇപ്പോള്‍, യമനിലും അല്‍ജീരിയയിലും ജോര്‍ഡനിലും ലിബിയയിലുമൊക്കെ പ്രകടനങ്ങള്‍ നടക്കുമ്പോള്‍ അതിന് വേണ്ടി വായ തുറക്കാത്ത ഒബാമക്ക് ഇറാന്‍ ജനതയുടെ കാര്യത്തില്‍ വലിയ വ്യസനമുണ്ട്. അവിടെ ഭരണകൂടം ഇപ്പോള്‍ത്തന്നെ ജനഹിതത്തിന് വഴിമാറണമത്രെ!

ഈ ഇരട്ടത്താപ്പ് പുനഃപരിശോധിക്കണമെന്നും ഈജിപ്തില്‍ നിന്നുള്ള പാഠങ്ങള്‍ കൃത്യമായി പഠിക്കണമെന്നും 'ന്യൂയോര്‍ക്ക് ടൈംസ്' കോളമിസ്റ്റ് നിക്കോളസ് ക്രിസ്‌റ്റോഫ് അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. 'ഇസ്‌ലാമിക മതമൗലികവാദത്തെക്കുറിച്ച വികല കാഴ്ചപ്പാടുകള്‍ അമേരിക്കയുടെ വിദേശനയത്തിന്റെ മൂലശിലയാകുന്നത് അവസാനിക്കണ'മെന്നാണ്. അങ്ങനെയായില്ലെങ്കില്‍ നമ്മുടെ ശത്രുവെന്ന് പേരിട്ട് വിളിക്കുന്ന മതമൗലികവാദത്തേക്കാള്‍ നാശം വിദേശനയം തന്നെയായിരിക്കുമെന്നും ക്രിസ്‌റ്റോഫ് പറയുന്നു. വിചാരിച്ചത്ര മോശമല്ല ഇസ്‌ലാമെന്ന് ചുരുക്കം. അല്‍ ഖാഇദയെപോലുള്ളവര്‍ തോല്‍ക്കുകയും അഹിംസയും സഹിഷ്ണുതയും അടിസ്ഥാനമാക്കിയ നവ ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ മേഖലയില്‍ പിറവിയെടുക്കുകയും ചെയ്യുമെന്ന് തന്നെയാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഇസ്രായേലിന്റെ നിയമവിരുദ്ധ കുടിയേറ്റവും അധിനിവേശവും അവസാനിപ്പിക്കാന്‍ ഫലസ്തീനികളും ഇത്തരം അഹിംസാ പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നാല്‍ അത് കാണാന്‍ നല്ല ചന്തമുണ്ടായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അറബ്‌ലോകം ജനാധിപത്യത്തിന് പാകമായിരുന്നില്ലെന്ന പൊള്ളയായ വാദത്തെ കേവലം 18 ദിവസം കൊണ്ട് തൂത്തെറിഞ്ഞു ഈജിപ്ത്. കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിന് അടിതെറ്റിയതുപോലെ മധ്യപൂര്‍വദേശത്തും ഉത്തരാഫ്രിക്കയിലും ഏകാധിപത്യത്തിനും അടിതെറ്റി. തുനീഷ്യയും ഈജിപ്തും ഒരു തുടക്കം മാത്രമാണെന്ന് എല്ലാ നിരീക്ഷകരും പറയുന്നു. പൂര്‍ണാര്‍ഥത്തിലുള്ള സ്വാതന്ത്ര്യവും ജനാധിപത്യവും ആസ്വദിക്കാന്‍ ഈ പ്രദേശത്തെ ജനത്തിന് കഴിയുമോ എന്നറിയണമെങ്കില്‍ ഇനിയും കാത്തിരുന്നേ പറ്റൂ. പക്ഷേ, ഒന്നുറപ്പ്. ജനഹിതവും മനുഷ്യാവകാശങ്ങളും സാമൂഹിക നീതിയും പരിഗണിച്ചുകൊണ്ടല്ലാതെ ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ക്കും ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല. 2011 ജനുവരി 25 (അന്നാണ് തഹ്‌രീര്‍ സ്‌ക്വയറില്‍ ആദ്യമായി ജനങ്ങള്‍ തടിച്ചുകൂടിയത്) എന്ന തീയതി ഇനി കാലത്തിന്റെ കലണ്ടറില്‍നിന്നു മായ്ച്ചുകളയാന്‍ ആര്‍ക്കും കഴിയില്ല.
tajaluva@gmail.com |http://www.madhyamam.com/news/49484/110219

2011 ജനുവരി 28, വെള്ളിയാഴ്‌ച

 മതേതരത്വം രക്ഷാകവചമാക്കിയ ഏകാധിപതികളുടെ പതനം

ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ഏകാധിപത്യ-മതേതര വാഴ്ചക്കൊടുവില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ സൗദി അറേബ്യയിലേക്ക് ഒളിച്ചോടിയ തുനീഷ്യന്‍ പ്രസിഡന്റ് സൈനുല്‍ആബിദീന്‍ ബിന്‍ അലിയുടെ ഗതിയോര്‍ത്ത് അറബ് ലോകത്തെ ഇതര സ്വേച്ഛാധിപതികള്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടു പിന്നിട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ സ്വേച്ഛാവാഴ്ചക്കെതിരായ ജനരോഷം കൈറോവിലെയും അലക്‌സാന്‍ഡ്രിയയിലെയും തെരുവീഥികളില്‍ പതഞ്ഞൊഴുകുകയാണ്. പൊലീസിന്റെയും പട്ടാളത്തിന്റെയും ബല പ്രയോഗത്തിന് പ്രതിഷേധ പ്രകടനങ്ങളെ ഒതുക്കാനാവുന്നില്ല; പതിനേഴോളം പ്രതിപക്ഷ പാര്‍ട്ടികളും ഗ്രൂപ്പുകളും ചേര്‍ന്നാരംഭിച്ച ജനകീയ ചെറുത്തുനില്‍പ് അനുദിനം ശക്തിപ്പെട്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷാവസാനം ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യം പ്രതിഷേധാഗ്‌നിയില്‍ ഉരുകുന്നത്. വയോവൃദ്ധനായ ഹുസ്‌നി മുബാറക് അടുത്ത ഊഴത്തിനായി വീണ്ടും തെരഞ്ഞെടുപ്പ് പ്രഹസനം നടത്തുമോ, അതല്ല പുത്രന്‍ ജമാലിനെ പ്രസിഡന്റ് പദവിയില്‍ അവരോധിക്കാന്‍ തീരുമാനിക്കുമോ എന്ന ചോദ്യം കുറച്ചുകാലമായി രാജ്യത്താകെ ഉയര്‍ന്നു വന്നിരിക്കയായിരുന്നു. അതിനിടെയാണ് ജനരോഷം ഭയന്ന് ജമാല്‍ ഒളിച്ചോടി എന്ന് വാര്‍ത്ത പരന്നിരിക്കുന്നത്. ഉയിര്‍ത്തെഴുന്നേറ്റ ഈജിപ്ഷ്യന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇറാനിലെ ഷായുടെയും തുനീഷ്യയിലെ ബിന്‍ അലിയുടെയും പിറകെ ഹുസ്‌നി മുബാറക്കിന്റെയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒപ്പം തന്നെ രാജവാഴ്ച തുടരുന്ന ജോര്‍ദാനിലും കുടുംബവാഴ്ച നില്‍ക്കുന്ന സിറിയയിലും പ്രസിഡന്റ് പദവിയിലിരുന്ന് പതിറ്റാണ്ടുകളായി ഉരുക്കുമുഷ്ടി പ്രയോഗിക്കുന്ന അലി അബ്ദുല്ല സാലിഹിന്റെ യമനിലും പട്ടാളത്തിന്റെ പിന്‍ബലത്തോടെ സിവിലിയന്‍ ഭരണം നിലനില്‍ക്കുന്ന അല്‍ജീരിയയിലുമെല്ലാം തുനീഷ്യന്‍ മാതൃകയില്‍ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. ഈ ജനവിരുദ്ധ സര്‍ക്കാറുകളെ മുഴുവന്‍ താങ്ങിനിര്‍ത്തുന്ന അമേരിക്കന്‍ സാമ്രാജ്യത്വവും പഴയ ബ്രിട്ടീഷ്-ഫ്രഞ്ച് കോളനിവാഴ്ചക്കാരും ആകെ അസ്വസ്ഥരാണ്. ഇത്രയും കാലം അര്‍ഥവും ആയുധവും നല്‍കി തങ്ങള്‍ സംരക്ഷിച്ചുവന്ന വിനീതവിധേയര്‍ ഒടുവില്‍ കത്തിയാളിപ്പടരുന്ന ജനരോഷത്തില്‍ അടിതെറ്റി വീഴുന്നത് അവര്‍ക്ക് സഹിക്കാനാവില്ലല്ലോ. മധ്യ പൗരസ്ത്യ ദേശത്തെ എണ്ണ രാജാക്കന്മാരുടെ ചങ്കിടിപ്പും പുറത്തു കേള്‍ക്കാവുന്നവിധം വര്‍ധിച്ചിട്ടുണ്ട്. ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മറുല്‍ ഖദ്ദാഫി തന്റെ ആശങ്ക തുറന്നു പ്രകടിപ്പിക്കുന്നുമുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും അറബ് ലോകത്ത് കാലഹരണപ്പെട്ട ജീര്‍ണ ഏകാധിപത്യ, കുടുംബവാഴ്ച ഭരണകൂടങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതിന്റെ രസതന്ത്രം ദുരൂഹമല്ല. ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ താല്‍പര്യമില്ലാത്തതോ അവരുടെ വിശ്വാസപ്രമാണങ്ങള്‍ ഏകാധിപത്യത്തെ അംഗീകരിക്കുന്നതോ മാറ്റം അവര്‍ ആഗ്രഹിക്കാത്തതോ ഒന്നുമല്ല പ്രശ്‌നം. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധം പിന്നിട്ടതോടെ സ്വാതന്ത്ര്യം നേടിയ ഈ നാടുകളുടെ കടിഞ്ഞാണ്‍ കോളനി യജമാനന്മാര്‍ തങ്ങളുടെ അരുമ ശിഷ്യന്മാരെ ഏല്‍പിച്ചു പോവുകയായിരുന്നു. അവരാകട്ടെ ഒരുവിധ മൂല്യങ്ങളിലും വിശ്വസിക്കാത്തവരും സ്വാര്‍ഥത്തിനപ്പുറം അജണ്ടയില്ലാത്തവരും ജനദ്രോഹികളും ആയിരുന്നു. സ്വന്തം ജനങ്ങളെയും ലോകത്തെയും കബളിപ്പിക്കാന്‍ അവര്‍ രാഷ്ട്രീയ പാര്‍ട്ടി, പാര്‍ലമെന്റ്, നാഷനല്‍ അസംബ്ലി തുടങ്ങിയ ഏര്‍പ്പാടുകള്‍ പേരില്‍ തട്ടിക്കൂട്ടി നിഷ്പക്ഷതയോ സത്യസന്ധതയോ തൊട്ടുതീണ്ടാത്ത തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ നടത്തുകയും 99.9 ശതമാനം വോട്ടുകള്‍ നേടിയതായി പ്രഖ്യാപിച്ച് അധികാര നൈരന്തര്യം ഉറപ്പാക്കുകയും ചെയ്തു. പ്രായമേറെ കവിഞ്ഞ് ഒരവയവും പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ മക്കളെ സിംഹാസനങ്ങളില്‍ കുടിയിരുത്തും. ഭാര്യമാര്‍ എന്ന മേല്‍വിലാസത്തില്‍ പാശ്ചാത്യ ജീവിതശൈലിയില്‍ വളര്‍ത്തപ്പെട്ട യുവതികളെ ഒപ്പം കൂട്ടുകയും അവര്‍ പിന്‍സീറ്റ് ഡ്രൈവിലൂടെ ഭരണയന്ത്രമാകെ നിയന്ത്രിക്കുന്നതുമാണ് മറ്റൊരു പ്രതിഭാസം. ബിന്‍ അലിയുടെ രണ്ടാം പത്‌നി ലൈലയും ഹുസ്‌നി മുബാറക്കിന്റെ പത്‌നി സൂസന്നയും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ രാജ്ഞി റാനിയയുമൊക്കെയാണ് സാമ്പിളുകള്‍. മതഭക്തരും സംസ്‌കാരസമ്പന്നരുമായ സ്വന്തം ജനത ഇതൊന്നും പൊറുപ്പിക്കുകയില്ലെന്നും ജനപിന്തുണ തെളിയിച്ച ആദര്‍ശ ധാര്‍മിക പ്രസ്ഥാനങ്ങള്‍ തങ്ങളുടെ തോന്നിവാസങ്ങള്‍ക്കെതിരെ രംഗത്തിറങ്ങുന്നുവെന്നും മനസ്സിലാവുമ്പോള്‍ ഈ ദുഷ്ടന്മാര്‍ രക്ഷപ്പെടുന്നത് മതേതരത്വത്തിന്റെ വ്യാജ മുഖംമൂടി അണിഞ്ഞാണ്. അതോടെ മൂല്യനിഷ്ഠമായ ജനകീയ പ്രസ്ഥാനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താനും അവയുടെ ജനപ്രിയ നേതാക്കളെ കൊന്നുതള്ളാനും നാടുകടത്താനുമുള്ള ന്യായീകരണമായി. തങ്ങള്‍ മതമൗലിക വാദത്തിനും തീവ്രവാദത്തിനും ഭീകരതക്കുമെതിരെ പൊരുതി പുരോഗതി കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണെന്ന് മീഡിയയുടെ പിന്‍ബലത്തില്‍ പെരുമ്പറ മുഴക്കാന്‍ ഇതൊന്നാംതരം അവസരമൊരുക്കുന്നു. ഈജിപ്തിലും സിറിയയിലും ശക്തമായ ജനപിന്തുണ തെളിയിച്ച മുസ്‌ലിം ബ്രദര്‍ഹുഡിനെയും അല്‍ജീരിയയില്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ഉറപ്പാക്കിയ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിനെയും തുനീഷ്യയിലെ അന്നഹ്ദയെയുമൊക്കെ ചതച്ചരച്ചത് ഇവ്വിധത്തിലാണ്. മതേതര ലോകത്തിന്റെയാകെ കൈയടിയും നഗ്‌നമായ ഈ ജനാധിപത്യ ധ്വംസനത്തിന് കിട്ടി. ഈജിപ്തില്‍ തെരഞ്ഞെടുപ്പ് അല്‍പം നീതിപൂര്‍വകമാക്കണമെന്ന് നിര്‍ദേശിച്ച അമേരിക്കയോട് മുബാറക് സര്‍ക്കാറിന്റെ പ്രതികരണം ശ്രദ്ധേയമാണ്. 'എങ്കില്‍ മതമൗലികവാദികളായ ബ്രദര്‍ഹുഡിനെ ഭരണം ഏല്‍പിക്കാം.' അതോടെ അമേരിക്ക മിണ്ടാതായി. ഈയിടെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 99 ശതമാനം സീറ്റുകളും മുബാറക്കിന്റെ പാര്‍ട്ടി സ്വന്തമാക്കിയതിന്റെ രഹസ്യവും അജ്ഞാതമല്ല.

പക്ഷേ, ഏത് ഘനാന്ധകാരത്തെയും വെളിച്ചം തോല്‍പിക്കും. ഏത് കൂരിരുട്ടിനുമൊടുവില്‍ പ്രഭാതം വിടരും. നിരന്തരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും പട്ടിണിക്കും തൊഴിലില്ലായ്മക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ മാനവികതയുടെ ഭൂമികയില്‍നിന്നു പൊട്ടിപ്പുറപ്പെട്ട ജനകീയ വിസ്‌ഫോടനങ്ങള്‍ക്കാണ് ഇപ്പോള്‍ അറബ് ലോകം സാക്ഷ്യംവഹിക്കുന്നത്. ഭരണാധികാരികളുടെ മതേതരത്വം ശുദ്ധ കാപട്യവും വഞ്ചനയുമാണെന്ന് ജനം തിരിച്ചറിയുകയാണ്. ഇത് അരാജകത്വമായി പരിണമിക്കാതിരിക്കണമെങ്കില്‍ വിവേകവും ദിശാബോധവുമുള്ള നേതൃത്വങ്ങള്‍ രംഗത്തിറങ്ങണം. ലോകത്തിന്റെ സഹകരണവും അവര്‍ക്ക് ലഭിക്കണം.

മാധ്യമം എഡിറ്റോറിയല്‍ - 28/01/2011

2011 ജനുവരി 20, വ്യാഴാഴ്‌ച

ഈശ്വേര വവിശ്വാസത്തിന്റെ ശാസ്ത്രാടിസ്ഥാനം

പ്രഫ: പി.എ വാഹിദ്

ശാസ്ത്ര യുഗത്തിലാണ്‌ നാം ജീവിക്കുന്നത്‌.ശാസ്ത്രീയാടിസ്ഥാനത്തിൽ വിശകലനം ചെയ്താണ്‌ഏതൊരാശയത്തിന്റെയും സത്യത നിണയിക്കുന്നത്‌. ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യം ശാസ്ത്ര ഗവേഷണ വിഷയമായി പരിഗണിക്കപ്പെടാതെ ഇന്നും അവശേഷിക്കുന്നു. അതിനു കാരണമായി ശാസ്ത്രജ്ഞന്മാർ പറയുന്നത്‌ ദൈവം ഉണ്ടോ ഇല്ലയോ എന്നത്‌ തെളിയിക്കാൻ പറ്റാത്ത ആശയമാണെന്നാണ്‌.എന്നിരുന്നാലും അവർ പ്രചരിപ്പിക്കുന്നത്‌ നിരീശ്വരവാദമാണു താനും. ദൈവം ഉണ്ടോ ഇല്ലയോ എന്ന്‌ തെളിയിക്കാൻ പറ്റില്ല എന്നു പറയുന്നതും തെറ്റിദ്ധാരണാജനകമാണ്‌. നിരീശ്വരവാദം തെളിയിക്കാൻ പറ്റാത്ത ആശയമാകാം. പക്ഷേ, ഈശ്വരാസ്തിത്വം ശാസ്ത്രീയമായി തെളിയിക്കാനാവുന്നതാണ്‌. ആ തെളിവ്‌ നിരീശ്വരവാദം തെറ്റാണെന്നു സ്ഥിരീകരിക്കുകയും ചെയ്യും.നേരിട്ടുള്ള പരീക്ഷണ മാർഗം സ്വീകരിച്ചു ദൈവം ഉണ്ടോ ഇല്ലയോ എന്നു കണ്ടെത്തുക അസാധ്യമാണ്‌. പക്ഷേ, ഇതുപോലുള്ള ധാരാളം വിഷയങ്ങൾ ശാസ്ത്രം കൈകാര്യം ചെയ്യുന്നുണ്ട്‌. അത്തരം സാഹചര്യങ്ങളിൽ അനുയോജ്യമായ മറ്റു ശാസ്ത്ര വഴികൾ അവലംബിക്കുകയാണ്‌ പതിവ്‌. ശാസ്ത്രമാനമുള്ള ഖുർആനിക സന്ദേശങ്ങളെ ശാസ്ത്ര വിശകലനത്തിനു വിധേയമാക്കി ഈശ്വരാസ്തിത്വത്തെ ശാസ്ത്രീയമായി തെളിയിക്കാനാകുമെന്ന്‌ സ്ഥാപിക്കുകയാണ്‌ ഈ ലേഖനത്തിന്റെ ലക്ഷ്യം.

ശാസ്ത്രീയ വിലയിരുത്തലിന്റെ മാനദണ്ഡങ്ങൾ

ഒരു ആശയമോ അവകാശവാദമോ ശാസ്ത്രസിദ്ധാന്തമായി അംഗീകരിക്കപ്പെടുന്നത്‌, പരീക്ഷണ വിധേയമാക്കി അതിന്റെ സാധുത തെളിയിക്കാനോ (testability) അല്ലെങ്കിൽ അത്‌ തെറ്റാണെന്നു തെളിയിക്കാനോ (falsifiability) വകയുണ്ടെങ്കിലാണ്‌. ആശയം തെളിയിക്കപ്പെട്ടാൽ അതിനെ ശാസ്ത്രസത്യമായി കണക്കാക്കാം. തെറ്റാണെന്നു തെളിയിക്കാൻ (falsifiable) വക നൽകുന്ന സിദ്ധാന്തത്തെയാണ്‌ ശാസ്ത്ര സിദ്ധാന്തമായി പൊതുവെ കണക്കാക്കുന്നത്‌. ഈ സവിശേഷത ശാസ്ത്ര സിദ്ധാന്തങ്ങൾക്കു ഉണ്ടായിരിക്കണമെന്നു നിർദേശിച്ചത്‌ ബ്രിട്ടീഷ്‌ തത്ത്വചിന്തകനായ കാൾ പോപ്പറാണ്‌. ശാസ്ത്രത്തെ അശാസ്ത്രത്തിൽ നിന്നു വേർതിരിക്കാനുള്ള മാനദണ്ഡമായാണ്‌ അതിനെ കാണുന്നത്‌. പക്ഷേ, ഈ മാനദണ്ഡം മാത്രമേ ശാസ്ത്രസിദ്ധാന്തത്തെ തിരിച്ചറിയാൻ സഹായകമാകുകയുള്ളൂ എന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ല. പല വിമർശകരും ഈ സവിശേഷത ഇല്ല‍ാത്തവയുടെ ഉദാഹരണങ്ങളും ശാസ്ത്രചരിത്രത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പരിമിതികളുണ്ടെങ്കിലും ശാസ്ത്ര രൂപീകരണത്തിനു വഴികാട്ടിയായി ഈ മാനദണ്ഡം (അതായത്‌, falsifiability) ഇന്നും നിലനിൽക്കുന്നു.

ഒരു സിദ്ധാന്തത്തെ നേരിട്ടു തെളിയിക്കാനോ ഖണ്ഡിക്കാനോ (falsify) സാധ്യമല്ലെ‍്ങ്കിൽ അതിന്റെ ശാസ്ത്രീയത വിലയിരുത്താൻ അനുയോജ്യമായ പരോക്ഷമായ വഴികളുണ്ട്‌. ഉൽപത്തി സിദ്ധാന്തങ്ങൾ ഈ ഗണത്തിൽ പെടുന്നവയാണ്‌. ഉദാഹരണമായി പ്രപഞ്ചോൽപത്തി വിശദീകരിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തം നേരിട്ടുള്ള ശാസ്ത്ര പരീക്ഷണങ്ങൾക്കു വിധേയമാക്കി തെളിയിക്കാനോ ഖണ്ഡിക്കാനോ സാധ്യമല്ല. പകരം ആ സിദ്ധാന്തം നൽകുന്ന പ്രവചനങ്ങളെ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തി സിദ്ധാന്തത്തെ തെളിയിക്കുകയോ തള്ളിക്കളയുകയോ ചെയ്യാനാവുന്നതാണ്‌. ഈശ്വരാസ്തിത്വത്തെയും നിരീശ്വരവാദത്തെയും ശാസ്ത്രീയമായി പരിശോധിക്കാനും വിലയിരുത്താനും അതുപോലൊരു മാർഗമാണ്‌ ഇവിടെ സ്വീകരിക്കുന്നത്‌. ഈ വിഷയം ആദം പബ്ലിഷേർസ്‌ പ്രസിദ്ധീകരിച്ച Scientific Foundation of Islam എന്ന എന്റെ പുസ്തകത്തിൽ കൂടുതൽ വിശദമായി വിവരക്കുന്നുണ്ട്‌.

നിരീശ്വരവാദത്തിന്റെ അശാസ്ത്രീയത

പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിനു ഒന്നുകിൽ അത്‌ സൃഷ്ടിക്കപ്പെട്ടത്‌ അല്ലെ‍്ങ്കിൽ അത്‌ സ്വയം ഭൂവായുണ്ടായത്‌ എന്ന ഉത്തരമാണുള്ളത്‌. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതല്ലെ‍്ന്നും സ്വയം ഭൂവായുണ്ടായതാണെന്നുമാണ്‌ നിരീശ്വരവാദത്തിന്റെ പ്രായോഗിക വശം. ആൽബർട്ട്‌ ഐൻസ്റ്റീന്റെ വിഖ്യാതമായ ഊർജ്ജം = പിണ്ഡം x (പ്രകാശ വേഗം)2 എന്ന സമവാക്യം ഊർജ്ജവും ദ്രവ്യവും തമ്മിലുള്ള പരസ്പര രൂപാന്തരീകരണത്തിന്റെ (​‍transformation) ശേഷിയെ സ്ഥിരീകരിക്കുന്നു. അതല്ലാതെ ഊർജ്ജത്തിന്നോ ദ്രവ്യത്തിന്നോ സ്വയം ഭൂവായുണ്ടാകാൻ സാധിക്കുമെന്നതിന്‌ ഒരു ശാസ്ത്ര തെളിവുമില്ല. മഹാവിസ്ഫോടന സിദ്ധാന്തത്തെ എതിർത്തുകൊണ്ട്‌ നാസ്തിക ലോബി അവതരിപ്പിച്ച സുസ്ഥിര പ്രപഞ്ച സിദ്ധാന്തം തള്ളപ്പിെടാനുള്ള മുഖ്യകാരണം തുടർച്ചയായ ദ്രവ്യോൽപാദനം നടക്കുന്നുണ്ടെന്ന അതിന്റെ പ്രവചനം ശാസ്ത്ര തത്ത്വങ്ങൾക്കു വിരുദ്ധമായതു കൊണ്ടാണ്‌ (പ്രബോധനം ഒക്ടോബർ 30 ലക്കത്തിൽ വന്ന എന്റെ ലേഖനം കാണുക). ഊർജ്ജ (ദ്രവ്യ) സൃഷ്ടിപ്പ്‌ പ്രപഞ്ചാരംഭം കുറിച്ച, ആവർത്തിക്കപ്പെടാത്ത ഒരു സംഭവമാണ്‌. ഊർജ്ജത്തിന്നോ ദ്രവ്യത്തിന്നോ സ്വയം ഭൂവാകാനുള്ള ഗുണവിശേഷമുണ്ടായിരുന്നെങ്കിൽ ഈ പ്രപഞ്ചത്തിന്റെ കോടാനുകോടി വർഷ ചരിത്രത്തിൽ ഒരു തവണയെങ്കിലും ആ സ്വഭാവം അത്‌ പ്രകടിപ്പിക്കുമായിരുന്നു. ആ ഗുണവിശേഷമില്ല‍ാതിരുന്നതു കൊണ്ടാണ്‌ പ്രപഞ്ചോൽപത്തിയിലുണ്ടായിരുന്ന ഊർജം അളവിൽ മാറ്റമില്ല‍ാതെ ഇന്നും തുടരുന്നത്‌. ഊർജത്തെ ഉൽപാദിപ്പിക്കാനോ നശിപ്പിക്കാനോ സാധ്യമല്ലെ‍്ന്നും അതിന്റെ അളവ്‌ സംരക്ഷണത്തിലാണുമെന്ന (Energy Conservation) ഘർമപ്രവർത്തന ശാസ്ത്രത്തിന്റെ (Thermodynamics) ഒന്നാം നിയമം ഇതു തന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. അപ്പോൾ പ്രപഞ്ചത്തിനു സ്വയംഭൂവായുണ്ടാകാൻ സാധ്യമല്ലെ‍്ന്നാണ്‌ ഈ ശാസ്ത്ര സിദ്ധാന്തങ്ങളിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും തെളിയുന്ന ചിത്രം.

മറ്റൊന്ന്‌, നിരീശ്വരവാദത്തെ സ്വതന്ത്രമായി പരിശോധിക്കുകയാണെങ്കിൽ പരോക്ഷമായെങ്കിലും അതിനെ തെളിയിക്കാനോ ഖണ്ഡിക്കാനോ സാധ്യമല്ലെ‍്ന്നു വ്യക്തമാകുന്നതാണ്‌. ഖണ്ഡിക്കാനുതകുന്ന (falsifiable) പ്രവചനവും നിരീശ്വരവാദം നൽകുന്നില്ല. നിരീശ്വരവാദത്തിനു ശാസ്ത്രീയാടിത്തറയില്ലെ‍്ന്നു സ്ഥിരീകരിക്കാൻ ഇത് തന്നെ മതിയായ തെളിവാണ്‌. ഈശ്വരനില്ലെ‍്ന്ന ആശയം തന്നെ ശാസ്ത്ര പരിധിക്കു പുറത്താണ്‌. അക്കാരണം കൊണ്ടു തന്നെ നിരീശ്വരവാദത്തിലധിഷ്ഠിതമായ `ശാസ്ത്ര` സിദ്ധാന്തങ്ങളെല്ല‍ാം മുഖവിലക്കുപോലും എടുക്കാതെ ഈശ്വര വിശ്വാസികൾ തള്ളിക്കളയേണ്ടതാണ്‌. ഈശ്വരവാദത്തെ ബലപ്പെടുത്തുന്ന മഹാവിസ്ഫോടന സിദ്ധാന്തം നിലനിൽക്കുന്നതും, ഈശ്വരാസ്തിത്വത്തെ വെല്ല‍ുവിളിക്കുന്ന സുസ്ഥിര പ്രപഞ്ച സിദ്ധാന്തം ശാസ്ത്രരംഗത്തു നിന്ന്‌ പുറംതള്ളപ്പെട്ടതും, പരിണാമ സിദ്ധാന്തം തെളിവുകളില്ല‍ാതെ അടിത്തറയിളകി നിൽക്കുന്നതും സത്യം അസത്യത്തെ അതിജീവിക്കുമെന്നതിന്റെ സാക്ഷാൽക്കാരമായിട്ടേ ബുദ്ധിജീവികൾക്കു കാണാനാവൂ. നിരീശ്വരവാദത്തെ പ്രത്യക്ഷത്തിൽ തന്നെ ശാസ്ത്രം നിരാകരിക്കുമ്പോൾ, ശാസ്ത്രാടിസ്ഥാനം മാത്രമേ സ്വീകാര്യമാകൂ എന്ന്‌ വാദിക്കുന്നവർ എന്തേ അതംഗീകരിക്കാത്തത്?

ഖുർആനിക വെളിപാടുകളുടെ ശാസ്ത്രീയത

പ്രപഞ്ചത്തിനു സ്വയംഭൂവാകാനാകില്ലെ‍ന്ന ശാസ്ത്ര നിഗമനം വ്യക്തമാക്കുന്നത്‌ പ്രപഞ്ചം സൃഷ്ടിക്കന്നെട്ടതാണെന്നാണ്‌. അതായത്‌ പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്നാണ്‌. അങ്ങനെ പറയുമ്പോൾ ആ സ്രഷ്ടാവിനെ ആര്‌ സൃഷ്ടിച്ചു എന്ന ചോദ്യമാണ്‌ നിരീശ്വരവാദികൾ ഉയർത്തുക. സ്രഷ്ടാവിനെ മറ്റൊരു ദൈവം സൃഷ്ടിച്ചു എന്നാണ്‌ ഉത്തരം നൽകുന്നതെങ്കിൽ ആദ്യത്തെ ചോദ്യത്തിലേക്കു തന്നെയാണ്‌ അത്‌ വീണ്ടും എത്തിക്കുക. അങ്ങനെ അന്ത്യമില്ല‍ാത്ത ആവർത്തനമായി ആ ചോദ്യം നിലനിൽക്കുകയേയുള്ളു. ഇവിടെ നിരീശ്വരവാദികൾ മനസ്സിലാക്കാത്തത്‌ സൃഷ്ടിക്കപ്പെടാത്ത, എന്നെന്നും ജീവിക്കുന്ന, സൃഷ്ടിക്കാൻ കഴിവുള്ള ഒരു ശക്തിയെയാണ്‌ ഈശ്വരവിശ്വാസികൾ സ്രഷ്ടാവായി കണക്കാക്കുന്നതെന്നാണ്‌. നിരീശ്വരവാദത്തിനു ശാസ്ത്രാടിസ്ഥാനമില്ലെ‍്ന്നു തെളിഞ്ഞിരിക്കെ ഈശ്വരവിശ്വാസത്തെ അവർ ചോദ്യം ചെയ്യുന്നതിൽ ഒരു കഴമ്പുമില്ല.

നിരീശ്വരവാദത്തിന്റെ ശാസ്ത്രീയാടിസ്ഥാനമില്ല‍ായ്മഈശ്വരവാദത്തെ പരോക്ഷമായേ തെളിയിക്കാനുതകുവെന്നും അത്‌ ഈശ്വരാസ്തിത്വത്തിന്റെ ശാസ്ത്രീയ സ്ഥിരീകരണമാവില്ലെ‍്ന്നും വാദിച്ചേക്കാം. ശാസ്ത്ര വീക്ഷണത്തിൽ അത്‌ ശരിയാണു താനും. ഈശ്വരാസ്തിത്വത്തിനു സ്വതന്ത്രമായ ശാസ്ത്രാടിത്തറയുണ്ടെന്നു കൂടി സ്ഥാപിക്കേണ്ടിയിരിക്കുന്നു. ഈശ്വരവിശ്വാസിയെ സംബന്ധിച്ചേടത്തോളം ദൈവം അദൃശ്യതയിൽ നിലകൊള്ളുന്നുന്നെന്ന്‌ സ്ഥിരീകരിക്കാനാവശ്യമായ ശാസ്ത്ര തെളിവുകൾ അവതരിപ്പിക്കേണ്ടിയിരിക്കുന്നു.

ഖുർആനിൽ അല്ല‍ാഹു മനുഷ്യനോടു കൽപിക്കുന്നത്‌ അദൃശ്യമായ നിലയിൽ അവനിൽ വിശ്വസിച്ചു അനുസരിക്കാനാണ്‌ (ഖു. 5:94). അദൃശ്യമായ ദൈവത്തെ ശാസ്ത്രീയമായി സ്ഥിരീകരിക്കാനുള്ള ഏക മാർഗം അവന്റെ വെളിപാടുകൾ സത്യമാണെന്നു ശാസ്ത്രീയമായി തെളിയിക്കലാണ്‌. അദൃശ്യ ദൈവത്തിൽ അന്ധമായി വിശ്വസിക്കാനുള്ള ആഹ്വാനമായ്‌ ഈ ഖുർആൻ നിർദേശത്തെ (ഖു. 5:94) കാണേണ്ടത്‌. മറിച്ച്‌ അല്ല‍ാഹു മനുഷ്യനു പ്രദാനം ചെയ്ത ബുൻ​‍ിയുപയോഗിച്ചു (ഈകാലഘട്ടത്തിലെ ജനങ്ങൾ ശാസ്ത്രവിജ്ഞാനത്തിന്റെ സഹായത്തോടെയും) അവന്റെ അനുഗ്രഹങ്ങളെയും കഴിവിനെയും അധികാരത്തെയും ചിന്തിച്ചു മനസ്സിലാക്കി വിശ്വാസിക്കാനാണ്‌ അല്ല‍ാഹു കൽപിക്കുന്നത്‌. ഈ വസ്തുത ഖുർആനിൽ പലയിടത്തും നൽകിയിരിക്കുന്ന നിർദ്ദേശങ്ങളിൽ നിന്നു വ്യക്തമാകുന്നതാണ്‌. അങ്ങനെയൊരു നിർദേശം, മറ്റു വേദഗ്രന്ഥങ്ങൾക്കൊന്നുമില്ല‍ാത്ത ഖുർആന്റെ മാത്രം സവിശേഷതയാണ്‌. ഉദാഹരണങ്ങൾ ഇവിടെ കൊടുക്കുന്നു:“അല്ല‍ാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ല‍ാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു. തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാപകലുകൾ മാറി മാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ല‍ാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർഥകമായിസൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാൽ നരകശിക്ഷയിൽ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ” (ഖു.3:189­191). “അവനാണ്‌ നിങ്ങൾക്ക്‌ വേണ്ടി നക്ഷത്രങ്ങളെ, കരയിലെയും കടലിലെയും അന്ധകാരങ്ങളിൽ നിങ്ങൾക്ക്‌ അവ മുഖേന വഴിയറിയാൻ പാകത്തിലാക്കിത്തന്നത്‌. മനസിലാക്കുന്ന ആളുകൾക്ക്‌ വേണ്ടി നാമിതാദൃഷ്ടാന്തങ്ങൾ വിശദീകരിച്ചിരിക്കുന്നു” (ഖു. 6:97). “ആകാശഭൂമികളുടെ സൃഷ്ടിപ്പും, നിങ്ങളുടെ ഭാഷകളിലുംവർണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ അറിവുള്ളവർക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌” (ഖു. 30:22). “(മഴയെപ്പറ്റി) സന്തോഷസൂചകമായിക്കൊണ്ടും, തന്റെ കാരുണ്യത്തിൽ നിന്ന്‌ നിങ്ങൾക്ക്‌ അനുഭവിപ്പിക്കാൻ വേണ്ടിയും, തന്റെ കൽപനപ്രകാരം കപ്പൽ സഞ്ചരിക്കാൻ വേണ്ടിയും, തന്റെ അനുഗ്രഹത്തിൽ നിന്ന്‌ നിങ്ങൾ ഉപജീവനം തേടാൻ വേണ്ടിയും, നിങ്ങൾ നന്ദികാണിക്കാൻ വേണ്ടിയും അവൻ കാറ്റുകളെ അയക്കുന്നത്‌ അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ” (ഖു. 30:46).

ഖുർആൻ ദിവ്യഗ്രന്ഥമാണെന്നു വിശ്വസിക്കുന്നതു കൊണ്ടും ഖുർആനിക വെളിപ്പെടുത്തലുകളെ ശാസ്ത്രക്കണ്ടെത്തലുകളുമായി വിലയിരുത്തി തെറ്റാണെന്നു തെളിയിക്കാൻ (falsifiable) വകയുള്ളതു കൊണ്ടും, ഈശ്വരനുണ്ടെന്ന ആശയം ഒരു ശാസ്ത്ര സിദ്ധാന്തത്തോടു തുലനം ചെയ്യാവുന്നതാണ്‌. ഖുർആനിക വെളിപ്പെടുത്തലുകൾ ആ സിദ്ധാന്തത്തിന്റെ പ്രവചനങ്ങളായും കണക്കാക്കാവുന്നതാണ്‌. ഒരു ശാസ്ത്ര സിദ്ധാന്തത്തിന്റെ പ്രവചനങ്ങൾ ശരിയാണെന്നു തെളിയിക്കപ്പെട്ടാൽ ആ സിദ്ധാന്തം ശാസ്ത്ര സത്യമായി സ്ഥിരീകരിക്കപ്പെടുന്നതു പോലെ ഖുർആനിക വെളിപ്പെടുത്തലുകൾ ശാസ്ത്ര കണ്ടെത്തലുകളുമായി വിലയിരുത്തി ശരിയാണെന്നു സമർഥിക്കപ്പെട്ടാൽ ഖുർആൻ ശാസ്ത്ര സത്യമാണെന്നും തദ്വാരാ അതിന്റെ കർത്താവായ ദൈവം യാഥാർഥ്യമാണെന്നും തെളിയുന്നതാണ്‌. പ്രപഞ്ച സൃഷ്ടിപ്പിനെയും അതിന്റെ സംവിധാനത്തെയും പ്രകൃതി നിയമങ്ങളെയും മനുഷ്യ-‌പ്രപഞ്ച ഭാവി കാര്യങ്ങളെയും സംബന്ധിച്ച പല സന്ദേശങ്ങളും ഖുർആൻ നൽകുന്നുണ്ട്‌. ഈ വിഷയങ്ങളിലുള്ള മിക്ക സന്ദേശങ്ങളും ശാസ്ത്രമാനമുള്ളവയാണ്‌. അവയുടെ സാധുതയെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വിലയിരുത്തുകയാണിവിടെ.

ശാസ്ത്രീയമായി ഖണ്ഡിക്കാനാവുങ്ക (falsifiable) ഖുർആനിക വെളിപ്പെടുത്തലുകൾ

ശാസ്ത്രീയമായി ഖണ്ഡിക്കാനാവുന്ന ഒട്ടേറെ സൂക്തങ്ങൾ ഖുർആനിലുണ്ട്‌. അവയിൽ ചിലത്‌ മാത്രമേ ഇവിടെ പരിഗണിക്കുന്നുള്ളു.

പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കയാണെന്നു ഖുർആൻ വെളിപ്പെടുത്തുന്നു. “ആകാശമാകട്ടെ നാം അതിനെ കരങ്ങളാൽ നിർമിച്ചിരിക്കുന്നു. തീർച്ചയായും നാമാണ്‌ വികസിപ്പിക്കുന്നത്‌” (ഖു. 51:47). അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനായ എഡ്വിൻ ഹബ്ബിളിന്റെ 1924ലെ കണ്ടുപിടുത്തം വികസിക്കുന്ന പ്രപഞ്ചത്തെ സ്ഥിരീകരിക്കുന്നതായിരുന്നു. ഇത്‌ സൂചിപ്പിക്കുന്നത്‌ എത്രയോ വർഷങ്ങൾക്കു മുമ്പ്‌ പ്രപഞ്ചഘടകങ്ങളെല്ലം ഒന്നിച്ചായിരുന്നുവെന്നാണ്‌. “സത്യനിഷേധികൾ കണ്ടില്ലേ, ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും, എന്നിട്ട്‌ നാം അവയെ വേർപെടുത്തുകയായിരുന്നുവെന്നും...” (ഖു. 21:30). മഹാവിസഫോടന സിദ്ധാന്തത്തിന്റെ രൂപീവൽക്കരണത്തിനു വഴി തെളിച്ചതും ഈ വസതുതകളൊക്കെ ആയിരുന്നു.

മറ്റൊന്ന്‌ സൂര്യനെ വിളക്കായും ചന്ദ്രനെ പ്രകാശമായുമാണ്‌ ഖുർആൻ വിവരിക്കുന്നത്‌. “നിങ്ങൾ കണ്ടില്ലേ, എങ്ങനെയാണ്‌ അല്ലാഹു അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌. ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.” (ഖു. 71:15ന്ന16). ശാസ്ത്ര കണ്ടെത്തലുകൾ ശരിവെക്കുന്നതാണ്‌ ഈ ഉപമകൾ. സൂര്യൻ ഊർജവും പ്രകാശവുമുള്ള വൈദ്യുതകാന്ത തരംഗങ്ങൾ ഉൽപാദിന്നിക്കുന്ന നക്ഷത്രമാണ്‌. അതിനെ വിളക്കോടു ഉപമിക്കാം. ചന്ദ്രൻ പ്രകാശം ഉൽപാദിന്നിക്കുന്നി​‍്‌. അതിന്റെ ഉപരിതലത്തിൽ പതിക്കുന്ന സൂര്യകിരണങ്ങളെ പ്രതിഫലിന്നിക്കുന്നതുകൊണ്ടാണ്‌ അത്‌ പ്രകാശമാനമായി കാണപ്പെടുന്നത്‌. ഈ യാഥാർഥ്യം ഖുർആനിക വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്നു.

സൂര്യനും ചന്ദ്രനും അവയുടേതായ ഭ്രമണപഥത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുകയാണെന്നു ഖുർആൻ പ്രസ്താവിക്കുന്നു. “അവനത്രെ രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു” (ഖു.21:33). ജ്യോതിർഗോളങ്ങളായ നക്ഷത്രം, ഗ്രഹം, ഉപഗ്രഹംഎന്നിവയുടെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരം (orbital motion) ശാസ്ത്രം സ്ഥിരീകരിച്ച വസ്തുതയാണ്‌.

മനുഷ്യവർഗത്തിൽ ലിംഗം നിർണയിക്കുന്നത്‌ പുരുഷ ബീജമാണെന്നു ഖുർആൻ വെളിപ്പെടുത്തുന്നു. “മനുഷ്യൻ വിചാരിക്കുന്നുവോ, അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌! സ്രവിക്കപ്പെടുന്ന ശുക്ളത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ അവൻന്ന പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതിൽ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവൻ ഉണ്ടാക്കി” (ഖു. 75:36-39). “ഒരു ബീജം സ്രവിക്കപ്പെടുമ്പോൾ അതിൽ നിന്ന്‌ ആൺ, പെൺ എന്നീ രണ്ട്‌ ഇണകളെ അവനാണ്‌ സൃഷ്ടിച്ചതെന്നും” (ഖു. 53:45-46). ഈ വെളിപ്പെടുത്തൽ
ജീവശാസ്ത്രം നൽകുന്ന മനുഷ്യന്റെ ലിംഗനിർണ്ണയ വിശദീകരണത്തോടു പൂർണമായും യോജിക്കുന്നു. മനുഷ്യന്റെ ശരീരകോശത്തിൽ (2) 23 ജോഡി ക്രോമൊസോമുകളുള്ളതിൽ 22 ജോഡികൾ ഓട്ടോസോമുകളും (autosomes) ഒരു ജോഡി ലിംഗ (sex) ക്രോമൊസോമുകളുമാണ്‌. ലിംഗ ക്രോമൊസോമുകൾ അറിയപ്പെടുന്നത്‌ X, Y എന്നീ നാമങ്ങളിലാണ്‌. സ്ത്രീയുടെ ലിംഗ (sex) ക്രോമൊസോമുകൾ രണ്ട്‌ X ക്രോമൊസോമുകളാണ്‌; പുരുഷന്റേത്‌ ഒരു X ക്രോമൊസോമും ഒരു Y ക്രോമൊസോമുമാണ്‌. അതായത്‌ XX ചേരുവ സ്ത്രീത്വത്തെയും, XY ചേരുവ പുരുഷത്വത്തെയും തീരുമാനിക്കുന്നു. ബീജകോശത്തിൽ (n) 23 ക്രോമൊസോമുകളാണുള്ളത്‌. അതായത്‌ 22 ഓട്ടോസോമുകളും ഒരു ലിംഗ ക്രോമൊസോമും. പുരുഷ ബീജകോശത്തിൽ X അല്ലെങ്കിൽ Y ക്രോമൊസോമായിരിക്ക‍ും ലിംഗ ക്രോമൊസോം. സ്ത്രീ ബീജകോശ(അണ്ഡം)ങ്ങളിലെല്ലം ലിംഗ ക്രോമൊസോം X ക്രോമൊസോമായിരിക്കും. ശരീരകോശത്തിൽ നിന്നാണ്‌ ബീജകോശമുന്നാകുന്നത്‌. അതു കാരണം, ശരീരകോശത്തിലെ ലിംഗ ക്രോമൊസോമുകൾക്കു മാത്രമേ ബീജകോശത്തിൽ സാന്നിധ്യമുണ്ടാകയുള്ളു. സ്ത്രീപുരുഷ ലൈംഗികബന്ധ ഫലമായി X ലിംഗ ക്രോമൊസോമുള്ള പുരുഷ ബീജമാണ്‌ സ്ത്രീയുടെ അണ്ഡവുമായി ചേരുന്നതെങ്കിൽ XX ലിംഗ ക്രോമൊസോം ചേരുവയുള്ള സിക്താണ്ഡമായിരിക്കും (zygote) ഉണ്ടാകുക. അതിൽ നിന്ന്‌ ജനിക്കുന്ന കുഞ്ഞ്‌ പെണ്ണായിരിക്കും. മറിച്ച്‌ Y ലിംഗ ക്രോമൊസോമുള്ള പുരുഷ ബീജമാണ്‌ സ്ത്രീയുടെ അണ്ഡവുമായി ചേരുന്നതെങ്കിൽ XY ലിംഗ ക്രോമൊസോം ചേരുവയുള്ള സിക്താണ്ഡമായിരിക്കും ഉണ്ടാകുക. അതിൽ നിന്ന്‌ ജനിക്കുന്ന കുഞ്ഞ്‌ ആണായിരിക്കും. അതായത്‌ ആണിനെയും പെണ്ണിനെയും തീരുമാനിക്കുന്നത്‌ പുരുഷ ബീജമാണെന്ന്‌ സാരം.

മോറിസ്‌ ബുക്കായ്‌ (Maurice Bucaille)യുടെ 1979ൽ പ്രസിൻ​‍ീകരിച്ച The Bible, The Qura'an and Science എന്ന പുസ്തകമാണ്‌ ഖുർആനിലെ പല വെളിപ്പെടുത്തലുകളും ആധുനിക ശാസ്ത്ര കണ്ടെത്തലുകളോട്‌ യോജിക്കുന്നവയാണെന്ന്‌ ലോകത്തെ അറിയിച്ചത്‌. പാരീസ്‌ സർവകലാശാലയിലെ സർജിക്കൽ ക്ളിനിക്കിന്റെ മേധാവിയായിരുന്നു അദ്ദേഹം. പത്തു വർഷത്തോളം നീണ്ടുനിന്ന തന്റെ ഖുർആൻ ഗവേഷണത്തിൽ നിന്നും മനന്നിലാക്കിയ ശരീരശാസ്ത്രത്തെയും (physiology) പ്രത്യുൽപാദനത്തെയും സംബന്ധിച്ച ഖുർആനിക വെളിപാടുകളെ 1976ൽ വൈദ്യശാസ്ത്ര ഫ്രഞ്ച്‌ അക്കാദമി മുമ്പാകെ അവതരിപ്പിച്ചുകൊണ്ട്‌ ഡോ. ബുകായ്‌ പറഞ്ഞതിങ്ങനെയായിരുന്നു “...ഈ ആധുനിക കാലത്ത്‌ മാത്രം കണ്ടെത്തിയ ഈ വിഷയങ്ങളിലെ ആശയങ്ങൾ ഖുർആന്റെ അവതരണക്കാലത്ത്‌ ഒരു പ്രസ്താവ (text) ത്തിൽ എങ്ങനെ ഉണ്ടായിയെന്നു വിശദീകരിക്കുവാൻ സാധ്യമല്ല.”

കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ അനാടൊമി ആന്റ‍്‌ സെൽ ബയോളജി വകുപ്പിൽ പ്രഫസറായിരുന്ന ഡോ. കീത്ത്‌ മൂർ ഖുർആനിലെ മനുഷ്യഭ്രൂണ സംബന്ധമായ വെളിപ്പെടുത്തലുകൾ ആധുനിക ഭ്രൂണശാസ്ത്രവുമായി വളരെ യോജിക്കുന്നതായി കണ്ടെത്തി. ഈ കണ്ടെത്തലുകൾ
1982ൽ പ്രസിൻ​‍ീകരിച്ച The Developing Human with Islamic Additions എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഭ്രൂണശാസ്ത്രവുമായി യോജിക്കുന്ന സൂക്തങ്ങൾ ഇവയാണ്‌: “ഒരൊറ്റ അസ്തിത്വത്തിൽ നിന്ന്‌ അവൻ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട്‌ അതിൽ നിന്ന്‌ അതിന്റെ ഇണയെയും അവൻ ഉണ്ടാക്കി...നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു, മൂന്ന്‌ തരം അന്ധകാരങ്ങൾക്കുള്ളിൽ സൃഷ്ടിയുടെ ഒരു ഘട്ടത്തിന്‌ ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ല‍ാഹു. അവന്നാണ്‌ ആധിപത്യം. അവൻ​‍ാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ്‌ തെറ്റിക്കപ്പെടുന്നത്” (ഖു. 39:6). “പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന്‌ നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും ന്‌സൃഷ്ടികർത്താവായ അല്ല‍ാഹു അനുഗ്രഹപൂർണനായിരിക്കുന്നു” (ഖു. 23:13-14). “മനുഷ്യരേ, ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ച്‌ നോക്കുക:) തീർച്ചയായും നാമാണ്‌ നിങ്ങളെ മണ്ണിൽ നിന്നും, പിന്നീട്‌ ബീജത്തിൽ നിന്നും, പിന്നീട്‌ ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നൽകപ്പെട്ടതും രൂപം
നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങൾക്ക്‌ കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളർത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌...“ (ഖു. 22:5). ഡോ. കീത്ത്‌ മൂർ പറയുന്നു: ”ഭ്രൂണശാസ്ത്രത്തിന്റെ പിറവിക്കു മുമ്പ്‌ ഏഴാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയ പ്രസ്താവനകളുടെ കൃത്യതയിൽ ഞാൻ ആശ്ചര്യം കൂറുകയാണ്‌.“ കൂടാതെ ഖുർആന്റെ ദിവ്യത്വത്തെയും അദ്ദേഹം സൂചിപ്പിച്ചു: ”ഈ വിവരങ്ങൾ ദൈവം അല്ലെ‍്ങ്കിൽ അല്ല‍ാഹുവിൽ നിന്നാണ്‌ മുഹമ്മദിനു ലഭിച്ചതെന്നത്‌ എനിക്കു വ്യക്തമാണ്‌. കാരണം മിക്ക വിവരങ്ങളും കണ്ടുപിടിക്കപ്പെട്ടതു തന്നെ അനേകം നൂറ്റാണ്ടുകൾ കഴിഞ്ഞാണ്‌. ഇത്‌ എനിക്ക്‌ തെളിയിക്കുന്നത്‌ മുഹമ്മദ്‌ ദൈവത്തിന്റെ അല്ലെ‍്ങ്കിൽ അല്ല‍ാഹുവിന്റെ ദൂതനെന്നാണ്‌.“

ഈജിപ്ഷ്യൻ ഫിസിസിസ്റ്റായ ഡോ. മൻസൂർ ഹന്നബ്‌ എൽ നബി ഖുർആനിലെ 10:5, 21:33, 32:5 എന്നീ സൂക്തങ്ങളിലെ വിവരങ്ങൾ, നക്ഷത്ര വർഷം (Sydereal Month Calendar System), ചന്ദ്രവേഗത എന്നിവയുടെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ വേഗത കണ്ടുപിടിച്ചിട്ടുണ്ട്‌. അങ്ങനെ കണ്ടുപിടിച്ച വേഗത ഒരു സെക്കന്റിൽ 299792.5 കി.മീറ്റർ ആണ്‌. ഇത്‌ ശാസ്ത്രം അംഗീകരിച്ച വേഗതയായ 299792.4574 കി.മീ.ന്‌ തുല്യമാണെന്നു പറയാം (http://www.islamicity.com/Science/960703A.SHTML).

ഖുർആനിലെ ശാസ്ത്ര സന്ദേശങ്ങളെ സംബന്ധിച്ചു ധാരാളം പുസ്തകങ്ങളും വെബസൈറ്റുകളും ഇന്നുണ്ട്‌. എങ്കിലും അവയെല്ല‍ാം മികച്ച ശാസ്ത്ര നിലവാരം പുല ർത്തുന്നുണ്ടെന്നു പറയാൻ വയ്യ.ശാസ്ത്ര വിജ്ഞാനത്തെ രണ്ടു ഭാഗങ്ങളായിക്കാണാവുന്നതാണ്‌ ന്ന പ്രകൃതി പ്രതിഭാസങ്ങളും അവയുടെ വിശദീകരണങ്ങളും. പ്രതിഭാസങ്ങൾ മാറ്റമില്ല‍ാതെ നിലനിൽക്കുന്ന പ്രകൃതി സത്യങ്ങളാണെങ്കിലും അവയ്ക്കു നൽകുന്ന വിശദീകരണങ്ങൾ ശാസ്ത്ര പുരോഗതിക്കനുസരിച്ചു മാറാവുന്നതാണ്‌. ഉദാഹരണമായി വൈദ്യുതിയെ എടുക്കാം. വൈദ്യുതി ഒരു പ്രകൃതി പ്രതിഭാസമാണ്‌. അതിനു മാറ്റം വരുന്നത്‌. അതിനെ നിലവിലുള്ള ശാസ്ത്ര വിജ്ഞാനമുപയോഗിച്ചു വിശദീകരിക്കുന്നത്‌ ഇലക്ട്രോണുകളുടെ ഒഴുക്കാണെന്നാണ്‌. ശാസ്ത്ര പുരോഗതിക്കനുസരിച്ചു ഭാവിയിൽ ഈ വിശദീകരണം മാറിയേക്കാം. ഈ വസ്തുത മനസ്സിലാക്കി വേണം ഖുർആനിക വെളിപാടുകളെ ശാസ്ത്രീയവിശദീകരണത്തിനു വിധേയമാക്കേണ്ടത്‌. ഇവിടെ എടുത്തു പറയേന്ന ഒരു കാര്യം ഖുർആനിലുള്ള പ്രപഞ്ചത്തെ സംബന്ധിച്ച പരാമർശങ്ങളെല്ല‍ാം തന്നെ പ്രതിഭാസങ്ങളെയാണ്‌, പ്രതിഭാസങ്ങളുടെ വിശദീകരണങ്ങളെയ്‌. മേൽ വിശകലനം ചെയ്യപ്പെട്ട ഉദാഹരണങ്ങളിൽ (പ്രപഞ്ചത്തിന്റെ വികാസം, മനുഷ്യന്റെ ലിംഗനിർണയ ക്രോമൊസോമുകൾ, ജ്യോതിർഗോളങ്ങളുടെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരം, മുതലായവയെല്ല‍ാം) നിന്നു ഇത്‌ വ്യക്തമാകുന്നതാണ്‌.

ഖുർആനിൽ പ്രതിപാദിച്ച പ്രപഞ്ച രഹസ്യം ശാസ്ത്രം തുറന്നു കാട്ടു​‍േമ്പാൾ അങ്ങോട്ടേക്കു നോക്കാനാണ്‌ അവിശ്വാസികളെ അല്ല‍ാഹു ആഹ്വാനം ചെയ്യുന്നത്‌. “അല്ലയോ സത്യനിഷേധികളേ, നിങ്ങൾകണ്ടി​‍േല്ല, ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും എന്നിട്ട്‌ നാം അവയെ വേർപെടുത്തുകയായിരുന്നുവെന്നും വെള്ളത്തിൽ നിന്നാണ്‌ നാം എല്ല‍ാ ജീവവസ്തുക്കളെയും സൃഷ്ടിച്ചതെന്നും. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?” (ഖു. 21:30). ഇവിടെ അല്ല‍ാഹു സംബോധന ചെയ്യുന്നത്‌ അവിശ്വാസികളെയാണെന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഇനിയും വിശ്വസിക്കുന്നില്ലെ‍്ങ്കിൽ കൂടുതൽ തെളിവുകൾ നൽകി ഖുർആൻ സത്യമാണെന്നു അവരെ ബോധ്യപ്പെടുത്തുമെന്നും അല്ല‍ാഹു പറയുന്നു: ”നീ പറയുക: നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇത്‌ (ഖുർആൻ) അല്ല‍ാഹുവിങ്കൽ നിന്നുള്ളതായിരിക്കുകയും എന്നിട്ട്‌ നിങ്ങളതിൽ അവിശ്വസിച്ചിരിക്കുകയുമാണെങ്കിൽ കടുത്ത മാത്സര്യത്തിൽ കഴിയുന്നവനെക്കാളും കൂടുതൽ പിഴച്ച്‌ പോയവൻ ആരുണ്ട്ന്ന ഇത്‌ (ഖുർആൻ) സത്യമാണെന്ന്‌ അവർക്ക്‌ വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരിൽ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങൾ വഴിയെ നാം അവർക്ക്‌ കാണിച്ചുകൊടുക്കുന്നതാണ്‌. നിന്റെ രക്ഷിതാവ്‌ ഏത്‌ കാര്യത്തിനും സാക്ഷിയാണ്‌ എന്നതു തന്നെ മതിയായതല്ലേ“ (ഖു. 41:52ന്ന53). ഖുർആനിക സന്ദേശങ്ങൾ സത്യമാണെന്ന്‌ ഖുർആനിൽ വിശ്വസിക്കാത്തവർക്കു ശാസ്ത്രത്തിലൂടെ തെളിയിച്ചു കൊടുക്കുകയാണ്‌ അല്ല‍ാഹു. അത്‌ അല്ല‍ാഹുവിന്റെ ബൃഹത്തായ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ നാം കാണേണ്ടത്‌.
(തുടരും...)
പ്രഫ: പി എ വാഹിദ് | http://www.prabodhanam.net/15.1.2011.html

2010 നവംബർ 3, ബുധനാഴ്‌ച

ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത്തിന്റെ അന്ത്യവും


പ്രഫ. പി.എ വാഹിദ്
ഏതാണ്ട് നാലു നൂറ്റാണ്ടു മുമ്പ് ആധുനികശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തോടെയാണ് മതത്തോടുള്ള നീരസം സമൂഹത്തില്‍ അനുഭവപ്പെടാന്‍ തുടങ്ങുന്നത്. ശാസ്ത്രസംഭാവനയായ ടെക്‌നോളജി ജീവിതത്തിന്റെ അവശ്യ ഘടകമായി മാറിയപ്പോള്‍ ശാസ്ത്രത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കൂടുകയായിരുന്നു. ഇത് മുതലെടുത്ത് ചില സിദ്ധാന്തങ്ങളുടെ ബലത്തില്‍ മതം അന്ധമായ വിശ്വാസമാണെന്നും യുക്തിക്ക് നിരക്കാത്ത ആശയമാണെന്നും നിരീശ്വരവാദികള്‍ പ്രചരിപ്പിക്കുകയായിരുന്നു. സമൂഹത്തിലെ എല്ലാ അന്ധവിശ്വാസങ്ങളെയും മതത്തിന്റെ കണക്കില്‍ കുറിക്കാനും, ശാസ്ത്രവും മതവും പരസ്പരവിരുദ്ധമായ ആശയങ്ങളാണെന്നു സ്ഥാപിക്കാനുമാണ് നിരീശ്വരലോബി ലക്ഷ്യമിടുന്നത്. ശാസ്ത്രത്തോടുള്ള മതപണ്ഡിതന്മാരുടെ നിഷേധാത്മക സമീപനം ഈ തെറ്റായ ധാരണ ജനമനസ്സുകളില്‍ സ്ഥലം പിടിക്കാന്‍ പരോക്ഷമായെങ്കിലും സഹായകമാകുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ദൈവവിശ്വാസത്തെ ഉന്മൂലനം ചെയ്യാനുതകുന്ന ഏറ്റവും ഫലവത്തായ രീതി നിരീശ്വരവാദത്തിലധിഷ്ഠിതമായ അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ക്ക് ശാസ്ത്രമെന്ന വ്യാജേന ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാക്കുക എന്നതാണ്. നാസ്തികലോബിയുടെ ഈ പദ്ധതിയും അതിലടങ്ങിയിരിക്കുന്ന ഒളിയജണ്ടയും ഈശ്വരവിശ്വാസികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈശ്വര വിശ്വാസമുള്ള ധാരാളം ശാസ്ത്രജ്ഞര്‍ ശാസ്ത്ര സമൂഹത്തിലുണ്ടെങ്കിലും നാസ്തിക ശാസ്ത്രജ്ഞരുടെ കൈകളിലാണ് ശാസ്ത്രത്തിന്റെ നിയന്ത്രണം. അവരുടെ ശക്തമായ സ്വാധീനവും, ശാസ്ത്ര മാധ്യമങ്ങളിലുള്ള ആധിപത്യവും, സാമ്പത്തികശേഷിയും ഈ പദ്ധതി നടപ്പാക്കുന്നതില്‍ ഏറെ സഹായിക്കുന്നു. ശാസ്ത്ര അക്കാദമികള്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തോടു വിദ്വേഷം പുലര്‍ത്തുകയല്ല ചെയ്യുന്നത്, മറിച്ച് മതത്തിന്റെ കാതലായ ഈശ്വരവിശ്വാസത്തിനെതിരെയാണ് പൊരുതുന്നത്. ബ്രിട്ടന്റെ റോയല്‍ സൊസൈറ്റി, സൃഷ്ടിപ്പ് വാദത്തെ (creationism) ശാസ്ത്രീയാടിത്തറയില്ലാത്ത ആശയമായാണ് കാണുന്നത്. അക്കാരണം കൊണ്ടുതന്നെ അത് ശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമാകരുതെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. അമേരിക്കയിലെ നാഷനല്‍ അക്കാദമി ഓഫ് സയന്‍സ് 1981ല്‍ പുറപ്പെടുവിപ്പിച്ച പ്രമേയം മതത്തെയും ശാസ്ത്രത്തെയും വിലയിരുത്തിയത് ഇങ്ങനെയാണ്: ''മതവും ശാസ്ത്രവും മനുഷ്യചിന്തയുടെ വ്യത്യസ്തങ്ങളായ മേഖലകളാണ്. ഒരേ സന്ദര്‍ഭത്തിലുള്ള അവയുടെ അവതരണം ശാസ്ത്രസിദ്ധാന്തങ്ങളെയും മതവിശ്വാസത്തെയും തെറ്റിദ്ധരിപ്പിക്കുകയേയുള്ളു.'' കൂടാതെ അറുപത്തേഴു രാഷ്ട്രങ്ങളിലെ ശാസ്ത്ര അക്കാദമികള്‍, ഇന്റര്‍ അക്കാദമി പാനല്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ഇഷ്യൂസ് എന്ന സംയുക്ത ബാനറില്‍ പുറപ്പെടുവിച്ച പ്രസ്താവനയും മറ്റൊന്നായിരുന്നില്ല - ''വേദഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ജീവശാസ്ത്രപഠനം ഇളം മനസ്സുകളെ വികൃതമാക്കാനേ സഹായിക്കുകയുള്ളു.''

ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ വരവോടെ കഴിഞ്ഞ നൂറ്റിയമ്പത് വര്‍ഷങ്ങളായി ശാസ്ത്രസമൂഹം ദൈവവിശ്വാസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ട്. ഇന്നും പൂര്‍വാധികം ശക്തിയോടെ സമരം തുടരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിലുള്ള നിരാശയിലാണ് നാസ്തികലോബി. അമേരിക്കന്‍ അസോസിയേഷന്‍ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സും പ്യൂ റിസര്‍ച്ച് സെന്ററും ഒരുമിച്ചു കഴിഞ്ഞ വര്‍ഷം (2009ല്‍) നടത്തിയ ശാസ്ത്ര സര്‍വെ സൂചിപ്പിക്കുന്നത് മിക്ക (83%) അമേരിക്കക്കാരും ഈശ്വരവിശ്വാസമുള്ളവരാണെന്നും, അവരില്‍ 82 ശതമാനം പേരും ഏതെങ്കിലുമൊരു മതത്തില്‍ വിശ്വസിക്കുന്നവരാണെന്നുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രസമൂഹത്തിലെ മൂന്നില്‍ രണ്ടുഭാഗവും നിരീശ്വരവാദികളാണെന്നാണ് സര്‍വെ കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഭൗതികശാസ്ത്രങ്ങളിലെ അശാസ്ത്രീയ സിദ്ധാന്തങ്ങള്‍
ഒരു മുന്‍വിധിയുമില്ലാതെ, ഏതെങ്കിലും ആശയത്തോടോ വിശ്വാസത്തോടോ ചായ്‌വില്ലാതെ നിഷ്പക്ഷമായി വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രത്തിനു മാത്രമേ വിശുദ്ധിയും വിശ്വാസ്യതയും അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. അങ്ങനെയല്ലാത്ത 'ശാസ്ത്ര' വീക്ഷണങ്ങളെ തെറ്റിദ്ധാരണാജനകമായ ആശയമായിട്ടേ കാണാന്‍ പറ്റുകയുള്ളു. ശാസ്ത്രസമുദായത്തിലെ നിരീശ്വര ലോബിയുടെ അശാസ്ത്രീയവും അധാര്‍മികവും മനഃപൂര്‍വവുമായ ഇടപെടലുകളാണ് ശാസ്ത്രത്തെ ദൈവികപാതയില്‍ നിന്ന് തെറ്റായ ദിശയിലേക്ക് നയിക്കുന്നതെന്ന് ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം.

ഭൗതിക പ്രപഞ്ചത്തിന്റെയും സമയത്തിന്റെയും ഉത്ഭവം വിശദീകരിച്ചുകൊണ്ട് മഹാവിസ്‌ഫോടനസിദ്ധാന്തം (big bang theory) 1920 കളുടെ മധ്യത്തില്‍ അവതരിപ്പിക്കപ്പെട്ടതോടെയാണ് നിരീശ്വരലോബിയുടെ ഒളിയജണ്ട അക്ഷരാര്‍ഥത്തില്‍ പ്രകടമായത്. ഭൗതികശാസ്ത്രത്തിലെ ഈ സിദ്ധാന്തം പ്രപഞ്ചത്തിനു സ്രഷ്ടാവുണ്ടെന്ന സത്യം ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്താനുതകുന്നതായിരുന്നു. ക്രിസ്ത്യന്‍ കാത്തലിക്ക് ചര്‍ച്ച് 1951ല്‍ മഹാവിസ്‌ഫോടന സിദ്ധാന്തത്തെ ഔദ്യോഗികമായി അംഗീകരിക്കുകയുണ്ടായി. ഈശ്വര വിശ്വാസത്തിനു ശാസ്ത്രമുദ്ര ലഭിക്കുമെന്നുറപ്പായപ്പോള്‍ നാസ്തികലോബി ആ സിദ്ധാന്തത്തിനു പകരമായി മറ്റൊന്നു കൊണ്ടുവരാന്‍ നെട്ടോട്ടമോടുകയായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹാക്കിന്‍സ് A Brief History of Time എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ വസ്തുത എടുത്തു പറയുന്നുണ്ട്: ''കാലത്തിനു (സമയത്തിനു) ഒരു ആരംഭമുണ്ടായിരുന്നെന്ന് സമ്മതിക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണ് സത്യം. അതു സമ്മതിച്ചാല്‍ ദൈവത്തിന്റെ ഇടപെടല്‍ സ്ഥിരീകരിക്കപ്പെടുമോ എന്ന ഭയമായിരിക്കാം അതിന്റെ പിന്നിലെ ചേതോവികാരം.... അക്കാരണത്താല്‍ ആത്യന്തികമായി മഹാവിസ്‌ഫോടനത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകളെ തടയാനുള്ള ശ്രമം പലഭാഗത്തുനിന്നുമുണ്ടായി. ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് സുസ്ഥിര പ്രപഞ്ചസിദ്ധാന്ത(steady state theory)ത്തിനായിരുന്നു.... റഷ്യന്‍ ശാസ്ത്രജ്ഞരായ ഇവാന്‍ജെനി ലിഫ്ഷിറ്റ്‌സും ഐസക് കലത്‌നിക്കോവും 1963ല്‍ മഹാവിസ്‌ഫോടനം ഒഴിവാക്കിക്കൊണ്ടുള്ള സിദ്ധാന്തത്തിനായി മറ്റൊരു ശ്രമവും കൂടി നടത്തിയിരുന്നു.'' ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഈശ്വരവിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള ശാസ്ത്രസമുദായത്തിലെ നിരീശ്വരലോബിയുടെ കരുതിക്കൂട്ടിയുള്ള പദ്ധതിയെയാണ്. ശാസ്ത്രത്തിന്റെ മറവില്‍ അശാസ്ത്രം ജനിക്കുകയാണിവിടെ. ശാസ്ത്രം പുരോഗമിക്കുകയല്ല, മറിച്ച് നാസ്തിക ലോബിയുടെ ഹിതത്തിനൊത്ത് ശാസ്ത്രം രൂപപ്പെടുകയാണ്. അതിനു സഹായകമായ അന്തരീക്ഷവുമാണ് ലോകത്തുള്ളതും.

ശാസ്ത്രവിജ്ഞാനത്തെ രണ്ടായി തിരിക്കാവുന്നതാണ് - സാങ്കേതികവിദ്യയെ ലക്ഷ്യമാക്കുന്നതും അല്ലാത്തതും. ഏതെങ്കിലും സാങ്കേതികവിദ്യയില്‍ ചെന്നെത്തിക്കുന്ന ശാസ്ത്രമാണെങ്കില്‍ അതിനെ ആ ടെക്‌നോളജി തന്നെ നേരായ ദിശയിലൂടെ നയിക്കും; അല്ലെങ്കില്‍ ആ ടെക്‌നോളജി ഉടലെടുക്കില്ല. ആ ശാസ്ത്രം സത്യമായി വികസിക്കുകയും ചെയ്യും. ഏതെങ്കിലും സാങ്കേതികവിദ്യ ലക്ഷ്യമിടാത്ത പൊതുവിജ്ഞാനമാണെങ്കില്‍ ആ ശാസ്ത്രത്തെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയോടും അറിവോടും കൂടി ഇഷ്ടാനുസരണം രൂപപ്പെടുത്താന്‍ സാധിക്കും. പ്രപഞ്ചത്തെയും ജീവനെയും സംബന്ധിച്ച പല സിദ്ധാന്തങ്ങളും ഈ ഗണത്തില്‍ പെടുന്നവയാണ്. ശാസ്ത്രത്തിലും ശാസ്ത്രജ്ഞരിലും വിശ്വാസമര്‍പ്പിക്കുന്ന സാധാരണ ജനങ്ങളുടെ ചിന്തകളെ സ്വാധീനിക്കാന്‍ അത്തരം അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ പര്യാപ്തമാണ്. പക്ഷേ, വ്യാജശാസ്ത്രം ഇന്നല്ലെങ്കില്‍ നാളെ ശാസ്ത്രമേഖലയില്‍ നിന്നും പുറംതള്ളപ്പെടുമെന്നാണ് ചരിത്രം ചൂണ്ടുന്നത്.

ഉദാഹരണമായി മഹാവിസ്‌ഫോടന സിദ്ധാന്തത്തിനെതിരെ ദുരുദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട സുസ്ഥിരപ്രപഞ്ചസിദ്ധാന്തത്തെ തന്നെ എടുക്കാം. റഷ്യന്‍ ഗണിതശാസ്ത്രജ്ഞനായ അലക്‌സാണ്ടര്‍ ഫ്രീഡ്മാന്‍ 1922ല്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ 1915ല്‍ രൂപം കൊടുത്ത പൊതു ആപേക്ഷിക സിദ്ധാന്തം (General Theory of Relativity) ഉപയോഗിച്ചു പ്രപഞ്ചോല്‍പ്പത്തി വിശദീകരിക്കുന്ന താത്ത്വിക മാതൃകകള്‍ അവതരിപ്പിക്കുകയുണ്ടായി. പൊതു ആപേക്ഷിക സിദ്ധാന്തം അസ്ഥിര (non-static) പ്രപഞ്ചത്തെയാണ് സൂചിപ്പിച്ചതെങ്കിലും അക്കാലത്ത് നിലനിന്നിരുന്ന സുസ്ഥിര (static) പ്രപഞ്ചമെന്ന ആശയത്തിന്റെ സ്വാധീനത്താല്‍ ഐന്‍സ്റ്റീന്‍ തന്റെ സിദ്ധാന്തത്തെ ആ ആശയത്തിനനുകൂലമായി ഭേദഗതി വരുത്തുകയുണ്ടായി. 'ഗുരുത്വാകര്‍ഷണവിരുദ്ധബലം' എന്ന ഘടകം അതില്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു ആ ഭേദഗതി. ഈ ഭേദഗതിയില്‍ അദ്ദേഹം പിന്നീട് ഖേദിക്കുകയും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. അതേസമയം ഫ്രീഡ്മാന്‍ ആപേക്ഷിക സിദ്ധാന്തത്തിന്റെ അസ്ഥിര പ്രപഞ്ച വിവക്ഷയെ തെളിയിക്കുകയായിരുന്നു, ഫ്രീഡ്മാന്റെ ഗണിതമാതൃകകള്‍ എല്ലാ താരസമൂഹങ്ങളും (galaxies) പരസ്പരം അകലുകയാണെന്നു പ്രവചിച്ചു. അതായത് പ്രപഞ്ചം അതിന്റെ ഉത്ഭവം തൊട്ട് വികസിച്ചുകൊണ്ടേയിരിക്കുന്നുവെന്നര്‍ഥം. പതിനായിരം മുതല്‍ ഇരുപതിനായിരം മില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കാലബിന്ദുവില്‍ താരസമൂഹങ്ങളെല്ലാം അനന്ത സാന്ദ്രതയോടെ ഏതാണ്ട് പൂജ്യം വലുപ്പത്തില്‍ ഒന്നിച്ചായിരുന്നുവെന്നും ഈ ഗണിതമാതൃകകള്‍ സൂചിപ്പിച്ചു. പ്രപഞ്ച ചരിത്രത്തിലെ ഈ കാലബിന്ദുവിനു കേംബ്രിഡ്ജ് ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയല്‍ 'മഹാവിസ്‌ഫോടനം' (big bang) എന്ന സുന്ദരവിശേഷണം നല്‍കി. ഈശ്വരനുണ്ടെന്നുള്ളതിനു തെളിവ് നല്‍കുന്ന ഈ സിദ്ധാന്തത്തെ എതിര്‍ത്തുകൊണ്ട് 1949ലാണ് ഫ്രെഡ് ഹോയലുമായിച്ചേര്‍ന്ന് ആസ്ട്രിയന്‍ ശാസ്ത്രജ്ഞരായ ഹെര്‍മാന്‍ ബോണ്ടിയും തോമസ് ഗോള്‍ഡും 'സുസ്ഥിര പ്രപഞ്ച സിദ്ധാന്തം' അവതരിപ്പിച്ചത്. ഈ സിദ്ധാന്ത പ്രകാരം, പ്രപഞ്ചം ആരംഭമില്ലാത്ത, അവസാനമില്ലാത്ത, മാറ്റമില്ലാതെ എന്നെന്നും നിലനില്ക്കുന്ന ഒരു വ്യവസ്ഥയാണ്. ഏതാണ്ട് രണ്ടു പതിറ്റാണ്ടുകാലം ഈ സിദ്ധാന്തത്തിനു ലോകശ്രദ്ധ പിടിച്ചു നിര്‍ത്താന്‍ സാധിച്ചെങ്കിലും തുടര്‍ച്ചയായ ദ്രവ്യോല്‍പാദനം നടക്കുന്നുണ്ടെന്ന അതിന്റെ പ്രവചനം സ്ഥാപിത ശാസ്ത്ര തത്ത്വങ്ങള്‍ക്കെതിരായതിനാല്‍, മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ പ്രവചനങ്ങള്‍ക്കു തെളിവുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ സുസ്ഥിര പ്രപഞ്ച സിദ്ധാന്തത്തിനു നിലനില്‍പില്ലാതാവുകയായിരുന്നു.

പ്രധാനപ്പെട്ട മൂന്നു തെളിവുകളാണ് മഹാവിസ്‌ഫോടന സിദ്ധാന്തത്തിനു അംഗീകാരം നേടിക്കൊടുത്തത്. അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ബിളിന്റെ 1924ലെ കണ്ടുപിടുത്തമാണ് ഇവയില്‍ ആദ്യത്തേത്. പ്രപഞ്ചത്തില്‍ നമ്മുടെ ഗാലക്‌സി മാത്രമല്ല ഉള്ളതെന്നും അതിവിദൂരതയില്‍ സ്ഥിതിചെയ്യുന്ന കോടിക്കണക്കിന് നക്ഷത്രസമൂഹങ്ങള്‍ ഉണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ കണ്ടെത്തല്‍ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കയാണെന്ന സൂചന നല്‍കുന്നതായിരുന്നു. നക്ഷത്രങ്ങളില്‍ നിന്നുള്ള വികിരണത്തെ വര്‍ണ്ണരാജി വിശകലനത്തിനു (spectral analysis) വിധേയമാക്കിയപ്പോള്‍ മിക്ക താരസമൂഹങ്ങളില്‍ നിന്നുമുള്ള രശ്മികള്‍ ചുവന്ന തരംഗത്തില്‍ (red shift) ഉള്‍പ്പെട്ടവയായിട്ടാണ് കണ്ടത്. ഈ വസ്തുത വികസിക്കുന്ന പ്രപഞ്ചത്തെ സ്ഥിരീകരിക്കാനുതകുന്നതായിരുന്നു.

മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ മറ്റൊരു പ്രവചനം, പ്രപഞ്ചവികാസം കാലാനുസൃതമായി താപനില കുറയാന്‍ കാരണമാകുമെന്നും പ്രപഞ്ചോല്‍പ്പത്തി സമയത്തെ അനന്ത താപനിലയില്‍ നിന്നും വളരെയധികം തണുത്തു ഏതാണ്ട് 5 ഡിഗ്രി കെല്‍വിന്‍ (5K) വരെ ഇപ്പോള്‍ എത്തിയിട്ടുണ്ടായിരിക്കുമെന്നുമാണ്. ഈ പ്രവചനത്തെ ശരിവെക്കുന്നതായിരുന്നു 1964ല്‍ അമേരിക്കയിലെ ബെല്‍ ലബോറട്ടറിയിലെ ഗവേഷകരായിരുന്ന ആര്‍ണോ പെന്‍സിയാസും റോബര്‍ട്ട് വില്‍സനും യാദൃശ്ചികമായി കണ്ടുപിടിച്ച പ്രപഞ്ചത്തിലെ മൈക്രോവേവ് പശ്ചാത്തല വികിരണം (Cosmic Background Radiation). ഇതിന്റെ താപനില 3K ആണ്.

മൂന്നാമത്തെ പ്രധാന തെളിവ് പ്രപഞ്ചത്തില്‍ ലഘുമൂലകങ്ങളുടെ ആധിക്യമാണ്. ഡ്യൂട്ടെരിയം, ട്രിഷിയം, ഹീലിയം, ലിഥിയം എന്നീ മൂലകങ്ങളുടെ അളവ് പ്രവചനങ്ങള്‍ക്കനുസൃതമായാണ് പ്രപഞ്ചത്തിലുള്ളത്. അങ്ങനെ ഈശ്വരന്‍ സത്യമാണെന്ന വിശ്വാസത്തെ തകര്‍ക്കാനായി രൂപം കൊണ്ട അശാസ്ത്രീയ സിദ്ധാന്തമായ സുസ്ഥിര പ്രപഞ്ച സിദ്ധാന്തം ഒരു തെളിവും ലഭിക്കാതെ തള്ളപ്പെട്ടപ്പോള്‍ പ്രബലമായ തെളിവുകള്‍ സഹിതം ഈശ്വരന്‍ സത്യമാണെന്നു പ്രഖ്യാപിക്കുന്ന മഹാവിസ്‌ഫോടന സിദ്ധാന്തം ശാസ്ത്രത്തില്‍ സ്ഥിരപ്പെടുകയായിരുന്നു.

ജീവശാസ്ത്രത്തിലെവ്യാജ സിദ്ധാന്തങ്ങള്‍
സുസ്ഥിര പ്രപഞ്ച സിദ്ധാന്തത്തിന്റെ പരാജയവും മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ വിജയവും നാസ്തിക ലോബിയെ സംബന്ധിേച്ചടത്തോളം അപ്രതീക്ഷിത പ്രഹരമായിരുന്നു. താങ്ങാവുന്നതിനപ്പുറമായിരുന്ന ആ ആഘാതത്തില്‍ നിന്ന് നേരിയ തോതിലെങ്കിലും ആശ്വാസം ലഭിക്കുവാനായി നിരീശ്വരവാദികള്‍ ഏതാണ്ട് പൂര്‍ണമായും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. അങ്ങനെ നിരീശ്വരവാദം നിലനിര്‍ത്താന്‍ അവസാനത്തെ വൈക്കോല്‍ തുമ്പായി നാസ്തിക ലോബി ജഡിക പ്രപഞ്ചശാസ്ത്രത്തില്‍ നിന്നും ജീവശാസ്ത്രത്തിലേക്ക് ചുവടുമാറിയ കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. ഇന്ന് ജീവശാസ്ത്രം പല വ്യാജസിദ്ധാന്തങ്ങളുടെയും വിളനിലമായിരിക്കയാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം കൂടാതെ ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളും ജീന്‍-ജീനോം സിദ്ധാന്തങ്ങളുമെല്ലാം എങ്ങുമെത്താതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ജീവന്റെ ശാസ്ത്രമായ ജീവശാസ്ത്രത്തില്‍ 'ജീവനെ' നിര്‍വചിക്കാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. ജീവനെന്താണെന്നറിയാതെയാണ് ജീവോല്‍പ്പത്തി സംബന്ധിച്ച ധാരാളം സിദ്ധാന്തങ്ങള്‍ ജീവശാസ്ത്രത്തില്‍ പ്രമുഖ സ്ഥാനം കൈയടക്കിയിരിക്കുന്നത്. തന്മാത്ര ജീനില്‍ (molecular gene) നിന്ന് ഉടലെടുത്ത ജിനോം (genome) സിദ്ധാന്തം ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറയാണെന്നു പറയാമെങ്കിലും ജീന്‍ എന്താണെന്നു നിര്‍വചിക്കാന്‍ ഇതുവരെ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. വിവിധയിനം ജീവികള്‍ അഥവാ സ്പീഷിസുകള്‍ എങ്ങനെയാണ് ഈ ഭൂമുഖത്ത് ഉണ്ടായതെന്നു വിശദീകരിക്കുന്ന സിദ്ധാന്തമായിട്ടാണ് പരിണാമ സിദ്ധാന്തത്തെ കാണുന്നതെങ്കിലും അതിന്റെ കര്‍ത്താവായ ഡാര്‍വിന്നോ, അതിനെ പിന്താങ്ങുന്ന ശാസ്ത്രജ്ഞന്മാര്‍ക്കോ 'സ്പീഷിസ്' എന്താണെന്ന് നിര്‍വചിക്കാന്‍ സാധിച്ചിട്ടില്ല. ജീവശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ സ്പീഷിസിനെ സംബന്ധിച്ചു വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. ഇരുപതില്‍പരം നിര്‍വചനങ്ങള്‍ സ്പീഷിസിനുണ്ട്. ഇത് വ്യക്തമാക്കുന്നത് ജീവികളുടെ വംശപരമ്പര കാണിക്കുന്ന പരിണാമ വൃക്ഷം (evolutionary tree) വസ്തുനിഷ്ഠമല്ലെന്നും സ്പീഷിസിനെ എങ്ങനെ നിര്‍വചിക്കുന്നുവോ അതനുസരിച്ച് മാറുമെന്നുമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ജനിതകാടിസ്ഥാനത്തിലാണ് സ്പീഷിസിനെ നിര്‍വചിച്ചതെങ്കില്‍ മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചാണുണ്ടായതെന്നായിരിക്കും ശാസ്ത്രജ്ഞന്മാര്‍ പറയുക. രൂപ (morphological) സ്പീഷിസ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീഷിസിനെ നിര്‍വചിച്ചതെങ്കില്‍ മറ്റൊരു വംശപരമ്പരയായിരിക്കും മനുഷ്യനു ലഭിക്കുക. പരിണാമവാദത്തിന്റെ അശാസ്ത്രീയ വശങ്ങളില്‍പെട്ട ഒരു പ്രശ്‌നമാണിത്. ഈ സാഹചര്യത്തില്‍ ജീവശാസ്ത്രത്തിനു ജീവനെ സംബന്ധിച്ചോ, ജീവികളുടെ ഉല്പത്തിയെ സംബന്ധിച്ചോ, അര്‍ഥവത്തായ വിജ്ഞാനം സംഭാവനചെയ്യാന്‍ സാധ്യമല്ല.
ജീനോമാണ് (DNA) ജീവികളുടെ ജനിതക പ്രോഗ്രാമെന്നതാണല്ലോ ജീവശാസ്ത്രത്തിന്റെ പ്രഖ്യാപിത തത്ത്വം. ഒരു ജീവിയുടെ ശരീരത്തിലുള്ള എല്ലാ കോശങ്ങളിലും ഒരേ ജീനോമാണ് സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വസിച്ചു പോന്നിരുന്നത്. ഈ ധാരണ ശരിയാണോയെന്ന് ഉറപ്പ് വരുത്താതെ (അതിനുള്ള എല്ലാ സാങ്കേതിക വിദ്യകളുണ്ടായിട്ടും)യാണ് ക്ലോണിംഗ് വഴി (ഒരു ജീവിയുടെ ശരീരകോശമുപയോഗിച്ച് ആ ജീവിയെതന്നെ സൃഷ്ടിക്കല്‍) ഒരു ജീവിയുടെ അതേ പതിപ്പ് (ഉദാ: ഡോളിയെന്ന ചെമ്മരിയാട്) ഉണ്ടാക്കിയെന്ന അത്ഭുതവാര്‍ത്ത ശാസ്ത്രലോകം പുറത്ത് വിട്ടത്. പക്ഷേ, കഴിഞ്ഞ വര്‍ഷം (2009ല്‍) ഹ്യൂമന്‍ മ്യൂട്ടേഷന്‍ എന്ന ശാസ്ത്രജേര്‍ണലില്‍ ശരീരത്തിലെ വിവിധ കോശങ്ങളില്‍ ഒരേ ജീനോമല്ല സ്ഥിതിചെയ്യുന്നതെന്നും വ്യത്യസ്തമായ ജീനോമുകളാണെന്നും പഠനങ്ങള്‍ തെളിയിച്ച വിവരം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഈ വസ്തുത സൂചിപ്പിക്കുന്നത് ക്ലോണിംഗ് എന്ന ആശയം തന്നെ തെറ്റാണെന്നും ക്ലോണിംഗ് സാധ്യമല്ലെന്നുമാണ്. അതായത് ഡോളിയെ അതിന്റെ ദാതാവിന്റെ പതിപ്പായി കാണുന്നത് ശരിയല്ല എന്നാണ്. പ്രകൃതിയില്‍ ക്ലോണിംഗിനോട് ഏറ്റവും അടുത്ത പ്രതിഭാസമാണ് ഒരു സിക്താണ്ഡത്തില്‍ നിന്നു വേര്‍തിരിഞ്ഞ രണ്ടുകോശങ്ങളില്‍ നിന്നുണ്ടാകുന്ന ഇരട്ടക്കുട്ടികള്‍ (monozygotic twins). ഈ രണ്ടു കുട്ടികളെ 'ഒരേപോലുള്ള ഇരട്ടക്കുട്ടികള്‍' (identical twins) എന്നു വിളിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത സ്വഭാവഗുണങ്ങളുള്ള കുട്ടികളാണവരെന്നു പഠനങ്ങള്‍ നേരത്തെ തെളിയിച്ചതാണ്. ഈ പഠന ഫലങ്ങളെ അവഗണിച്ചാണ് ക്ലോണിംഗ് എന്ന തെറ്റായ ആശയം ജീവശാസ്ത്രജ്ഞര്‍ അവതരിപ്പിച്ചത്.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം
ആധുനിക ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ ഒരു സിദ്ധാന്തം അതിന്റെ അവതരണം മുതല്‍ വിവാദമായി തുടരുന്നത് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം മാത്രമാണ്. കഴിഞ്ഞ 150 വര്‍ഷക്കാലമായി നിരീശ്വരവാദികള്‍ ഈ സിദ്ധാന്തം ശാസ്ത്ര സിദ്ധാന്തമാണെന്ന് ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. ഡാര്‍വിന്റെ സിദ്ധാന്തപ്രകാരം ഭൂമുഖത്തെ എല്ലാ ജീവികളും ഏതാനും കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃശ്ചികമായുണ്ടായ ഒരു ജീവിയില്‍ നിന്നു കാലക്രമേണ പരിണമിച്ചമുണ്ടായതാണെന്നാണ്. പ്രകൃതിയില്‍ എല്ലാ ജീവികളും സ്വന്തം നിലനില്പിനുള്ള കടുത്ത മാത്സര്യത്തിലാണ്. ഒരു ജീവിയില്‍ അതിന് ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്ന ഒരു പൈതൃകവ്യതിയാനം ഉണ്ടാകുമ്പോള്‍ അത് മാത്സര്യത്തെ അതിജീവിക്കാന്‍ ജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ടകാലത്തിനുള്ളില്‍ പുതിയ ഘടനകളുണ്ടാകുന്നതോടെ പൂര്‍വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി രൂപാന്തരപ്പെടുന്നു. ഇങ്ങനെയാണ് ലക്ഷക്കണക്കിനു ജീവികള്‍ യാദൃഛികമായി ഭൂമിയിലുണ്ടായതെന്നാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം വാദിക്കുന്നത്.

പരിണാമസിദ്ധാന്തത്തെ നിഷ്പക്ഷമായി വിലയിരുത്തുകയാണെങ്കില്‍ അതിനെ ശാസ്ത്രമായി അംഗീകരിക്കാന്‍ സാധ്യമല്ല. നേരത്തെ വിവരിച്ച മഹാവിസ്‌ഫോടന സിദ്ധാന്തം പോലെ പരിണാമ സിദ്ധാന്തവും പല പ്രവചനങ്ങള്‍ നല്‍കുന്നുണ്ട്. പരിണാമ സിദ്ധാന്തത്തിന്റെ ശാസ്ത്രീയതയെ വിലയിരുത്താന്‍ ഒന്നു രണ്ടു പ്രവചനങ്ങള്‍ ഉദാഹരണങ്ങളായി എടുക്കാം. അതിപ്രാചീനകാലത്തെ അവശിഷ്ടങ്ങള്‍ (fossils) പരിണാമസിദ്ധാന്തത്തിനു തെളിവാണെന്നുള്ള ഡാര്‍വിന്റെ പ്രസ്താവന തന്നെ പരിശോധിക്കാം. അദ്ദേഹത്തിന്റെ 'ഒറിജിന്‍ ഓഫ് സ്പീഷിസ്' എന്ന വിശിഷ്ട കൃതിയില്‍ ഇങ്ങനെ പറയുന്നു: ''സ്പീഷിസുകള്‍ തമ്മിലും വംശനാശം സംഭവിച്ച ജീവികള്‍ തമ്മിലും പരിണാമത്തിനിടയില്‍, നിര്‍ണയിക്കാന്‍ പോലും സാധ്യമല്ലാത്തത്ര ധാരാളം ഇടനില ഇനങ്ങള്‍ (intermediate forms) ഉണ്ടായിരിക്കും. ഈ സിദ്ധാന്തം (അതായത് പരിണാമസിദ്ധാന്തം) ശരിയാണെങ്കില്‍ അത്തരം ജീവരൂപങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടുണ്ട്.'' ''പ്രകൃതി തിരഞ്ഞെടുപ്പിന്റെ (natural selection) ഫലമായി മാതൃജീവികളും ഇടയിലുള്ള ഇനങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടതിനാല്‍ അവ പണ്ട് ജീവിച്ചിരുന്നുവെന്നതിനുള്ള തെളിവ് പുരാതന അവശിഷ്ടങ്ങളിലാണ് കണ്ടെത്തുക.'' പക്ഷേ, ഫോസ്സിലുകള്‍, ഇടയിലുള്ള ഇനങ്ങളെ കുറിച്ച് തെളിവൊന്നും നല്‍കാത്തതിനാല്‍ ഡാര്‍വിന്‍ ഇങ്ങനെ പ്രതികരിച്ചു: ''ഇതായിരിക്കാം എന്റെ സിദ്ധാന്തത്തിനോടുള്ള ഏറ്റവും ഗുരുതരമായ എതിര്‍പ്പ്. ഇതിന്റെ വിശദീകരണം, ഞാന്‍ വിശ്വസിക്കുന്നത്, ഫോസ്സില്‍ രേഖ അങ്ങേയറ്റം അപൂര്‍ണമാണെന്നാണ്.'' പരിണാമസിദ്ധാന്തത്തിനു രൂപം കൊടുക്കുമ്പോള്‍ തന്നെ ഡാര്‍വിനു അറിയാവുന്നതാണ് ഫോസ്സില്‍ രേഖ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിനു തെളിവ് നല്‍കില്ലെന്ന്. ഈ വസ്തുത നല്ലപോലെ അറിയാമായിരുന്നിട്ടും ഫോസ്സിലിലാണ് പരിണാമസിദ്ധാന്തത്തിനനുകൂലമായ ഏറ്റവും വലിയ തെളിവ് കണ്ടെത്തുകയെന്നു പ്രസ്താവിക്കുന്നതു ശാസ്ത്ര പാരമ്പര്യത്തിനു കടകവിരുദ്ധമാണെന്നു മാത്രമല്ല അപഹാസ്യവുമാണ്. ദൈവസൃഷ്ടികളില്‍ ദൈവത്തിനെതിരെ തെളിവുകള്‍ കണ്ടെത്താനുള്ള മൂഢശ്രമമാണ് ഡാര്‍വിന്‍ നടത്തിയത്. സ്പീഷീസുകള്‍ക്കിടയിലുള്ള ഇനങ്ങള്‍ ഉണ്ടാകണമെന്നുള്ളത് ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ ആവശ്യമാണെന്നല്ലാതെ സ്രഷ്ടാവിന്റെ ആവശ്യമല്ല. അതുകൊണ്ടാണ് ഫോസ്സില്‍ രേഖയില്‍ ഇടനില ജീവികള്‍ ശൂന്യമായിരുന്നത്. ഫോസ്സില്‍ റിക്കാര്‍ഡ് അപൂര്‍ണമാണെന്നു പ്രഖ്യാപിച്ചു തന്റെ സിദ്ധാന്തത്തെ സാധൂകരിക്കാന്‍ ശ്രമിച്ചത് ശാസ്ത്രത്തോടുള്ള അവഹേളനമാണ്. ഒരു സിദ്ധാന്തം പ്രവചിക്കുന്ന തെളിവ് പ്രകൃതിയിലില്ലെങ്കില്‍ ആ സിദ്ധാന്തം തെറ്റാണെന്നാണത് സമര്‍ഥിക്കുന്നത്. ഇതിലേറെ വിസ്മയമുളവാക്കുന്നത്, പ്രകൃതിയെ പഴിച്ചുള്ള വിശദീകരണത്തെ തള്ളിക്കളയുന്നതിനു പകരം അതിനെ ശരിവെക്കാനുള്ള ശ്രമത്തിലാണ് നിരീശ്വരലോബി ഏര്‍പ്പെട്ടിട്ടുള്ളതെന്നതാണ്. ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഫോസ്സില്‍ റിക്കാര്‍ഡിന്റെ 'അപൂര്‍ണത'യുടെ കാരണം കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു വിഭാഗം ലക്ഷ്യമിടുന്നത് ഫോസ്സില്‍ ജീവികളില്‍ നിന്നു തന്നെ (ഇല്ലാത്ത) ഇടവര്‍ഗങ്ങളെ തെരഞ്ഞെടുക്കാനാണ്.

പരിണാമസിദ്ധാന്തത്തിന്റെ മറ്റൊരു തത്ത്വം ഒരു ജീവിക്ക് പ്രയോജനപ്പെടാത്ത ഒരു ഘടകവും പ്രകൃതി തെരഞ്ഞെടുപ്പി (natural selection) ലൂടെ അതിന്റെ ജൈവരൂപ (phenotype) ത്തിലുണ്ടാകില്ലെന്നാണ്. ഈ ആശയപ്രകാരം ഒരു ജീവിക്കും മരണം തന്നെ സംഭവിക്കാന്‍ പാടില്ല. പക്ഷേ, ഈ ഭൂമുഖത്തുണ്ടായ ആദ്യ ജീവി തന്നെ മരണവുമായാണ് പ്രത്യക്ഷപ്പെട്ടത്. കൂടാതെ ഒരു ജീവിയുടെ സ്വഭാവഗുണങ്ങളില്‍ ഒന്നുപോലും മറ്റൊരു ജീവിക്ക് പ്രയോജനമാകരുതെന്ന് പരിണാമസിദ്ധാന്തം നിഷ്‌കര്‍ഷിക്കുന്നു. കാരണം, അങ്ങനെ സംഭവിച്ചാല്‍ ജീവികള്‍ തമ്മില്‍ നിലനില്‍പ്പിനുള്ള മാത്സര്യത്തിലാണെന്ന വാദം തന്നെ തകരും. പക്ഷേ, ആ ആശയത്തിനെതിരെയും ധാരാളം തെളിവുകള്‍ പ്രകൃതിയില്‍ നിഷ്പ്രയാസം കണ്ടെത്താവുന്നതാണ്. ഉദാഹരണമായി സസ്യ ഇനമായ വാഴയെ തന്നെ എടുക്കാം. വാഴ ഉല്‍പാദിപ്പിക്കുന്ന പഴം അതിനു പ്രയോജനം ചെയ്യുന്നില്ലെന്ന് മാത്രമല്ല മറ്റു ജീവികളുടെ (ഡാര്‍വിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ശത്രുക്കള്‍') ഭക്ഷണമായാണ് പ്രകൃതിയില്‍ അതുല്‍പാദിക്കപ്പെടുന്നത്. ഇതെപോലെ പരിണാമസിദ്ധാന്തത്തിന്റെ ഏതുവശം പരിശോധിച്ചാലും അതിനു ശാസ്ത്രബലമില്ലെന്നും തെളിവുകളെല്ലാം സിദ്ധാന്തത്തിനെതിരാണെന്നും മനസ്സിലാകുന്നതാണ്. പരിണാമസിദ്ധാന്തത്തിനെതിരായി പ്രതിഷേധമുയരുന്നത് കൂടുതലും ശാസ്ത്രസമൂഹത്തില്‍ നിന്നാണ്; പരിണാമവാദികള്‍ പ്രചരിപ്പിക്കുന്നത്‌പോലെ മതത്തില്‍ നിന്നല്ല. (കൂടുതല്‍ വിവരങ്ങള്‍ ഞാനെഴുതിയ Darwinism, The Great Gene Fiasco എന്നീ രണ്ടു പുസ്തകങ്ങളില്‍ കൊടുത്തിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ www.islamic scienceforum.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.)

വിമര്‍ശനത്തോടുള്ള നാസ്തിക ലോബിയുടെ സമീപനം
പരിണാമ സിദ്ധാന്തത്തിനെതിരായ ശബ്ദം അടിച്ചമര്‍ത്താനും സിദ്ധാന്തത്തിനെതിരായ ശാസ്ത്ര കണ്ടെത്തലുകളെ പ്രാധാന്യം കൊടുക്കാതെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്താനുമുള്ള പ്രവണത ജീവശാസ്ത്രത്തില്‍ വ്യക്തമായി കാണാവുന്നതാണ്. ശാസ്ത്ര മേഖലയുടെ നിയന്ത്രണം പൂര്‍ണമായും കൈയടക്കിക്കൊണ്ടു പക്ഷപാതപരവും അശാസ്ത്രീയവുമായ നിരീശ്വരലോബിയുടെ ഇടപെടല്‍ യഥാര്‍ഥ ശാസ്ത്രത്തിന്റെ വികസനത്തിനുതന്നെ ഹാനികരമാണ്. ഈശ്വരവിശ്വാസികളെ ശാസ്ത്രരംഗത്തുനിന്നു അകറ്റി നിര്‍ത്തുകയോ നിരോധിക്കുകയോ ചെയ്തിട്ടുള്ള സംഭവങ്ങള്‍ ജെറി ബെര്‍ഗ്മാന്റെ The Criterion എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഈശ്വരവിശ്വാസിയെന്ന ഏകകാരണത്താല്‍ ഡോക്ടറേറ്റ് ബിരുദം നിഷേധിക്കപ്പെട്ടതും അധ്യാപന ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ടതുള്‍പ്പെടെ ഒട്ടേറെ സംഭവങ്ങള്‍ അതില്‍ വിവരിക്കുന്നുണ്ട്.

പരിണാമ സിദ്ധാന്തത്തിന്റെ വിമര്‍ശകരെ അപമാനിക്കുകയെന്നത് പരിണാമവാദികളുടെ മറ്റൊരു തന്ത്രമാണ്. ബയോകെമിസ്റ്റ് മൈക്കല്‍ ബെഹെ Darwin’s Black Box: The Biochemical Challenge to Evolution എന്ന തന്റെ ഗ്രന്ഥത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തെ ചോദ്യം ചെയ്തപ്പോള്‍ പരിണാമവാദികള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ''ബെഹെയുടെ പരിണാമസിദ്ധാന്തത്തിലുള്ള അറിവിനെ സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വന്തം ശാസ്ത്രമേഖലയിലുള്ള അറിവും സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലുമുള്ള വിജ്ഞാനവും അങ്ങനെതന്നെയാണ്.'' പ്രശ്‌സ്ത ഫ്രഞ്ച് സുവോളജിസ്റ്റും, Traite de Zoologie യുടെ 28 വാല്യങ്ങളുടെ എഡിറ്ററും, ഫ്രഞ്ച് ശാസ്ത്രഅക്കാദമിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന പിയറി പോള്‍ ഗ്രാസ്സെ ഡാര്‍വിനിസത്തിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ പ്രമുഖ പരിണാമവാദിയായ ഡോബ്‌ഴാന്‍സ്‌കി പറഞ്ഞത്, ''സമുന്നതനായ ഫ്രഞ്ച് ജന്തുശാസ്ത്രജ്ഞന് ശാസ്ത്രനിഗമനത്തിന്റെ നിയമങ്ങള്‍ മനസ്സിലാകില്ല'' എന്നാണ്. അടുത്തകാലത്തുണ്ടായ ഒരു സംഭവവും ഇവിടെ ഓര്‍മിക്കുന്നു. പ്രസിദ്ധമായ ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ മുന്‍ ഡയറക്ടറും ഇപ്പോള്‍ അമേരിക്കന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ (NIH) മേധാവിയുമായ ഫ്രാന്‍സിസ് കോളിന്‍സ് ശാസ്ത്ര ലോകത്ത് അറിയപ്പെടുന്ന ക്രിസ്തുമത വിശ്വാസിയും ഈശ്വരവാദിയുമാണ്. അദ്ദേഹത്തെ ഈ സ്ഥാപനത്തിന്റെ ഡയറക്ടറായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ നിരീശ്വര ലോബിക്ക് അതിനോടു യോജിക്കാന്‍ പ്രയാസമായിരുന്നു. പ്രശസ്ത ശാസ്ത്ര ജേര്‍ണലായ നേച്ചര്‍ (Nature 2009, 460, പേജ് 654) ഇതിനോടു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''അമേരിക്കന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടറായി ഫ്രാന്‍സിസ് കോളിന്‍സിനെ ഈയിടെ നാമനിര്‍ദ്ദേശം ചെയ്തത് ആ സ്ഥാപനത്തിന്റെ ഭാവി ദിശയെ സംബന്ധിച്ച ചോദ്യം ഉയര്‍ത്തുന്നതിലും കൂടുതലാണ്. അത് മറ്റൊരു ചോദ്യവും ഉയര്‍ത്തുന്നു. ശാസ്ത്രരംഗത്തെ ഉദ്യോഗം മതവിശ്വാസവുമായി പൊരുത്തപ്പെട്ടു പോകുമോ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു മഹാനായ ശാസ്ത്രജ്ഞന് കടുത്ത മതവിശ്വാസിയാകാമോ? ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ ഒരു ശില്പിയായിട്ടാണ് കോളിന്‍സ് നന്നായറിയപ്പെടുന്നത്. അഗാധ മതവിശ്വാസമുള്ള ബഹുമാന്യനായ ഒരു ശാസ്തജ്ഞനെന്ന കുപ്രസിദ്ധിയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇരുപത്തേഴാം വയസ്സു മുതല്‍ ഒരു സുവിശേഷ പ്രസംഗകനായ കോളിന്‍സ് 2006ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ The Language of God: A Scientist Presents Evidence for Belief എന്ന ഗ്രന്ഥത്തില്‍ മതവും ശാസ്ത്രവും പൊരുത്തപ്പെടുത്താനുള്ള തന്റെ വീക്ഷണങ്ങള്‍ വിവരിക്കുന്നുണ്ട്.''

ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത് കുറച്ച് മാസങ്ങള്‍ക്കകം അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥം പുറത്തു വന്നു. അത് മറ്റൊരു വിവാദത്തിനു തിരികൊളുത്തി. പ്രമുഖ ശാസ്ത്ര ജേര്‍ണലായ സയന്‍സ് നൗ വീക്കിലി (Science NOW Weekly, ഫിബ്രവരി 25, 2010) ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് വളരെ ഗൗരവത്തോടുകൂടിയായിരുന്നു: ''നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടറായ ഫ്രാന്‍സിസ് കോളിന്‍സ് തന്റെ മതവിശ്വാസങ്ങള്‍ പങ്കുവെച്ചു ചില ശാസ്ത്രജ്ഞന്മാരെ വീണ്ടും വെറുപ്പിക്കുകയാണ് - ഇത്തവണ മതവിശ്വാസത്തെക്കുറിച്ച് ഒരു പുതിയ ഗ്രന്ഥം പ്രസിദ്ധീകരിച്ചുകൊണ്ട്....കഴിഞ്ഞ വേനലില്‍ കോളിന്‍സ് NIH ന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചുരുക്കുമെന്നു പലരും ധരിച്ചിരുന്നു....ദൈവമുണ്ടോയെന്ന ചോദ്യത്തെ സംബോധനം ചെയ്യുന്ന Belief: Readings on the Reason for Faith (പുസ്തകം) പുറത്തിറങ്ങുന്നത് അറിയിച്ചുകൊണ്ട് (പ്രസാധകരായ) ഹാര്‍പര്‍ കോളിന്‍സില്‍ നിന്നുള്ള പത്രക്കുറിപ്പ് പലരിലും ആശ്ചര്യമുളവാക്കി. എങ്ങനെയാണ് അദ്ദേഹം ഒരു സുവിശേഷ പ്രസംഗകനായ ക്രിസ്ത്യാനിയായതെന്നു വിവരിച്ചുകൊണ്ടുള്ള കോളിന്‍സിന്റെ 2006ലെ പുസ്തകത്തിന്റെ തുടര്‍ച്ചയാണിത്. സൃഷ്ടിവാദ വിമര്‍ശന ബ്ലോഗറായ ജെറി കോയ്‌നെ ഇങ്ങനെ എഴുതുന്നു - കോളിന്‍സിനു നിയമപരമായി ആ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ അവകാശമുണ്ടെങ്കിലും ''ദൈവം ഉണ്ടെന്നുള്ളതിനു ശാസ്ത്ര തെളിവുകളുണ്ടെന്നു അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജ്ഞന്‍ പരസ്യമായി വാദിക്കുന്നത് വിവേകമല്ല.'' അദ്ദേഹത്തിന്റെ അഭിപ്രായം കോളിന്‍സ് രാജിവെക്കണമെന്നാണ്.''

നിരീശ്വരവാദികളില്‍ നിന്നുള്ള ഇത്തരം സന്ദേശങ്ങള്‍ ഈശ്വര വിശ്വാസികള്‍ വളരെ ഗൗരവമായിത്തന്നെ കാണേണ്ടതാണ്. കൂടാതെ, ശാസ്ത്രത്തെ നിരീശ്വരവാദം പ്രചരിപ്പിക്കാനുള്ള ഒരു മാധ്യമമായാണ് അവര്‍ ഉപയോഗിക്കുന്നതെന്ന തിരിച്ചറിവും നമുക്കുണ്ടാകേണ്ടിയിരിക്കുന്നു.
അമേരിക്കയിലും ഇതര പാശ്ചാത്യരാജ്യങ്ങളിലും പരിണാമ സിദ്ധാന്തത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കയാണ്. ക്രൈസ്തവ പുരോഹിതരും ക്രിസ്ത്യന്‍ ശാസ്ത്രജ്ഞന്മാരുമാണ് ഇതിനു പിന്നില്‍. സൃഷ്ടിവാദം എന്ന ലളിതമായ ആശയത്തില്‍ നിന്നും കൂടുതല്‍ ശാസ്ത്രീയമായ ‘Intelligent Design (ID)’എന്ന ആശയത്തിലേക്കു മാറി ഈശ്വരവാദത്തിനു പുതിയ മാനങ്ങള്‍ നല്‍കുകയാണ്. ഈശ്വരവാദം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുവാനുള്ള ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നു മാത്രമല്ല അവ നിയമയുദ്ധങ്ങള്‍ക്കുവരെ വഴി തെളിച്ചിരിക്കുന്നു.

മതനേതാക്കളും പരിണാമവാദികളും തമ്മിലുള്ള ആദ്യ വാഗ്വാദം നടന്നത് 1860ല്‍ ഓക്‌സ്‌ഫോര്‍ഡിലെ ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സിന്റെ യോഗത്തില്‍ വെച്ചാണ്. 1926ലെ സ്‌കോപ്‌സ് കേസാണ് ആദ്യത്തെ നിയമയുദ്ധം. മൂന്നുതവണ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായിരുന്ന വില്യം ജെന്നിന്‍ഗ്‌സ് ബ്രയാന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ പാഠ്യവിഷയങ്ങളില്‍ നിന്നും ഡാര്‍വിന്റെ പരിണാമസിദ്ധാന്തം നീക്കം ചെയ്യുവാന്‍ നീണ്ട പോരാട്ടം തന്നെ നടന്നിരുന്നു. തദ്ഫലമായി അമേരിക്കയിലെ പതിനഞ്ചു സ്റ്റേറ്റുകളിലെ സ്‌കൂളുകളില്‍ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നതിനെതിരായി നിയമം വന്നു.

ജീവോല്‍പ്പത്തി സിദ്ധാന്തങ്ങള്‍
ജീവോല്‍പ്പത്തിയെ സംബന്ധിച്ചു നിരവധി സിദ്ധാന്തങ്ങളുണ്ട്. അവയെല്ലാം ഒരു കാര്യത്തില്‍ സമാനമാണ് - ജീവന്‍ എങ്ങനെയുണ്ടായിയെന്ന ഒരു നിര്‍ദ്ദേശം പോലും മുമ്പോട്ടുവെക്കുന്നില്ല. എന്നിരുന്നാലും അവയെല്ലാം ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളായാണ് ശാസ്ത്രത്തില്‍ അറിയപ്പെടുന്നത്!

പ്രാചീന അന്തരീക്ഷത്തില്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് രാസപദാര്‍ഥങ്ങള്‍ പല ഘട്ടങ്ങളിലായി യാദൃഛികമായി സംയോജിച്ചു ജീവന്‍ രൂപപ്പെടുകയായിരുന്നു എന്നാണ് ശാസ്ത്ര സിദ്ധാന്തങ്ങളുടെയെല്ലാം വിവക്ഷ. ഈയൊരു ഊഹത്തെ ആസ്പദമാക്കിയാണ് കൃത്രിമ ജീവന്‍ സൃഷ്ടിക്കാനുള്ള പഠനങ്ങള്‍ ഇന്നു ലോകത്ത് തകൃതിയായി നടക്കുന്നത്. ജീവനെ ഒരു ഭൗതിക (പദാര്‍ഥ) പ്രതിഭാസമായാണ് ശാസ്ത്രലോകം കാണുന്നത്. ഒരു ജീവി പൂര്‍ണമായും രാസപദാര്‍ഥങ്ങളുടെ മിശ്രിതമല്ലാതെ മറ്റൊന്നുമല്ല എന്നാണ് വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് കൃത്രിമ ജീനോമും (synthetic genome) കൃത്രിമകോശവും (synthetic cell) സൃഷ്ടിച്ചു എന്നുള്ള വാര്‍ത്തകള്‍ ഈയിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷേ യഥാര്‍ഥത്തില്‍ വാര്‍ത്തകളില്‍ വന്നതുപോലെ 'കൃത്രിമ' മായിരുന്നില്ല. ആ ഗവേഷണങ്ങളിലെല്ലാം തന്നെ ജീവനുള്ള കോശത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജീവനുള്ള കോശം ഉപയോഗിച്ചാണ് കൃത്രിമ ജീനോമും കൃത്രിമകോശവും നിര്‍മിച്ചത്. ജീവനുള്ള കോശം ഉപയോഗിക്കാതെ രാസപ്രക്രിയയെ മാത്രം ആശ്രയിച്ച് ഉണ്ടാക്കുകയാണെങ്കില്‍ മാത്രമേ കൃത്രിമ ജീനോമെന്നും കൃത്രിമകോശമെന്നും വിളിക്കുന്നതില്‍ അര്‍ഥമുള്ളു. 'ക്ലോണിംഗ്' എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതുപോലെ 'കൃത്രിമ ജീനോം', 'കൃത്രിമകോശം', 'കൃത്രിമ ജീവന്‍' എന്നിങ്ങനെ പ്രയോഗിച്ച് നാസ്തികലോബി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണിപ്പോള്‍.

കൃത്രിമ ജീവനുണ്ടാക്കാനുള്ള ശ്രമം കൃത്രിമ കോശത്തില്‍ നിന്നു തുടങ്ങുന്നതിനു പകരം കൂടുതല്‍ പ്രായോഗികമായ വഴി ജീവനില്ലാത്ത കോശത്തെ രാസപ്രക്രിയകളുപയോഗിച്ച് ജീവനുള്ള കോശമായി മാറ്റുകയെന്നതാണ്. ജീവനില്ലാത്ത കോശവും ജീവനുള്ള കോശവും പദാര്‍ഥപരമായി ഒരു വ്യത്യാസവുമില്ല. അവ രണ്ടിലും ഒരേപോലെ ജീനോമും മറ്റെല്ലാ പദാര്‍ഥ ഘടകങ്ങളും ഉണ്ട്. ജീവനുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. കൃത്രിമമായി (അതായത് ജീവനുള്ള കോശത്തിന്റെ സഹായമില്ലാതെ പൂര്‍ണമായും രാസപ്രക്രിയ ഉപയോഗിച്ച്) ജീവനുണ്ടാക്കാന്‍ കഴിയുകയാണെങ്കില്‍ മതത്തിന്റെയും ദൈവത്തിന്റെയും പ്രസക്തിയില്ലാതാവും. ജീവന്‍ ഒരു ഭൗതികപ്രതിഭാസമല്ലെന്നുള്ള ദിവ്യവെളിപാടുകളെ പിന്തുണക്കുന്നതാണ് കൃത്രിമ ജീവനുണ്ടാക്കാന്‍ ഇന്നേവരെ നടത്തിയിട്ടുള്ള പരീക്ഷണങ്ങളുടെ പരാജയങ്ങള്‍. അത്തരം ശ്രമങ്ങള്‍ വിജയിക്കില്ലെന്നും, ജീവന്‍ ഈശ്വരനുമാത്രം സൃഷ്ടിക്കാവുന്ന പ്രതിഭാസമാണെന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതുവരെ ഈ വിഷയത്തില്‍ പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ജീവന്‍ ഭൗതിക (പദാര്‍ഥ) പ്രതിഭാസമല്ലെന്നു ഗവേഷണ പരാജയങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് ഈശ്വരന്‍ സത്യമാണെന്നതിനുള്ള ജീവശാസ്ത്രത്തിന്റെ സ്ഥിരീകരണമായിട്ടാണ്. അങ്ങനെ മഹാവിസ്‌ഫോടന സിദ്ധാന്തത്തിലൂടെ ഭൗതികശാസ്ത്രവും ജീവനെന്ന അഭൗതിക പ്രതിഭാസത്തിലൂടെ ജീവശാസ്ത്രവും ഈശ്വരനെന്ന സത്യം സ്ഥിരീകരിക്കുന്നതോടെ നിരീശ്വരവാദത്തിന്റെ അന്ത്യം കുറിക്കും.
പ്രഫ. പി.എ വാഹിദ് |http://www.prabodhanam.net
e mail: pawahid@hotmail.com