2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

ബര്‍നബാസ് ആരായിരുന്നു?

ആരായിരുന്നു ഈ ബര്‍നബാസ്‌? 'ബൈബിളിലെ അപ്പോസ്തലന്‍മാരുടെ പ്രവൃത്തികള്‍' എന്ന പുസ്തകത്തില്‍ ഈ പേരില്‍ ഒരാളെ ധാരാളമായി പരാമര്‍ശിക്കുന്നുണ്ട്‌. അദ്ദേഹം സൈപ്രസിലെ ഒരു ജൂതകുടുംബാംഗമാണ്‌. ക്രിസ്തുമത പ്രബോധനത്തിനും ക്രിസ്തുവിശ്വാസികളെ സഹായിക്കുന്നതിനും അദ്ദേഹം അര്‍പ്പിച്ച സേവനങ്ങള്‍ വളരെ പ്രശംസിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, അദ്ദേഹം ക്രിസ്തുമതത്തില്‍ പ്രവേശിച്ചതെപ്പോഴാണെന്ന്‌ എവിടെയും പറഞ്ഞുകണ്ടില്ല. മൂന്നു സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള പന്ത്രണ്ട്‌ ഹവാരികളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ പേര്‍ കാണാനുമില്ല. അതുകൊണ്ട്‌ ഇദ്ദേഹം സുവിശേഷ കര്‍ത്താവായ ബര്‍നബാസ്‌ തന്നെയാണോ അതല്ല മറ്റൊരാളാണോ എന്നു പറയാനാവില്ല. മത്തായിയും മാര്‍ക്കോസും നല്‍കുന്ന ഹവാരികളുടെ (അപ്പോസ്തലന്‍മാരുടെ) പട്ടികയും ബര്‍നബാസ്‌ നല്‍കുന്ന പട്ടികയും തമ്മില്‍ രണ്ടു പേരുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. ഒന്ന്‌, തോമാ. ഇതിനു പകരം ബര്‍നബാസ്‌ സ്വന്തം പേരാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. രണ്ട്‌, ശീമോന്‍ ഖനാനി. ഈ സ്ഥാനത്ത്‌ ബര്‍നബാസ്‌ ചേര്‍ത്തിട്ടുള്ളത്‌ യാക്കോബിന്റെ പുത്രന്‍ യൂദായുടെ പേരാണ്‌. ലൂക്കോസിന്റെ സുവിശേഷത്തില്‍ ഈ രണ്ടാമത്തെ പേരുമുണ്ട്‌. ഈ വസ്തുതകള്‍ മുന്‍നിര്‍ത്തിക്കൊണ്ട്‌ ഇങ്ങനെ അനുമാനിക്കാവുന്നതാണ്‌: ബര്‍നബാസിനെ അപ്പോസ്തലന്‍മാരില്‍നിന്ന്‌ പുറത്താക്കാനും അതുവഴി അദ്ദേഹത്തിന്റെ സുവിശേഷം തള്ളിക്കളയാനുംവേണ്ടി പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ പേരിന്റെ സ്ഥാനത്ത്‌ തോമായുടെ പേരു ചേര്‍ക്കുകയായിരുന്നു. തങ്ങളുടെ വിശുദ്ധ പുസ്തകത്തില്‍ ഇത്തരം ഭേദഗതികള്‍ നടത്തുന്നത്‌ ക്രൈസ്തവ പണ്ഡിതന്‍മാരെ സംബന്ധിച്ചിടത്തോളം അനാശാസ്യമൊന്നുമായിരുന്നില്ലല്ലോ.

ബര്‍നബാസിന്റെ സുവിശേഷം തുറന്ന മനസ്സോടെ നിഷ്പക്ഷമായി വായിക്കുകയും പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളുമായി തട്ടിച്ചുനോക്കുകയും ചെയ്യുന്ന ആര്‍ക്കും ആ നാല്‌ സുവിശേഷങ്ങളേക്കാള്‍ വിശിഷ്ടമാണ്‌ അതെന്ന്‌ ബോധ്യപ്പെടാതിരിക്കുകയില്ല. അതില്‍ ഈസാ(അ)യുടെ ചരിത്രം കൂടുതല്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. എല്ലാം നേരില്‍ കാണുകയും സംഭവങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത ഒരാള്‍ വര്‍ണിക്കുന്നതുപോലെയാണദ്ദേഹം വര്‍ണിക്കുന്നത്‌. നാല്‌ സുവിശേഷങ്ങളിലെ ശ്ലഥമായ കഥകളെ അപേക്ഷിച്ച്‌ ഈ ചരിത്രകഥനം ഏറെ സുഘടിതവുമാകുന്നു. അതു മുഖേന സംഭവപരമ്പരകള്‍ വളരെ സുഗ്രഹവുമാണ്‌. നാല്‌ സുവിശേഷങ്ങളെ അപേക്ഷിച്ച്‌ അതിലാണ്‌ ഈസാ(അ)യുടെ അധ്യാപനങ്ങള്‍ ഏറെ സ്പഷ്ടമായും വിശദമായും പ്രതിഫലനം സൃഷ്ടിക്കുന്ന രീതിയിലും വിവരിച്ചിട്ടുള്ളതും. ഏകദൈവത്വം, ബഹുദൈവത്വത്തിന്റെ ഖണ്ഡനം, ദൈവികഗുണങ്ങള്‍, ആരാധനകളുടെ ആന്തരാര്‍ഥം, ഉത്തമധര്‍മങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അതില്‍ സമര്‍ഥമായ തെളിവുകള്‍ നിരത്തി പ്രതിപാദിച്ചിരിക്കുന്നു. ഈ വിഷയങ്ങള്‍ ഗ്രഹിക്കാന്‍ യേശുക്രിസ്തു അവതരിപ്പിച്ച സാരസമ്പൂര്‍ണമായ ഉപമാലങ്കാരങ്ങളുടെ പത്തിലൊന്നുപോലും നാല്‌ സുവിശേഷങ്ങളില്‍ കാണപ്പെടുന്നില്ല. ഈസാ(അ) തന്റെ ശിഷ്യന്‍മാര്‍ക്ക്‌ ശിക്ഷണം നല്‍കിയിരുന്നത്‌ എന്തുമാത്രം യുക്തിപരമായ രീതിയിലായിരുന്നുവെന്ന്‌ ഈ സുവിശേഷത്തിലൂടെ നന്നായി ഗ്രഹിക്കാം. ഹ. ഈസാ(അ)യുടെ ഭാഷയെയും പ്രഭാഷണശൈലിയെയും സ്വഭാവപ്രകൃതിയെയും സംബന്ധിച്ച്‌ അല്‍പമെങ്കിലും ജ്ഞാനമുള്ളവര്‍ ബര്‍നബാസിന്റെ സുവിശേഷം വായിച്ചുനോക്കിയാല്‍, അത്‌ പില്‍ക്കാലത്ത്‌ ഏതോ മുസല്‍മാന്‍ കെട്ടിച്ചമച്ച കഥയൊന്നുമല്ലെന്ന്‌ സമ്മതിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന്‌ തീര്‍ച്ച. നാലു സുവിശേഷങ്ങളെ അപേക്ഷിച്ച്‌ യേശുക്രിസ്തുവിന്റെ യഥാര്‍ഥ മഹത്ത്വം നമുക്കു മുന്നില്‍ തെളിഞ്ഞുവരുന്നത്‌ അതിലൂടെയാണെന്ന്‌ അവര്‍ക്ക്‌ അംഗീകരിക്കേണ്ടിവരും. നാല്‌ സുവിശേഷങ്ങളില്‍ വിവിധ വചനങ്ങള്‍ തമ്മില്‍ കാണപ്പെടുന്ന വൈരുധ്യത്തിന്റെ നിഴല്‍ പോലും ബര്‍നബാസിന്റെ സുവിശേഷ വചനങ്ങളിലില്ല എന്നും അവര്‍ക്ക്‌ ബോധ്യമാകും.

ഈ സുവിശേഷത്തില്‍ ഈസാനബി(അ)യുടെ ജീവിതവും സന്ദേശവും ഒരു പ്രവാചകന്റെ ജീവിതത്തിനും സന്ദേശത്തിനും യോജിച്ച വിധത്തില്‍ ദൃശ്യമാകുന്നുണ്ട്‌. അദ്ദേഹം തന്നെ ഒരു പ്രവാചകനായിട്ടാണവതരിപ്പിക്കുന്നത്‌. എല്ലാ പൂര്‍വ പ്രവാചകന്‍മാരെയും വേദങ്ങളെയും സത്യപ്പെടുത്തുന്നു. പ്രവാചകാധ്യാപനങ്ങളല്ലാതെ സത്യജ്ഞാനമാര്‍ജിക്കാന്‍ വേറെ ഉപാധികളില്ലെന്നും പ്രവാചകന്‍മാരെ വെടിയുന്നവര്‍ വാസ്തവത്തില്‍ അല്ലാഹുവിനെയാണ്‌ വെടിയുന്നതെന്നും അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. ഏകദൈവത്വം, പ്രവാചകത്വം, പരലോകം തുടങ്ങിയ വിഷയങ്ങളില്‍ മറ്റെല്ലാ പ്രവാചകന്‍മാരും നല്‍കിയ വിശ്വാസപ്രമാണങ്ങള്‍ തന്നെയാണദ്ദേഹവും അവതരിപ്പിക്കുന്നത്‌. നമസ്കാരവും നോമ്പും സകാത്തും കല്‍പിക്കുന്നു. അദ്ദേഹത്തിന്റെ നമസ്കാരത്തെ ബര്‍നബാസിന്റെ സുവിശേഷത്തില്‍ അനേകം സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതില്‍നിന്ന്‌ ഫജ്ര്, ളുഹ്ര്, അസ്വ്ര്, മഗ്‌രിബ്‌, ഇശാ, തഹജ്ജുദ്‌ സമയങ്ങള്‍ എന്നീ നേരങ്ങളില്‍ തന്നെയാണദ്ദേഹവും നമസ്കരിച്ചിരുന്നതെന്ന്‌ വ്യക്തമാകുന്നുണ്ട്‌. നമസ്കാരത്തിനു മുമ്പ്‌ അംഗസ്നാനം (വുദു) നടത്തുകയും ചെയ്തിരുന്നു. ഹ. ദാവൂദിനെയും ഹ. സുലൈമാനെയും അദ്ദേഹം പ്രവാചകന്‍മാരായി അംഗീകരിച്ചിരുന്നു. ജൂതന്‍മാരും ക്രിസ്ത്യാനികളും അവരെ പ്രവാചകന്‍മാരുടെ പട്ടികയില്‍നിന്ന്‌ പുറംതള്ളിയിരിക്കുകയാണ്‌. ഹ. ഇബ്‌റാഹീമി(അ)ന്റെ ബലിപുത്രന്‍ (ദബീഹ്‌) ഇസ്മാഈലാണെന്ന്‌ അദ്ദേഹം വാദിച്ചു. യഥാര്‍ഥ ബലിപുത്രന്‍ ഹ. ഇസ്മാഈല്‍ തന്നെയാണെന്നും ഇസ്രാഈല്യര്‍ ശാഠ്യപൂര്‍വം തര്‍ക്കിച്ച്‌ ഹ. ഇഷാഖിനെ വ്യാജമായി ബലിപുത്രനാക്കുകയാണെന്നും ഒരു ജൂതപണ്ഡിതനെക്കൊണ്ട്‌ അദ്ദേഹം അംഗീകരിപ്പിക്കുകയുമുണ്ടായി. പരലോകം, പുനരുത്ഥാനം, സ്വര്‍ഗനരകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ ഏറക്കുറെ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളതുതന്നെയാണ്‌.
തുടരും....

ആദ്യ പോസ്റ്റുകള്‍ താഴെയുള്ള ലിങ്കുകളില്‍ നിന്ന് വായിക്കാം.

പോസ്റ്റ്1
പോസ്റ്റ്2
പോസ്റ്റ്3
പോസ്റ്റ്4

3 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

ബര്‍നബാസിന്റെ സുവിശേഷം തുറന്ന മനസ്സോടെ നിഷ്പക്ഷമായി വായിക്കുകയും പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളുമായി തട്ടിച്ചുനോക്കുകയും ചെയ്യുന്ന ആര്‍ക്കും ആ നാല്‌ സുവിശേഷങ്ങളേക്കാള്‍ വിശിഷ്ടമാണ്‌ അതെന്ന്‌ ബോധ്യപ്പെടാതിരിക്കുകയില്ല. അതില്‍ ഈസാ(അ)യുടെ ചരിത്രം കൂടുതല്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. എല്ലാം നേരില്‍ കാണുകയും സംഭവങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത ഒരാള്‍ വര്‍ണിക്കുന്നതുപോലെയാണദ്ദേഹം വര്‍ണിക്കുന്നത്‌. നാല്‌ സുവിശേഷങ്ങളിലെ ശ്ലഥമായ കഥകളെ അപേക്ഷിച്ച്‌ ഈ ചരിത്രകഥനം ഏറെ സുഘടിതവുമാകുന്നു. അതു മുഖേന സംഭവപരമ്പരകള്‍ വളരെ സുഗ്രഹവുമാണ്‌.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

nothing to say. commenting to this post is just utter waste of energy and time. let thousands of non believers come against jesus christ and bible, my belief in jesus christ- the son of god will not change.

ചിന്തകന്‍ പറഞ്ഞു...

ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയുന്നതിന്റെ യഥാര്‍ഥ കാരണം അതില്‍ പലയിടത്തും മുഹമ്മദ്‌ നബിയുടെ ആഗമനം സംബന്ധിച്ച വ്യക്തമായ പ്രവചനമുണ്ട്‌ എന്നതു മാത്രമല്ല. എന്തുകൊണ്ടെന്നാല്‍, മുഹമ്മദ്‌ നബിയുടെ ജനനത്തിന്‌ എത്രയോ മുമ്പുതന്നെ ബര്‍നബാസിന്റെ സുവിശേഷം തള്ളപ്പെട്ടിരുന്നുവല്ലോ. ബര്‍നബാസിന്റെ സുവിശേഷത്തോടുള്ള ക്രിസ്ത്യാനികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അല്‍പം വിശദീകരണം ആവശ്യമാണ്‌.