2010, ഫെബ്രുവരി 21, ഞായറാഴ്‌ച

ബര്‍ണബാസിന്റെ സുവിശേഷങ്ങള്‍

ഇനി നമുക്ക്‌ അന്ത്യപ്രവാചകനെക്കുറിച്ച്‌ മസീഹി(അ)ല്‍നിന്ന്‌ ബര്‍നബാസ്‌ നിവേദനം ചെയ്യുന്ന പ്രവചനങ്ങള്‍ ഉത്തമവിശ്വാസത്തോടെ ഉദ്ധരിക്കാം. ഈ പ്രവചനങ്ങളില്‍ ചിലപ്പോള്‍ ഈസാ (അ) പ്രവാചകന്റെ പേര്‍ പറയുന്നുണ്ട്‌. ചില സ്ഥലങ്ങളില്‍
لاَ إله إلاّ الله محمّد رسول الله
എന്നതിന്‌ സമാനമായ വാക്യവുമുണ്ട്‌. ചില സ്ഥലങ്ങളില്‍ പ്രശംസനീയന്‍ (Admirable) എന്നാണുള്ളത്‌. പ്രസ്തുത പ്രവചനങ്ങളെല്ലാം ഇവിടെ ഉദ്ധരിക്കുക പ്രയാസകരമാണ്‌. പല സ്ഥലങ്ങളില്‍ വ്യത്യസ്ത ശൈലിയിലും സന്ദര്‍ഭങ്ങളിലുമായി വന്നിട്ടുള്ള അവയെ ഒരു ലഘുലേഖയായി സമാഹരിക്കാവുന്നതാണ്‌. ഇവിടെ ചില ഉദാഹരണങ്ങള്‍ മാത്രമേ ഉദ്ധരിക്കുന്നുള്ളൂ:

"പരീശന്‍മാരും ലേവ്യരും ചോദിച്ചു: നീ മിശിഹാ അല്ല, ഏലിയാവുമല്ല, മറ്റൊരു പ്രവാചകനുമല്ലയെങ്കില്‍ നീ പുതിയ നിയമങ്ങള്‍ നല്‍കുന്നതെന്ത്‌? നിന്നെ മിശിഹായേക്കാള്‍ വലിയവനാക്കി കാണിക്കുന്നതെന്ത്‌? യേശു മറുപടി പറഞ്ഞതെന്തെന്നാല്‍, ദൈവം പറയാനിച്ഛിക്കുന്നത്‌ ഞാന്‍ പറയുന്നു എന്നത്രേ, എന്നിലൂടെ ദൈവം പ്രത്യക്ഷപ്പെടുത്തുന്ന ദിവ്യാദ്ഭുതങ്ങള്‍ തെളിയിക്കുന്നത്‌. അല്ലാതെ നിങ്ങള്‍ പറയുന്ന ആ മിശിഹായേക്കാള്‍ വലിയവനായി എണ്ണപ്പെടുന്നതിന്‌ ഞാന്‍ അര്‍ഹനാകുന്നില്ല. നിങ്ങള്‍ മിശിഹ എന്നു പറയുന്ന ആ ദൈവദൂതന്റെ ദാസനോ അവന്റെ ചെരിപ്പിന്റെ വാറ്‌ അഴിക്കുന്നവനോ ആയിരിക്കാനും അര്‍ഹനല്ല. അവന്‍ എനിക്കു മുമ്പേ സൃഷ്ടിക്കപ്പെട്ടവനും എനിക്കുശേഷം ആഗതനാകുന്നവനും സത്യവൃത്താന്തങ്ങള്‍ കൊണ്ടുവരുന്നവനുമാകുന്നു. അതിനാല്‍ അവന്റെ മതം അവസാനിക്കാത്തത്താകുന്നു" (അധ്യായം 42).

"നിശ്ചയമായും ഞാന്‍ നിങ്ങളോടു പറയുന്നതെന്തെന്നാല്‍, ആഗതനാകുന്ന ഓരോ പ്രവാചകനും ഒരു ജനത്തിനു മാത്രമുള്ള ദൈവാനുഗ്രഹത്തിന്റെ ദൃഷ്ടാന്തമായി ഉളവാകുന്നവരാകുന്നു. അതുകൊണ്ട്‌ ആ പ്രവാചകന്‍മാരുടെ വചനങ്ങള്‍ അവര്‍ നിയോഗിക്കപ്പെട്ട ജനത്തില്‍ മാത്രം പ്രചരിക്കുന്നു. എന്നാല്‍, ദൈവത്തിന്റെ ദൂതന്‍ ആഗതനാകുമ്പോള്‍ ദൈവവചനം അവന്റെ കരത്തില്‍ തന്നെ മുദ്രണം ചെയ്തുകൊടുക്കുന്നു. അങ്ങനെ അവന്റെ വചനങ്ങള്‍ എത്തുന്ന എല്ലാ ജനത്തിനും വിജയവും കാരുണ്യവും ലഭിക്കും. അവന്‍ നിഷേധികളെ ഭരിക്കുകയും വിഗ്രഹാരാധനയെ ഒതുക്കുകയും ചെയ്തുകൊണ്ട്‌ സാത്താനെ പരിഭ്രാന്തനാക്കും." തന്റെ മുമ്പിലുള്ള ശിഷ്യന്‍മാരോട്‌ സുദീര്‍ഘമായി സംസാരിച്ചുകൊണ്ട്‌ ആ പ്രവാചകന്‍, ഇസ്മായീല്‍ സന്തതികളില്‍ നിന്നുള്ളവനായിരിക്കുമെന്ന്‌ ഈസാ (അ) പ്രസ്താവിച്ചു (അ: 43).

"അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നതെന്തെന്നാല്‍ ദൈവദൂതന്‍ മഹാപ്രഭാവമാകുന്നു. അവന്‍ വഴി ദൈവം സൃഷ്ടിച്ച മിക്കവാറും എല്ലാ വസ്തുക്കള്‍ക്കും സൗഭാഗ്യം ചേരും. എന്തുകൊണ്ടെന്നാല്‍ അവന്‍ ബോധനത്തിന്റെയും ഉപദേശത്തിന്റെയും ജ്ഞാനത്തിന്റെയും ശക്തിയുടെയും ഭയത്തിന്റെയും സ്നേഹത്തിന്റെയും ദൃഢതയുടെയും കാരുണ്യത്തിന്റെയും സൂക്ഷ്മതയുടെയും മാന്യതയുടെയും ക്ഷമയുടെയും ആത്മാവിനാല്‍ അലംകൃതനാകുന്നു. ദൈവത്തിന്റെ സൃഷ്ടികളില്‍ ദൈവം ഈ ചൈതന്യം അരുളിയിട്ടുള്ള മറ്റെല്ലാ വസ്തുക്കളെക്കാള്‍ മൂന്നിരട്ടി ദൈവത്തില്‍ നിന്ന്‌ അവന്‍ നേടിയിരിക്കുന്നു. അവന്‍ ഭൂമിയില്‍ വരുന്ന കാലം അത്യന്തം അനുഗൃഹീതമായിരിക്കും. ഉറപ്പായറിയുക, എല്ലാ പ്രവാചകന്‍മാരും അവനെ കണ്ടിട്ടുള്ളതുപോലെ ഞാനും അവനെ കാണുകയും ആദരിക്കുകയും ചെയ്തിരിക്കുന്നു. അവന്റെ ആത്മാവിനെ നോക്കുന്നതിലൂടെത്തന്നെ ദൈവം അവനു പ്രവാചകത്വമരുളി. ഞാന്‍ അവനെ കണ്ടപ്പോള്‍ എന്റെ ആത്മാവ്‌ ശാന്തിനിര്‍ഭരമായിക്കൊണ്ട്‌ പറഞ്ഞു: ഓ, മുഹമ്മദ്‌, ദൈവം നിന്നോടൊപ്പമുണ്ടാകട്ടെ. എന്നെ നിന്റെ ചെരിപ്പിന്റെ വാറ്‌ അഴിക്കാന്‍ അര്‍ഹനാക്കട്ടെ. ആ പദവി നേടിയാലും ഞാനൊരു വലിയ പ്രവാചകനും പുണ്യപുരുഷനുമായിത്തീരും "(അ: 44).

"ഞാന്‍ പോകുന്നതുകൊണ്ട്‌ നിങ്ങള്‍ക്കാധിവേണ്ട. ഭയപ്പെടരുത്‌. എന്തെന്നാല്‍ ഞാനല്ല നിങ്ങളെ പടച്ചതു; ദൈവമാണ്‌ നിങ്ങളുടെ സ്രഷ്ടാവ്‌. അവന്‍ നിങ്ങളെ രക്ഷിക്കും. ഞാനോ, ലോകത്തിന്‌ മോക്ഷവുമായി വരുന്ന ഒരു പ്രവാചകന്‌ ഭൂമിയില്‍ ഇന്ന്‌ വഴിയൊരുക്കുന്നതിനുവേണ്ടി വന്നിട്ടുള്ളവനാകുന്നു. ആന്‍ഡ്രിയോസ പറഞ്ഞു: ഗുരോ, ഞങ്ങള്‍ക്കവനെ തിരിച്ചറിയേണ്ടതിന്‌ അവന്റെ ലക്ഷണങ്ങള്‍ പറഞ്ഞുതന്നാലും. യേശു പറഞ്ഞു: അവന്‍ നിങ്ങളുടെ കാലത്തു വരുകയില്ല. നിങ്ങള്‍ക്കുശേഷം കുറേക്കാലം കഴിഞ്ഞേ വരൂ. അന്ന്‌ എന്റെ സുവിശേഷം, മുപ്പതോളം മനുഷ്യര്‍ മാത്രം വിശ്വാസികളായവശേഷിക്കും വിധം മായ്ക്കപ്പെട്ടിരിക്കും. അപ്പോള്‍ ദൈവം ഭൂമിക്ക്‌ കാരുണ്യമരുളി തന്റെ ദൂതനെ അയക്കും. അവന്റെ ശിരസ്സില്‍ ശുഭ്രമേഘങ്ങള്‍ തണലിടും. അതുവഴി അവന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവനെന്നറിയപ്പെടും. അവന്‍ മുഖേന ലോകത്തിന്‌ ദൈവത്തെക്കുറിച്ച ജ്ഞാനം ലഭിക്കും. അവന്‍ ദൈവധിക്കാരികള്‍ക്കെതിരെ വമ്പിച്ച ശക്തിയുമായിച്ചെല്ലും. ഭൂമിയില്‍ നിന്ന്‌ വിഗ്രഹാരാധന തുടച്ചുനീക്കും. എനിക്കവനില്‍ ഏറെ സന്തുഷ്ടിയുണ്ട്‌. എന്തുകൊണ്ടെന്നാല്‍, അവന്‍ മുഖേന നമ്മുടെ ദൈവം അറിയപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യും. എന്റെ സത്യം ലോകത്തിന്‌ ബോധ്യമാകും. എന്നെ മനുഷ്യനുപരിയായി വിധിച്ച ആളുകളോട്‌ അവന്‍ പ്രതികാരം ചെയ്യും... എല്ലാ പ്രവാചകന്‍മാരും കൊണ്ടുവന്ന സാക്ഷ്യത്തേക്കാള്‍ സ്പഷ്ടമായ ഒരു സാക്ഷ്യവുമായാകുന്നു അവന്‍ ആഗതനാവുക" (അ:72).

"ദൈവത്തിന്റെ കരാര്‍ ഉണ്ടായത്‌ യരൂശലമിലെ ശലമോന്‍ പള്ളിക്കുള്ളിലാണ്‌, മറ്റെവിടെയുമല്ല. എന്നാല്‍ എന്റെ വചനം വിശ്വസിപ്പിന്‍, എന്തെന്നാല്‍ ദൈവം അവന്റെ കാരുണ്യം മറ്റൊരു പട്ടണത്തില്‍ ഇറക്കുന്ന ഒരു കാലം ആഗതമാകുന്നുണ്ട്‌. പിന്നെ എങ്ങും അവന്നുള്ള ശരിയായ ആരാധന സാധ്യമാകും. ദൈവം അവന്റെ കാരുണ്യത്താല്‍ എല്ലാ സ്ഥലത്തും ശരിയായ നമസ്കാരം സ്വീകരിക്കും. ഞാന്‍ ഇസ്രായേല്‍ വംശത്തിന്റെ രക്ഷയ്ക്കുള്ള പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, എനിക്കുശേഷം ദൈവം നിയോഗിച്ചവനായിവരുന്ന മിശിഹ അഖില ലോകത്തിലേക്കുമുള്ളവനാകുന്നു. അതിനുവേണ്ടിയാകുന്നു ദൈവം അഖിലലോകവും സൃഷ്ടിച്ചിട്ടുള്ളത്‌. അന്ന്‌ ലോകം മുഴുക്കെ ദൈവം ആരാധിക്കപ്പെടും. അവന്റെ അനുഗ്രഹം വര്‍ഷിക്കുകയും ചെയ്യും" (അ:83)

"യേശു പുരോഹിതമുഖ്യനോട്‌ പറഞ്ഞു: എന്റെ ജീവന്‍ ആരുടെ ഹസ്തത്തിലാണോ, ആ ജീവത്തായ ദൈവമാണ, ഭൂമിയിലെ എല്ലാ ജനവും കാത്തിരിക്കുന്ന ആ മിശിഹയല്ല ഞാന്‍. 'നിന്റെ വംശം മുഖേന ഭൂമിയിലെ എല്ലാ ജനവും അനുഗൃഹീതരാകും' (ഉല്‍പത്തി 18:22) എന്ന്‌ ദൈവം നമ്മുടെ പിതാവിനോട്‌ വാഗ്ദത്തം ചെയ്തിട്ടുള്ളത്‌ എന്നെക്കുറിച്ചല്ല. പക്ഷേ, ദൈവം എന്നെ തിരിച്ചുവിളിച്ചാല്‍ പിന്നെ, സാത്താന്‍ സൂക്ഷ്മതയില്ലാത്ത ആളുകളെ, ഞാന്‍ ദൈവവും ദൈവപുത്രനുമാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ കുഴപ്പം പരത്തും. അങ്ങനെ എന്റെ വചനങ്ങളും ഉപദേശങ്ങളും മാഞ്ഞുപോകും. എത്രത്തോളമെന്നാല്‍ 30 വിശ്വാസികള്‍ പോലും അവശേഷിക്കുക പ്രയാസമായിത്തീരും. അന്ന്‌ ദൈവം ലോകത്തിന്‌ കനിവരുളും. അവന്റെ ദൂതനെ അയക്കും. ഈ ലോകത്തിലുള്ള സകലവസ്തുക്കളും നിര്‍മിച്ചിട്ടുള്ളത്‌ അതിനുവേണ്ടിയാകുന്നു. അവന്‍ തെക്കുനിന്ന്‌ ശക്തിയോടെ വരും. വിഗ്രഹങ്ങളെയും വിഗ്രഹപൂജകരെയും നശിപ്പിക്കും. മനുഷ്യരുടെ മേല്‍ സാത്താന്‍ നേടിയ അധികാരം നീക്കിക്കളയും. അവന്‍ അവനില്‍ വിശ്വസിക്കുന്ന ജനത്തിന്റെ രക്ഷയ്ക്കുവേണ്ടി ദൈവാനുഗ്രഹം കൊണ്ടുവരും. അവന്റെ വചനങ്ങള്‍ കേള്‍ക്കുന്നവര്‍ക്കാശംസകള്‍" (അ:96).

"പുരോഹിത മുഖ്യന്‍ ചോദിച്ചു: ആ ദൈവദൂതന്നുശേഷം വേറെ പ്രവാചകന്‍ വരുമോ? യേശു പറഞ്ഞു: അവനുശേഷം ദൈവത്തിന്റെ സത്യപ്രവാചകന്‍മാര്‍ വരുന്നതല്ല. എന്നാല്‍ വളരെ വ്യാജപ്രവാചകന്‍മാര്‍ വരും. എനിക്കതില്‍ ദുഃഖമുണ്ട്‌. എന്തെന്നാല്‍ സാത്താന്‍ ദൈവത്തിന്റെ ന്യായവിധിയാല്‍ അവരെ എഴുന്നേല്‍പിക്കും. അവര്‍ എന്റെ സുവിശേഷത്തിന്റെ തിരശ്ശീലയില്‍ സ്വയം ഒളിപ്പിക്കും" (അ: 97).

"പുരോഹിത മുഖ്യന്‍ ചോദിച്ചു: ആ മിശിഹ ഏതു പേരില്‍ വിളിക്കപ്പെടും? എന്തെല്ലാം ലക്ഷണങ്ങളാണവന്റെ ആഗമനം വെളിപ്പെടുത്തുക? യേശു പറഞ്ഞു: ആ മിശിഹായുടെ പേര്‍ 'പ്രശംസനീയന്‍' എന്നായിരിക്കും. എന്തെന്നാല്‍ ദൈവം അവനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അവന്‌ ഈ പേര്‍ വെച്ചിരിക്കുന്നു. അവിടെ അവനെ ഒരു ഉപരിലോക മഹത്ത്വത്തില്‍ വസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവം പറഞ്ഞു: ഓ, മുഹമ്മദ്‌, കാത്തിരുന്നുകൊള്ളുക, നിനക്കുവേണ്ടി ഞാന്‍ സ്വര്‍ഗവും ഭൂമിയും നിരവധി സൃഷ്ടികളും ഉളവാക്കും. അവ നിനക്ക്‌ സമ്മാനമായിത്തരും. ആര്‍ നിന്നെ ആദരിക്കുന്നുവോ അവന്‍ അനുഗ്രഹിക്കപ്പെടും. നിന്നെ ശപിക്കുന്നവനോ ശപിക്കപ്പെടുകയും ചെയ്യും. ഞാന്‍ നിന്നെ ഭൂമിയിലേക്കയക്കുമ്പോള്‍, രക്ഷാസന്ദേശത്തിന്റെ വാഹകനായിട്ടാണയക്കുക. നിന്റെ വചനം സത്യമായിരിക്കും. ഭൂമിയും ആകാശവും നീങ്ങിപ്പോകുന്നതുവരെ നിന്റെ മതം നീങ്ങിപ്പോവുകയില്ല. അവന്റെ അനുഗൃഹീത നാമം മുഹമ്മദ്‌ എന്നാകുന്നു" (അ: 97).

ബര്‍നബാസ് എഴുതുന്നു: "തന്റെ ശിഷ്യന്‍മാരില്‍ ഒരാള്‍ (അത്‌ യഹൂദയാണെന്ന്‌ പിന്നീട്‌ വെളിപ്പെട്ടു) മുപ്പതു വെള്ളിക്കാശിനു പകരം തന്നെ ശത്രുക്കള്‍ക്ക്‌ ഒറ്റിക്കൊടുക്കുമെന്ന്‌ ഒരിക്കല്‍ യേശു തന്റെ ശിഷ്യന്‍മാരുടെ സദസ്സില്‍ പ്രസ്താവിച്ചു. അനന്തരം അരുള്‍ ചെയ്തു:
'അതിനുശേഷം എനിക്കുറപ്പുണ്ട്‌, എന്നെ വില്‍ക്കുന്നവന്‍ തന്നെ എന്റെ പേരില്‍ കൊല്ലപ്പെടും. എന്തെന്നാല്‍ ദൈവം എന്നെ ഭൂമിയില്‍ നിന്നുയര്‍ത്തും. ആ വഞ്ചകന്റെ രൂപം, എല്ലാവര്‍ക്കും അവന്‍ ഞാനാണെന്നു തോന്നുംവണ്ണം മാറ്റുകയും ചെയ്യും. അങ്ങനെ അവന്‍ ദുര്‍മരണം വരിച്ചാല്‍ ഒരു കാലം വരെ ഞാന്‍ നിന്ദിക്കപ്പെട്ടുകൊണ്ടിരിക്കും. പിന്നെ ദൈവത്തിന്റെ വിശുദ്ധദൂതന്‍ മുഹമ്മദ്‌ വരുമ്പോള്‍ എന്റെ ദുഷ്പേര്‌ ദൂരീകരിക്കപ്പെടും. ഞാന്‍ ആ മിശിഹായുടെ സത്യം സാക്ഷ്യപ്പെടുത്തിയതുകൊണ്ടാണ്‌ ദൈവം ഇപ്രകാരം ചെയ്യുന്നത്‌. ഞാന്‍ ജീവിച്ചിരിക്കുന്നുവേന്നും ആ നിന്ദ്യമായ ദുര്‍മരണവുമായി എനിക്കൊരു ബന്ധവുമില്ലെന്നും ലോകരെ അറിയിക്കുക എന്ന ഔദാര്യം അവന്‍ എനിക്കുവേണ്ടി ചെയ്യും" (അ: 113).

"യേശു ശിഷ്യന്‍മാരോടു പറഞ്ഞു: നിസ്സംശയമായും ഞാന്‍ നിങ്ങളോടു പറയുന്നു: മോശെയുടെ വേദത്തില്‍ സത്യം മായ്ക്കപ്പെട്ടിരുന്നില്ലെങ്കില്‍ ദൈവം നമ്മുടെ പിതാവ്‌ ദാവീദിന്‌ മറ്റൊരു വേദമയക്കുകയില്ലായിരുന്നു. ദാവീദിന്റെ വേദത്തില്‍ ഭേദഗതി വരുത്തിയിരുന്നില്ലെങ്കില്‍ ദൈവം എനിക്ക്‌ പുതിയ വേദം നല്‍കുകയില്ലാരുന്നു. എന്തെന്നാല്‍ ദൈവം ദിവ്യപ്രമാണങ്ങള്‍ മാറ്റുന്നവനല്ല. അവന്‍ സകല ജനത്തിനും ഒരേ സന്ദേശം അയച്ചു. അതിനാല്‍ ദൈവദൂതന്‍ വരുമ്പോള്‍, എന്റെ വേദത്തില്‍ നിഷേധികള്‍ ചേര്‍ത്ത അഴുക്കുകള്‍ നീക്കിക്കളയാനായിട്ടാണ്‌ അവന്‍ വരുക" (അ: 124).

വിശദമായ ഈ പ്രവചനങ്ങളില്‍നിന്ന്‌ മൂന്ന്‌ കാര്യങ്ങളാണ്‌ അനുവാചകന്റെ പ്രഥമദൃഷ്ടിയിലുടക്കുന്നത്‌. ഒന്ന്‌: താന്‍ മസീഹ്‌ ആണെന്നതിനെ ഈസാ (അ) നിഷേധിക്കുന്നു. രണ്ട്‌: ഈ വചനങ്ങളില്‍ മാത്രമല്ല, ഈ സുവിശേഷത്തില്‍ പല സ്ഥലങ്ങളിലും അന്ത്യപ്രവാചകന്റെ അറബിനാമം രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, വരാനിരിക്കുന്ന പ്രവാചകന്റെ അസ്സല്‍ നാമം വെളിപ്പെടുത്തുകയെന്നത്‌ പ്രവാചക വചനങ്ങളുടെ പൊതുരീതിയല്ല. മൂന്ന്‌: മുഹമ്മദ്‌ നബി(സ)യെ മിശിഹ (മസീഹ്‌) എന്നു വ്യവഹരിച്ചിരിക്കുന്നു.
ഒന്നാമത്തെ സംശയത്തിനുള്ള മറുപടിയിതാണ്‌: ബര്‍നബാസിന്റെ സുവിശേഷത്തില്‍ മാത്രമല്ല ലൂക്കോസിന്റെ സുവിശേഷത്തിലും (9: 20-21), ഈസാ(അ) തന്റെ ശിഷ്യന്‍മാരോട്‌ അദ്ദേഹത്തെ 'മിശിഹാ' എന്നു വിളിക്കുന്നത്‌ വിലക്കിയിട്ടുണ്ട്‌.

ഇതിന്റെ കാരണം മിക്കവാറും ഇതായിരിക്കണം: ഇസ്രായീല്യര്‍ പ്രതീക്ഷിച്ചിരുന്നത്‌ ഖഡ്ഗം കൊണ്ട്‌ ശത്രുക്കളെ ജയിക്കുന്ന ഒരു മിശിഹായെ ആണെന്നായിരുന്നു അവരുടെ വിചാരം. അതുകൊണ്ട്‌ ആ മിശിഹ താനല്ലെന്നും തനിക്കുശേഷം വരാനിരിക്കുന്നവനാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
രണ്ടാമത്തെ സംശയത്തിന്‌ മറുപടി: അക്കാലത്തു നിലവിലുണ്ടായിരുന്ന ബര്‍നബാസ്‌ സുവിശേഷത്തിന്റെ ഇറ്റാലിയന്‍ തര്‍ജമയില്‍ പ്രവാചകന്റെ നാമം നിസ്സംശയമായും 'മുഹമ്മദ്‌' എന്ന്‌ എഴുതിയിരുന്നു. എന്നാല്‍, ഈ പുസ്തകം ഏതെല്ലാം ഭാഷകളിലൂടെ തര്‍ജമയും തര്‍ജമയുടെ തര്‍ജമയുമായാണ്‌ ഇറ്റാലിയന്‍ ഭാഷയിലെത്തിയതെന്ന്‌ പറയുക എളുപ്പമല്ല. ബര്‍നബാസ്‌ സുവിശേഷത്തിന്റെ മൂലം സുറിയാനിയിലായിരുന്നുവേന്നത്‌ വ്യക്തമാണ്‌. അതായിരുന്നുവല്ലോ യേശുവിന്റെയും ശിഷ്യന്‍മാരുടെയും ഭാഷ. മൂലസുവിശേഷം ലഭിച്ചാലേ അതില്‍ അന്ത്യപ്രവാചകന്റെ തിരുനാമം എന്താണെഴുതിയിരുന്നതെന്ന്‌ നോക്കാന്‍ പറ്റൂ. യോഹന്നാന്റെ സുവിശേഷത്തെ അവലംബിച്ചുകൊണ്ട്‌ ഇബ്നു ഇഷാഖ്‌ പറഞ്ഞതായി നാം നേരത്തെ ഉദ്ധരിച്ചിട്ടുള്ളതുപോലെ മൂലത്തില്‍ ഈസാ(അ) ഉപയോഗിച്ച പദം 'മുന്‍ഹമന്ന' എന്നാണെന്ന്‌ അനുമാനിക്കാവുന്നതാണ്‌. പിന്നീട്‌ വ്യത്യസ്ത തര്‍ജമക്കാര്‍ അവരവരുടെ ഭാഷകളില്‍ അത്‌ തര്‍ജമ ചെയ്തിട്ടുണ്ടാവാം. അനന്തരം ഏതെങ്കിലും പരിഭാഷകന്‍ വരാനിരിക്കുന്നുവേന്ന്‌ പ്രവചിക്കപ്പെട്ട പ്രവാചകന്റെ നാമം 'മുഹമ്മദ്‌' എന്ന പദത്തിനു സമാനമാണെന്നുകണ്ട്‌ ആ പദംതന്നെ പ്രവാചകനാമമായി എഴുതിയിരിക്കാം. അതിനാല്‍, ഈ പേര്‍ പ്രസ്താവിച്ചു എന്നതുമാത്രം ബര്‍നബാസ്‌ സുവിശേഷം ഏതോ മുസ്ലിം രചിച്ചതായിരിക്കാമെന്ന്‌ സംശയിക്കാന്‍ മതിയായ കാരണമല്ല.

മൂന്നാമത്തെ സംശയത്തിനുള്ള മറുപടി: 'മസീഹ്‌' എന്നത്‌ ഒരു ഇസ്രായീലി സാങ്കേതികശബ്ദമാണ്‌. ഖുര്‍ആന്‍ അത്‌ യേശുവിന്റെ മാത്രം വിശേഷണമായി ഉപയോഗിച്ചിട്ടുള്ളത്‌, ഇസ്രായീല്യര്‍ അദ്ദേഹം മിശിഹാ ആണെന്ന സംഗതി നിഷേധിച്ചതുകൊണ്ട്‌ മാത്രമാകുന്നു. അല്ലാതെ ഖുര്‍ആന്റെ ഒരു സാങ്കേതികപദം എന്ന നിലയ്ക്കല്ല. ഖുര്‍ആന്‍ ആ പദം ഒരിടത്തും ജൂതന്‍മാരുടെ സാങ്കേതികാര്‍ഥത്തില്‍ ഉപയോഗിച്ചിട്ടുമില്ല. അതിനാല്‍, ഖുര്‍ആന്‍ ഈസാ(അ)യെ മസീഹ്‌ എന്നു വിളിക്കുകയും അന്ത്യപ്രവാചകനെ അങ്ങനെ വിളിക്കാതിരിക്കുകയും ചെയ്ത്തതില്‍നിന്ന്‌ ഖുര്‍ആന്‍ നിഷേധിച്ച എന്തോ ഒന്ന്‌ ബര്‍നബാസ്‌ സുവിശേഷം അന്ത്യപ്രവാചകനില്‍ ആരോപിച്ചിരിക്കുന്നുവേന്ന്‌ നിര്‍ധാരണം ചെയ്യാവതല്ല. ഒരു വസ്തുവോ വ്യക്തിയോ വിശുദ്ധമായ ഒരു ലക്ഷ്യത്തിനുവേണ്ടി പ്രത്യേകം നിശ്ചയിക്കപ്പെട്ടാല്‍ ആ വസ്തുവിന്റെയും വ്യക്തിയുടെയും ശിരസ്സില്‍ തൈലം പുരട്ടി അനുഗൃഹീതം (Consecrate) ആക്കുക ഇസ്രായീല്യരുടെ ചിരപുരാതനമായ സമ്പ്രദായമായിരുന്നു. ഇങ്ങനെ തൈലം പുരട്ടുന്നതിന്‌ ഹീബ്രുഭാഷയില്‍ 'മസ്ഹ്' എന്നാണ്‌ പറഞ്ഞിരുന്നത്‌. തൈലം പുരട്ടപ്പെട്ടവരെ 'മസീഹ്‌' എന്നും. ദേവാലയങ്ങളുടെ അകത്തളങ്ങള്‍ ഇവ്വിധം 'മഷ്‌' ചെയ്ത ആരാധനകള്‍ക്കായി വഖ്ഫ്‌ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇങ്ങനെ തൈലം പുരട്ടിയിട്ടായിരുന്നു പുരോഹിതന്‍മാരെ പൗരോഹിത്യപദവിയില്‍ വാഴിച്ചിരുന്നത്‌. രാജാക്കന്‍മാരും പ്രവാചകന്‍മാരും ദൈവത്തിങ്കല്‍ നിന്ന്‌ രാജത്വത്തിലും പ്രവാചകത്വത്തിലും നിയുക്തരാകുന്ന വേളയിലും ഇപ്രകാരം 'മഷ്‌' കര്‍മം നടന്നുപോന്നു. ബൈബിളിന്റെ വെളിച്ചത്തില്‍ ഇസ്രായേലീ ചരിത്രത്തില്‍ ഒരുപാട്‌ മിശിഹമാര്‍ കാണപ്പെടുന്നുണ്ട്‌. ഹാറൂന്‍ (അ) പുരോഹിതന്‍ എന്ന നിലയ്ക്കുള്ള മിശിഹയായിരുന്നു. മൂസാ (അ) പുരോഹിതനും പ്രവാകനും എന്ന നിലയ്ക്കും ത്വാലൂത്ത്‌ ചക്രവര്‍ത്തി എന്ന നിലയ്ക്കും ദാവൂട്‌ (അ) ചക്രവര്‍ത്തിയും പുരോഹിതനും എന്ന നിലയ്ക്കും അല്‍യസഅ​‍്‌ പ്രവാചകന്‍ എന്ന നിലയ്ക്കും മസീഹ്‌ (മിശിഹാ) ആയിരുന്നു. പില്‍ക്കാലത്ത്‌ മിശിഹ എന്നു വിളിക്കപ്പെടാന്‍ ഒരു ദൗത്യത്തിനു തൈലം പുരട്ടി വാഴിച്ചിരിക്കണമെന്നില്ലെന്നു വന്നു. ഏതെങ്കിലും കാര്യത്തിന്‌ ദൈവത്താല്‍ നിയുക്തനാവുക എന്നതുതന്നെ ഒരാള്‍ മിശിഹാ ആകുന്നതിന്‌ തുല്യമായിത്തീര്‍ന്നു. ഉദാഹരണത്തിന്‌ (രാജാക്കന്‍മാര്‍ 19-ല്‍) ദൈവം ഏലിയാവിനോട്‌ ഹെസക്കയേലിനെ മസ്ഹ് ചെയ്ത്‌ ആറാമിലെ രാജാവാക്കാനും നിംസിയുടെ പുത്രന്‍ യാഹോവിനെ മസ്ഹ് ചെയ്ത്‌ ഇസ്രായീലില്‍ രാജാവാക്കാനും യോശുവയെ മസ്ഹ് ചെയ്ത്‌ നിന്റെ സ്ഥാനത്ത്‌ പ്രവാചകനാക്കാനും കല്‍പിച്ചതായി പറയപ്പെടുന്നുണ്ട്‌. ഇവരിലാരുടെയും ശിരസ്സില്‍ തൈലം പുരട്ടുകയുണ്ടായിട്ടില്ല. അവരെ നിയോഗിക്കാനുള്ള കല്‍പന ദൈവത്തിങ്കല്‍ നിന്നുണ്ടാകുന്നതുതന്നെ അവര്‍ മസ്ഹ് ചെയ്യപ്പെട്ടതുപോലെയായിരുന്നു. ചുരുക്കത്തില്‍, ഇസ്രായീലീ സങ്കല്‍പമനുസരിച്ച്‌ 'മസീഹ്‌' എന്നാല്‍, 'ദൈവത്താല്‍ നിയുക്തനായവന്‍' എന്നതിനു തുല്യമായിരുന്നു. ഈ അര്‍ഥത്തിലാണ്‌ ഈസാ(അ) അന്ത്യപ്രവാചകനെ മസീഹ്‌ (മിശിഹ) എന്നു വിശേഷിപ്പിച്ചിട്ടുള്ളത്‌. മസീഹ്‌ (മിശിഹാ) എന്ന പദത്തിന്റെ ഇസ്രായേലി ആശയം വിശദമായി മനസ്സിലാക്കാന്‍ എന്‍സൈക്ലോപീഡിയാ ഓഫ്‌ ബിബ്ലിക്കല്‍ ലിറ്ററേച്ചറില്‍ 'മീസിയാഹ്‌' എന്ന പദം നോക്കുക.

അവസാനിച്ചു.

ആദ്യ പോസ്റ്റുകള്‍ താഴെയുള്ള ലിങ്കുകളില്‍ നിന്ന് വായിക്കാം.

പോസ്റ്റ്1
പോസ്റ്റ്2
പോസ്റ്റ്3
പോസ്റ്റ്4
പോസ്റ്റ്5
പോസ്റ്റ്6

2 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

"പുരോഹിത മുഖ്യന്‍ ചോദിച്ചു: ആ മിശിഹ ഏതു പേരില്‍ വിളിക്കപ്പെടും? എന്തെല്ലാം ലക്ഷണങ്ങളാണവന്റെ ആഗമനം വെളിപ്പെടുത്തുക? യേശു പറഞ്ഞു: ആ മിശിഹായുടെ പേര്‍ 'പ്രശംസനീയന്‍' എന്നായിരിക്കും. എന്തെന്നാല്‍ ദൈവം അവനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അവന്‌ ഈ പേര്‍ വെച്ചിരിക്കുന്നു. അവിടെ അവനെ ഒരു ഉപരിലോക മഹത്ത്വത്തില്‍ വസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവം പറഞ്ഞു: ഓ, മുഹമ്മദ്‌, കാത്തിരുന്നുകൊള്ളുക, നിനക്കുവേണ്ടി ഞാന്‍ സ്വര്‍ഗവും ഭൂമിയും നിരവധി സൃഷ്ടികളും ഉളവാക്കും. അവ നിനക്ക്‌ സമ്മാനമായിത്തരും. ആര്‍ നിന്നെ ആദരിക്കുന്നുവോ അവന്‍ അനുഗ്രഹിക്കപ്പെടും. നിന്നെ ശപിക്കുന്നവനോ ശപിക്കപ്പെടുകയും ചെയ്യും. ഞാന്‍ നിന്നെ ഭൂമിയിലേക്കയക്കുമ്പോള്‍, രക്ഷാസന്ദേശത്തിന്റെ വാഹകനായിട്ടാണയക്കുക. നിന്റെ വചനം സത്യമായിരിക്കും. ഭൂമിയും ആകാശവും നീങ്ങിപ്പോകുന്നതുവരെ നിന്റെ മതം നീങ്ങിപ്പോവുകയില്ല. അവന്റെ അനുഗൃഹീത നാമം മുഹമ്മദ്‌ എന്നാകുന്നു" (അ: 97).

sajan jcb പറഞ്ഞു...

ബര്‍ണ്ണബാസിനെ വിശുദ്ധനാക്കുന്നവരുടെ അറിവിലേക്ക് ഇതും...
ബര്‍ണ്ണബാസും ഖുര്‍ ആനും

മോശയുമായുള്ള യേശുവിന്റെ സാമ്യങ്ങളും വ്യത്യാസങ്ങളും ലിസ്റ്റ് ചെയ്തിട്ടുണ്ട് ഇവിടെ..
മോശയും യേശുവും നബിയും


ബൈബിളിനെ പറ്റി തന്നെ ഇനിയും കുറെ പഠിക്കാനുണ്ടെന്ന് ചൂണ്ടി കാട്ടിയ എല്ലാവര്‍ക്കും നന്ദി.