2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ക്രിസ്ത്യാനികള്‍ ബര്‍നബാസിനെ തള്ളിക്കളഞ്ഞെതെന്ത് കൊണ്ട്?

ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയുന്നതിന്റെ യഥാര്‍ഥ കാരണം അതില്‍ പലയിടത്തും മുഹമ്മദ്‌ നബിയുടെ ആഗമനം സംബന്ധിച്ച വ്യക്തമായ പ്രവചനമുണ്ട്‌ എന്നതു മാത്രമല്ല. എന്തുകൊണ്ടെന്നാല്‍, മുഹമ്മദ്‌ നബിയുടെ ജനനത്തിന്‌ എത്രയോ മുമ്പുതന്നെ ബര്‍നബാസിന്റെ സുവിശേഷം തള്ളപ്പെട്ടിരുന്നുവല്ലോ. ബര്‍നബാസിന്റെ സുവിശേഷത്തോടുള്ള ക്രിസ്ത്യാനികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അല്‍പം വിശദീകരണം ആവശ്യമാണ്‌.

മസീഹിന്റെ ആദിശിഷ്യന്‍മാര്‍ അദ്ദേഹത്തെ കേവലം പ്രവാചകനായിട്ടായിരുന്നു കരുതിയിരുന്നത്‌. അവര്‍ മൂസവി ശരീഅത്തിന്റെ അനുകര്‍ത്താക്കളായിരുന്നു. വിശ്വാസപ്രമാണങ്ങളിലോ നിയമങ്ങളിലോ ആരാധനകളിലോ ഇസ്രായീല്യരില്‍നിന്ന്‌ തികച്ചും ഭിന്നരായി ഗണിക്കപ്പെട്ടിരുന്നില്ല. ജൂതന്‍മാരും അവരും തമ്മിലുള്ള വ്യത്യാസം, അവര്‍ ഈസാ(അ)യെ മിശിഹയായി അംഗീകരിച്ചു വിശ്വസിച്ചുവേന്നതും ജൂതന്‍മാര്‍ അദ്ദേഹത്തിന്റെ മസീഹിയ്യത്ത്‌ നിഷേധിച്ചുവേന്നതുമായിരുന്നു. പിന്നീട്‌ സെന്റ്‌ പോള്‍ ഈ സംഘത്തില്‍ ചേര്‍ന്നതോടെ, അദ്ദേഹം റോമക്കാരെയും ഗ്രീക്കുകാരെയും മറ്റു ജൂതേതര ജനങ്ങളെയും ഈ മതത്തിലേക്ക്‌ പ്രബോധനം ചെയ്തുതുടങ്ങി. ഇതിനുവേണ്ടി അദ്ദേഹം ക്രോഡീകരിച്ചതു ഹ. ഈസാ (അ) അവതരിപ്പിച്ച മതത്തിന്റേതില്‍നിന്നു തികച്ചും ഭിന്നമായ വിശ്വാസപ്രമാണങ്ങളോടും നിയമങ്ങളോടും കൂടിയ ഒരു മതമായിരുന്നു. സെന്റ്‌ പോളാകട്ടെ ഈസാ(അ)യുടെ ശിഷ്യത്വം ലഭിച്ചയാളല്ല. യേശുവിന്റെ ജീവിതകാലത്ത്‌ അദ്ദേഹത്തിന്റെ കടുത്ത വിരോധിയായിരുന്നു സെന്റ്‌ പോള്‍. യേശുവിന്റെ തിരോധാനത്തിനു ശേഷവും വളരെക്കാലം സെന്റ്‌ പോള്‍ ക്രിസ്തുശിഷ്യന്‍മാരുടെ ശത്രുവായിരുന്നു. പിന്നീട്‌ ഈ സംഘത്തില്‍ ചേര്‍ന്ന്‌ ഒരു പുതിയ മതം കെട്ടിപ്പടുക്കാന്‍ തുടങ്ങിയപ്പോഴും അദ്ദേഹം അതിന്നാധാരമാക്കിയത്‌ യേശുവിന്റെ വചനങ്ങളെയല്ല; മറിച്ച്‌ സ്വന്തം വെളിപാടുകളെയും ബോധോദയങ്ങളെയുമാണ്‌. പുതിയ മതത്തിന്‌ രൂപം നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്ന ലക്ഷ്യം അത്‌ ജൂതേതര (Gentile) ലോകത്തിന്‌ സ്വീകാര്യമാവുക എന്നതായിരുന്നു. ജൂതനിയമങ്ങളില്‍ നിന്ന്‌ സ്വതന്ത്രമായ ഒരു ക്രൈസ്തവ ശരീഅത്ത്‌ അദ്ദേഹം പ്രഖ്യാപിച്ചു. അന്നപാനീയങ്ങളിലുണ്ടായിരുന്ന എല്ലാ വിധിവിലക്കുകളും അദ്ദേഹം അവസാനിപ്പിച്ചു. ജൂതേതരന്‍മാര്‍ക്ക്‌ അരോചകമായിരുന്ന പരിച്ഛേദനനിയമം ദുര്‍ബലപ്പെടുത്തി. ഈസാമസീഹ്‌ ദൈവമാണ്‌, ദൈവപുത്രനാണ്‌, അദ്ദേഹം കുരിശിലേറി മനുഷ്യപുത്രന്‍മാരുടെ ആദിപാപത്തിന്‌ പ്രായശ്ചിത്തം ചെയ്തു തുടങ്ങിയ വിശ്വാസപ്രമാണങ്ങളും ആവിഷ്കരിച്ചു. കാരണം, ഇത്തരം സങ്കല്‍പങ്ങള്‍ സാധാരണ വിഗ്രഹാരാധകരുടെ മാനസികഘടനയുമായി എളുപ്പത്തില്‍ ഇണങ്ങുമായിരുന്നു. ക്രിസ്തുവിന്റെ പ്രാഥമിക ശിഷ്യന്‍മാര്‍ ഈ ബിദ്‌അത്തുകളെ (പ്രക്ഷിപ്ത സങ്കല്‍പങ്ങളെ) എതിര്‍ക്കുകയുണ്ടായി. പക്ഷേ, സെന്റ്‌ പോള്‍ തുറന്നിട്ട കവാടത്തിലൂടെ ജൂതേതര ക്രിസ്ത്യാനികള്‍ ഒരു മഹാപ്രവാഹമായി ഈ മതത്തില്‍ പ്രവേശിച്ചുകൊണ്ടിരുന്നു. യേശുവിന്റെ ഒരുപിടി ആദിശിഷ്യന്‍മാര്‍ക്ക്‌ അതിനെതിരില്‍ പിടിച്ചുനില്‍ക്കാനായില്ല. എങ്കിലും മൂന്നാം നൂറ്റാണ്ട്‌ അവസാനിക്കുന്നതുവരെ, ഈസായുടെ ദിവ്യത്വത്തെ നിഷേധിക്കുന്ന ധാരാളം ക്രിസ്ത്യാനികളുണ്ടായിരുന്നു. എന്നാല്‍, നാലാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ (ക്രി. 325) ചേര്‍ന്ന നികയ്യ(Nicaea)കൗൺസില്‍ പൗലോസീയ വിശ്വാസങ്ങളെ ക്രിസ്തുമതത്തിന്റെ ഔദ്യോഗികവും ആധികാരികവുമായ വിശ്വാസപ്രമാണങ്ങളായി അംഗീകരിച്ചു. പിന്നീട്‌ റോമാസാമ്രാജ്യം തന്നെ ക്രിസ്തുമതം ആശ്ലേഷിച്ചു. സീസര്‍ തിയോഡോഷ്യസിന്റെ കാലത്ത്‌ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായിത്തീരുകയും ചെയ്തു. അതിനുശേഷം പ്രസ്തുത വിശ്വാസത്തിനെതിരായ മതഗ്രന്ഥങ്ങളെല്ലാം തള്ളപ്പെട്ടതായും പ്രസ്തുത വിശ്വാസങ്ങള്‍ക്ക്‌ അനുയോജ്യമായവ മാത്രം ആധികാരികങ്ങളായും പ്രഖ്യാപിക്കപ്പെടുക സ്വഭാവികമായിരുന്നു. എ.ഡി. 367-ല്‍ അഥനേഷ്യസ്‌ ഒരു ലേഖനത്തിലൂടെ ആദ്യമായി ആധികാരിക സുവിശേഷങ്ങളുടെ ഒരു സമുച്ചയം വിളംബരം ചെയ്യുകയുണ്ടായി. പിന്നീട്‌ എ.ഡി. 382-ല്‍ മാര്‍പ്പാപ്പ ഡമാസിയസി (Damasius)ന്റെ അധ്യക്ഷതയിലുള്ള ഒരുസഭ അതിനെ പൈന്താങ്ങി. അഞ്ചാം നൂറ്റാണ്ടില്‍ മാര്‍പ്പാപ്പ ഗെലാസിയസ്‌ (Gelasius) ഈ സുവിശേഷങ്ങളെ അംഗീകൃതങ്ങളായി വിധിച്ചതോടൊപ്പം പ്രക്ഷിപ്ത സുവിശേഷങ്ങളുടെ ഒരു പട്ടികയുമുണ്ടാക്കി. എന്നാല്‍, മതഗ്രന്ഥങ്ങളെ ആധികാരികങ്ങളെന്നും പ്രക്ഷിപ്തങ്ങളെന്നും വിധിക്കാന്‍ ആധാരമാക്കിയ പൗലോസീയ വിശ്വാസങ്ങളിലൊന്നുപോലും ഈസാ മസീഹ്‌ നേരിട്ടു നല്‍കിയിട്ടുള്ളതാണെന്ന്‌ വാദിക്കാന്‍ ഒരു ക്രൈസ്തവ പണ്ഡിതന്നും ഒരു കാലത്തും സാധിച്ചിട്ടില്ല. എന്നല്ല പുതിയ നിയമത്തിലുള്‍പ്പെട്ട ആധികാരിക സുവിശേഷങ്ങളില്‍ത്തന്നെയുമുള്ള യേശുവിന്റേതായ വചനങ്ങളൊന്നും പ്രസ്തുത വിശ്വാസങ്ങളെ സ്ഥിരീകരിക്കുന്നുമില്ല.

ക്രൈസ്തവതയുടെ സര്‍ക്കാര്‍ വിശ്വാസത്തിന്‌ വിരുദ്ധമായതുകൊണ്ടാണ്‌ ബര്‍നബാസിന്റെ സുവിശേഷം അസ്വീകാര്യമായിത്തീര്‍ന്നത്‌. അതിന്റെ രചയിതാവ്‌ പുസ്തകത്തിന്റെ തുടക്കത്തില്‍ തന്റെ രചനാലക്ഷ്യം ഇപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്‌: "സാത്താന്റെ വഞ്ചനയില്‍പ്പെട്ട്‌ യേശുവിനെ ദൈവപുത്രനെന്നു കരുതുകയും പരിച്ഛേദത്തെ അനാവശ്യമെന്നു വിധിക്കുകയും നിഷിദ്ധഭക്ഷണങ്ങളെ ഹിതകരമാക്കുകയും ചെയ്യുന്ന-പോളും ഈ വഞ്ചനയില്‍പെട്ടിരിക്കുന്നു-വരുടെ വിശ്വാസത്തെ സംസ്കരിക്കുക." ഈസാ(അ)യുടെ ദിവ്യാദ്ഭുതങ്ങള്‍ കണ്ട ബഹുദൈവ വിശ്വാസികളായ റോമന്‍ പടയാളികളാണ്‌ അദ്ദേഹത്തെ ദൈവപുത്രനാണെന്ന്‌ ആദ്യം പറഞ്ഞുതുടങ്ങിയതെന്ന്‌ ബര്‍നബാസ്‌ വിശദീകരിക്കുന്നുണ്ട്‌. പിന്നീട്‌ ഈ രോഗം സാധാരണക്കാരായ ഇസ്രായീല്യരിലേക്കും പകര്‍ന്നു. ഇതില്‍ യേശുവിന്‌ വലുതായ പരിഭ്രമമുണ്ടായിരുന്നു. തന്നെ സംബന്ധിച്ചുള്ള ഈ തെറ്റിദ്ധാരണയെ അദ്ദേഹം അതിരൂക്ഷമായും ആവര്‍ത്തിച്ചും നിഷേധിക്കുകയും അതു പ്രചരിപ്പിക്കുന്നവരെ കഠിനമായി ശപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്‌ ജൂതന്‍മാരില്‍നിന്ന്‌ ഈ വിശ്വാസം തുടച്ചുനീക്കുന്നതിനായി തന്റെ ശിഷ്യന്‍മാരെ നിയോഗിച്ചു. തന്റെ പ്രാര്‍ഥന മുഖേന അവരുടെ കരങ്ങളിലൂടെയും തന്നില്‍നിന്നുളവായ പോലെ ദിവ്യാദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. ദിവ്യാദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നവര്‍ ദൈവങ്ങളോ ദൈവപുത്രന്‍മാരോ ആണ്‌ എന്ന തെറ്റിദ്ധാരണ തകര്‍ക്കുന്നതിനായിരുന്നു ഇത്‌. ഈ അബദ്ധവിശ്വാസത്തെ ശക്തിയായി ഖണ്ഡിക്കുന്ന യേശുവിന്റെ വിശദമായ പ്രഭാഷണങ്ങള്‍ ബര്‍നബാസ്‌ ഉദ്ധരിക്കുന്നു. ഇങ്ങനെയൊരന്ധവിശ്വാസം പ്രചരിക്കുന്നതില്‍ അദ്ദേഹം എന്തുമാത്രം വ്യസനിച്ചിരുന്നുവേന്ന്‌ അടിക്കടി വ്യക്തമാക്കുന്നുമുണ്ട്‌. മസീഹിന്റെ കുരിശുമരണത്തെയും ബര്‍നബാസ്‌ അസന്ദിഗ്ധമായി നിഷേധിച്ചിരിക്കുന്നു. അദ്ദേഹം സംഭവത്തിന്റെ ദൃക്സാക്ഷ്യം ഇങ്ങനെ വിവരിക്കുന്നു: ജൂതന്‍മാരുടെ പുരോഹിത മുഖ്യനില്‍നിന്ന്‌ കൈക്കൂലി വാങ്ങി യഹൂദ യേശുവിനെ പിടിക്കാന്‍ ഭടന്‍മാരെയും കൂട്ടിവന്നപ്പോള്‍ ദൈവത്തിന്റെ ആജ്ഞാനുസാരം നാല്‌ മാലാഖമാര്‍ അദ്ദേഹത്തെ മേലോട്ടുയര്‍ത്തി. ദൈവം യേശുവിന്റേതുപോലെയുള്ള രൂപവും സ്വരവും യഹൂദക്കു നല്‍കി. അയാളാണ്‌ കുരിശിലേറ്റപ്പെട്ടത്‌, യേശുവല്ല. ഈ വിധം ബര്‍നബാസിന്റെ സുവിശേഷം പൗലോസീയ ക്രൈസ്തവതയുടെ വേരുപൊട്ടിക്കുകയും ഖുര്‍ആനിക പ്രസ്താവനയെ ബലപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രസ്താവനകളുടെ പേരില്‍ത്തന്നെയാണ്‌ ഖുര്‍ആന്‍ അവതരിക്കുന്നതിന്‌ 115 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ക്രൈസ്തവ പുരോഹിതന്‍മാര്‍ ബര്‍നബാസിന്റെ സുവിശേഷത്തെ തള്ളിക്കളഞ്ഞത്‌.

അംഗീകൃത ചതുര്‍ സുവിശേഷങ്ങളെക്കാള്‍ അവലംബാര്‍ഹമാണ്‌ ബര്‍നബാസിന്റെ സുവിശേഷമെന്ന്‌ ഈ ചര്‍ച്ചയില്‍നിന്ന്‌ വ്യക്തമാണല്ലോ. അതാണ്‌ മസീഹി(അ)ന്റെ അധ്യാപനങ്ങളുടെയും ചര്യയുടെയും വചനങ്ങളുടെയും താരതമ്യേന ശരിയായ ഭാഷ്യം. യേശുമിശിഹായുടെ യഥാര്‍ഥ അധ്യാപനങ്ങള്‍ അറിയാനവസരം ലഭിച്ചിട്ടും ദുശ്ശാഠ്യത്തിന്റെ പേരില്‍ അത്‌ നഷ്ടപ്പെടുത്തിയത്‌ ക്രൈസ്തവരുടെ ദൗര്‍ഭാഗ്യം എന്നേ പറയേണ്ടൂ.

തുടരും......
ആദ്യ പോസ്റ്റുകള്‍ താഴെയുള്ള ലിങ്കുകളില്‍ നിന്ന് വായിക്കാം.

പോസ്റ്റ്1
പോസ്റ്റ്2
പോസ്റ്റ്3
പോസ്റ്റ്4
പോസ്റ്റ്5

7 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയുന്നതിന്റെ യഥാര്‍ഥ കാരണം അതില്‍ പലയിടത്തും മുഹമ്മദ്‌ നബിയുടെ ആഗമനം സംബന്ധിച്ച വ്യക്തമായ പ്രവചനമുണ്ട്‌ എന്നതു മാത്രമല്ല. എന്തുകൊണ്ടെന്നാല്‍, മുഹമ്മദ്‌ നബിയുടെ ജനനത്തിന്‌ എത്രയോ മുമ്പുതന്നെ ബര്‍നബാസിന്റെ സുവിശേഷം തള്ളപ്പെട്ടിരുന്നുവല്ലോ. ബര്‍നബാസിന്റെ സുവിശേഷത്തോടുള്ള ക്രിസ്ത്യാനികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അല്‍പം വിശദീകരണം ആവശ്യമാണ്‌.

ഒഴാക്കന്‍. പറഞ്ഞു...

ക്രിസ്ത്യാനി എന്ന വാക്കിന്‍റെ അര്‍ഥം ക്രിസ്തുവിന്‍റെ അനുയായി എന്നാ ബര്‍ണബാസ് അതിനും എത്രയോ മുന്‍പാണ്‌ ജീവിച്ചിരുന്നത്. അതിനാല്‍ തന്നെ

ബര്‍ണബാസ് ക്രിസ്ത്യാനികള്‍ക്ക് ഒരു സംഭവം ഒന്നും അല്ല

പാര്‍ത്ഥന്‍ പറഞ്ഞു...

ജൂതന്‍മാരുടെ പുരോഹിത മുഖ്യനില്‍നിന്ന്‌ കൈക്കൂലി വാങ്ങി യഹൂദ യേശുവിനെ പിടിക്കാന്‍ ഭടന്‍മാരെയും കൂട്ടിവന്നപ്പോള്‍ ദൈവത്തിന്റെ ആജ്ഞാനുസാരം നാല്‌ മാലാഖമാര്‍ അദ്ദേഹത്തെ മേലോട്ടുയര്‍ത്തി. ദൈവം യേശുവിന്റേതുപോലെയുള്ള രൂപവും സ്വരവും യഹൂദക്കു നല്‍കി. അയാളാണ്‌ കുരിശിലേറ്റപ്പെട്ടത്‌, യേശുവല്ല.

അത്ഭുതങ്ങളുടേയും ഇന്ദ്രജാലങ്ങളുടേയും കെട്ടുകൾ പൊട്ടി ഇനിയും ഒഴുകട്ടെ. മണ്ടന്മാർ വിശ്വാസികളാകാൻ ഇനിയും ബാക്കിയുണ്ട്.

ചിന്തകന്‍ പറഞ്ഞു...

"പുരോഹിത മുഖ്യന്‍ ചോദിച്ചു: ആ മിശിഹ ഏതു പേരില്‍ വിളിക്കപ്പെടും? എന്തെല്ലാം ലക്ഷണങ്ങളാണവന്റെ ആഗമനം വെളിപ്പെടുത്തുക? യേശു പറഞ്ഞു: ആ മിശിഹായുടെ പേര്‍ 'പ്രശംസനീയന്‍' എന്നായിരിക്കും. എന്തെന്നാല്‍ ദൈവം അവനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അവന്‌ ഈ പേര്‍ വെച്ചിരിക്കുന്നു. അവിടെ അവനെ ഒരു ഉപരിലോക മഹത്ത്വത്തില്‍ വസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവം പറഞ്ഞു: ഓ, മുഹമ്മദ്‌, കാത്തിരുന്നുകൊള്ളുക, നിനക്കുവേണ്ടി ഞാന്‍ സ്വര്‍ഗവും ഭൂമിയും നിരവധി സൃഷ്ടികളും ഉളവാക്കും. അവ നിനക്ക്‌ സമ്മാനമായിത്തരും. ആര്‍ നിന്നെ ആദരിക്കുന്നുവോ അവന്‍ അനുഗ്രഹിക്കപ്പെടും. നിന്നെ ശപിക്കുന്നവനോ ശപിക്കപ്പെടുകയും ചെയ്യും. ഞാന്‍ നിന്നെ ഭൂമിയിലേക്കയക്കുമ്പോള്‍, രക്ഷാസന്ദേശത്തിന്റെ വാഹകനായിട്ടാണയക്കുക. നിന്റെ വചനം സത്യമായിരിക്കും. ഭൂമിയും ആകാശവും നീങ്ങിപ്പോകുന്നതുവരെ നിന്റെ മതം നീങ്ങിപ്പോവുകയില്ല. അവന്റെ അനുഗൃഹീത നാമം മുഹമ്മദ്‌ എന്നാകുന്നു" (അ: 97).

അവസാന പോസ്റ്റ് ഇവിടെ

N.J Joju പറഞ്ഞു...

മുഹമ്മദു നബിയെക്കുറിച്ച് സുവിശേഷത്തില്‍ പരാമര്‍ശിയ്ക്കുന്നു, ക്രിസ്തുവിനെക്കുറിച്ചു വേദത്തില്‍ പരാമര്‍ശിയ്ക്കുന്നു തുടങ്ങിയുള്ള വാദങ്ങള്‍ക്കൊണ്ട് മതങ്ങള്‍ തമ്മിലുള്ള ധാരണയും സൌഹൃദവും വളരും എന്നു തോന്നുന്നില്ല. അഥവാ എന്റെ മതമാണ്‌ ശരി നിന്റെ മതത്തിനു ചില തകരാറുകളുണ്ട് എന്നതാണു ചിന്താഗതിയെങ്കില്‍ അതു തീര്‍ച്ചയായും അപകടകരവുമാണ്‌.

ബര്‍ണ്ണബാസിന്റെ സുവിശേഷം മാത്രമല്ല സുവിശേഷങ്ങള്‍ എന്ന പേരുള്ളതും ്‌ ക്രിസ്തുശിഷ്യന്മാരാന്‍ രചിയ്ക്കപ്പെട്ടുഎന്നുപറയപ്പെടുന്നതുമായ ഒട്ടനവധി പുസ്തകങ്ങള്‍ സഭ അംഗീകരിയ്ക്കാത്തതായുണ്ട്. അപ്രമാണരേഖകള്‍ എന്നറിയപ്പെടുന്ന അവ സ്വീകരിയ്ക്കപ്പെടാത്തതിനു അതിന്റേതായ കാരണങ്ങളുമുണ്ട്. യൂദാസിന്റെ സുവിശേഷവും തോമായുടെ പ്രവര്‍ത്തനങ്ങളും അക്കൂട്ടത്തില്‍ പെടും. ക്രിസ്തുവിന്റെ ബാല്യകാലത്തെ കഥകളും ഇത്തരത്തിലുണ്ട്.

ചിന്തകന്‍ പറഞ്ഞു...

പ്രിയ N J ജോജു

യേശുവിനെ കുറിച്ച് ഖുര്‍ ആനില്‍ പരാമര്‍ശിച്ചു എന്നുള്ളതും, മുഹമ്മദ് നബിയെ കുറിച്ച്, യേശുവിന് നല്‍കപെട്ട സുവിശേഷത്തില്‍ പരാമര്‍ശിക്കപ്പെട്ടു എന്നതും മുസ്ലിം വിശ്വാസത്തിന്റെ ഭാഗമാണ്.

ഒരാള്‍ക്കും എല്ലാവരുടെതും ശരിയാണെന്ന് അംങ്ങീകരിക്കാന്‍ കഴിയില്ല. എല്ലാവരുടെയും ശരിയാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവന്‍ ഒരു കപട വാദിയായിരിക്കാനേ തരമുള്ളൂ. ഏകദൈവത്തില്‍ വിശ്വസിക്കുന്ന മുസ്ലീങ്ങള്‍ക്കും, ത്രിത്വ ദൈവ സങ്കല്പത്തില്‍ വിശ്വസിക്കുന്ന കൃസ്ത്യാനികള്‍ക്കും,ബഹു ദൈവത്വത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കള്‍ക്കും, ദൈവം തന്നെ ഇല്ലെന്ന് വിശ്വസിക്കുന്നവര്‍ക്കും, ഒരിക്കലും തന്നെ, എല്ലാം ശരിയാണ് എന്ന് അംഗീകരിക്കാന്‍ കഴിയില്ല. ഓരോരുത്തര്‍ക്കും അവരുടേത് തന്നെയാണ് ശരി എന്ന് തോന്നുന്നത് കൊണ്ടാണ് അവരതില്‍ വിശ്വസിക്കുന്നത്. സ്വാഭാവികമായും ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കുക എന്നത്, മറ്റു വിശ്വാസിക്കങ്ങളെ നിഷേധിക്കുകയും തള്ളിക്കളയുന്നതുമായ നിലപാട് തന്നെയായിരിക്കും.

വൈരുദ്ധ്യങ്ങളോടെ ഒരു പാട് സുവിശേഷങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് തന്നെയാണ് അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപെടുന്നതും.

sajan jcb പറഞ്ഞു...

ക്രൈസ്തവതയുടെ സര്‍ക്കാര്‍ വിശ്വാസത്തിന്‌ വിരുദ്ധമായതുകൊണ്ടാണ്‌ ബര്‍നബാസിന്റെ സുവിശേഷം അസ്വീകാര്യമായിത്തീര്‍ന്നത്‌.

കാരണങ്ങള്‍ ഇവിടെ നിരത്തിയിട്ടും താങ്കള്‍ എന്തേ തിരിഞ്ഞു നോക്കാത്തത്?

താങ്കള്‍ക്ക് ഖുര്‍ ആനിലും താത്പര്യം കാണും എന്നു കരുതുന്നു. അറിയുമെങ്കില്‍ മറുപടി തരിക. http://quran-talk.blogspot.com/