2009, മാർച്ച് 6, വെള്ളിയാഴ്‌ച

മുഹമ്മദ് പ്രവാചകനോ ?

ഡോ. ജമാല്‍ എ. ബദവി
ഇസ് ലാം മത പ്രവാചകനെ കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. എഴുതിയവരില്‍ വിമര്‍ശകരുണ്ട് വിശ്വാസികളുണ്ട്. എന്നാല്‍ എഴുതപ്പെട്ടവയെല്ലാം എഴുത്തുകാരുടെ മുന്‍വിധികള്‍ കലര്‍ന്നിട്ടുള്ളവയത്രെ. വിശ്വാസികള്‍ എഴുതിയവയും വിമര്‍ശകര്‍ എഴുതിയവയും ഇക്കാര്യത്തില്‍ സമമാണ്.

വിശ്വാസിക്ക് മുഹമ്മദ് നബി സത്യ പ്രവാചകനാണ്.ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ദൈവം അവതരിപ്പിച്ച് കൊണ്ടിരുന്ന ദിവ്യബോധന പരമ്പര പൂര്‍ത്തീകരികരിക്കപ്പെട്ടതും അങ്ങനെ അത് മനുഷ്യ രാശിക്ക് ദൈവത്തിന്റെ ശാശ്വത സന്ദേശമായിതീര്‍ന്നതും അദ്ദേഹത്തിലൂടെയാണ്. വിശ്വാസികളുടെ വീക്ഷണത്തില്‍ ഇതെല്ലാം തര്‍ക്കമറ്റ കാര്യങ്ങളാകുന്നു.ഉറച്ച വിശ്വാസം അവര്‍ക്കതിലുണ്ട്.വിമര്‍ശകരെ സംബന്ധിച്ചേടത്തോളമാകട്ടെ ഇസ് ലാം മതം സ്ഥാപിച്ചത് ദൈവമല്ല; മുഹമ്മദാണതിന്റെ സ്ഥാപകന്‍. ഇസ് ലാമിന്റെ അധ്യാപനങ്ങളെല്ലാം ആവിഷ്കരിച്ചത് അദ്ദേഹമാണ്. വിശുദ്ധ ഖുര്‍ ആന്‍ അദ്ദേഹത്തിന്റെ രചനയുമാണ്.

പരസ്പര വിരുദ്ധമായ ഈ രണ്ട് വാദങ്ങളെയും താരതമ്യം ചെയ്ത് സ്വന്തമായൊരു നിഗമനത്തിലെത്തിച്ചേരാന്‍ ആത്മാര്‍ത്ഥതയും നിഷ്പക്ഷതയുമുള്ള ഒരന്വേഷകന് എങ്ങനെ സാധിക്കും?

വസ്തുനിഷ്ഠ ഗവേഷണത്തിന്റെ ലളിതമായൊരു നിയമം പാലിച്ചു കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവും. അന്വേഷകന്‍ വൈകാരികത, മുന്‍ വിധി, മുന്‍ധാരണ സ്വയം അകന്നു നില്‍ക്കുക എന്നതാണാ നിയമം.

മുന്‍ വിധികളില്‍ നിന്നും വൈകാരികതളില്‍ നിന്നും പരിപൂര്‍ണമായ വിമുക്തി നേടുക എന്നത് ഒരുപക്ഷേ അസാധ്യമായിരിക്കും. എങ്കിലും പരമാവധി ശ്രമം നടത്താന്‍ സത്യസന്ധനായ ഒരു ഗവേഷകന് സാധിക്കും.
ആവഴിക്കുള്ള എളിയൊരു ശ്രമമാണീ പ്രബന്ധം.

മുഹമ്മദ് നബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രശ്നങ്ങളാണിതില്‍ ചര്‍ച്ച ചെയ്യുന്നത്. അവയെ അപഗ്രഥിച്ച് സ്വാഭാവികമായി എത്തിച്ചേരുന്ന നിഗമനമേതോ അത് എടുത്ത് കാട്ടുവാനാണ് ആഗ്രഹിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രവാചകത്വം ചോദ്യം ചെയ്യപെടാത്തവിധം അംഗീകരിച്ചു കൊണ്ടല്ല ചര്‍ച്ച ആരംഭിക്കുന്നത്. അതിനെ മുന്‍ ധാരണയോടെ തള്ളികളഞ്ഞു കൊണ്ടുമല്ല. മറിച്ച് യുക്തി സഹമായ ഒരു സമീപനമാണ് ഇതില്‍ ആദ്യന്തം സ്വീകരിച്ചിരിക്കുന്നത്.

മുഹമ്മദ് നബിയുടേ പ്രവാചകത്വത്തെക്കുറിച്ച് സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്നതില്‍ മുന്‍പന്തിയുലുള്ളത് അദ്ദേഹത്തിന്റെ വിമര്‍ശകരാണല്ലോ. അതിനാല്‍, അവരുടെ വിമര്‍ശനങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളെ പരാമര്‍ശിച്ച് കൊണ്ട് ഇത് തുടങ്ങുന്നത് കൂടുതല്‍ ഉചിതമായിരിക്കും.
മാറുന്ന മനോഭാവം
ഈ വിമര്‍ശനങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിക്കാന്‍ സാധിക്കും.
1. ശത്രുതാ ഘട്ടം: ഈ ഘട്ടത്തിലെ എഴുത്തുകാര്‍ മതപരമായ മുന്‍ വിധികളാല്‍ പ്രചോദിതമായവരായിരുന്നു. സത്യ സന്ധമായ അന്വേഷണ ത്വര അവരുടെ സമീപനത്തില്‍ ഒട്ടും പ്രകടമായിരുന്നില്ല. മുസ് ലീങ്ങള്‍ക്കെതിരില്‍ വെറുപ്പും വിദ്വേഷവും ഇളക്കി വിടാനുദ്ദേശിച്ച് കൊണ്ട് രചിക്കപ്പെട്ടതായിരുന്നു അവരുടെ കൃതികള്‍. വിഷമയമയമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അവ വിജയിക്കുകയും അത്, അന്നത്തെ മതപരവും മതേതരവുമായ സ്ഥാപനങ്ങളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യപ്പെടുകയും ചെയ്തു. കുരിശു യുദ്ധങ്ങള്‍ അതിന്റെ സൃഷ്ടിയായിരുന്നു. ഈ വിഭാഗത്തിലുള്ള എഴുത്തുകാര്‍ ഇസ് ലാമിന്റെയും പ്രവാചകന്റെയും മേല്‍ ആരോപിക്കാത്ത ആഭാസത്തരങ്ങളില്ല. ഭ്രാന്തമായ മതദ്വേഷം മൂലം വസ്തു നിഷ്ഠമായ അന്വേഷണത്തിനോ സ്വതന്ത്രാമായ സമീപനത്തിനോ യുക്തി ദീക്ഷക്ക് പോലുമോ യാതൊരിടവും നല്‍കപ്പെട്ടില്ല. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിച്ചു.വളച്ചൊടിക്കല്‍, ദുര്‍വ്യാഖ്യാനം, മുരത്ത നുണപറച്ചില്‍ ഇവയെല്ലാം നിര്‍ബാധം നടത്തപ്പെട്ടു.


2. പ്രഛന്ന ശത്രുതയുടെ ഘട്ടം: ശത്രുതാ ഘട്ടത്തിന്റെ ശക്തി ശയിച്ചപ്പോള്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വവും വേഷപ്രഛന്നവുമായ മറ്റൊരുതരം ശത്രുതക്ക് തുടക്കം കുറിക്കപ്പെട്ടു. ഈ ഘട്ടത്തിലെ എഴുത്തുകാര്‍ മുങ്കാമികളെ തീവ്രവാദികളായി മുദ്രകുത്തി. ഇസ് ലാമിനും പ്രവാചകനുമെതിരെ പരസ്യമായും ആഭാസകരമായും ആക്രമണം നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു. എങ്കിലും, വലിയൊരളവോളം, മുങ്കാമികളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ തന്നെയാണിവര്‍ക്കുണ്ടായിരുന്നത്. ജനങ്ങള്‍ കൂടുതല്‍ വിദ്യാ സമ്പന്നരായിട്ടുണ്ടെന്നും അതിനാല്‍ പച്ച നുണകള്‍ പണ്ടത്തെ പോലെ വിലപോകുകയില്ലെന്നും ഇവര്‍ മനസ്സിലാക്കിയിരുന്നു. തദടിസ്ഥാനത്തില്‍ ഇസ് ലാമിനെ തകര്‍ക്കാന്‍ കൂടുതല്‍ ഫലപ്രദമായ മറ്റു ആയുധങ്ങള്‍ കണ്ടെത്താന്‍ നടത്തിയ ആത്മാര്‍ഥമായ ശ്രമത്തിന്റെ ഭാഗമായിരുന്നു അവരുടെ ഈ സമീപന രീതി. മിക്കപ്പോഴും എഴുത്തുകാരുടെ കൊളോണിയല്‍ ബന്ധങ്ങളുമായും മിഷണറി ലക്ഷ്യങ്ങളുമായും അത് ഒത്ത് വന്നതില്‍ അത്ഭുതപെടാനില്ല.

3. ചാഞ്ചല്യത്തിന്റെ ഘട്ടം: താരതമ്യേന സഹിഷ്ണുതാപരവും, എന്നാല്‍ ചഞ്ചലവുമാ‍യ മനോഭാവമാണ് പിന്നീട് പ്രത്യക്ഷപെട്ടാത്. സുശക്തവും പ്രായോഗികവുമായ പ്രത്യയ ശാസ്ത്രമെന്ന മഹത്വം ഇസ് ലാമിന് വക വെച്ചു കൊടുക്കാന്‍ ചില എഴുത്തുകാര്‍ സന്നദ്ധത കാണിച്ചു. ഭവാത്മകവും ധാര്‍മ്മികവുമായ ഗുണങ്ങളുള്ള ഒരു വ്യക്തി എന്ന ബഹുമതി മുഹമ്മദ് നബിക്ക് നല്‍കാനും അവര്‍ സന്നദ്ധരായി. മുഹമ്മദ് നബിയുടെ ആത്മാര്‍ഥതയെയും ആത്മ സമര്‍പണത്തെയും അവര്‍ സമ്മതിച്ചു. മനുഷ്യ രാശിക്ക് ആത്മീയവും ധാര്‍മ്മികവുമായ മേഖലകളില്‍ അദ്ദേഹം ഉണ്ടാ‍ക്കി കൊടുത്ത പങ്കിനെയും അവര്‍ അംഗീകരിച്ചു. എന്നാല്‍ ദൈവത്തില്‍ നിന്ന് വെളിപാട് ലഭിക്കുന്ന യഥാര്‍ഥ പ്രവാചകനായി അവരദ്ദേഹത്തെ അംഗീകരിച്ചില്ല. ഖുര്‍ ആന്‍ ദൈവിക വചനമാണെന്ന് സമ്മതിക്കാനും അവര്‍ തയ്യാറാ‍യിരുന്നില്ല.

ഈ വിഭാഗം എഴുത്തുകാരുടെ ശൈലിയില്‍ അനുഭാവവും മൃദുലതയും പ്രകടമാണ്. പ്രത്യക്ഷത്തില്‍ വസ്തുനിഷ്ഠയുള്ളതായും തോന്നും. പക്ഷേ ഗുരുതരമായ ഒരു ചോദ്യം ഇവിടെ ഉയര്‍ന്നു വരുന്നുണ്ട്. ഇവര്‍ മുഹമ്മദിന്റെ ഉന്നതമായ ധാര്‍മ്മിക ഗുണങ്ങളെയും സത്യസ്ന്ധതയെയും അംഗീകരിക്കുന്നു. അതേ സമയം താന്‍ ദൈവദൂതനാണെന്നും ഖുര്‍ ആന്‍ ദൈവ വചനമാണെന്നുമുള്ള അദ്ദേഹത്തിന്റെ വാ‍ദം അംഗീകരിക്കുന്നുമില്ല. ഈ സമീപനം യുക്തി സഹമാണോ എന്നതാണ് ചോദ്യം. അതാണിവിടെ പരിശോധനക്ക് വിധേയമാക്കുന്നത്. അതിന് മുമ്പായി ഇതില്‍ സ്വീകരിച്ച വിശകലന രീതിയെ ഒന്ന് പരിചയപെടുത്തുന്നത് ഉപകാരപ്രദമായിരിക്കും.

ഉദ്ദിഷ്ട സമീപന രീതി
എന്തായിരുന്നു മുഹമ്മദിന്റെ അവകാശവാദമെന്ന് ആദ്യം നിര്‍ണയിക്കുക. എന്നിട്ട് അവകാ‍ശ വാദത്തെ അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാതെ തന്നെ അതിനെ വിശകലന വിധേയമാക്കുക. അംഗീകരിക്കലും തിരസ്കരിക്കലും വിശദമായ അപഗ്രഥനത്തിനും വിശകലനത്തിനും ശേഷം മാത്രം ആയിരിക്കുക. ഇതാണീ പ്രബന്ധത്തില്‍ സ്വീകരിക്കുന്ന വിശകലന രീതി.മുന്‍ ചൊന്ന ചോദ്യത്തിനു സത്യസന്ധമായ മറുപടി കണ്ടെത്താനുള്ള ഏറ്റവും യുക്തിസഹമായ രീതിയും ഇത് തന്നെയായിരിക്കും.

അവകാശ വാദം
എന്താണ് മുഹമ്മദ് നബിയുടെ വാദമെന്ന് ഖുര്‍ ആനും നബിവചനങ്ങളും ചരിത്ര രേഖകളും അടിക്കടി വ്യക്തമാക്കുന്നുണ്ട്. താന്‍ മനുഷ്യ രാശിക്കാകമാനം ദൈവത്തിന്റെ സന്ദേശവുമായി വന്ന പ്രവാചകനാണ്. ഖുര്‍ ആന്‍ തന്റെ രചനയല്ല;ദൈവത്തിന്റെ വചനങ്ങളാണ്; താന്‍ പ്രബോധനം ചെയ്യുന്ന ഇസ് ലാം മനുഷ്യ പ്രചോദിതമല്ല; ദൈവപ്രോക്തമാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദങ്ങള്‍.

വിശകലനം
ഈ അവകാശവാദത്തെ വിശകലനം ചെയ്യുമ്പോള്‍ രണ്ട് സാധ്യതകള്‍ കാണാന്‍ കഴിയും. ഒന്ന് അത് സത്യമാണ്. രണ്ട് അത് സത്യമല്ല. ഒന്നാമത്തെ സാധ്യത യുക്തികൊണ്ടോ വിശ്വാസം കൊണ്ടോ അവ രണ്ടും കൊണ്ടോ അംഗീകരിക്കപെട്ടു കഴിയുന്നതോടെ മുഹമ്മദിന്റെ പ്രവാചകത്വം എന്ന പ്രശ്നം പരിഹൃതമാവും. എന്നാല്‍ രണ്ടാമത്തെ സാധ്യത നിലനില്‍ക്കണമെങ്കില്‍ അതിനെ വിശകലനം ചെയ്യേണ്ടതുണ്ട്.

രണ്ട് സാധ്യതകള്‍ മാത്രം
മേല്‍ പറഞ്ഞ രണ്ട് സാധ്യതകള്‍ മാത്രമേ മുഹമ്മദ് തിരുമേനിയുടെ പ്രവാചകത്വ വാദത്തിന് ഉള്ളൂ എന്ന വസ്തുത അടിവരയിട്ട് പറയേണ്ടതുണ്ട്. ഒന്നുകില്‍ സത്യം അല്ലെങ്കില്‍ വ്യാജം. വ്യാജ വാദം എന്ന വാക്ക് വിമര്‍ശകരില്‍ അധികപേരും ഉപയോഗിക്കുന്നില്ല എന്ന് വാദിച്ചേക്കാം. മറ്റു പല മഹാന്മാരെയും എന്ന പോലെ ബഹുമാനത്തോടും ആദരവോടും കൂടി തന്നെയാണ് അദ്ദേഹത്തെയും അവര്‍ പരാമാര്‍ശിക്കുന്നത്. മഹാനായ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവെന്നും ചരിത്രത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയ ഒരു ഗ്രന്ഥത്തിന്റെ കര്‍ത്താവെന്നും അദ്ദേഹത്തെ പറ്റി അവര്‍ എഴുതുകയും പറയുകയും ചെയ്യുന്നുണ്ട്. ഇതിനെ അദ്ദേഹം സത്യസന്ധനായിരുന്നില്ല എന്ന ആരോപണമായി കണക്കാക്കാമോ? അഥവാ അവര്‍ മുഹമ്മദ് തിരുമേനിയുടെ മേല്‍ സത്യ സന്ധതയില്ലായ്മ ആരോപിക്കുന്നു എന്ന് പറയാന്‍ ഇത് മതിയോ?

വളച്ച് കെട്ടില്ലാതെ പറയാം. എത്രകണ്ട് മൃദുലമായും നയതന്ത്രപരമായും അനുഭാവ പൂര്‍വ്വമായും പറയുന്നു എന്നതല്ല പ്രശ്നം. ആ പറച്ചില്‍ കൊണ്ട് അനിവാര്യമായും എന്ത് വന്ന്കൂടും എന്നാണ് നോക്കേണ്ടത്. ഖുര്‍ ആന്റെ കര്‍ത്താവ് മുഹമ്മദ് നബിയാണെന്ന് ഒരാ‍ള്‍ പറയുമ്പോള്‍ അത് കൊണ്ട് വന്ന് ചേരുന്നത് ഇസ് ലാം ദൈവ പ്രോക്തമാണ് എന്ന അദ്ദേഹത്തിന്റെ അവകാശ വാദം സത്യ സന്ധമല്ല എന്നാണല്ലോ. അല്ലെങ്കില്‍ അദ്ദേഹം മതിഭ്രമം ബാധിച്ചവനാണ് എന്നയിരിക്കും അതിന്റെ അര്‍ത്ഥം. മുഹമ്മദിന്റെ സ്വഭാവ ശുദ്ധിയും സത്യ സന്ധതയും കൂടി ചോദ്യം ചെയ്യുകയാണിവിടെ. ഇത് മുസ് ലീംകളും അമുസ് ലീംകളുമായ വായനക്കാരെ ഒരുപോലെ വഴിതെറ്റിക്കാന്‍ പോന്നതാണ്. നയതന്ത്രപരമായ ഇത്തരം പ്രസ്താവനകള്‍ കണിശവും വസ്തുനിഷ്ഠവുമായ ഗവേഷണത്തിന് പകരമാവുകയില്ല.

എന്തിന് വ്യാജ വാദം?
ഇത്തരം വിരുദ്ധോക്തി ഒഴിവാ‍ക്കുവാന്‍ ഒറ്റമാര്‍ഗ്ഗമേയുള്ളൂ. ഗവേഷകന്‍ നേരത്തെ പറഞ്ഞ സാധ്യതകളില്‍ ഒന്ന് സങ്കല്പിക്കുക. അനന്തരം അതിനെ അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നതിനുള്ള മുഴുവന്‍ ന്യായങ്ങളും കണ്ടെത്തി സംശോധന ചെയ്യുക. രണ്ട് സാധ്യതകളും പരസ്പര വിരുദ്ധമായതിനാല്‍ ഏത്കൊണ്ടും തുടങ്ങാവുന്നതാണ്. സൌകര്യത്തിന് വേണ്ടി നമുക്ക് വ്യാജവാദത്തിനുള്ള സാധ്യതയെ ആദ്യം പരിഗണിക്കാം.

മുഹമ്മദ് തിരുമേനിയുടെ പ്രവാചകത്വ വാദം വെറും വ്യാജമായിരുന്നു എന്ന് സങ്കല്പിക്കുമ്പോള്‍, ഒന്നുകില്‍ അദ്ദേഹം മനപൂര്‍വ്വം കള്ളവാദം നടത്തിയതാവണം. അല്ലെങ്കില്‍ അത് അറിയാതെ സംഭവിച്ചതാകണം. ഈ രണ്ട് സാധ്യതകളേയും നമുക്ക് പരിശോധിച്ച് നോക്കാം.

മനപൂര്‍വ്വം കള്ളവാദം
ഒരാള്‍ ഒരു കള്ളവാദം കല്പിച്ചു കൂട്ടി ഉന്നയിക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. സാമ്പത്തിക നേട്ടം, സ്ഥാന മോഹം, അധികാര ലബ്ധി തുടങ്ങി എന്തെങ്കിലുമൊന്ന്. മുഹമ്മദ് നബിയുടെ പ്രവാചകത്വവാദത്തിന് മുന്നില്‍ ഇങ്ങനെ വല്ലതും ഉണ്ടായിരുന്നോ?

സാമ്പത്തിക നേട്ടം
ചില സാമ്പത്തിക നേട്ടങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടാണ് മുഹമ്മദ് നബി പ്രവാചകത്വം വാദിച്ചത് എന്ന് പറയാമോ? പ്രവാചകത്വത്തിന് മുമ്പും പിമ്പുമുള്ള അദ്ദേഹത്തിന്റെ സാ‍മ്പത്തിക സ്ഥിതി ഇതിന് മറുപടി പറയും. പ്രവാചക ദൌത്യം ഏറ്റെടുക്കുന്നതിന് മുമ്പ് സാമ്പത്തികമാ‍യ യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ധനികയും സ്നേഹവതിയുമായിരുന്ന പത്നി ഖദീജ വേണ്ടതെല്ലാം അദ്ദേഹത്തിന് ലഭ്യമാക്കിയിരുന്നു.മിടുക്കനും ആദരണീയനുമായ ഒരു കച്ചവടക്കാരനെന്ന നിലക്ക് നല്ല വരുമാനം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ പ്രവാചക ദൌത്യം ഏറ്റെടുത്ത ശേഷം ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാവുകയാണുണ്ടായത്. എങ്ങനെയാണ് അവര്‍ ജീവിച്ചിരുന്നത് എന്ന് അദ്ദേഹത്തിന്റെ പത്നി ആയിശ വ്യക്തമാക്കുന്നുണ്ട്. അവരുടെ അടുപ്പില്‍ തീ പുകയാത്ത ഒന്നും രണ്ടും മാസങ്ങള്‍ കടന്നു പോകാറുണ്ടായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ആ ദിവസങ്ങളില്‍ പാലും ഈത്തപ്പഴവുമായിരുന്നു അവരുടെ ഭക്ഷണം. പ്രവാചക ദൌത്യം ഏറ്റെടുത്ത് പതിനെട്ട് വര്‍ഷം പിന്നിടുകയും മുസ് ലീംകളുടെ ആധിപത്യം സ്ഥാപിതമാവുകയും ചെയ്തശേഷവും ജീവിത പ്രയാസങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബം പ്രയാസമനുഭവിക്കുന്നത് നാം കാണുന്നു. ഈ ദാരിദ്ര്യം ഒരളവോളം അടിച്ചേല്പിച്ചതായിരുന്നു. മുസ് ലീംകളുടെ പൊതുഖജനാവ് സ്വന്തം കൈകളിരിക്കുമ്പോഴാണിതെന്നോര്‍ക്കണം. പ്രവാചകന്റെ വിശ്രമത്തെകുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പത്നി ഹഫ്സ പറഞ്ഞു: “ചണം കൊണ്ടുള്ള ഒരു തുണിയിലാണ് അവിടുന്ന് കിടന്നിരുന്നത്. ഞാനത് രണ്ട് മടക്കായി വിരിച്ച് കൊടുക്കും. ഒരിക്കല്‍ തിരുമേനിക്ക് കൂടുതല്‍ സുഖം ലഭിക്കട്ടെ എന്ന് കരുതി ഞാനത് നാലായി മടക്കി വിരിച്ച് കൊടുത്തു. പിറ്റേന്ന് പ്രഭാതത്തില്‍ അവിടുന്ന് ചോദിച്ചു : ഇന്നലെ രാത്രി നീ എനിക്ക് വിരിച്ച് തന്നത് എന്തായിരുന്നു? ഞാന്‍ പറഞ്ഞു: അതേ തുണിതന്നെ. പക്ഷേ ഞാനത് നാലായി മടക്കിയിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു : “അത് പഴയ മാതിരി തന്നെ വിരിച്ച് തന്നാല്‍ മതി. മാര്‍ദ്ദവം കൂടിയാല്‍ അത് നിശാ നമസ്കാരത്തിന്(തഹജ്ജുദ്) തടസ്സമാകും.” ഒരിക്കല്‍ പ്രവാചകനെ കാണാന്‍ ചെന്ന ഉമര്‍ അദ്ദേഹത്തിന്റെ മുറിയില്‍ ഊറക്കിട്ട് പതം വരുത്തിയ മൂന്ന് തോല്‍കഷ്ണവും ഒരു പിടി ബാര്‍ലിയും മാത്രമാണ് കണ്ടത്. “ഞാന്‍ ചുറ്റും കണ്ണോടിച്ച് നോക്കി. മറ്റൊന്നും കാണാന്‍ സാധിച്ചില്ല.ഞാന്‍ വിതുമ്പി പോയി. അത് കണ്ട് എന്തിനാണ് കരയുന്നതെന്ന് പ്രവാചകന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: പ്രവാചകരെ അവിടുത്തെ ശരീരത്തില്‍ പായയുടെ അടയാളം പതിഞ്ഞു കിടക്കുന്നത് കാണുമ്പോള്‍ എങ്ങനെയാണ് കരയാതിരിക്കുക. അവിടുത്തെ മുറിയില്‍ ആകെയുള്ള സാധനങ്ങള്‍ എന്തെന്നും ഞാന്‍ കണ്ടു. അല്ലാഹുവുന്റെ പ്രവാചകരെ നമുക്ക് മതിയായ ഭക്ഷണം തരാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചാലും. പേര്‍ഷ്യക്കാരും റോമാക്കാരും വിശ്വാസികളല്ല. അവര്‍ ആരാധിക്കുന്നത് അല്ലാഹുവിനെയല്ല. എന്നിട്ടും അവരുടെ രാജാക്കന്മാരായ കുസ്രുവും സീസറും ഇടയിലൂടെ ആറുകള്‍ ഒഴുകുന്ന ആരാമങ്ങളിലാണ് താമസിക്കുന്നത്.“ നബി തിരുമേനി തലയിണയില്‍ ചാരികിടക്കുകയായിരുന്നു. എന്റെ വാക്കുകള്‍ കേട്ട് എഴുന്നേറ്റിരുന്നു കൊണ്ട് അദ്ദേഹം പറഞ്ഞു. താങ്കള്‍ക്ക് ഈ മതത്തെ പറ്റി ഇപ്പോഴും സന്ദേഹമാണോ? ഇഹലോക സുഖത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ് പരലോക സുഖം.”

തനിക്ക് ലഭിച്ചിരുന്ന സമ്മാനങ്ങള്‍ നബി തിരുമേനി എന്താണ് ചെയ്യുന്നതെന്ന് ബിലാല്‍‍ ദീര്‍ഘമാ‍യി വിവരിക്കുന്നുണ്ട്. പിന്നീട് ഉപയോഗിക്കുവാനായി യാതൊന്നും തന്നെ നബി കരുതിവെക്കാറുണ്ടായിരുന്നില്ലെന്ന് ബിലാല്‍ പറയുന്നു. ഉള്ളത് മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യും. ഒരിക്കല്‍ ചുമട് കയറ്റിയ നാല് ഒട്ടകങ്ങള്‍ നബിക്ക് പാരിതോഷികമായി നല്‍ക്പെട്ടു. പക്ഷേ യാതൊന്നും തന്നെ തിരുമേനി എടുക്കുകയുണ്ടായില്ല. അവ പൂര്‍ണമയും പാവം പെട്ടവര്‍ക്ക് നല്‍കിയതിന് ശേഷമല്ലാതെ വീട്ടിലേക്ക് മടങ്ങുകയില്ല എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മഹത്തായ ഒട്ടേറെ വിജയങ്ങളും നേട്ടങ്ങളും കൈവരിച്ച ശേഷമാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. എന്നിട്ടും അദ്ദേഹം കടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പരിച മദീനയിലെ ഒരു ജൂതന്റെ പക്കല്‍ പണയത്തിലും.

പ്രവാചകത്വവാദം അദ്ദേഹം ഉന്നയിച്ചത് സാമ്പത്തിക നേട്ടങ്ങള്‍ കണ്ടു കൊണ്ടായിരുന്നു എന്നാണോ ഇതെല്ലാം വ്യക്തമാക്കുന്നത്? (തുടരും)

8 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

മുഹമ്മദ് നബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രശ്നങ്ങളാണിതില്‍ ചര്‍ച്ച ചെയ്യുന്നത്. അവയെ അപഗ്രഥിച്ച് സ്വാഭാവികമായി എത്തിച്ചേരുന്ന നിഗമനമേതോ അത് എടുത്ത് കാട്ടുവാനാണ് ആഗ്രഹിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രവാചകത്വം ചോദ്യം ചെയ്യപെടാത്തവിധം അംഗീകരിച്ചു കൊണ്ടല്ല ചര്‍ച്ച ആരംഭിക്കുന്നത്. അതിനെ മുന്‍ ധാരണയോടെ തള്ളികളഞ്ഞു കൊണ്ടുമല്ല. മറിച്ച് യുക്തി സഹമായ ഒരു സമീപനമാണ് ഇതില്‍ ആദ്യന്തം സ്വീകരിച്ചിരിക്കുന്നത്.

പാര്‍ത്ഥന്‍ പറഞ്ഞു...

മുഹമ്മദുനബി പ്രവാചകനല്ല എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇത് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ചിലപ്പോൾ അദ്ദേഹം പ്രാവാചകനാണെന്ന് ആദ്യം തന്നെ മനസ്സിൽ വേരോടിയതുകൊണ്ടാകാം.

അദ്ദേഹം പറയുന്നത് മുഴുവനും ദൈവത്തിന്റെ വാക്കുകൾ മാത്രമാണ് എന്നുള്ള വാദങ്ങളാണ് ദൈവത്തിനെ ചെറുതാക്കികാണിക്കുന്നതായി എനിയ്ക്കു തോന്നിയിട്ടുള്ളത്‌.

(ഇങ്ങോട്ട് ചോദ്യങ്ങളൊന്നും വേണ്ട. എന്റെ ഇതിലുള്ള അഭിപ്രായം പറഞ്ഞു കഴിഞ്ഞു. വിശദീകരണം താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.)

ചിന്തകന്‍ പറഞ്ഞു...

പ്രിയ പാര്‍ത്ഥന്‍

താങ്കള്‍ തലവാചകം മാത്രമേ വായിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു. സമയമുണ്ടെങ്കില്‍ ബാക്കി കൂടിവായിക്കണമെന്നപേക്ഷ.

Calvin H പറഞ്ഞു...

പ്രിയ ചിന്തകന്‍,

ഇസ്ലാം മതവിശ്വാസപ്രകാരം മുഹമ്മദ് നബി അവസാനപ്രവാചകന്‍ ആണ്. ഖുറാന്‍ ദൈവം എഴുതിയതു. യേശുക്രിസ്തു ദൈവപുത്രനല്ല മനുഷ്യപുത്രന്‍ ആണ്.

ക്രിസ്തുമതവിശ്വാസപ്രകാരം യേശുക്രിസ്തു ദൈവപുത്രന്‍ ആണ്. അദ്ദേഹം മനുഷ്യര്‍ക്കു വേണ്ടി കുരിശുമരണം ഏറ്റെടുത്തു. മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു. ഇത് മൂന്നും വിശ്വസിക്കുമ്പോള്‍ മാത്രമേ ക്രിസ്ത്യന്‍ ആകുന്നുള്ളൂ.

ഖുറാന്‍ ദൈവീകമാണെന്ന് ഇസ്ലാം മതവിശ്വാസികള്‍ വിശ്വസിക്കട്ടെ. അതേ പോലെ യേശുക്രിസ്തു ദൈവപുത്രനാണെന്ന് ക്രിസ്തുമതവിശ്വാസികളും.

ഹിന്ദുമതവിശ്വാസപ്രകാരം അവസാനത്തെ അവതാരം/പ്രവാചകന്‍ ഇനിയും വരാന്‍ ഇരിക്കുന്നതേയുള്ളൂ. അതവരുടെ വിശ്വാസം.

ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസത്തില്‍ ഉറക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. ഒന്നില്‍ വിശ്വസിച്ചു കൊണ്ട് മറ്റുള്ളവയെ പൂര്‍ണമായും അംഗീഗരിക്കാന്‍ ചിലര്‍ക്ക് സാധിച്ചില്ലെന്ന് വരും.

വിശ്വാസത്തെ അതിന്റെ വഴിക്ക് വിട്ടേക്കുക. ഭൂമിയില്‍ സമാധാനം വാഴട്ടെ.

മുന്‍ അനുഭവത്തെ നിര്‍ത്തി ഒരു ചര്‍ച്ചക്ക് മുതിരുന്നില്ല. ഞാന്‍ സ്ഥലം വിടുകയാണ്. കമന്റ് താങ്കള്‍ക്ക് ഡിലീറ്റണമെങ്കില്‍ ഡിലീറ്റാം...

ചിന്തകന്‍ പറഞ്ഞു...

പ്രിയ ശ്രീഹരി.

താങ്കള്‍ പറയുന്നതൊന്നും ഞാന്‍ പറയുന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല.

ഇവിടെ ഒരു മതത്തെയും ഇകഴ്ത്തുകയോ പുകഴ്ത്തുകയോ, അടിച്ചേല്പിക്കുകയോ ചെയ്യുന്നില്ല. മറിച്ച് ആശയതലത്തില്‍ തികച്ചും യുക്തിപരമായ ഒരു സംവാദമാണുദ്ദേശിക്കുന്നത്.

ഭരണഘടനാ പരമായി നല്‍കപെട്ടാലും ഇല്ലെങ്കിലും ഓരോരുത്തര്‍ക്കും അവരവരുടെ ആശയങ്ങള്‍ സാമാധാനപൂര്‍ണമായി വിശ്വസിക്കാനോ, അവിശ്വസിക്കാനോ, പ്രചരിപ്പിക്കാനോ ഒക്കെയുള്ള മൌലീകമായ അവകാശമുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഇതില്‍ യാതൊരുവിധത്തിലുള്ള ശത്രുതക്കും സ്ഥാനമേയില്ല. ഭരണഘടനയെ ലംഘിക്കണമെന്ന് ഇവിടെ ആരും വാദിച്ചിട്ടുമില്ല.

സത്യത്തില്‍ ബ്ലോഗിലെ ഒരനുഭവം വെച്ചും നോക്കുമ്പോള്‍ വിശ്വാസികള്‍ക്ക് നേരെ പരിഹാസവും തെറിയും, നിന്ദയും നടത്തി സംഘര്‍ഷമുണ്ടാക്കുന്നവര്‍ നിരീശ്വര, യുക്തിവാദ മതങ്ങളുടെ ആള്‍ക്കാരാണെന്ന് തോന്നുന്നു.

ഭൂമിയില്‍ സമാധാനമാണ് ഏവരും ആഗ്രഹിക്കുന്നത്.
ഇസ് ലാം സമാധാനത്തിന്റെ അറബി പദമാണ്.


മുന്‍ അനുഭവത്തെ നിര്‍ത്തി ഒരു ചര്‍ച്ചക്ക് മുതിരുന്നില്ല. ഞാന്‍ സ്ഥലം വിടുകയാണ്. കമന്റ് താങ്കള്‍ക്ക് ഡിലീറ്റണമെങ്കില്‍ ....

ഇതില്‍ അത്പം ദൂരുഹത, സംശയം ബാക്കിവെക്കുന്നുണ്ട്. മുന്‍ അനുഭവം എന്തെന്ന് വ്യക്തമാക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ടെന്ന് തോന്നുന്നു. പിന്നെ സംവാദത്തില്‍‍ പങ്കെടുക്കലും പങ്കെടുക്കാതിരിക്കലും താങ്കളുടെ ചോയ്സ് മാത്രമാണ്.

കൂട്ടത്തില്‍ പറയട്ടെ ഡിലീറ്റ് ചെയ്യാന്‍ മാത്രമുള്ള കുഴപ്പമെന്നും താങ്കളുടെ കമന്റിനില്ല. :)

താങ്കള്‍ക്ക് നന്മകള്‍ നേരുന്നു. സസ്നേഹം...

Malayali Peringode പറഞ്ഞു...

:)

ചിന്തകന്‍ പറഞ്ഞു...

പ്രവാചക സാനിദ്ധ്യം ഇവിടെ

ea jabbar പറഞ്ഞു...

വെളിപാടിന്റെ മനശ്ശാസ്ത്രം
പുതിയ ചര്‍ച്ച ഇവിടെയും