2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?

ഈസാ (അ), തനിക്ക് ശേഷം, ‘അഹ്മദ്‘ എന്നപേരില്‍ ഒരു പ്രവാചകന്‍ വരുമെന്ന്, അദ്ദേഹത്തിന് ദൈവത്തില്‍ നിന്ന് ലഭിച്ച സുവിശേഷം(ഇഞ്ചീല്‍) മുഖേന വ്യക്തമാക്കപെട്ടു എന്ന് ആദ്യപോസ്റ്റില്‍ സൂചിപിച്ച ഖുര്‍ ആന്‍ സൂക്തത്തില്‍(വി.ഖു.61:6) നിന്ന് നാം മനസ്സിലാക്കി. ഇന്ന് നാം കാണുന്ന ബൈബിളില്‍, ഇതേ വാക്യം ഉണ്ട് എന്ന് ഖുര്‍ആനോ ,അതിന്റെ അനുയായികളോ അവകാശപെടുന്നില്ല. യേശുവിന് അവതരിച്ച സുവിശേഷങ്ങളുടെ ചിലഭാഗങ്ങള്‍ ബൈബിളില്‍ ഉണ്ട് എന്ന കാര്യം അംഗീകരിക്കുകയും ചെയ്യുന്നു. എന്ത്കൊണ്ടാണ് ഇങ്ങനെ, എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

ബൈബിളിലെ യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നുള്ള ചിലവാക്യങ്ങളെ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ഉദ്ധരിക്കുകയുണ്ടായി. ഞാന്‍ സൂചിപിച്ച ഖുര്‍ആന്‍ വചനത്തിലെ പ്രസ്ഥാവനയോട് പൂര്‍ണ്ണാര്‍ത്ഥത്തില്‍ യോജിക്കുന്ന വാക്യങ്ങളാണ് ഇവയെന്ന് ഞാന്‍ വാദിക്കുന്നില്ല. ചില സാമ്യതളുള്ള വചനങ്ങള്‍ സൂചിപ്പിച്ചു എന്ന് മാത്രം. കൃസ്ത്യാനികളെ സംബന്ധിച്ചേടൊത്തോളം ആ വചനങ്ങളില്‍ സൂചിപിക്കപ്പെട്ട ‘കാര്യസ്ഥന്‍‘ ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവ് ആണെന്നും നാം മനസ്സിലാക്കി കഴിഞ്ഞു. അതാകട്ടെ കൃസ്ത്യന്‍ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ് താനും.

നിഷ്പക്ഷനായ ഒരാള്‍ക്ക്, എന്താണ് സത്യം എന്ന് മനസ്സിലാക്കാന്‍, ഈസാ (അ)( യേശു) യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞത് എന്ന് കൃത്യമായി അറിയേണ്ടതുണ്ട്. അതിന് അദ്ദേഹം സംസാരിച്ച ഭാഷയും ഇപ്പോള്‍ നിലവലുള്ള ബൈബിള്‍ ഗ്രന്ഥങ്ങളുടെ ഭാഷന്തര ഉറവിടങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഖുര്‍ ആന്‍ അത് അവതരിച്ച ഭാഷയില്‍ ലോകത്തേത് കോണിലും ഇന്ന് ലഭ്യമാണ്. എന്നാല്‍ യേശു സംസാരിച്ച ഭാഷയില്‍ സുവിശേഷങ്ങള്‍ ലോകത്തൊരു സ്ഥലത്തും ലഭ്യമല്ല. അത് കൊണ്ട് തന്നെ ചരിത്രപരമായ ചില വസ്തുതകള്‍ പരിശോധിച്ച് ചില നിഗമനങ്ങളില്‍ എത്താന്‍ ഒരു ശ്രമം നടത്തുക മാത്രമാണിവിടെ ചെയ്യുന്നത്.

ഈ വാക്യങ്ങളുടെ അര്‍ഥനിര്‍ണയത്തിന്‌ ആദ്യമായി ഈസാ(അ)യുടെ കാലത്തെ ഫലസ്തീനികളുടെ പൊതുഭാഷയായിരുന്ന അറാമിക്‌ ഭാഷയുടെ ഉപഭാഷയായ സുറിയാനി അറിഞ്ഞിരിക്കേണ്ടതുണ്ട്‌. മസീഹി(അ)ന്റെ ജനനത്തിന്‌ രണ്ടര ദശാബ്ദം മുമ്പ്‌ സലൂക്കി (Seleucide) ആധിപത്യകാലത്തേ ഈ പ്രദേശങ്ങളില്‍നിന്ന്‌ ഹിബ്രുഭാഷ പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു. തല്‍സ്ഥാനം സുറിയാനി ഭാഷ ഏറ്റെടുക്കുകയും ചെയ്തു. സലൂക്കികളുടെയും പിന്നീട്‌ വന്ന റോമന്‍ ആധിപത്യത്തിന്റെയും സ്വാധീനഫലമായി യവനഭാഷയും ഈ പ്രദേശങ്ങളിലെത്തിച്ചേര്‍ന്നുവേങ്കിലും ഭരണതലങ്ങളില്‍ സ്ഥാനം നേടിയവരും ഭരണകേന്ദ്രങ്ങളിലെ സ്ഥാനം മോഹിച്ച്‌ യവനസംസ്കാരത്തിനു വഴങ്ങിക്കൊടുത്തവരുമായ വിഭാഗങ്ങളില്‍ മാത്രമേ അതിനു പ്രചാരമുണ്ടായിരുന്നുള്ളൂ. സാധാരണ ഫലസ്തീനികള്‍ സംസാരിച്ചിരുന്നത്‌ സുറിയാനിയുടെ ഒരു പ്രത്യേക ദേശ്യഭാഷ (Dialect) ആയിരുന്നു. അതിന്റെ ഉച്ചാരണവും ശൈലിയും ദമസ്കസ്‌ പ്രദേശത്ത്‌ സംസാരിച്ചുവന്ന സുറിയാനി ഭാഷയില്‍നിന്ന്‌ വ്യത്യസ്തമായിരുന്നു. നാട്ടിലെ സാമാന്യജനങ്ങള്‍ക്ക്‌ യവനഭാഷ തികച്ചും അപരിചിതമായിരുന്നു. ക്രി.വ. എഴുപതാം ആണ്ടില്‍ ടൈറ്റസ്‌ എന്ന യവന സൈനികന്‍ ജറുസലേം പിടിച്ചടക്കിയപ്പോള്‍ നാട്ടുകാരെ അഭിമുഖീകരിച്ച്‌ യവനഭാഷയില്‍ അദ്ദേഹം നടത്തിയ പ്രസംഗം സുറിയാനിയില്‍ തര്‍ജമ ചെയ്തു കേള്‍പ്പിക്കേണ്ടിവന്നത്‌ അതുകൊണ്ടായിരുന്നു. ഹ. ഈസാ തന്റെ ശിഷ്യന്‍മാരോട്‌ സംസാരിച്ചിരുന്നത്‌ അനിവാര്യമായും സുറിയാനി ഭാഷയിലായിരുന്നു എന്നാണിത്‌ തെളിയിക്കുന്നത്‌.

ബൈബിളിലെ നാലു സുവിശേഷങ്ങളും എഴുതിയത്‌ ഈസാ(അ)ക്കു ശേഷം ക്രിസ്തുമതത്തില്‍ ചേര്‍ന്ന, യവനഭാഷ സംസാരിക്കുന്ന ക്രിസ്ത്യാനികളായിരുന്നു എന്നറിഞ്ഞിരിക്കണമെന്നതാണ്‌ മറ്റൊരു കാര്യം. ഈസാ(അ)യുടെ വചനങ്ങളുടെയും കര്‍മങ്ങളുടെയും വിവരങ്ങള്‍ അവര്‍ക്കു ലഭിച്ചതു സുറിയാനി സംസാരിക്കുന്ന ക്രിസ്ത്യാനികളുടെ ലിഖിതങ്ങള്‍ മുഖേനയായിരുന്നില്ല, മറിച്ച്‌, കര്‍ണാകര്‍ണികയാ വന്ന വാമൊഴികളിലൂടെയായിരുന്നു. ഈ സുറിയാനി കഥകളെ അവര്‍ സ്വന്തം ഭാഷയിലേക്ക്‌ തര്‍ജമ ചെയ്യുകയായിരുന്നു. ക്രി.വ. 70 തിനുമുമ്പ്‌ സുവിശേഷങ്ങളൊന്നും എഴുതപ്പെട്ടിരുന്നില്ല. യോഹന്നാന്റെ സുവിശേഷം എഴുതപ്പെട്ടത്‌ ക്രിസ്തുവിന്‌ ഒരു നൂറ്റാണ്ടുശേഷം, മിക്കവാറും ഏഷ്യാമൈനറിലെച ഇഫീസ്‌ പട്ടണത്തില്‍ വെച്ചാണ്‌. ഈ സുവിശേഷങ്ങളുടെയൊന്നും ആദ്യമെഴുതപ്പെട്ട മൂലഏടുകള്‍ യവന ഭാഷയില്‍ സൂക്ഷിക്കപ്പെട്ടിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാകുന്നു. അച്ചടിവിദ്യ കണ്ടുപിടിക്കപ്പെട്ടശേഷം പല സ്ഥലങ്ങളില്‍നിന്നായി അന്വേഷിച്ചു സമാഹരിച്ച സുവിശേഷരേഖകളില്‍ നാലാം നൂറ്റാണ്ടിനു മുമ്പ്‌ എഴുതപ്പെട്ട ഒറ്റയെണ്ണവുമുണ്ടായിരുന്നില്ല. അതുകൊണ്ട്‌ മൂന്നു നൂറ്റാണ്ടുകള്‍ക്കിടയിലായി അതിലെന്തൊക്കെ ഭേദഗതികള്‍ നടന്നിട്ടുണ്ടാവുമെന്ന്‌ പറയാനാവില്ല. തങ്ങളുടെ ഭാവനകള്‍ക്കും താല്‍പര്യങ്ങള്‍ക്കും യോജിച്ചവിധം സുവിശേഷങ്ങളില്‍ ഭേദഗതികള്‍ വരുത്തുന്നത്‌ ക്രിസ്ത്യാനികള്‍ അനുവദനീയമായി കരുതിയിരുന്നുവേന്നത്‌ ഇക്കാര്യത്തില്‍ പ്രത്യേകം സംശയമുളവാക്കുന്ന വസ്തുതയാണ്‌. എന്‍സൈക്ലോപീഡിയാ ബ്രിട്ടാനിക്ക(1946-ലെ പതിപ്പ്‌)യിലെ ബൈബിള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള ലേഖനത്തില്‍ രേഖപ്പെടുത്തുന്നു: "സുവിശേഷങ്ങള്‍ അറിഞ്ഞുകൊണ്ട്‌ ചില ഭേദഗതികള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌. ചില പൂര്‍ണവാക്യങ്ങള്‍ മറ്റ്‌ സ്രോതസ്സുകളില്‍ നിന്നെടുത്ത്‌ വേദപുസ്തകത്തില്‍ ചേര്‍ത്തത്‌ അതിനുദാഹരണമാകുന്നു... മൂലവേദത്തില്‍ ചേര്‍ക്കാവുന്ന വല്ലതും കണ്ടെത്തുകയും വേദം കൂടുതല്‍ പ്രയോജനകരമാകുന്നതിന്‌ അവ കൂടി അതില്‍ ചേര്‍ക്കുന്നത്‌ ഹിതകരമാണെന്ന്‌ കരുതുകയും ചെയ്തവര്‍ വ്യക്തമായും മനഃപൂര്‍വം നടത്തിയതാണീ ഭേദഗതികള്‍. രണ്ടാം നൂറ്റാണ്ടില്‍തന്നെ നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്‌. അവയുടെ ആധാരമെന്താണെന്ന കാര്യം അജ്ഞാതമാകുന്നു."
ഈ പരിതഃസ്ഥിതിയില്‍, സുവിശേഷങ്ങളില്‍ കാണപ്പെടുന്ന ക്രിസ്തുവചനങ്ങള്‍ കൃത്യമായി ഉദ്ധരിക്കപ്പെട്ടതാണോ അതല്ല അവ ഭേദഗതികള്‍ക്കു വിധേയമായിട്ടുണ്ടോ എന്ന്‌ ഉറപ്പിച്ചുപറയുക തികച്ചും അസാധ്യമാകുന്നു.

മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഗതിയിതാണ്‌: ഇസ്ലാമിന്റെ ആഗമന ശേഷം ഏകദേശം മൂന്നു നൂറ്റാണ്ടുകാലത്തോളം ഫലസ്തീനിലെ ക്രിസ്ത്യാനികളുടെ സംസാരഭാഷ സുറിയാനി തന്നെയായിരുന്നു. ക്രി. 9-​‍ാം നൂറ്റാണ്ടിലാണ്‌ അറബി ഭാഷ ആ സ്ഥാനത്തു വന്നത്‌. സുറിയാനി സംസാരിക്കുന്ന ഫലസ്തീനി ക്രിസ്ത്യാനികളുടെ പൈതൃകങ്ങളെ സംബന്ധിച്ചിടത്തോളം, ആദ്യത്തെ മൂന്നു ഹിജ്‌റാ നൂറ്റാണ്ടുകളില്‍ മുസ്ലിം പണ്ഡിതന്‍മാര്‍ അവരില്‍നിന്നു നേരിട്ടു ശേഖരിച്ചിട്ടുള്ള വിവരങ്ങളാണ്‌, സുറിയാനിയില്‍നിന്ന്‌ യവനഭാഷയിലേക്കും പിന്നെ അതില്‍നിന്ന്‌ ലാറ്റിന്‍ ഭാഷയിലേക്കും തര്‍ജമയും തര്‍ജമയുടെ തര്‍ജമയും ചെയ്തു നേടിയ വിവരങ്ങളെക്കാള്‍ ആധികാരികം. കാരണം, ക്രിസ്തുവിന്റെ വായില്‍നിന്നുതിര്‍ന്ന സുറിയാനി മൂലവാക്യങ്ങള്‍ സൂക്ഷിച്ചുവെച്ചിരിക്കാനിടയുള്ളത്‌ അവരാണല്ലോ.

ഈ അനിഷേധ്യമായ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ വെച്ച്‌ പരിശോധിച്ചുനോക്കുക. യോഹന്നാന്റെ സുവിശേഷത്തിലെ ഉപര്യുക്ത വചനങ്ങളില്‍, ഈസാ (അ) വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച്‌ മൂന്നാര്റിയിപ്പ്‌ നല്‍കുന്നു. ആ പ്രവാചകനെ 'ലോകത്തിന്റെ പ്രഭു', 'എന്നേക്കും നിങ്ങളുടെ കൂടെ ഇരിക്കേണ്ടവന്‍', 'തന്നെക്കുറിച്ച്‌ സാക്ഷ്യം പറയുന്നവന്‍' എന്നൊക്കെയാണ്‌ ഈസാ വിശേഷിപ്പിക്കുന്നത്‌. യോഹന്നാന്റെ വചനങ്ങളിലെ 'റൂഹുല്‍ ഖുദ്സ്‌', 'സത്യത്തിന്റെ ആത്മാവ്‌' തുടങ്ങിയ വാക്കുകള്‍ കൂട്ടിക്കുഴച്ച്‌ ആശയക്കുഴപ്പമുണ്ടാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും അതോടൊപ്പം തന്നെ ആ വാക്യങ്ങളെ ആഴത്തില്‍ പഠിക്കുമ്പോള്‍ മൂന്നാര്റിയിപ്പു നല്‍കപ്പെട്ട ആഗമനം കേവലം ഒരാത്മാവിന്റേതല്ലെന്നും മറിച്ച്‌, സാര്‍വജനീനവും സാര്‍വലൗകികവും ലോകാവസാനം വരെ നിലനില്‍ക്കുന്നതുമായ അധ്യാപനങ്ങള്‍ നല്‍കുന്ന ഒരു വ്യക്തിയുടേതാണെന്നും ബോധ്യമാകുന്നതാണ്‌. ഈ പ്രത്യേക വ്യക്തിയെ മലയാള തര്‍ജമയില്‍ കാര്യസ്ഥന്‍ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. അത്‌ ഫാറഖലീത്ത (Paracletos) ആണെന്ന്‌ ക്രിസ്ത്യാനികള്‍ ശഠിക്കുന്നു. എന്നാല്‍, അതിന്റെ അര്‍ഥനിര്‍ണയത്തില്‍ ക്രിസ്ത്യാനികള്‍തന്നെ വലിയ സങ്കീര്‍ണത നേരിടുന്നുണ്ട്‌. Paraclete എന്ന യവന മൂലപദത്തിന്‌ പല അര്‍ഥങ്ങളാണുള്ളത്‌. ഒരിടത്തേക്ക്‌ വിളിക്കുക, സഹായമര്‍ഥിക്കുക, മൂന്നാര്റിയിപ്പും താക്കീതും, ഇളക്കിവിടുക, ആശ്രയം തേടുക, പ്രാര്‍ഥിക്കുക എന്നിങ്ങനെ. പിന്നീട്‌ ഈ പദത്തിനു ശാന്തിയരുളുക, ആശ്വസിപ്പിക്കുക, ധൈര്യപ്പെടുത്തുക തുടങ്ങിയ അര്‍ഥങ്ങളും നല്‍കപ്പെട്ടു. ബൈബിള്‍ ഈ പദം ഉപയോഗിച്ചിട്ടുള്ള സ്ഥലങ്ങളിലെവിടെയെങ്കിലുമാകട്ടെ, ഈ അര്‍ഥങ്ങളില്‍ ഒന്നുപോലും ചേരുന്നില്ല. ഒറിജെന്‍ (Origen) ചിലപ്പോള്‍ ഇതിനെ Consolator (ആശ്വാസദായകന്‍) എന്നും ചിലപ്പോള്‍ Deprecator (ദൈവത്തിലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുന്നവന്‍) എന്നും തര്‍ജമ ചെയ്തിരിക്കുന്നു. പക്ഷേ, മറ്റു ബൈബിള്‍ വ്യാഖ്യാതാക്കള്‍ ഈ രണ്ടു തര്‍ജമകളെയും തള്ളിക്കളഞ്ഞിരിക്കുകയാണ്‌. കാരണം, ഒന്നാമതായി യവന വ്യാകരണ പ്രകാരം അത്‌ അസാധുവാകുന്നു. രണ്ടാമതായി, ഈ പദം വന്നിട്ടുള്ള എല്ലാ വചനങ്ങളിലും ഈ അര്‍ഥം യോജിക്കുകയുമില്ല. മറ്റുചില പരിഭാഷകര്‍ Teacher (ഗുരു) എന്നാണീ പദത്തെ തര്‍ജമ ചെയ്തിട്ടുള്ളത്‌. പക്ഷേ, ഈ പദത്തിന്റെ യവന പ്രയോഗങ്ങളില്‍നിന്ന്‌ ഇങ്ങനെ ഒരര്‍ഥം നിഷ്പാദിപ്പിക്കപ്പെടുക സാധ്യമല്ല. തര്‍ത്തോലിയനും അഗസ്റ്റയിനും Advocate (ശുപാര്‍ശകന്‍) എന്ന തര്‍ജമക്കാണ്‌ മുന്‍ഗണന നല്‍കിയിട്ടുള്ളത്‌. മറ്റു ചിലര്‍ സ്വീകരിച്ചിട്ടുള്ളത്‌ Assistant (സഹായി), Comforter (സുഖദായകന്‍), Consolor (ആശ്വാസകന്‍) തുടങ്ങിയ തര്‍ജമകളാണ്‌ (എന്‍സൈക്ലോപീഡിയാ ഓഫ്‌ ബിബ്ലിക്കല്‍ ലിറ്ററേച്ചറില്‍ Paracletus എന്ന പദം നോക്കുക).(അവലംബം: തഫ്ഹീമുല്‍ ഖുര്‍ ആന്‍)

തുടരും......

37 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

നിഷ്പക്ഷനായ ഒരാള്‍ക്ക്, എന്താണ് സത്യം എന്ന് മനസ്സിലാക്കാന്‍, ഈസാ (അ)( യേശു) യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞത് എന്ന് കൃത്യമായി അറിയേണ്ടതുണ്ട്. അതിന് അദ്ദേഹം സംസാരിച്ച ഭാഷയും ഇപ്പോള്‍ നിലവലുള്ള ബൈബിള്‍ ഗ്രന്ഥങ്ങളുടെ ഭാഷന്തര ഉറവിടങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഖുര്‍ ആന്‍ അത് അവതരിച്ച ഭാഷയില്‍ ലോകത്തേത് കോണിലും ഇന്ന് ലഭ്യമാണ്. എന്നാല്‍ യേശു സംസാരിച്ച ഭാഷയില്‍ സുവിശേഷങ്ങള്‍ ലോകത്തൊരു സ്ഥലത്തും ലഭ്യമല്ല. അത് കൊണ്ട് തന്നെ ചരിത്രപരമായ ചില വസ്തുതകള്‍ പരിശോധിച്ച് ചില നിഗമനങ്ങളില്‍ എത്താന്‍ ഒരു ശ്രമം നടത്തുക മാത്രമാണിവിടെ ചെയ്യുന്നത്.

sajan jcb പറഞ്ഞു...

ബൈബിളിലെ നാലു സുവിശേഷങ്ങളും എഴുതിയത്‌ ഈസാ(അ)ക്കു ശേഷം ക്രിസ്തുമതത്തില്‍ ചേര്‍ന്ന, യവനഭാഷ സംസാരിക്കുന്ന ക്രിസ്ത്യാനികളായിരുന്നു എന്നറിഞ്ഞിരിക്കണമെന്നതാണ്‌ മറ്റൊരു കാര്യം

ലൂക്കാ ഒഴിച്ച്, മറ്റുള്ളവര്‍ എല്ലാം യേശുവിന്റെ ശിഷ്യന്മാരായിരുന്നു. മുകളിലെ പ്രസ്താവനയില്‍ താങ്കള്‍ എങ്ങിനെ എത്തി ചേര്‍ന്നു?
--------------------
വിശേഷങ്ങള്‍ അറിഞ്ഞുകൊണ്ട്‌ ചില ഭേദഗതികള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌. ചില പൂര്‍ണവാക്യങ്ങള്‍ മറ്റ്‌ സ്രോതസ്സുകളില്‍ നിന്നെടുത്ത്‌ വേദപുസ്തകത്തില്‍ ചേര്‍ത്തത്‌ അതിനുദാഹരണമാകുന്നു..

ഏതാണീ സ്ത്രോതസ്സ്?
------------------------
രണ്ടാം നൂറ്റാണ്ടില്‍തന്നെ നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്‌. അവയുടെ ആധാരമെന്താണെന്ന കാര്യം അജ്ഞാതമാകുന്നു.

ഹമ്മോ എങ്ങിനെ കണ്ടു പീടിച്ചോ ആവോ 1946ലെ ബ്രിട്ടാനിക്കാ. 2000+ ല്‍ യേശുവിന് ഭാര്യയുണ്ടായിരുന്നു എന്ന് ഒരു വിരുതന്‍ കണ്ടു പിടിച്ചിരുന്നു. അതുപോലെ വല്ലതുമാണോ ഇത്?
‌-------------
ക്രിസ്തുവിന്റെ വായില്‍നിന്നുതിര്‍ന്ന സുറിയാനി മൂലവാക്യങ്ങള്‍ സൂക്ഷിച്ചുവെച്ചിരിക്കാനിടയുള്ളത്‌ അവരാണല്ലോ.

ക്രിസ്തു അരമായ ഭാഷയാണ് ഉപയോഗിച്ചിരുന്നത്
------------
യോഹന്നാന്റെ വചനങ്ങളിലെ 'റൂഹുല്‍ ഖുദ്സ്‌', 'സത്യത്തിന്റെ ആത്മാവ്‌' തുടങ്ങിയ വാക്കുകള്‍ കൂട്ടിക്കുഴച്ച്‌ ആശയക്കുഴപ്പമുണ്ടാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും

മുന്നില്‍ വച്ച് കണ്ട പ്രതീതി
-----------

സുഹൃത്തേ, ഖുര്‍ ആന്‍ അങ്ങിനെ പറയുന്നു അതു കൊണ്ട് അങ്ങിനെ വിശ്വസിക്കുന്നു എന്ന് പറഞ്ഞാല്‍ പോരേ?

ക്രിസ്ത്യാനികളുടെ ശത്രുക്കളാണ് ആ കാലത്തുണ്ടായിരുന്ന യഹൂദര്‍ എന്ന് അറിയാമല്ലോ. പ്രബലരായ റോമ്മന്‍ ചക്രവര്‍ത്തിമാര്‍ പുറമേ. അക്കാലത്തുണ്ടായിരുന്ന അവരുടെ എഴുത്തുക്കാര്‍ ഒന്നു പോലും അങ്ങിനെയൊരു ആരോപണം പോലും ഉന്നയിച്ചിട്ടില്ല.
തെളിവായി സ്വീകരിക്കാന്‍ 1946ലെ ബ്രിട്ടാനിക്കയും രണ്ടായിരങ്ങളിലെ ഡാവിഞ്ചികോഡും ധാരാളം മതിയല്ലോ നമ്മുക്കു തെളിവിനായി.

sajan jcb പറഞ്ഞു...

ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു.
ബൈബിള്‍ എന്നു പറഞ്ഞാല്‍ പല എഴുത്തുക്കാരുടെ ഒരു സമാഹാരമാണ്. ദൈവം നേരിട്ടു വന്നു വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്ത് എഴുതിയെടുക്കപ്പെട്ട കാര്യങ്ങളല്ല അത്. ഖുര്‍ ആന്‍ അവകാശപ്പെടുന്നതു പോലെ.

സുവിശേഷകന്മാര്‍ തന്നെ എഴുതിയ കോപ്പികളുടെ കൈയ്യെഴുത്ത് പ്രതികളും അതിനെ പകര്‍പ്പുകളും (താങ്കള്‍ പറഞ്ഞത് ഇത് ഉദ്ദേശിച്ചാണോ? ) മറ്റു പലയും എഴുതിയെടുത്തിട്ടുണ്ട്. ചിലതിന്റെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ടാകാം. അല്ലെങ്കില്‍ കൈയ്യെഴുതു പകര്‍ത്തുപ്പോള്‍ ചില ഭാഗങ്ങള്‍ ഒന്നില്‍ നഷ്ടപ്പെടുകയും അതേ സമയം മറ്റു പകര്‍പ്പുകളില്‍ കാണുകയും ഉണ്ടങ്കില്‍ അത് സമാഹരിച്ചവര്‍ ഏകീകൃത പകര്‍പ്പില്‍ അതും ചേര്‍ത്തിട്ടുണ്ടാകും. ഉണ്ടാകണം.
താങ്കള്‍ തന്നെ പറയുന്നുണ്ടല്ലോ, പൂര്‍ണ്ണവാക്യങ്ങളാണ് എഴുതി ചേര്‍ത്തതെന്ന്.

മാത്രമല്ല. ഒരു ഭാഷയില്‍ നിന്ന് മറ്റു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍. ഉദ്ദ: ഒട്ടകം സൂചികുഴലിലൂടെ എന്ന പ്രയോഗം അത്തരത്തില്‍ വന്നതാകാം എന്നു അനുമാനിക്കുന്നു. എന്നിരുന്നാലും ആശയപരമായി ഒരു കോട്ടവും പറ്റിയിട്ടില്ല എന്നു വേണം പറയാന്‍.

പലരും സുവിശേഷം അവരുടെ സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയിട്ടുണ്ടാകാം. പിന്നെങ്ങിനെ അതിന്റെ ക്രഡിറ്റ് നാലു പേര്‍ക്കു മാത്രമാകുന്നു? അതെങ്ങിനെ കണ്ടു പിടിച്ചു അവരാണ് അതിന്റെ ആദ്യ കോപ്പി എഴുതിയതെന്ന്?

ഓരോ എഴുത്തുക്കാര്‍ക്കും ഓരോ ശൈലിയുണ്ട്. അതു വച്ച് കണകാക്കാം. പിന്നെ എഴുത്തില്‍ അവര്‍ ഉപയോഗിക്കുന്ന അടയാളങ്ങള്‍. (ഉദ്ദാ: യോഹന്നാന്റെ സുവിശേഷത്തില്‍ അവസാനം പറയുന്നുണ്ട് അത് എഴുതിയ ആളിനെ പറ്റി. അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ അതു ലൂക്കയാണ് എഴുതിയത് എന്ന സൂചനയുണ്ട്. അതേ ശൈലി തന്നെയാണ് ലൂക്കായുടെ സുവിശേഷത്തിനും).

ആ നിലയ്ക്ക് ആരോപിക്കാം. മുഹമ്മദ് നബിയെ പറ്റി ഒരിജിനല്‍ സുവിശേഷകര്‍ പറഞ്ഞിരുന്നു എന്ന്. അതു പകര്‍പ്പില്‍ നഷ്ടപ്പെട്ടതാണ് എന്നൊക്കെ. അങ്ങിനെ വരുമ്പോഴും ആദ്യകാലക്രിസ്ത്യാനികളുടെ ലേഖനങ്ങളില്‍ കാണണമായിരുന്നു, നബിയെ കുറിച്ചുള്ള പ്രതീക്ഷകള്‍. പക്ഷേ അങ്ങിനെ ഒന്നും കാണുന്നില്ല. ഉണ്ടെങ്കില്‍ ആദ്യകാല ക്രിസ്ത്യാനികള്‍ (ജീവന്‍ പോയാലും യേശുവിനെ തള്ളി പറയാതിരുന്ന പാരമ്പര്യമുള്ളവര്‍) പ്രതീക്ഷയോടേ കാത്തിരുന്നേനെ നബിയെ. മാത്രവുമല്ല ഇപ്പോള്‍ കാര്യസ്ഥന്‍ എന്ന വാക്കിന്റെ പേരിലുള്ള കണ്‍ഫ്യൂഷന്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ (അദ്ധ്യായം 2ല്‍) നിറവേറുകയും ചെയ്തു.

ഉം. ഞാന്‍ കമന്റ് ചെയ്തിട്ടു കാര്യമില്ല. എനിക്കുള്ള അറിവ് പറഞ്ഞു എന്നു മാത്രം.കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ എന്ന വാചകം സുവിശേഷങ്ങളില്‍ നിന്നു തന്നെ കടം കൊള്ളുന്നു.

CKLatheef പറഞ്ഞു...

ബൈബിള്‍ രചിക്കപ്പെട്ടതെങ്ങനെ ക്രോഡീകരിക്കപ്പെട്ടതെങ്ങനെ എന്നുള്ളതിന് ചിലര്‍ എഴുതിവെച്ച ചരിത്രം ഉദ്ധരിക്കുകയാണു ചെയ്യുന്നത്. മറിച്ചൊരു ചരിത്രമുണ്ടെങ്കില്‍ ആര്‍ക്കും അത് പറയാവുന്നതാണ്. അവലംബം ഉണ്ടെങ്കില്‍ കൂടുതല്‍ വിശ്വാസയോഗ്യമായിരിക്കും. ബ്രിട്ടാനിക്കയെ ഉദ്ധരിച്ചാല്‍ അതിലും വ്യക്തമായ തെളിവില്ലാതിരിക്കുന്ന പക്ഷം അതായിരിക്കും കൂടുതല്‍ അവലംബാര്‍ഹമായത് എന്നുമാത്രം. അല്ലാതെ ബ്രിട്ടാനിക്ക തരുന്നത് വേദവാക്യമൊന്നുമല്ല. സാജനെപ്പോലുള്ളവര്‍ക്ക് ചെയ്യാവവുന്നത് ചിന്തകന്‍ പറയുന്ന ചരിത്രത്തിന്റെ ഒരു മറുവശമുണ്ടെങ്കില്‍ അത് എടുത്ത് കാണിക്കുക മാത്രമാണ്. ഖുര്‍ആനും ഒരു ക്രോഡീകരണ ചരിത്രമുണ്ട്. അതിന് വിരുദ്ധമായി ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ ഒരു മുസ്ലിമിനും അത് മാത്രമാണ് ചെയ്യാനുള്ളത്. അതില്‍ ഏത് വിശ്വസിക്കണം എന്ന് വായനക്കാര്‍ തീരുമാനിച്ചുകൊള്ളും. അതില്‍ കൂടുതല്‍ ഒരു മസിലുപിടുത്തം രണ്ടുഭാഗത്തും വേണ്ടതില്ല. ചിന്തകനോ സാജനോ ഞാനോ ദൈവത്തിന്റെ ദൂതന്‍മാരൊന്നുമല്ല. ദൂതന്‍മാര്‍ക്ക് പോലും മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോധ്യപ്പെടുന്നവര്‍ അംഗീകരിക്കട്ടേ അല്ലാത്തവര്‍ തള്ളിക്കളയട്ടേ. അതിനപ്പുറം അതുപറയണമെങ്കില്‍ ഇതുവായിക്കണം എന്നിങ്ങനെ നിബന്ധന ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പറയുന്ന കാര്യങ്ങള്‍ പഠിച്ചതിന് ശേഷമാകുന്നതിന്റെ പ്രയോജനം പറയുന്നവര്‍ക്ക് തന്നെ അല്ലെങ്കില്‍ എത്രവാചക കസര്‍ത്ത് നടത്തിയാലും അതിനെക്കുറിച്ച അറിവുള്ളവരുടെ മുന്നില്‍ അദ്ദേഹം വെറും ബഫൂണ്‍മാത്രമായിരിക്കും.

ചിന്തകന്‍ തുടരുക. കഴിയുന്നത്ര റെഫറന്‍സ് നല്‍കിക്കൊണ്ട്.

Sabu Kottotty പറഞ്ഞു...

ഇപ്പോള്‍ ഞാന്‍ ഉപയോഗിയ്ക്കുന്നത് Premier bible publication 2003ല്‍ അച്ചടിച്ച പതിപ്പാണ്. വേറേ ചില പതിപ്പുകളും ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. പഴയ പല പതിപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി പുതിയ പരിഷ്കരിച്ച പതിപ്പുകളില്‍ വാക്യങ്ങളില്‍ നല്ല വ്യത്യാസം കാണാറുണ്ട്. കാലാകാലങ്ങളില്‍ ഇങ്ങനെ മാറ്റുന്നതും അനേകം ഭാഷകള്‍ തര്‍ജ്ജമ ചെയ്തു മാറിവരുന്നതും ചിന്തിച്ചാല്‍ മൂലഗ്രന്ഥത്തില്‍ അല്ലെങ്കില്‍ ആദ്യ പ്രതികളില്‍ നിന്നും ഇന്നുള്ള ബൈബിളിനെ വ്യത്യാസപ്പെടുത്തിയിട്ടുണ്ടാവില്ലേ..?

ചിന്തകന്‍ പറഞ്ഞു...

ലൂക്കാ ഒഴിച്ച്, മറ്റുള്ളവര്‍ എല്ലാം യേശുവിന്റെ ശിഷ്യന്മാരായിരുന്നു. മുകളിലെ പ്രസ്താവനയില്‍ താങ്കള്‍ എങ്ങിനെ എത്തി ചേര്‍ന്നു?

ഈ പേരുകളില്‍ യേശുവിന് ശിഷ്യന്മാര്‍ ഉണ്ടായിരിക്കാം. എന്നാല്‍ യേശുവിന്റെ ശിഷ്യന്മാരായ മത്തായിയും മാര്‍ക്കോസും യോഹന്നാനുമൊന്നും സുവിശേഷങ്ങള്‍ എഴുതിയതായി യാതൊരു തെളിവുമില്ല. അവരെഴുതിയിട്ടുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ , അവര്‍ സംസാരിച്ച ഭാഷയില്‍ , ആ പേരുകളിലുള്ള സുവിശേഷങ്ങളൊന്നും നിലവിലില്ല. കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ക്രിസ്തു അരമായ ഭാഷയാണ് ഉപയോഗിച്ചിരുന്നത്.
അല്ല എന്ന് ഞാന്‍ പറഞ്ഞില്ല. അറാമിക് ഭാഷയുടെ ഉപഭാഷയായ സുറിയാനി എന്നാണ് പറഞ്ഞത്. കുറച്ച് കൂടി കൃത്യമായി പറഞ്ഞു എന്ന് മാത്രം.

യഹൂദര്‍ ബൈബിള്‍ മാറ്റി എന്ന് ആരോപണമുന്നയിക്കേണ്ട കാര്യമെന്ത്. അവര്‍ യേശുവിനെ തന്നെ ക്രൂശൈച്ചവരല്ലേ? അല്ലെങ്കിലും ഇവിടെ ബൈബിള്‍ മാറ്റി എന്നതല്ല വിഷയം എന്ന് എന്റെ പോസ്റ്റിന്റെ തലക്കെട്ടില്‍ തന്നെ മനസ്സിലാക്കേണ്ടതാണ്. ബൈബിള്‍ എന്നത് 70 ഓളം പുസ്തകങ്ങളുടെ ഒരു സമാഹാരമാണ്. ബൈബിള്‍ എന്ന പദം പോലും യേശുവിന്റെ ഭാഷയിലല്ല. പലതും തിരുത്തപെടുകയും അതിന്റെ ഒറിജിനല്‍ ഭാഷയിലുള്ളത് നഷ്ടപെടുകയും ചെയ്തുകൊണ്ടാണ് ബൈബിള്‍ ആയി മാറിയത് തന്നെ.

ചിന്തകന്‍ പറഞ്ഞു...

അങ്ങിനെ വരുമ്പോഴും ആദ്യകാലക്രിസ്ത്യാനികളുടെ ലേഖനങ്ങളില്‍ കാണണമായിരുന്നു, നബിയെ കുറിച്ചുള്ള പ്രതീക്ഷകള്‍. പക്ഷേ അങ്ങിനെ ഒന്നും കാണുന്നില്ല

മുഹമ്മദ് നബി അക്കാലത്തെ കൃസ്ത്യാനികളുടെ ഇടയില്‍ പെട്ടെന്ന് സ്വീകാര്യനാവാന്‍ കാരണം, സുവിശേഷങ്ങളില്‍ പ്രവചിക്കപെട്ട പ്രാവാചകനാണ് മുഹമ്മദ് നബി എന്നവര്‍ മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ്. ഈസാ (അ)യുടെ നാട്ടില്‍ പോലും ഇസ് ലാം പരമാവധി വേഗത്തില്‍ പ്രചരിച്ചതിന്റെ കാരണവും അത് തന്നെയാകാം.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്
താങ്കള്‍ പറഞ്ഞത് ശരിയാണ്. പോസ്റ്റില്‍ സൂചിപ്പിച്ചതിന്റെ പണ്ഡിതോചിതമായ ഒരു മറുവശമാണ്, ഞാനും പ്രതീക്ഷിക്കുന്നത്.

പ്രിയ കൊട്ടോട്ടിക്കാരന്‍

വായനക്കും അഭിപ്രായത്തിനും നന്ദി.

sajan jcb പറഞ്ഞു...

ചിന്തകന്‍ ,
ഞാ‍ന്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ നിന്ന് ഖുര്‍ ആനിന്റെ തര്‍ജ്ജിമ എടുത്തതിന് എനിക്കെതിരെ പരിഹാസം ചൊരിഞ്ഞവര്‍ ഇവിടെയുണ്ട്. ഇസ്ലാമിനെ പറ്റി ഇസ്ലാം അറിയുന്നവരില്‍ നിന്നു പഠിക്കണം എന്ന്. വിമര്‍ശകരില്‍ നിന്നല്ല എന്ന്.

തിരിച്ചു ഞാന്‍ പറയട്ടേ, ബൈബിളിനെ പറ്റി പഠിക്കുമ്പോള്‍ അതു അറിയുന്നവരില്‍ നിന്നു പഠിക്കൂ.
ഇതാ.. ഒരെണ്ണം...
http://bible.org/

എങ്ങിനെയാണ് ലൂക്കയുടെ സുവിശേഷം ലൂക്ക എഴുതിയതാണ് എന്ന കാര്യം അതില്‍ ഉണ്ട്. അല്ലാ..ഇനി നിങ്ങള്‍ക്ക് വിക്കി പറയുന്നതാണ് കാര്യമെങ്കില്‍ അങ്ങിനെ ആയികോട്ടേ.

sajan jcb പറഞ്ഞു...

പഴയ പല പതിപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി പുതിയ പരിഷ്കരിച്ച പതിപ്പുകളില്‍ വാക്യങ്ങളില്‍ നല്ല വ്യത്യാസം കാണാറുണ്ട്.

വാക്യങ്ങളിലല്ലേ ഉള്ളൂ വ്യത്യാസം. ആശയത്തില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ കാണിച്ചു തന്നാന്‍ ഉപകരാമായിരുന്നു.

ചിന്തകന്‍ പറഞ്ഞു...

.........ഇനി നിങ്ങള്‍ക്ക് വിക്കി പറയുന്നതാണ് കാര്യമെങ്കില്‍ അങ്ങിനെ ആയികോട്ടേ.

ഞങ്ങള്‍ക്ക് ജബ്ബാറിന്റെ ബ്ലോഗ് പോലെ ആയിരുന്നു കൃസ്ത്യാനികള്‍ക്ക് വിക്കിപീഡിയ എന്നെനിക്കറിയില്ലായിരുന്നു. ഞാന്‍ ബൈബിള്‍ വാക്യങ്ങള്‍ ക്വാട്ട് ചെയ്തത് താങ്കള്‍ കൂടി അംഗീകരിക്കുന്ന ബൈബിളില്‍ നിന്ന്‍ തന്നെയായിരുന്നു. വിക്കീപീഡിയയില്‍ നിന്നല്ല. ബൈബിള്‍ സുവിശേഷകരില്‍ മൂന്നു പേര്‍ യേശുവിന്റെ ശിഷ്യന്മാര്‍ ആയിരുന്നു, എന്ന് താങ്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, അത് അങ്ങിനെയായിരുന്നില്ല എന്നതിന്റെ ചരിത്രപരമായ തെളിവ് എന്ന അടിസ്ഥാനത്തിലാണ് ഞാനാ ലിങ്ക് നെല്‍കിയത്. അക്കാര്യം താങ്കള്‍ നിഷേധിച്ചുകണ്ടില്ല. താങ്കള്‍ തന്ന ലിങ്കില്‍ ഇത് പോലുള്ള കാര്യങ്ങള്‍ കാണാന്‍ എനിക്ക് കഴിഞ്ഞില്ല. ഉണ്ടെങ്കില്‍ പേജിന്റെ കൃത്യമായ ലിങ്ക് തന്ന് സാഹായിക്കൂ.

sajan jcb പറഞ്ഞു...

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കേറി എഡിറ്റ് ചെയ്യാവുന്ന വിക്കിയെ ആരും ഔദ്യോഗിക വസ്തുതതകള്‍ക്കു വേണ്ടി ഉപയോഗിക്കാറില്ല. ചുമ്മ ഒരു റെഫറന്‍സ് എന്നതില്‍ ഉപരി അതിന്റെ അംഗീകരിക്കാനും പറ്റില്ല.

മറ്റൊരു ലിങ്ക്:
http://www.truthnet.org/Christianity/Apologetics/newtestament10/

sajan jcb പറഞ്ഞു...

താങ്കള്‍ തന്ന ലിങ്കില്‍ ഇത് പോലുള്ള കാര്യങ്ങള്‍ കാണാന്‍ എനിക്ക് കഴിഞ്ഞില്ല.

താങ്കളുടെ പോസ്റ്റില്‍ ബ്രിട്ടാനിക്കയിലെ ഒരു പരാമര്‍ശം ഉണ്ടായിരുന്നു. അതിന്റെ പേജ് നമ്പറോ പേജ് സ്കാന്‍ ചെയ്തതോ ഉണ്ടായിരുന്നോ?

താങ്കളുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ താങ്കളുടെ സ്വന്തം കണ്ടു പിടുത്തമായിരുന്നോ? അതിന്റെ റെഫറന്‍സ് എന്താണ്?

താങ്കളും ഇതൊക്കെ തന്നിട്ടു പോരേ മറ്റുള്ളവരോട് ചോദിക്കുന്നത്?

sajan jcb പറഞ്ഞു...

ഒരെണ്ണം കൂടി... ഒരു പക്ഷേ താങ്കളുടെ പോസ്റ്റിനുള്ള മറുപടി.

http://www.truthnet.org/Christianity/Apologetics/hasthebiblechanged8/

sajan jcb പറഞ്ഞു...

വിക്കി തന്നെ എനിക്കും തുണ.

http://en.wikipedia.org/wiki/Dead_Sea_scrolls



The Dead Sea Scrolls are a collection of about 900 documents, including texts from the Hebrew Bible, discovered between 1947 and 1956 in eleven caves in and around the ruins of the ancient settlement of Khirbet Qumran on the northwest shore of the Dead Sea in the present day West Bank.

The texts are of great religious and historical significance, as they include the oldest known surviving copies of Biblical and extra-biblical documents and preserve evidence of great diversity in late Second Temple Judaism. They are written in Hebrew, Aramaic and Greek, mostly on parchment, but with some written on papyrus.[1] These manuscripts generally date between 150 BCE to 70 CE.[2] The scrolls are traditionally identified with the ancient Jewish sect called the Essenes, though some recent interpretations have challenged this association and argue that the scrolls were penned by priests, Zadokites, or other unknown Jewish groups.[3]


ചുമ്മാ നിങ്ങളുടെ അറിവിലേക്ക് ഇരിക്കട്ടേ

-----------
ബ്രിട്ടിഷ് ലൈബ്രറിയില്‍ ലഭ്യമായ പുതിയനിയമത്തിന്റെ പ്രതികളെ പറ്റി ഒരൊ പുസ്തകമുണ്ട്. ഓര്‍ഡര്‍ ചെയ്ത് വായിക്കൂ...

http://www.britishmuseumshoponline.org/invt/cmc11551

-----
നന്ദിയുണ്ട് ചിന്തകന്‍... ഇത്രനാളും ഞാന്‍ ഇതൊന്നും മുങ്ങി തപ്പാന്‍ മെനക്കെട്ടിരുന്നില്ല. വിശ്വാസങ്ങളാണ് എന്നെ നയിച്ചിരുന്നത്. ഇതിപ്പോള്‍ പാതിരാത്രിയിലും തപ്പല്‍ തന്നെ.

ഇതിപ്പോള്‍ ബൈബിള്‍ എഴുതപ്പെട്ടു എന്നു പറയുന്ന ഭാഷകളില്‍ തന്നെ അത് ഇപ്പോഴും ലഭ്യമാണ്. ആര് ഇതിനെ തിരുത്തി എന്നാണ് പറയുന്നത്???

പരിഭാഷപ്പെടുത്തുന്നതിനേയാണോ തിരുത്തി എന്നു പറയുന്നത്?

ചിന്തകന്‍ പറഞ്ഞു...

പ്രിയ സാജന്‍

നമ്മെളെല്ലാവരും ഇനിയും ഒരു പാട് കാര്യങ്ങള്‍ പഠിക്കാനിരിക്കുന്നതേയുള്ളൂ. പസ്പരം അടുത്തറിയാനും പഠിക്കാനും അന്വേഷിക്കാനും, അങ്ങിനെ കൂടുതല്‍ മനസ്സിലാക്കാനും എന്ന ഉദ്ദേശത്തോട് കൂടി തന്നെയാവണം നാം ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. വാദിച്ച് ജയിച്ച് നാം ഒന്നും തന്നെ ഇവിടെ സ്ഥാപിക്കാന്‍ പോകുന്നില്ല.

താങ്കളുടെ ലിങ്കിലൂടെ ഞാന്‍ പോയി, അതിലൊന്നും അറാമിക് ഭാഷയില്‍ സുവിശേഷങ്ങള്‍ ലഭ്യമാണെന്ന് എന്നതിന് യാതൊരു തെളിവും ഇല്ല. തോറയിലെ ചിലഭാഗങ്ങള്‍ ഹീബ്രുവില്‍ ലഭ്യമായിരിക്കാം. യേശുവിന്റെ വരവിന് കാരണം തന്നെ തോറയിലെ വചനങ്ങള്‍ ജൂതന്‍മാര്‍ അവര്‍ക്ക് തോന്നിയത് പോലെ മാറ്റിതിരുത്തിയത് കൊണ്ടാണ്. മോശക്ക് നല്‍കിയ ന്യായപ്രമാണങ്ങളെ നീക്കുവാനല്ല അതിനെ നിവര്‍ത്തിക്കുവാനാണ് വന്നത് എന്ന് യേശു പറഞ്ഞത് അത് കൊണ്ടാണ്.

സുവിശേഷങ്ങളില്‍(ഇഞ്ചീല്‍) മുഹമ്മദ് നബി പരാമര്‍ശിക്കപെട്ടിരുന്ന് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുതിയ പോസ്റ്റില്‍.

sajan jcb പറഞ്ഞു...

യേശുവിന്റെ വരവിന് കാരണം തന്നെ തോറയിലെ വചനങ്ങള്‍ ജൂതന്‍മാര്‍ അവര്‍ക്ക് തോന്നിയത് പോലെ മാറ്റിതിരുത്തിയത് കൊണ്ടാണ്.

അല്ലെങ്കില്‍ വരില്ലായിരിക്കും. എന്തിന്റെ അടിസ്ഥാനത്തിലാണ് താങ്കളുടെ മുകളില്‍ പറഞ്ഞ പ്രസ്താവന.

പുതിയ പോസ്റ്റിന്റെ തുടക്കം വായിച്ചപ്പോള്‍ തന്നെ മനസ്സിലായി അവിടെ ഒരു ചര്‍ച്ചയുടെ ആവശ്യമേ ഇല്ലെന്ന്. താങ്കള്‍ക്ക് ആ ലേഖന പരമ്പര തുടരാം.

sajan jcb പറഞ്ഞു...

താങ്കള്‍/ഖുര്‍ ആന്‍പറയുന്നു... ഇന്നു ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന ബൈബിള്‍ തിരുത്തപ്പെട്ടതാണെന്ന് ... ശരിയല്ലേ?

എന്തിനു വേണ്ടിയാണ് ഇതു തിരുത്തപ്പെട്ടത്? എന്തേങ്കിലും ഊഹം? എന്തേങ്കിലും ഒരു ക്രൈം ചെയ്യുമ്പോല്‍ ഒരു പ്രചോദനം ഉണ്ടാകണമല്ലോ? ചുമ്മാ ആരും അവര്‍ തന്നെ ദൈവികം എന്നു വിശ്വസിക്കുന്ന ഗ്രന്ഥം തിരുത്തില്ലല്ലോ? (തിരുത്താന്‍ എങ്ങിനെ ധൈര്യം വന്നു എന്നത് ചോദിക്കുന്നില്ല)

ഇനി ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാം ..താങ്കള്‍ക്ക് ശരി എന്നു തോന്നുന്നത് പറയുമല്ലോ? പസ്പരം അടുത്തറിയാനും പഠിക്കാനും അന്വേഷിക്കാനും പറ്റുമോ എന്നറിയണമല്ലോ?

CKLatheef പറഞ്ഞു...

'എന്തിനു വേണ്ടിയാണ് ഇതു തിരുത്തപ്പെട്ടത്? എന്തേങ്കിലും ഊഹം? എന്തേങ്കിലും ഒരു ക്രൈം ചെയ്യുമ്പോല്‍ ഒരു പ്രചോദനം ഉണ്ടാകണമല്ലോ? ചുമ്മാ ആരും അവര്‍ തന്നെ ദൈവികം എന്നു വിശ്വസിക്കുന്ന ഗ്രന്ഥം തിരുത്തില്ലല്ലോ?'

ഒരു ഊഹം തെളിവുസഹിതം ഞാന്‍ പറയാം.

ജോസഫ് പുലിക്കുന്നന്റെ “ഓശാന ബൈബിള്‍“
കയ്യിലുണ്ടോ സാജന്‍ ' ഉണ്ടെങ്കില്‍ അതെടുത്ത് ചിന്തകന്‍ താഴെ നല്‍കിയ വചനം എങ്ങനെയാണതില്‍ എന്ന് നോക്കുക.

'നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.' (യോഹന്നാന്റെ സുവിശേഷം:1:19-21)

എന്തുപറ്റി നീ ആ പ്രവാചകാണോ എന്നതിലെ 'ആ' കാണുന്നില്ല അല്ലേ. അതെന്തിന് തിരുത്തി. ഇവിടെ ചിന്തകന്‍ ആ വചനം തെരഞ്ഞെടുക്കാനുള്ള കാരണം ആ 'ആ'യാണ്. അതില്ലെങ്കില്‍ സംഭവിക്കുന്ന അര്‍ഥലോപത്തെക്കാളും വൈകല്യത്തെക്കാളും മുസ്ലിംകളുടെ ശല്യം കുറക്കാന്‍ ആ 'ആ' ഒഴിവാക്കുകയാണ് നല്ലത് എന്ന് തോന്നിക്കാണും. ഇങ്ങനെ തിരുത്ത് വരാം. പിന്നെ ചിന്തകന്‍ പറയുന്ന പോലെ യേശുവിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം പലരായി എഴുതപ്പെട്ടതാണ് ഇന്നുള്ള ബൈബില്‍ എന്നാല്‍ യേശുവിന് നല്‍കപ്പെട്ട വേദമാണ് ഞങ്ങള്‍ വിശ്വസിക്കുന്ന യേശുവിന്റെ വേദം.

ചിന്തകന്‍ പറഞ്ഞു...

എന്തിന്റെ അടിസ്ഥാനത്തിലാണ് താങ്കളുടെ മുകളില്‍ പറഞ്ഞ പ്രസ്താവന.

പ്രിയ സാജന്‍
ഞാൻ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.(മത്തായിയുടെ സുവിശേഷം 5:17)

ന്യയപ്രമാണങ്ങള്‍ തിരുത്തപെട്ടത് കൊണ്ടാണല്ലോ നിവര്‍ത്തിക്കേണ്ട ആവശ്യം വന്നത്.

കൂടുതല്‍ കാര്യങ്ങള്‍ എന്റെ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വ്യക്തമാക്കും.

ഒരു പോസ്റ്റിന്റെ തുടക്കം മാത്രം വായിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. സുവിശേഷങ്ങളെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങളാണ് ആ പോസ്റ്റില്‍.

എന്തിനു വേണ്ടിയാണ് ഇതു തിരുത്തപ്പെട്ടത്? എന്തേങ്കിലും ഊഹം? എന്തേങ്കിലും ഒരു ക്രൈം ചെയ്യുമ്പോല്‍ ഒരു പ്രചോദനം ഉണ്ടാകണമല്ലോ?

തീര്‍ച്ചയായും. ലത്തീഫ് സൂചിപിച്ചത് ഒരു പോയന്റാണ്. കൂടുതലായി ഞാന്‍ അടുത്തപോസ്റ്റുകളില്‍ വ്യക്തമാക്കാന്‍ ശ്രമിക്കാം.

sajan jcb പറഞ്ഞു...

ഈ ‘ആ’ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു?

ഈ ‘ആ’ അവിടെ ഉണ്ടായിരുന്നെങ്കില്‍ അവിടെ നിന്ന് തിരുത്തപ്പെട്ടത് എപ്പോഴായിരിക്കും? മുഹമ്മദ് നബിക്കു മുമ്പോ? അതോ അതിനു ശേഷമോ?

പുലിക്കുന്നന്റെ ഓശാന ബൈബിള്‍ മുഹമ്മദ് നബിക്കു ശേഷവും ഉണ്ടായിരുന്നല്ലോ? അപ്പോള്‍ അത് തിരുത്തപ്പെട്ടതാണെന്ന് നബിക്ക് എങ്ങിനെ മനസ്സിലായി?

sajan jcb പറഞ്ഞു...

ന്യയപ്രമാണങ്ങള്‍ തിരുത്തപെട്ടത് കൊണ്ടാണല്ലോ നിവര്‍ത്തിക്കേണ്ട ആവശ്യം വന്നത്.

‘നിവര്‍ത്തിക്കാന്‍‘ എന്നാല്‍ ‘തിരുത്താന്‍‘ എന്ന് ആരാണ് താങ്കള്‍ക്ക് അര്‍ത്ഥമായി പറഞ്ഞു തന്നത്...‘പൂര്‍ത്തീകരിക്കാന്‍‘ എന്ന അര്‍ത്ഥം അവിടെ വരുന്നില്ലേ?

sajan jcb പറഞ്ഞു...

യേശുവിന് നല്‍കപ്പെട്ട വേദമാണ് ഞങ്ങള്‍ വിശ്വസിക്കുന്ന യേശുവിന്റെ വേദം.

അതെവിടെ എന്നാണ് ഞാന്‍ ചോദിച്ചത്? ഇല്ലാത്ത ഒരു കാര്യം തിരുത്തി എന്നു പറഞ്ഞാല്‍ എങ്ങിനെ തെളിയിക്കും?

ഡെഡ് സീ യില്‍ നിന്ന് ലഭിച്ച ചുരുളുകള്‍ BC 150 നും AD 70 നും ഇടയില്‍ പഴക്കമുള്ളവയാ‍ണ്.
They are written in Hebrew, Aramaic and Greek, mostly on parchment, but with some written on papyrus.[1]
നിങ്ങളുടെ തന്നെ വിശ്വാസപാത്രമായ വിക്കി പറയുന്നതാണ്. അങ്ങിനെയെങ്കില്‍ ഖുര്‍ ആനില്‍ പറയുന്ന വസ്തുതകള്‍ അതില്‍ ഉണ്ടായിരിക്കണം. ഏകദേശം ഒരിജിനല്‍ എന്നു തന്നെ പറയാവുന്ന കോപ്പികള്‍. അതിലും തെറ്റുണ്ടെന്ന് എന്നു തന്നയോ താങ്കളുടെ വാദം. അതില്‍ ഖുര്‍ ആനില്‍ പറയുന്ന വാക്കുകള്‍ തന്നെയുണ്ടോ?

എഴുതിയ ഭാഷകളും ശ്രദ്ധിച്ചു കാണുമല്ലോ?

sajan jcb പറഞ്ഞു...

ലത്തീഫ് ചൂണ്ടി കാട്ടീ... യോഹന്നാന്‍ 1:19-21 ലെ ‘ആ’ നഷ്ടപ്പെട്ടു എന്ന്‌. ആ ചോദ്യം ചോദിക്കുന്നതു തന്നെ യേശുവിനോടോ യേശുവോ അല്ല. യേശു ഏറ്റവും തവണ കുറ്റപ്പെടുത്തുന്ന പുരോഹിത വര്‍ഗ്ഗമാണ് ചോദ്യം ചോദിക്കുന്നത്... അതു യേശുവിന്റെ വരവ് അറിയിക്കാന്‍ വന്ന സ്നാപക യോഹന്നാന്നോട്. അദ്ദേഹത്തിന്റെ ദൌത്യം യേശൂവിന്റെ വരവറിയിക്കുക എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ... അതുകൊണ്ട് തന്നെ എല്ലാം അവരുടെ ചോദ്യങ്ങള്‍ നിഷേധിക്കുന്നു.

-------------------
മിശിഹാ അഥവാ രക്ഷകന്‍ വരും എന്ന് പഴയ നിയമത്തില്‍ പലയിടത്തും കാണാം. എന്നാല്‍ ഒരിടത്തു പോലും “ആ പ്രവാചകനെ’ പറ്റി പ്രതീക്ഷ നല്‍കുന്നില്ല. ആവര്‍ത്തനം 18:18 ലും ഒരു പ്രവാചകനെ പറ്റിയേ കാണുന്നുള്ളോ.. അതു കഴിഞ്ഞ് എത്ര പ്രവാചകന്മാര്‍ വന്നു കഴിഞ്ഞു?

പിന്നെയെന്തിനാണ് പുരോഹിതപ്രമാണികള്‍ ‘ആ പ്രവാചകനെ’ പറ്റി ചോദിക്കുന്നത്.

യേശു വന്നപ്പോള്‍ തന്നെ അവര്‍ക്കു മനസ്സിലായില്ല അതു മിശിഹാ ആണെന്ന്. അവരുടെ പ്രതീക്ഷ അവരെ രാഷ്ട്രീയ അടിമത്തത്തില്‍ നിന്ന് രക്ഷിക്കുന്ന ഒരു രക്ഷകനെയായിരുന്നു.

എന്റെ മറുചോദ്യം.
ഖുര്‍ ആന്‍ പ്രകാരം യേശു രക്ഷകനോ മിശിഹായോ അല്ല. ഒരു പ്രവാചകന്‍. മുഹമ്മദ് നബി അവസാന പ്രവാചകന്‍. അപ്പോള്‍ പഴയനിയമങ്ങളില്‍ പറയുന്ന മിശിഹാ എവിടെ പോയി?
(ഓഹ് സോറി, പഴയനിയമവും പുതിയ നിയമവും തിരുത്തപ്പെട്ടതാണല്ലോ? എന്തു പറഞ്ഞാലും നമ്മുക്കു ഇഷ്ടമുള്ള ഉത്തരത്തോട് അടുപ്പിക്കാം)

sajan jcb പറഞ്ഞു...

ഞാന്‍ മുമ്പേ തന്ന ലിങ്കില്‍ എങ്ങിനെ KJV ന്റെ ചരിത്രം ഉണ്ടായിരുന്നു. അതില്‍ ഇപ്പോഴും 'that prophet' കിടക്കുന്നുണ്ട്. ഈ ഓണം കേറാമൂലയിലെ മലയാളം ബൈബിള്‍ നബിയുടെ കാലത്ത് ഉണ്ടായിരുന്നില്ലല്ലോ... തിരുത്തപ്പെട്ടു എന്നു പറയാന്‍.

CKLatheef പറഞ്ഞു...

പ്രിയ സാജന്‍ ,

അപ്പോള്‍ ബൈബിള്‍ പുതിയ വേര്‍ഷന്‍ വരുമ്പോള്‍ പുതിയ തിരുത്തുകള്‍ വരുത്തുന്നു എന്ന് താങ്കള്‍ അംഗീകരിച്ചോ. അല്ലെങ്കില്‍ പഴയ ബൈബിളില്‍ കാണുന്ന ആ എവിടെ പോയി. അതു തിരുത്തല്ലേ. അതുണ്ടായിരുന്നെങ്കിലെന്ത് ഇല്ലെങ്കിലെന്ത് എന്ന ചോദ്യങ്ങള്‍ക് എന്തു പ്രസക്തി. അതു മുഹമ്മദ് നബി അറിഞ്ഞിരുന്നോ എന്നീ ചോദ്യങ്ങള്‍ വിഢിത്തമാണ്. കാരണം എന്തിന് തിരുത്തുന്നു എന്നതിന് ഒരു ഊഹം പറഞ്ഞതാണ്, അടുത്ത് കാണാവുന്ന ഉദാഹരണ സഹിതം. ഇംഗ്ലീഷിലും അത് കാണുന്നു എന്നത് കൊണ്ടുതന്നെയാണ് അതൊരു അര്‍ഥമുള്ള 'ആ' യാണ് എന്നുപറഞ്ഞത്. അതില്‍ പറഞ്ഞ ആ പ്രവാചകന്‍ ആരാണ് താങ്കളുടെ അഭിപ്രായത്തില്‍. ക്രിസ്തുവിനും, ഏലിയാവിനും പുറമെ അവര്‍ പ്രതീക്ഷിച്ചിരുന്ന ആ പ്രവാചകന്‍ ആര് എന്നതാണ് ചോദ്യം. നിങ്ങള്‍ ചോദിച്ചതും എന്റെ മറുപടിയും അതിന് നിങ്ങള്‍ പറഞ്ഞതും വെച്ച് വായിക്കൂ.

ഈസാനബിയെ മസീഹ് എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. രക്ഷകന്‍ എന്നതിന് അര്‍ഥം ശരിയാകുമോ എന്നറിയില്ല. പ്രവാചകന്‍മാരെല്ലാരും രക്ഷകരാണ്. അവരെ അംഗീകരിച്ചാല്‍ ഇഹത്തിലും പരത്തിലും രക്ഷയും മോക്ഷവും പ്രാപിക്കാം. അതുകൊണ്ട് ഒരു പ്രാവാചകന്‍ എന്ന് പറഞ്ഞ് കൊച്ചാക്കേണ്ട. യേശു ആ കാലഘട്ടത്തില്‍ നിയോഗിതനായ പ്രവാചകനായിരുന്നു. ജൂതന്‍മാരില്‍ ഒരു വിഭാഗം അദ്ദേഹത്തെ ക്രിസ്ത്യാനികള്‍ മുഹമ്മദ് നബിയെ തള്ളിയ പോലെ തള്ളിക്കളഞ്ഞു അവിശ്വാസികളായി മാറി.

ആവര്‍ത്തനം 18:18 ല്‍ പറയുന്ന കാര്യങ്ങള്‍ മുഹമ്മദ് നബിയുമായി എങ്ങനെ യോജിച്ചുവരുമെന്ന് ചിന്തകന്‍ തുടര്‍ പോസ്റ്റില്‍ പറയുമായിരിക്കും. അവിടെ ചില ലക്ഷണങ്ങള്‍ പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ. അവ മുഴുവന്‍ ഒത്തുവരുന്ന ഒരു പ്രവാചകന്‍ മുഹമ്മദ് നബി മാത്രമാണ്.

sajan jcb പറഞ്ഞു...

ഞാന്‍ വെരിഫൈ ചെയ്തു... താങ്കള്‍ പറഞ്ഞത് ശരിയാണ്... ‘ആ’ പുതിയ ബൈബിളില്‍ (POC) ഇല്ല. എന്തുകൊണ്ടാണിങ്ങനെ പറ്റുന്നതെന്ന് ഞാന്‍ അന്വേക്ഷിച്ചപ്പോള്‍ കിട്ടിയത്.. അതു പരിഭാഷകനെ ആശ്രയിച്ചിരിക്കും അതിന്റെ വാചക നിര്‍മ്മിതി എന്നാണ്. ഓശാന ബൈബിള്‍ പരിഭാഷകന്‍ അല്ല.പി.ഒ.സി യുടേത്.

അതു എനിക്കത്ര ബോധിച്ചില്ല. അതു കൊണ്ട് ‘ആ പ്രവാചകന്റെ‘ ചരിത്രം ഇംഗ്ലീഷില്‍ തപ്പി. അവര്‍ ഇതില്‍ വളരെയഷികം റെസെര്‍ച്ച് ചെയ്താനല്ലോ ഇതൊക്കെ ഉണ്ടാക്കുന്നത്.
http://bible.org/netbible/index.htm
അതില്‍ യോഹന്നാന്‍ 1:19-22 നോക്കൂ... ‘ആ പ്രവാചകന്‍‘ എന്നു കാണാം.

ആരാണ് ഈ ‘ആ പ്രവാചകന്‍‘ എന്നത് അവരുടെ റിസര്‍ച്ചിന്റെ ഭാഗമായി കൊടുത്തിട്ടുണ്ട്.
The Prophet is a reference to the “prophet like Moses” of Deut 18:15, by this time an eschatological figure in popular belief. Acts 3:22 identifies Jesus as this prophet.

'that prophet' എന്ന പ്രയോഗം അതിലും(ACT-3) കാണാം. ഇപ്പോള്‍ വ്യക്തമായോ എന്നറിയില്ല.

sajan jcb പറഞ്ഞു...

അപ്പോള്‍ ബൈബിള്‍ പുതിയ വേര്‍ഷന്‍ വരുമ്പോള്‍ പുതിയ തിരുത്തുകള്‍ വരുത്തുന്നു

താങ്കളുടെ മറുപടി ഇപ്പോഴാണ് കണ്ടത്... പുതിയ വേര്‍ഷന്‍ അല്ല. ഓശാന ബൈബിളും പി.ഓ.സി ബൈബിളും. രണ്ടും രണ്ട് പരിഭാഷകരാണ്.
ഉദ്ദാ: http://bible.nishad.net
http://www.pocbible.com/

രണ്ടിന്റേയും വാക്യഘടന നോക്കൂ.. രണ്ടും മലയാളം തന്നെയല്ലേ എന്നു തോന്നി പോകും

CKLatheef പറഞ്ഞു...

മുഹമ്മദ് നബിയെ വേദങ്ങളില്‍ തിരയുന്നതെന്തിന് എന്ന ചോദ്യത്തിനുത്തരം ഇവിടെ പറഞ്ഞിരിക്കുന്നു.

CKLatheef പറഞ്ഞു...

അതെ സാജന്‍ ഇപ്പോള്‍ വ്യക്തമായി വരുന്നു. അതായത് 'ആ പ്രവാചകന്‍ ' ആവര്‍ത്തന പുസ്തകത്തില്‍ പരാമര്‍ശിച്ച മോശയെപ്പോലെയുള്ള പ്രവാചകന്‍ തന്നെ ഇനി മോശയെപ്പോലുള്ള ആ പ്രവാചകന്‍ ആരാണെന്ന് പരിശോധിക്കുകയേ വേണ്ടൂ.

പുതിയ വേര്‍ഷന്‍ എന്നതുകൊണ്ട് ഞാനത്രയെ ഉദ്ദേശിച്ചിട്ടുള്ളൂ. ഒന്ന് പുതിയ മലയാളമാണ്. മറ്റേത് നൂറ്റാണ്ടു മുമ്പുള്ളതും മറ്റു വ്യത്യാസങ്ങള്‍ മുസ്ലിംകളെ സംബന്ധിച്ച് പരിഗണനീയമല്ല. (അതായത് അംഗീകാരത്തിന്റെ പ്രശ്‌നവും മറ്റും).

sajan jcb പറഞ്ഞു...

പരിഭാഷയില്‍ വരുന്ന തെറ്റുകളെ പറ്റി ഞാന്‍ മുമ്പു കൊടുത്തിരുന്ന ലിങ്കില്‍ ഉണ്ടായിരുന്നു. കൈയ്യെഴുത്തു കോപ്പികളില്‍ വരാവുന്നവയും.

മുസ്ലിംകളെ സംബന്ധിച്ച് പരിഗണനീയമല്ല എന്നതു ശരിയായിരിക്കാം...എന്നാല്‍ ബൈബിളിനെ പറ്റി പഠിക്കുന്നവര്‍ പരിഭാഷയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ പറ്റി അറിഞ്ഞിരിക്കേണ്ടേ?

sajan jcb പറഞ്ഞു...

അതായത് അംഗീകാരത്തിന്റെ പ്രശ്‌നവും മറ്റും

അപ്പോള്‍ ഷിയ സുന്നി പോലെള്ള പ്രശ്നങ്ങള്‍ വരും... ആര് എന്ത് അംഗീകരിക്കുന്നു എന്നും മറ്റും.

sajan jcb പറഞ്ഞു...

അതായത് 'ആ പ്രവാചകന്‍ ' ആവര്‍ത്തന പുസ്തകത്തില്‍ പരാമര്‍ശിച്ച മോശയെപ്പോലെയുള്ള പ്രവാചകന്‍ തന്നെ ഇനി മോശയെപ്പോലുള്ള ആ പ്രവാചകന്‍ ആരാണെന്ന് പരിശോധിക്കുകയേ വേണ്ടൂ.

ACT-3 യും ബൈബിളിന്റെ ഭാഗമാണെന്നും മറക്കരുത്. മുഹമ്മദ് നബിക്ക് മോശയുമായി ഒരു വൈരുദ്ധ്യവും ഇല്ലെങ്കില്‍ അത് അംഗീകരിച്ചല്ലേ പറ്റൂ.

ചിന്തകന്‍ പറഞ്ഞു...

നിങ്ങളുടെ തന്നെ വിശ്വാസപാത്രമായ വിക്കി പറയുന്നതാണ്. അങ്ങിനെയെങ്കില്‍ ഖുര്‍ ആനില്‍ പറയുന്ന വസ്തുതകള്‍ അതില്‍ ഉണ്ടായിരിക്കണം. ഏകദേശം ഒരിജിനല്‍ എന്നു തന്നെ പറയാവുന്ന കോപ്പികള്‍. അതിലും തെറ്റുണ്ടെന്ന് എന്നു തന്നയോ താങ്കളുടെ വാദം. അതില്‍ ഖുര്‍ ആനില്‍ പറയുന്ന വാക്കുകള്‍ തന്നെയുണ്ടോ?
വിക്കി പറയുന്നതെല്ലാം ശരിയല്ലെന്ന് പറയുന്ന താങ്കള്‍ക്ക് ഇപ്പോള്‍ എങ്ങനെയാണ് അത് വിശ്വാസ യോഗ്യമായത്.?

താങ്കള്‍ തന്ന ലിങ്ക് ഞാന്‍ പരിശോധിച്ചു; അതിലെ ഡെഡ് സീ ചുരുളുകളില്‍ പുതിയ നിയമത്തിലെ സുവിശേഷങ്ങളെ പറ്റി ഒന്നും കണ്ടില്ല. പഴയ നിയമത്തിലെ പുസ്തകങ്ങളാണ് പ്രധാനമായും കണ്ടത്.

അത് പുതിയതായി കണ്ടു പിടിക്കപ്പെട്ടതാണെങ്കില്‍, നമുക്ക് വായിക്കാന്‍ പറ്റുന്ന വെര്‍ഷന്റെ ലിങ്ക് കൂടി തരൂ.
അപ്പോഴല്ലേ എനിക്ക് പരിശോധിക്കാന്‍ പറ്റൂ.

കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കാം

sajan jcb പറഞ്ഞു...

ചിന്തകന്‍, വിക്കിയെ കുറിച്ചുള്ള എന്റെ അഭിപ്രായത്തിനു മറ്റമൊന്നും ഇല്ല. എനിക്കു വിശ്വാസമുള്ളത് ബൈബിളിനേയാണ്. അതു താങ്കള്‍ക്കു വിശ്വസിക്കാന്‍ പറ്റാത്ത നിലയ്ക്ക് താങ്കള്‍ക്കു വിശ്വാസമുള്ള വിക്കിയില്‍ക് നിന്ന് കൊടുത്തൂ എന്നേയുള്ളൂ...

ഞാന്‍ പറയാന്‍ വന്നത്.. ലത്തീഫ് പറഞ്ഞ ആ ‘ആ’ യെ പറ്റിയാണ്.
bible.org ല്‍ 'that prophet' എന്നും
http://www.codexsinaiticus.org ല്‍ ‘the prophet' എന്നുമാണ് കൊടുത്തിരിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല പരിഭാഷയ്ക്കുണ്ടായ കുഴപ്പങ്ങള്‍.

എന്റെ അഭിപ്രായത്തില്‍ the prophet, that prophet എന്നു പറയുന്നത് രണ്ടും ഒന്നു തന്നെയാണ്... ആരെയോ ഒരാളെ മനസ്സില്‍ വച്ചു കൊണ്ടാണ് ഈ രണ്ടു പ്രയോഗങ്ങളും നടത്താന്‍ കഴിയുകയുള്ളൂ. ആ നിലയ്ക്ക് ‘ആ പ്രവാചകന്‍‘ എന്നതാണ് കൂടുതല്‍ ശരി.


താങ്കള്‍ തെളിയിക്കൂ... സ്നാപകയോഹന്നാന്നോട് പറഞ്ഞ ‘ആ പ്രവാചകന്‍’ മുഹമ്മദ് ആണെന്ന്. താങ്കള്‍ തെളിയിക്കൂ.. ആവര്‍ത്തന പുസ്തകത്തില്‍ സ്വന്തം സഹോദരുടേ ഇടയില്‍ നിന്നു മോശയെ പോലെയുള്ള ഒരു പ്രാവാചകനെ ഉയിര്‍ത്തും എന്നു പറഞ്ഞത് മുഹമ്മദിനേയാണെന്ന്. മോശയുടെ സ്വന്തം സഹോദരകുലത്തില്‍ നിന്നു തന്നെ വേണം കേട്ടോ. യേശുവിന്റെ വംശാവലി മത്തായിയുടെ സുവിശേഷത്തില്‍ ഉണ്ട്. മുഹമ്മദിന്റെ കൊണ്ടൂ വരാമോ? അബ്രഹാം-ഇസ്മയേയില്‍ നിന്നു തുടങ്ങി എത്രാമത്തെ തലമുറയില്‍ പെട്ട ആളാണ് മുഹമ്മദ് നബി? അര്‍ദ്ധ സഹോദരനെങ്കിലും ആകുമോ എന്നറിയാനാണ്.

ചിന്തകന്‍ പറഞ്ഞു...

മുഹമ്മദ്‌ നബി(സ)യെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനങ്ങള്‍ മാത്രമല്ല, യേശുക്രിസ്തുവിന്റെ യഥാര്‍ഥ സ്ഥിതിഗതികളും അദ്ദേഹത്തിന്റെ മൗലികമായ അധ്യാപനങ്ങളും കൂടി മനസ്സിലാക്കാനുള്ള ആധികാരിക മാധ്യമം, ക്രൈസ്തവ സഭകള്‍ ആധികാരികവും അംഗീകൃതവുമായി കരുതുന്ന നാലു സുവിശേഷങ്ങള്‍ (Canonical Gospels)മാത്രമല്ല എന്നതാണ്‌ യാഥാര്‍ഥ്യം. കാനോനികമല്ലാത്തതും സംശയിക്കപ്പെടുന്ന (Apocryphal)തുമാണെന്ന്‌ ക്രൈസ്തവസഭകള്‍ വാദിക്കുന്ന ബര്‍നബാസിന്റെ സുവിശേഷം ചതുര്‍സുവിശേഷങ്ങളേക്കാള്‍ അവലംബാര്‍ഹമായ മാധ്യമമാകുന്നു.

നാ‍ലാംഭാഗം: സുവിശേഷങ്ങള്‍ നാലെണ്ണം മാത്രമോ?" ഇവിടെ..

Subair പറഞ്ഞു...

ബൈബിളിലെ തിരുത്തലുകള്‍